ബിജെപിക്കു ബദൽ എന്ന ഉത്തരവാദിത്വം നിർവഹിക്കാൻ കോൺഗ്രസ് പ്രാപ്തമാകണമെങ്കിൽ എല്ലാ നേതാക്കളെയും ഒരുമിപ്പിച്ചുനിർത്തി മുന്നോട്ടുപോകാൻ പാർട്ടിക്കു കഴിയണം
അത്ര പതിവില്ലാത്ത കാര്യങ്ങളാണു കേരളത്തിലെ കോൺഗ്രസിൽ ഇപ്പോൾ സംഭവിക്കുന്നത്. കെപിസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്ന കെ.പി. അനിൽകുമാർ കോൺഗ്രസിൽനിന്നു രാജിവച്ചു സിപിഎമ്മിൽ ചേർന്നു. കെപിസിസി സെക്രട്ടറിയും നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന പി.എസ്. പ്രശാന്ത് പാർട്ടിവിട്ടു സിപിഎമ്മിൽ ചേർന്നത് ഏതാനും ദിവസം മുമ്പാണ്. കോൺഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ടാണ് അനിൽകുമാറിന്റെ രാജി.
ഗ്രൂപ്പുകളെ ഒഴിവാക്കുന്നു എന്ന മറവിൽ സ്വജനപക്ഷപാതവും അനീതിയുമാണു ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ നടക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. ഈ നിലപാട് തിരുത്തിയില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിന്റെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ, സ്ഥാനമാനങ്ങൾ കിട്ടാതെ വരുമ്പോൾ പിണങ്ങിപ്പോവുകയും എതിർപാളയത്തിൽ ചേക്കേറുകയും ചെയ്യുന്നവർ യഥാർഥ പാർട്ടിസ്നേഹികളാണോ എന്ന ചോദ്യമുണ്ട്. അനിൽകുമാർ പാർട്ടിവിട്ടതു കൂടുതൽ ചലനങ്ങളൊന്നും സൃഷ്ടിക്കാൻ പോകുന്നില്ലെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും.
കോൺഗ്രസിൽ ചേരിപ്പോരും പിണങ്ങിപ്പിരിയലുമൊന്നും പുതിയ കാര്യമല്ല. മഹാത്മാഗാന്ധിയുടെയും സുഭാഷ് ചന്ദ്രബോസിന്റെയും കാലംമുതൽ അതു സംഭവിക്കുന്നതാണ്. ആശയപരമായിരുന്നു അത്തരം അഭിപ്രായവ്യത്യാസങ്ങൾ. എന്നാൽ, അതിൽനിന്നു വ്യത്യസ്തമാണ് ഇപ്പോഴത്തെ കാര്യങ്ങൾ. കേന്ദ്രത്തിലും സംസ്ഥാനത്തും തുടർച്ചയായി രണ്ടാംവട്ടവും പ്രതിപക്ഷത്തിരിക്കേണ്ടിവരുന്ന അവസ്ഥയിൽ കോൺഗ്രസിന്റെ പ്രവർത്തകരും അണികളുമെല്ലാം നിരാശരാണ്. അതിനിടയിലാണു നേതാക്കളെ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പുപോരുകളും അച്ചടക്കലംഘനങ്ങളും.
ഇതു തടയാൻ ഫലപ്രദമായ നടപടിയെടുക്കേണ്ട ഹൈക്കമാൻഡാകട്ടെ സംസ്ഥാന ഘടകങ്ങളിൽ എന്താണു നടക്കുന്നതെന്നു വ്യക്തമായി മനസിലാക്കാൻപോലും ശ്രമിക്കാത്ത പ്രവർത്തനാലസ്യത്തിലും. ഗ്രഹണകാലത്തു സകല ഞാഞ്ഞൂലുകളും തലപൊക്കും. കോൺഗ്രസിന്റെ പോക്കിനെ പഴിച്ചുകൊണ്ട് അടുത്തകാലത്തായി പാർട്ടിവിടുന്ന കേരളത്തിൽനിന്നുള്ള ആറാമത്തെ പ്രമുഖ നേതാവാണ് കെ.പി. അനിൽകുമാർ. കോൺഗ്രസ് വിട്ട പി.സി. ചാക്കോയും ലതിക സുഭാഷും പി.എം. സുരേഷ്ബാബുവും ഇപ്പോൾ എൻസിപി നേതാക്കളാണ്. പാലക്കാട്ടെ മുൻ ഡിസിസി പ്രസിഡന്റ് എ.വി. ഗോപിനാഥ് കോൺഗ്രസിൽനിന്നു രാജി പ്രഖ്യാപിച്ചെങ്കിലും അടുത്ത നീക്കം വ്യക്തമാക്കിയിട്ടില്ല. അനിൽകുമാറും പ്രശാന്തും സിപിഎമ്മിലെത്തി.
ആരു പാർട്ടി വിട്ടാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്നാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത്. കെ. കരുണാകരൻ കോൺഗ്രസിൽനിന്നു പുറത്തുപോയത് ഉദാഹരണമായി അദ്ദേഹം എടുത്തുകാട്ടി. കരുണാകരനെപ്പോലെ സമുന്നതനായ ഒരു നേതാവ് പാർട്ടി വിട്ടിട്ടും കോൺഗ്രസിന് ഒന്നും സംഭവിച്ചില്ല എന്നാണു സതീശൻ വിലയിരുത്തുന്നതെങ്കിൽ അദ്ദേഹത്തിന്റെ അപഗ്രഥനപാടവത്തെ നമിക്കേണ്ടിവരും. കരുണാകരൻ പാർട്ടി വിട്ടതുമൂലം കോൺഗ്രസിന്റെ അണികളിലും വോട്ട്ബാങ്കിലും ഉണ്ടായ ചോർച്ച പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ടോ? വലിയ നേതാവല്ല, ചെറിയ പ്രവർത്തകൻ പോയാലും അതു പാർട്ടിക്കു നഷ്ടംതന്നെയാണ്. അതു മനസിലാക്കിയാണു കോൺഗ്രസ് വിട്ടുവരുന്ന വലുതും ചെറുതുമായ നേതാക്കളെ സ്വീകരിക്കാൻ ബിജെപിയും സിപിഎമ്മുമൊക്കെ തയാറാകുന്നത്. കേരളത്തിൽ തങ്ങളുടെ ഏറ്റവും വലിയ രാഷ് ട്രീയ ശത്രുവായ കോൺഗ്രസിൽനിന്ന് അനിൽകുമാറിനെയും പ്രശാന്തിനെയുംപോലുള്ള, അത്ര വലിയ ജനപിന്തുണ അവകാശപ്പെടാനില്ലാത്ത നേതാക്കളെപ്പോലും സ്വീകരിക്കാൻ സിപിഎം തയാറാകുന്നത് ഒന്നും കാണാതെയല്ല. പല തുള്ളി പെരുവെള്ളം എന്നാണു പ്രമാണം. പുതിയ സ്ഥാനലബ്ധിയിൽ മതിമറന്ന്, പാർട്ടിയെ പോഷിപ്പിച്ചുവന്ന ഘടകങ്ങളെയും സാഹചര്യങ്ങളെയും വിസ്മരിച്ചു പെരുമാറുന്ന നേതാക്കൾ പിന്നീടു ദുഃഖിക്കേണ്ടിവരും.
മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെ സമാധാനിപ്പിച്ചു കൂടെനിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ അവിടെ കോൺഗ്രസിനു ഭരണം നഷ്ടപ്പെടുമായിരുന്നോ? ആന്ധ്രപ്രദേശിൽ മുഖ്യമന്ത്രിപദം മോഹിച്ച ജഗൻ മോഹൻ റെഡ്ഡിയെ ഗൗനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തയാറാകാതിരുന്നതുകൊണ്ടല്ലേ അദ്ദേഹം പുതിയ പാർട്ടിയുണ്ടാക്കിയതും അവിടെ കോൺഗ്രസിന്റെ കുളം തോണ്ടിയതും? ഇതുപോലെ എത്രയോ ഉദാഹരണങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ ചൂണ്ടിക്കാട്ടാനുണ്ട്.
നേതാക്കളുടെ ജനപിന്തുണയും പാർട്ടിക്ക് അവരെക്കൊണ്ടുള്ള പ്രയോജനവും അളക്കുന്നതിൽ ഉന്നത നേതൃത്വത്തിനു തെറ്റുപറ്റിയാൽ അതു വലിയ ദോഷം ചെയ്യും. കേരളത്തിൽ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും വേണ്ടത്ര വിശ്വാസത്തിലെടുക്കാതെ കോൺഗ്രസിനു മുന്നോട്ടുപോകാൻ കഴിയുമോ? അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ് വിമതരെന്നു മുദ്രകുത്തപ്പെട്ട ജി-23 നേതാക്കൾ ഉയർത്തുന്ന പല വാദങ്ങളും പ്രസക്തവും ഗൗരവമുള്ളതുമാണ്. ബിജെപിക്കു ബദൽ എന്ന ഉത്തരവാദിത്വം നിർവഹിക്കാൻ കോൺഗ്രസ് പ്രാപ്തമാകണമെങ്കിൽ എല്ലാ നേതാക്കളെയും ഒരുമിപ്പിച്ചുനിർത്തി മുന്നോട്ടുപോകാൻ പാർട്ടിക്കു കഴിയണം.
അത്ര പതിവില്ലാത്ത കാര്യങ്ങളാണു കേരളത്തിലെ കോൺഗ്രസിൽ ഇപ്പോൾ സംഭവിക്കുന്നത്. കെപിസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്ന കെ.പി. അനിൽകുമാർ കോൺഗ്രസിൽനിന്നു രാജിവച്ചു സിപിഎമ്മിൽ ചേർന്നു. കെപിസിസി സെക്രട്ടറിയും നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന പി.എസ്. പ്രശാന്ത് പാർട്ടിവിട്ടു സിപിഎമ്മിൽ ചേർന്നത് ഏതാനും ദിവസം മുമ്പാണ്. കോൺഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ടാണ് അനിൽകുമാറിന്റെ രാജി.
ഗ്രൂപ്പുകളെ ഒഴിവാക്കുന്നു എന്ന മറവിൽ സ്വജനപക്ഷപാതവും അനീതിയുമാണു ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ നടക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. ഈ നിലപാട് തിരുത്തിയില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിന്റെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ, സ്ഥാനമാനങ്ങൾ കിട്ടാതെ വരുമ്പോൾ പിണങ്ങിപ്പോവുകയും എതിർപാളയത്തിൽ ചേക്കേറുകയും ചെയ്യുന്നവർ യഥാർഥ പാർട്ടിസ്നേഹികളാണോ എന്ന ചോദ്യമുണ്ട്. അനിൽകുമാർ പാർട്ടിവിട്ടതു കൂടുതൽ ചലനങ്ങളൊന്നും സൃഷ്ടിക്കാൻ പോകുന്നില്ലെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും.
കോൺഗ്രസിൽ ചേരിപ്പോരും പിണങ്ങിപ്പിരിയലുമൊന്നും പുതിയ കാര്യമല്ല. മഹാത്മാഗാന്ധിയുടെയും സുഭാഷ് ചന്ദ്രബോസിന്റെയും കാലംമുതൽ അതു സംഭവിക്കുന്നതാണ്. ആശയപരമായിരുന്നു അത്തരം അഭിപ്രായവ്യത്യാസങ്ങൾ. എന്നാൽ, അതിൽനിന്നു വ്യത്യസ്തമാണ് ഇപ്പോഴത്തെ കാര്യങ്ങൾ. കേന്ദ്രത്തിലും സംസ്ഥാനത്തും തുടർച്ചയായി രണ്ടാംവട്ടവും പ്രതിപക്ഷത്തിരിക്കേണ്ടിവരുന്ന അവസ്ഥയിൽ കോൺഗ്രസിന്റെ പ്രവർത്തകരും അണികളുമെല്ലാം നിരാശരാണ്. അതിനിടയിലാണു നേതാക്കളെ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പുപോരുകളും അച്ചടക്കലംഘനങ്ങളും.
ഇതു തടയാൻ ഫലപ്രദമായ നടപടിയെടുക്കേണ്ട ഹൈക്കമാൻഡാകട്ടെ സംസ്ഥാന ഘടകങ്ങളിൽ എന്താണു നടക്കുന്നതെന്നു വ്യക്തമായി മനസിലാക്കാൻപോലും ശ്രമിക്കാത്ത പ്രവർത്തനാലസ്യത്തിലും. ഗ്രഹണകാലത്തു സകല ഞാഞ്ഞൂലുകളും തലപൊക്കും. കോൺഗ്രസിന്റെ പോക്കിനെ പഴിച്ചുകൊണ്ട് അടുത്തകാലത്തായി പാർട്ടിവിടുന്ന കേരളത്തിൽനിന്നുള്ള ആറാമത്തെ പ്രമുഖ നേതാവാണ് കെ.പി. അനിൽകുമാർ. കോൺഗ്രസ് വിട്ട പി.സി. ചാക്കോയും ലതിക സുഭാഷും പി.എം. സുരേഷ്ബാബുവും ഇപ്പോൾ എൻസിപി നേതാക്കളാണ്. പാലക്കാട്ടെ മുൻ ഡിസിസി പ്രസിഡന്റ് എ.വി. ഗോപിനാഥ് കോൺഗ്രസിൽനിന്നു രാജി പ്രഖ്യാപിച്ചെങ്കിലും അടുത്ത നീക്കം വ്യക്തമാക്കിയിട്ടില്ല. അനിൽകുമാറും പ്രശാന്തും സിപിഎമ്മിലെത്തി.
ആരു പാർട്ടി വിട്ടാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്നാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത്. കെ. കരുണാകരൻ കോൺഗ്രസിൽനിന്നു പുറത്തുപോയത് ഉദാഹരണമായി അദ്ദേഹം എടുത്തുകാട്ടി. കരുണാകരനെപ്പോലെ സമുന്നതനായ ഒരു നേതാവ് പാർട്ടി വിട്ടിട്ടും കോൺഗ്രസിന് ഒന്നും സംഭവിച്ചില്ല എന്നാണു സതീശൻ വിലയിരുത്തുന്നതെങ്കിൽ അദ്ദേഹത്തിന്റെ അപഗ്രഥനപാടവത്തെ നമിക്കേണ്ടിവരും. കരുണാകരൻ പാർട്ടി വിട്ടതുമൂലം കോൺഗ്രസിന്റെ അണികളിലും വോട്ട്ബാങ്കിലും ഉണ്ടായ ചോർച്ച പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ടോ? വലിയ നേതാവല്ല, ചെറിയ പ്രവർത്തകൻ പോയാലും അതു പാർട്ടിക്കു നഷ്ടംതന്നെയാണ്. അതു മനസിലാക്കിയാണു കോൺഗ്രസ് വിട്ടുവരുന്ന വലുതും ചെറുതുമായ നേതാക്കളെ സ്വീകരിക്കാൻ ബിജെപിയും സിപിഎമ്മുമൊക്കെ തയാറാകുന്നത്. കേരളത്തിൽ തങ്ങളുടെ ഏറ്റവും വലിയ രാഷ് ട്രീയ ശത്രുവായ കോൺഗ്രസിൽനിന്ന് അനിൽകുമാറിനെയും പ്രശാന്തിനെയുംപോലുള്ള, അത്ര വലിയ ജനപിന്തുണ അവകാശപ്പെടാനില്ലാത്ത നേതാക്കളെപ്പോലും സ്വീകരിക്കാൻ സിപിഎം തയാറാകുന്നത് ഒന്നും കാണാതെയല്ല. പല തുള്ളി പെരുവെള്ളം എന്നാണു പ്രമാണം. പുതിയ സ്ഥാനലബ്ധിയിൽ മതിമറന്ന്, പാർട്ടിയെ പോഷിപ്പിച്ചുവന്ന ഘടകങ്ങളെയും സാഹചര്യങ്ങളെയും വിസ്മരിച്ചു പെരുമാറുന്ന നേതാക്കൾ പിന്നീടു ദുഃഖിക്കേണ്ടിവരും.
മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെ സമാധാനിപ്പിച്ചു കൂടെനിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ അവിടെ കോൺഗ്രസിനു ഭരണം നഷ്ടപ്പെടുമായിരുന്നോ? ആന്ധ്രപ്രദേശിൽ മുഖ്യമന്ത്രിപദം മോഹിച്ച ജഗൻ മോഹൻ റെഡ്ഡിയെ ഗൗനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തയാറാകാതിരുന്നതുകൊണ്ടല്ലേ അദ്ദേഹം പുതിയ പാർട്ടിയുണ്ടാക്കിയതും അവിടെ കോൺഗ്രസിന്റെ കുളം തോണ്ടിയതും? ഇതുപോലെ എത്രയോ ഉദാഹരണങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ ചൂണ്ടിക്കാട്ടാനുണ്ട്.
നേതാക്കളുടെ ജനപിന്തുണയും പാർട്ടിക്ക് അവരെക്കൊണ്ടുള്ള പ്രയോജനവും അളക്കുന്നതിൽ ഉന്നത നേതൃത്വത്തിനു തെറ്റുപറ്റിയാൽ അതു വലിയ ദോഷം ചെയ്യും. കേരളത്തിൽ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും വേണ്ടത്ര വിശ്വാസത്തിലെടുക്കാതെ കോൺഗ്രസിനു മുന്നോട്ടുപോകാൻ കഴിയുമോ? അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ് വിമതരെന്നു മുദ്രകുത്തപ്പെട്ട ജി-23 നേതാക്കൾ ഉയർത്തുന്ന പല വാദങ്ങളും പ്രസക്തവും ഗൗരവമുള്ളതുമാണ്. ബിജെപിക്കു ബദൽ എന്ന ഉത്തരവാദിത്വം നിർവഹിക്കാൻ കോൺഗ്രസ് പ്രാപ്തമാകണമെങ്കിൽ എല്ലാ നേതാക്കളെയും ഒരുമിപ്പിച്ചുനിർത്തി മുന്നോട്ടുപോകാൻ പാർട്ടിക്കു കഴിയണം.