മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ ആസ്റ്റണ്‍ വില്ലയുടെ ആനന്ദനൃത്തം. യുണൈറ്റഡിന്റെ മിക്ക വിജയങ്ങളുടെയും ചുക്കാൻ പിടിച്ച പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസ് അവരുടെ വില്ലനായ ദിനംകൂടിയായിരുന്നു.
ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ യുണൈറ്റഡിനു ലഭിച്ച പെനൽറ്റി കിക്ക് ബ്രൂണോ ഫെർണാണ്ടസ് നഷ്ടപ്പെടുത്തി. അതോടെ ചുവന്ന ചെകുത്താന്മാർ മറുപടിയില്ലാത്ത ഒരു ഗോളിന് ആസ്റ്റണ്‍ വില്ലയോട് പരാജയപ്പെട്ടു. ഗോൾരഹിതമായ 87 മിനിറ്റുകൾക്കുശേഷം 88-ാം മിനിറ്റിൽ കോർട്ട്ണി ഹൗസ് ആണ് വില്ലയുടെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്.
യുണൈറ്റഡിന്റെ പെനൽറ്റി വിദഗ്ധനെന്നാണ് ബ്രൂണോ വിശേഷിപ്പിക്കപ്പെടുന്നത്. കാരണം, കഴിഞ്ഞ 23 പെനൽറ്റി കിക്കുകളിൽ ഇന്നലത്തേത് ഉൾപ്പെടെ രണ്ട് എണ്ണം മാത്രമാണ് ബ്രൂണോയ്ക്ക് പിഴച്ചത്. 2020 ഒക്ടോബറിൽ ന്യൂകാസിലിനെതിരേയായിരുന്നു ബ്രൂണോയുടെ പെനൽറ്റി ആദ്യമായി പാഴായത്.
വില്ല വിജയം
2009 ഒക്ടോബറിനുശേഷം ആദ്യമായാണ് പ്രീമിയർ ലീഗ് പോരാട്ടത്തിൽ ഓൾഡ് ട്രാഫോഡിൽവച്ച് ആസ്റ്റണ്‍ വില്ല വിജയം സ്വന്തമാക്കുന്നത്. അന്നും 1-0ന് ആയിരുന്നു വില്ലയുടെ ജയം.
വില്ലയ്ക്കെതിരേ ഇന്നലെ യുണൈറ്റഡ് 28 ഷോട്ടുകളാണ് ഉതിർത്തത്. അതിൽ നാലെണ്ണം ഗോൾ ലക്ഷ്യമാക്കിയുള്ളതായിരുന്നു.
ഇത്രയും ഷോട്ട് ഉതിർത്തിട്ട് ജയമില്ലാതെ യുണൈറ്റഡ് ഹോം മത്സരം അവസാനിപ്പിച്ചത് 2016 ഒക്ടോബറിനുശേഷം ഇതാദ്യം. അന്ന് ബേണ്‍ലിക്കെതിരേ 38 ഷോട്ട് ഉതിർത്തെങ്കിലും ഗോൾ രഹിത സമനിലയിലാണ് യുണൈറ്റഡ് കളംവിട്ടത്.
മത്സരത്തിൽ പന്തിന്റെ നിയന്ത്രണം 60-40ന് യുണൈറ്റഡിന്റെ കൈവശമായിരുന്നു. എന്നാൽ, ഷോട്ട് ഓണ്‍ ടാർഗെറ്റിൽ 4-3ന് ആസ്റ്റണ്‍ വില്ലക്കാർ ഒട്ടും മോശമാക്കിയില്ല. കോർണറിൽ വില്ലക്കാർ 5-5ന് ഒപ്പം പിടിക്കുകയും ചെയ്തു.
തോൽവി യുണൈറ്റഡിന്റെ സ്ഥാനത്തിനും ഇളക്കമുണ്ടാക്കി. മൂന്നാം സ്ഥാനത്തായിരുന്ന യുണൈറ്റഡ് നാലാം സ്ഥാനത്തേക്ക് ഇറങ്ങി. അതേസമയം, ചിര വൈരികളായ സിറ്റി, ചെൽസിക്കെതിരായ ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. ആറ് മത്സരങ്ങളിൽനിന്ന് 13 പോയിന്റ് വീതമുള്ള മാഞ്ചസ്റ്റർ സിറ്റി, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലാണ്.
ഒട്ടും ക്ലീനല്ല
മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് ഹോം മത്സരങ്ങളിൽ തുടർച്ചയായ എട്ടാം മത്സരത്തിലാണ് ക്ലീൻ ഷീറ്റ് ഇല്ലാതെ കളംവിടുന്നത്. ഓൾഡ് ട്രാഫോഡിൽ തുടർച്ചയായി എട്ട് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് ഇല്ലാതെ യുണൈറ്റഡ് വിഷമിക്കുന്നത് 1972 ഫെബ്രുവരിക്കുശേഷം ഇതാദ്യം. അന്നും തുടർച്ചയായി എട്ട് ഹോം മത്സരങ്ങളിൽ യുണൈറ്റഡ് ഗോൾ വഴങ്ങി.
ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ആദ്യ സ്പെല്ലിൽ യുണൈറ്റഡ് ആസ്റ്റണ്‍ വില്ലയ്ക്കെതിരേ തോൽവി വഴങ്ങിയിട്ടില്ല. റൊണാൾഡോയുടെ രണ്ടാം വരവിൽ വില്ലയ്ക്കെതിരായ ആദ്യമത്സരത്തിൽതന്നെ യുണൈറ്റഡ് തോറ്റു.