ഭൂമിയിൽ പുറന്തള്ളപ്പെടുന്ന ഹരിതഗൃഹവാതകങ്ങളിൽ 80 ശതമാനവും ജി-20 രാജ്യങ്ങളിൽനിന്നാണ്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രണവിധേയമാക്കാൻ ലക്ഷ്യമിട്ടുള്ള ഗ്ലാസ്ഗോ
ഉച്ചകോടിയിൽ ഭൂമിയെ സംരക്ഷിക്കാനുള്ള കൂടുതൽ ക്രിയാത്മകമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നു പ്രത്യാശിക്കാം.
ഈ ഭൂമിയുടെയും അതിലെ ജീവജാലങ്ങളുടെയും നിലനില്പിനുവേണ്ട കരുതലുകളെടുക്കുന്നതിൽ യോജിപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ച് റോമിൽ നടന്ന ജി-20 ഉച്ചകോടി സമാപിച്ചു. ആഗോളതാപന വർധന വ്യവസായ യുഗത്തിനു മുന്പുണ്ടായിരുന്നതിനേക്കാൾ 1.5 ഡിഗ്രി സെൽഷസിൽ കൂടുതലാകാത്ത വിധത്തിൽ പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി അംഗരാജ്യങ്ങൾ പരിശ്രമിക്കുമെന്നതാണ് ഉച്ചകോടിയിലെ ഒരു പ്രധാന തീരുമാനം. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനു ജി-20 രാജ്യങ്ങൾ പ്രതിവർഷം 10,000 കോടി ഡോളർ നൽകുമെന്ന വാഗ്ദാനം ആവർത്തിച്ചു. കൽക്കരിയുടെ ഉപയോഗം കുറയ്ക്കാനുള്ള നടപടികളാണു മറ്റൊന്ന്.
ഏറ്റവുമധികം കാർബൺ നിർഗമനത്തിനിടയാക്കുന്ന ഊർജസ്രോതസാണു കൽക്കരി. ജി-20 രാജ്യങ്ങൾ കൽക്കരി പ്ലാന്റുകൾക്കു നൽകുന്ന സാന്പത്തികസഹായങ്ങൾ ഈ വർഷത്തോടെ നിർത്തും. കാലാവസ്ഥാവ്യതിയാന കാര്യങ്ങളിൽ കുറേക്കൂടി കർക്കശ നിലപാടുകളും കൃത്യമായ തീരുമാനങ്ങളും റോം ഉച്ചകോടിയിൽ പ്രതീക്ഷിച്ചവരുണ്ടാകാം. ഈ വിഷയത്തിൽ വളരെ സമഗ്രമായ ചർച്ചകൾ സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ ആരംഭിച്ച യുഎൻ കോപ്-26 ഉച്ചകോടിയിൽ നടക്കുന്നുണ്ട്. ഭൂമിയുടെ രക്ഷയ്ക്കായുള്ള കൂടുതൽ തീരുമാനങ്ങൾ അവിടെയുണ്ടാകുമെന്നു പ്രതീക്ഷിക്കാം.
കോവിഡ് മഹാമാരിയെത്തുടർന്നുള്ള ആഗോള സാന്പത്തികസ്ഥിതിയും വെല്ലുവിളികളും ചർച്ചചെയ്യുന്നതിനും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനം ലോകമെങ്ങും സാധ്യമാക്കുന്നതിനുള്ള ആലോചനകൾക്കുമാണ് ജി-20 രാജ്യങ്ങൾ സമ്മേളിച്ചതെന്ന് ഉച്ചകോടിക്കുശേഷം നേതാക്കൾ ഒപ്പുവച്ച റോം പ്രഖ്യാപനത്തിൽ പറയുന്നു.
സാന്പത്തിക പുനരുജ്ജീവനം, ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, അടിസ്ഥാനസൗകര്യ വികസനം, തൊഴിൽ സൃഷ്ടിക്കൽ, സാമൂഹ്യസുരക്ഷ, ലിംഗനീതി, സ്ത്രീശക്തീകരണം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ വിഷയങ്ങളെപ്പറ്റി ചർച്ച നടന്നു. കോവിഡിൽ തളർന്ന സന്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ വിവിധ രാജ്യങ്ങൾ ആവിഷ്കരിച്ച ഉത്തേജകപദ്ധതികൾ തിടുക്കത്തിൽ പിൻവലിക്കരുതെന്ന് ഉച്ചകോടി അഭിപ്രായപ്പെട്ടു. സന്പദ്വ്യവസ്ഥ കരകയറുന്നതു പല രാജ്യങ്ങളിലും പല വിധത്തിലാണ്. ദീർഘകാല ധനകാര്യ സുരക്ഷിതത്വത്തിനാവശ്യമായ നടപടികളുണ്ടാകണമെന്ന അഭിപ്രായവും ഉച്ചകോടിയിൽ ഉയർന്നു.
വിവിധ രാജ്യങ്ങളിലെ വാക്സിൻ ക്ഷാമം പരിഹരിക്കുന്നതിനു ലോകാരോഗ്യസംഘടന ഐകരൂപ്യമുള്ള ഒരു നയം കൈക്കൊള്ളണമെന്നാണ് ജി-20 ഉച്ചകോടിയുടെ നിർദേശം. ദക്ഷിണാഫ്രിക്ക, ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങൾക്കു വാക്സിൻ നിർമിക്കാൻ സാന്പത്തികസഹായവും സാങ്കേതികസഹായവും നൽകണമെന്ന് അതിൽ പറയുന്നു. കോവിഡ് വൈറസിനെ ഭൂലോകത്തുനിന്നു തുടച്ചുനീക്കണമെങ്കിൽ എല്ലാ രാജ്യങ്ങളിലെയും ജനങ്ങൾക്കു വാക്സിൻ ലഭ്യമാക്കേണ്ടതുണ്ട് എന്ന യാഥാർഥ്യബോധമാണ് ഇതിൽ നിഴലിക്കുന്നത്.
മഹാമാരി പൊട്ടിപ്പുറപ്പെട്ട നാളുകളിൽ കോവിഡ് പ്രതിരോധത്തിൽ ലോകരാജ്യങ്ങൾ പ്രകടിപ്പിച്ച ഐക്യവും കൂട്ടായ്മയുടെ സമീപനവും നഷ്ടപ്പെട്ടിരിക്കുന്നു എന്നതും യാഥാർഥ്യം. കാർബൺ നിർഗമനം ഈ നൂറ്റാണ്ടിന്റെ പകുതിയോടെ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രഖ്യാപനത്തിൽ പറയുന്നു. എന്നാൽ, അതവസാനിപ്പിക്കുമെന്ന കൃത്യമായ വാഗ്ദാനം നൽകിയിട്ടില്ല. അതുപോലെ, അംഗരാജ്യങ്ങൾ കൽക്കരി ഊർജോപയോഗം നിർത്തുമെന്നും പറയുന്നില്ല. കൽക്കരി പദ്ധതികളുടെ കാര്യത്തിൽ അനുവദിച്ച ഇളവുകൾ ചൈനയ്ക്കും ഇന്ത്യക്കും ഗുണകരമാണെന്ന അഭിപ്രായമുണ്ട്. ഇന്ത്യയെപ്പോലെ വികസിച്ചുവരുന്ന രാജ്യങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ വ്യവസ്ഥകളുണ്ടാകണമെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിക്കുകയുണ്ടായി.
അല്പവികസിത രാജ്യങ്ങൾക്കു സാന്പത്തിക-സാങ്കേതിക-വിദ്യാഭ്യാസ സഹായങ്ങൾ നൽകുമെന്ന പ്രഖ്യാപനത്തിലൂടെ കാലാവസ്ഥാ നീതിയെപ്പറ്റിയുള്ള ഇന്ത്യയുടെ ആശങ്കകൾ അംഗീകരിക്കപ്പെട്ടതായി വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. 2030-ഓടെ 450 ജിഗാവാട്ട് പാരന്പര്യേതര ഊർജം ഉത്പാദിപ്പിക്കണമെന്നതാണു വികസിതരാജ്യങ്ങളുടെ ലക്ഷ്യം. ഇതിൽ ഇന്ത്യയെയും പങ്കാളിയാക്കാൻ അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽനിന്നുള്ള കാലാവസ്ഥാ വിദഗ്ധർ സമ്മർദം ചെലുത്തിവരുന്നുണ്ട്. എന്നാൽ, വികസിതരാജ്യങ്ങൾ കാർബൺ നിർഗമനത്തോത് കുറയ്ക്കുന്നതിൽ കൂടുതലായി ലക്ഷ്യം കൈവരിക്കേണ്ടതുണ്ടെന്നു പീയൂഷ് ഗോയൽ പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളുന്ന രാജ്യമായ ചൈന ജി-20 ഉച്ചകോടിയിൽ നേരിട്ടു പങ്കെടുത്തില്ല. അവർ കൃത്യമായ ഒരു വാഗ്ദാനം ഇക്കാര്യത്തിൽ നൽകിയതുമില്ല. ആഗോളതാപനം കുറയ്ക്കണമെന്നു വാചാലരാകുന്ന സന്പന്നരാജ്യങ്ങൾ പലതും അതിനായി ആത്മാർഥമായ നടപടികളെടുക്കുന്നില്ല എന്നതാണു വസ്തുത. ഭൂമിയിൽ പുറന്തള്ളപ്പെടുന്ന ഹരിതഗൃഹവാതകങ്ങളിൽ 80 ശതമാനവും ജി-20 രാജ്യങ്ങളിൽനിന്നാണ്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രണവിധേയമാക്കാൻ ലക്ഷ്യമിട്ടുള്ള ഗ്ലാസ്ഗോ ഉച്ചകോടിയിൽ ഭൂമിയെ സംരക്ഷിക്കാനുള്ള കൂടുതൽ ക്രിയാത്മകമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നു പ്രത്യാശിക്കാം.
ഉച്ചകോടിയിൽ ഭൂമിയെ സംരക്ഷിക്കാനുള്ള കൂടുതൽ ക്രിയാത്മകമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നു പ്രത്യാശിക്കാം.
ഈ ഭൂമിയുടെയും അതിലെ ജീവജാലങ്ങളുടെയും നിലനില്പിനുവേണ്ട കരുതലുകളെടുക്കുന്നതിൽ യോജിപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ച് റോമിൽ നടന്ന ജി-20 ഉച്ചകോടി സമാപിച്ചു. ആഗോളതാപന വർധന വ്യവസായ യുഗത്തിനു മുന്പുണ്ടായിരുന്നതിനേക്കാൾ 1.5 ഡിഗ്രി സെൽഷസിൽ കൂടുതലാകാത്ത വിധത്തിൽ പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി അംഗരാജ്യങ്ങൾ പരിശ്രമിക്കുമെന്നതാണ് ഉച്ചകോടിയിലെ ഒരു പ്രധാന തീരുമാനം. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനു ജി-20 രാജ്യങ്ങൾ പ്രതിവർഷം 10,000 കോടി ഡോളർ നൽകുമെന്ന വാഗ്ദാനം ആവർത്തിച്ചു. കൽക്കരിയുടെ ഉപയോഗം കുറയ്ക്കാനുള്ള നടപടികളാണു മറ്റൊന്ന്.
ഏറ്റവുമധികം കാർബൺ നിർഗമനത്തിനിടയാക്കുന്ന ഊർജസ്രോതസാണു കൽക്കരി. ജി-20 രാജ്യങ്ങൾ കൽക്കരി പ്ലാന്റുകൾക്കു നൽകുന്ന സാന്പത്തികസഹായങ്ങൾ ഈ വർഷത്തോടെ നിർത്തും. കാലാവസ്ഥാവ്യതിയാന കാര്യങ്ങളിൽ കുറേക്കൂടി കർക്കശ നിലപാടുകളും കൃത്യമായ തീരുമാനങ്ങളും റോം ഉച്ചകോടിയിൽ പ്രതീക്ഷിച്ചവരുണ്ടാകാം. ഈ വിഷയത്തിൽ വളരെ സമഗ്രമായ ചർച്ചകൾ സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ ആരംഭിച്ച യുഎൻ കോപ്-26 ഉച്ചകോടിയിൽ നടക്കുന്നുണ്ട്. ഭൂമിയുടെ രക്ഷയ്ക്കായുള്ള കൂടുതൽ തീരുമാനങ്ങൾ അവിടെയുണ്ടാകുമെന്നു പ്രതീക്ഷിക്കാം.
കോവിഡ് മഹാമാരിയെത്തുടർന്നുള്ള ആഗോള സാന്പത്തികസ്ഥിതിയും വെല്ലുവിളികളും ചർച്ചചെയ്യുന്നതിനും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനം ലോകമെങ്ങും സാധ്യമാക്കുന്നതിനുള്ള ആലോചനകൾക്കുമാണ് ജി-20 രാജ്യങ്ങൾ സമ്മേളിച്ചതെന്ന് ഉച്ചകോടിക്കുശേഷം നേതാക്കൾ ഒപ്പുവച്ച റോം പ്രഖ്യാപനത്തിൽ പറയുന്നു.
സാന്പത്തിക പുനരുജ്ജീവനം, ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, അടിസ്ഥാനസൗകര്യ വികസനം, തൊഴിൽ സൃഷ്ടിക്കൽ, സാമൂഹ്യസുരക്ഷ, ലിംഗനീതി, സ്ത്രീശക്തീകരണം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ വിഷയങ്ങളെപ്പറ്റി ചർച്ച നടന്നു. കോവിഡിൽ തളർന്ന സന്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ വിവിധ രാജ്യങ്ങൾ ആവിഷ്കരിച്ച ഉത്തേജകപദ്ധതികൾ തിടുക്കത്തിൽ പിൻവലിക്കരുതെന്ന് ഉച്ചകോടി അഭിപ്രായപ്പെട്ടു. സന്പദ്വ്യവസ്ഥ കരകയറുന്നതു പല രാജ്യങ്ങളിലും പല വിധത്തിലാണ്. ദീർഘകാല ധനകാര്യ സുരക്ഷിതത്വത്തിനാവശ്യമായ നടപടികളുണ്ടാകണമെന്ന അഭിപ്രായവും ഉച്ചകോടിയിൽ ഉയർന്നു.
വിവിധ രാജ്യങ്ങളിലെ വാക്സിൻ ക്ഷാമം പരിഹരിക്കുന്നതിനു ലോകാരോഗ്യസംഘടന ഐകരൂപ്യമുള്ള ഒരു നയം കൈക്കൊള്ളണമെന്നാണ് ജി-20 ഉച്ചകോടിയുടെ നിർദേശം. ദക്ഷിണാഫ്രിക്ക, ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങൾക്കു വാക്സിൻ നിർമിക്കാൻ സാന്പത്തികസഹായവും സാങ്കേതികസഹായവും നൽകണമെന്ന് അതിൽ പറയുന്നു. കോവിഡ് വൈറസിനെ ഭൂലോകത്തുനിന്നു തുടച്ചുനീക്കണമെങ്കിൽ എല്ലാ രാജ്യങ്ങളിലെയും ജനങ്ങൾക്കു വാക്സിൻ ലഭ്യമാക്കേണ്ടതുണ്ട് എന്ന യാഥാർഥ്യബോധമാണ് ഇതിൽ നിഴലിക്കുന്നത്.
മഹാമാരി പൊട്ടിപ്പുറപ്പെട്ട നാളുകളിൽ കോവിഡ് പ്രതിരോധത്തിൽ ലോകരാജ്യങ്ങൾ പ്രകടിപ്പിച്ച ഐക്യവും കൂട്ടായ്മയുടെ സമീപനവും നഷ്ടപ്പെട്ടിരിക്കുന്നു എന്നതും യാഥാർഥ്യം. കാർബൺ നിർഗമനം ഈ നൂറ്റാണ്ടിന്റെ പകുതിയോടെ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രഖ്യാപനത്തിൽ പറയുന്നു. എന്നാൽ, അതവസാനിപ്പിക്കുമെന്ന കൃത്യമായ വാഗ്ദാനം നൽകിയിട്ടില്ല. അതുപോലെ, അംഗരാജ്യങ്ങൾ കൽക്കരി ഊർജോപയോഗം നിർത്തുമെന്നും പറയുന്നില്ല. കൽക്കരി പദ്ധതികളുടെ കാര്യത്തിൽ അനുവദിച്ച ഇളവുകൾ ചൈനയ്ക്കും ഇന്ത്യക്കും ഗുണകരമാണെന്ന അഭിപ്രായമുണ്ട്. ഇന്ത്യയെപ്പോലെ വികസിച്ചുവരുന്ന രാജ്യങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ വ്യവസ്ഥകളുണ്ടാകണമെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിക്കുകയുണ്ടായി.
അല്പവികസിത രാജ്യങ്ങൾക്കു സാന്പത്തിക-സാങ്കേതിക-വിദ്യാഭ്യാസ സഹായങ്ങൾ നൽകുമെന്ന പ്രഖ്യാപനത്തിലൂടെ കാലാവസ്ഥാ നീതിയെപ്പറ്റിയുള്ള ഇന്ത്യയുടെ ആശങ്കകൾ അംഗീകരിക്കപ്പെട്ടതായി വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. 2030-ഓടെ 450 ജിഗാവാട്ട് പാരന്പര്യേതര ഊർജം ഉത്പാദിപ്പിക്കണമെന്നതാണു വികസിതരാജ്യങ്ങളുടെ ലക്ഷ്യം. ഇതിൽ ഇന്ത്യയെയും പങ്കാളിയാക്കാൻ അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽനിന്നുള്ള കാലാവസ്ഥാ വിദഗ്ധർ സമ്മർദം ചെലുത്തിവരുന്നുണ്ട്. എന്നാൽ, വികസിതരാജ്യങ്ങൾ കാർബൺ നിർഗമനത്തോത് കുറയ്ക്കുന്നതിൽ കൂടുതലായി ലക്ഷ്യം കൈവരിക്കേണ്ടതുണ്ടെന്നു പീയൂഷ് ഗോയൽ പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളുന്ന രാജ്യമായ ചൈന ജി-20 ഉച്ചകോടിയിൽ നേരിട്ടു പങ്കെടുത്തില്ല. അവർ കൃത്യമായ ഒരു വാഗ്ദാനം ഇക്കാര്യത്തിൽ നൽകിയതുമില്ല. ആഗോളതാപനം കുറയ്ക്കണമെന്നു വാചാലരാകുന്ന സന്പന്നരാജ്യങ്ങൾ പലതും അതിനായി ആത്മാർഥമായ നടപടികളെടുക്കുന്നില്ല എന്നതാണു വസ്തുത. ഭൂമിയിൽ പുറന്തള്ളപ്പെടുന്ന ഹരിതഗൃഹവാതകങ്ങളിൽ 80 ശതമാനവും ജി-20 രാജ്യങ്ങളിൽനിന്നാണ്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രണവിധേയമാക്കാൻ ലക്ഷ്യമിട്ടുള്ള ഗ്ലാസ്ഗോ ഉച്ചകോടിയിൽ ഭൂമിയെ സംരക്ഷിക്കാനുള്ള കൂടുതൽ ക്രിയാത്മകമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നു പ്രത്യാശിക്കാം.