ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് വന്പന്മാരായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടും. കിരീടം ആർക്കെന്നു തീരുമാനിക്കാനുള്ള സമയമായില്ലെങ്കിലും ഈ മത്സരത്തിലെ വിജയം ഇരുടീമിനും കൂടുതൽ ഊർജം നൽകുമെന്ന് ഉറപ്പാണ്.
തോമസ് ടൂഹെലിനു കീഴിൽ കളിക്കുന്ന ചെൽസി തകർപ്പൻ ഫോമിലാണ്. അഞ്ചു കളിയിൽ നാലു ജയവും ഒരു സമനിലയുമായുമുള്ള ചെൽസി 13 പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്. 12 ഗോൾ നേടിയ ചെൽസി ഒരു ഗോൾ മാത്രമേ ഇതുവരെ വഴങ്ങിയിട്ടുള്ളൂ.
നിലവിലെ ലീഗ് ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ സീസണിന്റെ തുടക്കം ടോട്ടനത്തോടുള്ള തോൽവിയോടെയായിരുന്നു. 10 പോയിന്റുമായി അഞ്ചാമതാണ് സിറ്റിയിപ്പോൾ. അഞ്ചു കളിയിൽ 11 ഗോൾ നേടിയ പെപ് ഗ്വാർഡിയോളയുടെ സിറ്റി ഒരു ഗോൾ മാത്രമേ വഴങ്ങിയിട്ടുള്ളൂ.
ജനുവരിൽ ചെൽസി പരിശീലകനായി ചുമതലയേറ്റശേഷം നടന്ന മൂന്നു മത്സരങ്ങളിൽ ഗ്വാർഡിയോളയുടെ സിറ്റിയെ തോൽപ്പിക്കാൻ ടൂഹെലിനായി. എഫ്എ കപ്പ് സെമി ഫൈലിൽ 1-0നും ഇപിഎലിൽ 2-1നും യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിൽ 1-0നും ചെൽസി ജയിച്ചു.
യുണൈറ്റഡ്, ലിവർപൂൾ
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചുവരവോടെ കരുത്തരായ യുണൈറ്റഡ് ജയം തുടരാൻ ഇറങ്ങുന്നു. മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിവന്ന യുണൈറ്റഡ് ഇന്ന് ആസ്റ്റൺ വില്ലയെ നേരിടും. നാലു ജയവും ഒരു സമനിലയുമുള്ള ചെൽസി, ലിവർപൂൾ, യുണൈറ്റഡ് എന്നിവ 13 പോയിന്റുമായി യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിലാണ്. ലിവർപൂളിന്റെ എതിരാളി ബ്രെന്റ്ഫോഡാണ്.