മഹാമാരി എന്നവസാനിക്കുമെന്നോ അതിന്റെ കെടുതികൾ എന്നു തീരുമെന്നോ ആർക്കും ഉറപ്പില്ല. കേരളം കൂട്ട ആത്മഹത്യകളുടെ നാടായി മാറുന്നതിനു മുന്പ് ഭരണാധികാരികൾ ഉണരണം.
അങ്കമാലിക്കടുത്തു തുറവൂരിൽ മൂന്നും ഏഴും വയസുള്ള മക്കളെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം യുവതിയായ അമ്മ ആത്മഹത്യ ചെയ്ത സംഭവം ദിവസവും കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയും കഥകൾ കേട്ടുമരവിച്ച കേരളസമൂഹത്തിന്റെ മനഃസാക്ഷിയിൽ പ്രത്യേകിച്ചൊരു ചലനവും ഉണ്ടാക്കില്ലായിരിക്കാം. എന്നാൽ, പൊതുജനങ്ങളും സമൂഹത്തെ നയിക്കുന്നവരും ഭരണാധികാരികളുമൊക്കെ ഗൗരവപൂർവം ചിന്തിക്കേണ്ട ചില വിഷയങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. കോവിഡ് മഹാമാരിയും അതിന്റെ അനന്തര ഫലങ്ങളും മനുഷ്യജീവിതങ്ങളെ എങ്ങനെ തകർക്കുന്നു എന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് ഇപ്പോൾ നടക്കുന്ന ആത്മഹത്യകൾ പലതും. ഉറ്റവരും ഉടയവരും നഷ്ടപ്പെടുകയും വരുമാനമാർഗങ്ങൾ അടയുകയും ചെയ്യുന്ന അവസ്ഥയിലേക്ക് എടുത്തെറിയപ്പെടുന്ന പലരും അഭയം കണ്ടെത്തുന്നത് ആത്മഹത്യയിലാണ്. ഇതിനു മൂകസാക്ഷിയായി നിൽക്കുക മാത്രമാണോ സമൂഹത്തിന്റെ കടമ?
മക്കളെ കൊലചെയ്തു ജീവനൊടുക്കിയ യുവതിയുടെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചത് ഒരു മാസം മുന്പാണ്. ഓട്ടോ ഡ്രൈവറായ അയാളായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഭർത്താവിന്റെ പെട്ടെന്നുള്ള മരണം യുവതിയെ മാനസികമായി തളർത്തിയെന്നു ബന്ധുക്കൾ പറയുന്നു. ഭർത്താവിന്റെ അമ്മ അയൽപക്കത്തെ വീട്ടിലേക്കു പോയ സമയത്താണ് യുവതി മക്കളെ കൊന്ന് ആത്മഹത്യ ചെയ്തത്. മണ്ണെണ്ണ ദേഹത്തൊഴിച്ചു തീകൊളുത്തിയായിരുന്നു കൊലപാതകവും ആത്മഹത്യയും. ജീവിതം വഴിമുട്ടി തീർത്തും നിസ്സഹായാവസ്ഥയിലാകുന്പോൾ വിവേകം നഷ്ടപ്പെട്ടു മനുഷ്യർ കൊടുംപാതകങ്ങൾക്കുപോലും തയാറാകുന്നു. അടയുന്നുവെന്നു കരുതുന്ന വാതിലുകൾ ചിലപ്പോൾ തുറന്നു കിട്ടിയേക്കാം എന്നൊന്നും അപ്പോൾ ചിന്തിക്കില്ല. കാരുണ്യത്തിന്റെ ഒരു കരം ആ കുടുംബത്തിനു നേർക്കു നീങ്ങിയിരുന്നെങ്കിൽ, സ്നേഹസ്പർശത്തിന്റെ ചെറിയൊരു ആശ്വാസം അവർക്കു കിട്ടിയിരുന്നെങ്കിൽ, ആ യുവതി മറിച്ചു ചിന്തിക്കുമായിരുന്നില്ലേ? ആ കുടുംബത്തെ രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ?
സർക്കാരും സാമൂഹ്യശാസ്ത്രജ്ഞരുമൊക്കെ കണക്കുകൂട്ടുന്നതിലും വലിയ ആഘാതമാണു കോവിഡ് മഹാമാരി സമൂഹത്തിലുണ്ടാക്കിയിരിക്കുന്നത്. തൊഴിലും വരുമാനവും നഷ്ടപ്പെട്ട പലരുടെയും കുടുംബങ്ങളിലെ അവസ്ഥ തീർത്തും ദയനീയമാണ്. സർക്കാർ നൽകുന്ന സൗജന്യ റേഷൻകിറ്റുകൊണ്ട് തത്കാലം വിശപ്പടക്കാൻ പറ്റുമായിരിക്കാം. പക്ഷേ, അതുകൊണ്ട് എല്ലാമായോ? ജീവിതത്തിൽ മറ്റെന്തെല്ലാം ചെലവുകളുണ്ട്. വൈദ്യുതി ബില്ലും ഫോൺബില്ലും അടക്കം ഇന്നത്തെ ജീവിതത്തിന് ഒട്ടും ഒഴിവാക്കാൻ പറ്റാത്ത എത്രയോ കാര്യങ്ങൾ. ഒരു രോഗം വന്നാൽ എങ്ങനെ ചികിത്സിക്കും? കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ എങ്ങനെ നടത്തിക്കൊണ്ടുപോകും? മുന്പ് ഓരോരോ കാര്യങ്ങൾക്കായി എടുത്തിട്ടുള്ള കടങ്ങൾ എങ്ങനെ അടച്ചുതീർക്കും? സന്പന്നർക്കും സ്ഥിരവരുമാനം ഉറപ്പുള്ളവർക്കും ഒരു കുഴപ്പവുമില്ലായിരിക്കാം. എന്നാൽ, അതല്ല ഭൂരിഭാഗത്തിന്റെയും സ്ഥിതി. തീർത്തും പാവപ്പെട്ടവരെ സഹായിക്കാൻ പലരും മുന്പോട്ടുവന്നെന്നിരിക്കും. പക്ഷേ, ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കൈയിൽ പണമില്ലാതെ നരകിക്കുന്ന സാധാരണക്കാർ എന്തു ചെയ്യും? തങ്ങളുടെ ദുരവസ്ഥ മറ്റുള്ളവരെ അറിയിക്കാനോ സഹായത്തിനായി കൈനീട്ടാനോ അഭിമാനബോധം പലരെയും അനുവദിക്കാറില്ല.
കേരളം ഇന്നൊരു മരണത്തുരുത്തായി മാറുന്നു എന്നു പലരും പറയുന്നത് അതിശയോക്തിയല്ല. സ്കൂളിൽ പോകാനാകാതെയും സഹപാഠികളുമായി സംവദിക്കാൻ കഴിയാതെയും ഒന്നര വർഷമായി വീട്ടിൽ അടച്ചിടപ്പെട്ടിരിക്കുന്ന കുട്ടികളുടെ മാനസികപ്രശ്നങ്ങൾ സമൂഹം വേണ്ടവിധം ചർച്ച ചെയ്യുന്നുണ്ടോയെന്നു സംശയമാണ്. ഓൺലൈൻ ക്ലാസുകളെപ്പറ്റി ആദ്യഘട്ടത്തിൽ എല്ലാവരും വലിയ ആവേശത്തോടെ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ആ ഉത്സാഹമെല്ലാം മാറി. മൊബൈലിനും കംപ്യൂട്ടറിനും മുന്പിൽ യാന്ത്രികമായി കുത്തിയിരിക്കുകയാണു കുട്ടികൾ പലരും. ജ്ഞാനനിർമിതി ലക്ഷ്യങ്ങൾ നിറവേറപ്പെടുന്നില്ല. ഫോണിനു റേഞ്ച് കിട്ടാത്തതുമൂലം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികളുടെ കഷ്ടപ്പാടുകൾ വേറെ. മഹാമാരി എന്നവസാനിക്കുമെന്നോ അതിന്റെ കെടുതികൾ എന്നു തീരുമെന്നോ ആർക്കും ഉറപ്പില്ല. കേരളം കൂട്ട ആത്മഹത്യകളുടെ നാടായി മാറുന്നതിനു മുന്പ് ഭരണാധികാരികൾ ഉണരണം. പരിഹാരനടപടികൾ ആലോചിക്കണം. വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം പ്രതികരിക്കാറുണ്ടായിരുന്ന ബുദ്ധിജീവികളും സാംസ്കാരിക നായകരും ഇതൊന്നും കാണുന്നില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.
അങ്കമാലിക്കടുത്തു തുറവൂരിൽ മൂന്നും ഏഴും വയസുള്ള മക്കളെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം യുവതിയായ അമ്മ ആത്മഹത്യ ചെയ്ത സംഭവം ദിവസവും കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയും കഥകൾ കേട്ടുമരവിച്ച കേരളസമൂഹത്തിന്റെ മനഃസാക്ഷിയിൽ പ്രത്യേകിച്ചൊരു ചലനവും ഉണ്ടാക്കില്ലായിരിക്കാം. എന്നാൽ, പൊതുജനങ്ങളും സമൂഹത്തെ നയിക്കുന്നവരും ഭരണാധികാരികളുമൊക്കെ ഗൗരവപൂർവം ചിന്തിക്കേണ്ട ചില വിഷയങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. കോവിഡ് മഹാമാരിയും അതിന്റെ അനന്തര ഫലങ്ങളും മനുഷ്യജീവിതങ്ങളെ എങ്ങനെ തകർക്കുന്നു എന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് ഇപ്പോൾ നടക്കുന്ന ആത്മഹത്യകൾ പലതും. ഉറ്റവരും ഉടയവരും നഷ്ടപ്പെടുകയും വരുമാനമാർഗങ്ങൾ അടയുകയും ചെയ്യുന്ന അവസ്ഥയിലേക്ക് എടുത്തെറിയപ്പെടുന്ന പലരും അഭയം കണ്ടെത്തുന്നത് ആത്മഹത്യയിലാണ്. ഇതിനു മൂകസാക്ഷിയായി നിൽക്കുക മാത്രമാണോ സമൂഹത്തിന്റെ കടമ?
മക്കളെ കൊലചെയ്തു ജീവനൊടുക്കിയ യുവതിയുടെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചത് ഒരു മാസം മുന്പാണ്. ഓട്ടോ ഡ്രൈവറായ അയാളായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഭർത്താവിന്റെ പെട്ടെന്നുള്ള മരണം യുവതിയെ മാനസികമായി തളർത്തിയെന്നു ബന്ധുക്കൾ പറയുന്നു. ഭർത്താവിന്റെ അമ്മ അയൽപക്കത്തെ വീട്ടിലേക്കു പോയ സമയത്താണ് യുവതി മക്കളെ കൊന്ന് ആത്മഹത്യ ചെയ്തത്. മണ്ണെണ്ണ ദേഹത്തൊഴിച്ചു തീകൊളുത്തിയായിരുന്നു കൊലപാതകവും ആത്മഹത്യയും. ജീവിതം വഴിമുട്ടി തീർത്തും നിസ്സഹായാവസ്ഥയിലാകുന്പോൾ വിവേകം നഷ്ടപ്പെട്ടു മനുഷ്യർ കൊടുംപാതകങ്ങൾക്കുപോലും തയാറാകുന്നു. അടയുന്നുവെന്നു കരുതുന്ന വാതിലുകൾ ചിലപ്പോൾ തുറന്നു കിട്ടിയേക്കാം എന്നൊന്നും അപ്പോൾ ചിന്തിക്കില്ല. കാരുണ്യത്തിന്റെ ഒരു കരം ആ കുടുംബത്തിനു നേർക്കു നീങ്ങിയിരുന്നെങ്കിൽ, സ്നേഹസ്പർശത്തിന്റെ ചെറിയൊരു ആശ്വാസം അവർക്കു കിട്ടിയിരുന്നെങ്കിൽ, ആ യുവതി മറിച്ചു ചിന്തിക്കുമായിരുന്നില്ലേ? ആ കുടുംബത്തെ രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ?
സർക്കാരും സാമൂഹ്യശാസ്ത്രജ്ഞരുമൊക്കെ കണക്കുകൂട്ടുന്നതിലും വലിയ ആഘാതമാണു കോവിഡ് മഹാമാരി സമൂഹത്തിലുണ്ടാക്കിയിരിക്കുന്നത്. തൊഴിലും വരുമാനവും നഷ്ടപ്പെട്ട പലരുടെയും കുടുംബങ്ങളിലെ അവസ്ഥ തീർത്തും ദയനീയമാണ്. സർക്കാർ നൽകുന്ന സൗജന്യ റേഷൻകിറ്റുകൊണ്ട് തത്കാലം വിശപ്പടക്കാൻ പറ്റുമായിരിക്കാം. പക്ഷേ, അതുകൊണ്ട് എല്ലാമായോ? ജീവിതത്തിൽ മറ്റെന്തെല്ലാം ചെലവുകളുണ്ട്. വൈദ്യുതി ബില്ലും ഫോൺബില്ലും അടക്കം ഇന്നത്തെ ജീവിതത്തിന് ഒട്ടും ഒഴിവാക്കാൻ പറ്റാത്ത എത്രയോ കാര്യങ്ങൾ. ഒരു രോഗം വന്നാൽ എങ്ങനെ ചികിത്സിക്കും? കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ എങ്ങനെ നടത്തിക്കൊണ്ടുപോകും? മുന്പ് ഓരോരോ കാര്യങ്ങൾക്കായി എടുത്തിട്ടുള്ള കടങ്ങൾ എങ്ങനെ അടച്ചുതീർക്കും? സന്പന്നർക്കും സ്ഥിരവരുമാനം ഉറപ്പുള്ളവർക്കും ഒരു കുഴപ്പവുമില്ലായിരിക്കാം. എന്നാൽ, അതല്ല ഭൂരിഭാഗത്തിന്റെയും സ്ഥിതി. തീർത്തും പാവപ്പെട്ടവരെ സഹായിക്കാൻ പലരും മുന്പോട്ടുവന്നെന്നിരിക്കും. പക്ഷേ, ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കൈയിൽ പണമില്ലാതെ നരകിക്കുന്ന സാധാരണക്കാർ എന്തു ചെയ്യും? തങ്ങളുടെ ദുരവസ്ഥ മറ്റുള്ളവരെ അറിയിക്കാനോ സഹായത്തിനായി കൈനീട്ടാനോ അഭിമാനബോധം പലരെയും അനുവദിക്കാറില്ല.
കേരളം ഇന്നൊരു മരണത്തുരുത്തായി മാറുന്നു എന്നു പലരും പറയുന്നത് അതിശയോക്തിയല്ല. സ്കൂളിൽ പോകാനാകാതെയും സഹപാഠികളുമായി സംവദിക്കാൻ കഴിയാതെയും ഒന്നര വർഷമായി വീട്ടിൽ അടച്ചിടപ്പെട്ടിരിക്കുന്ന കുട്ടികളുടെ മാനസികപ്രശ്നങ്ങൾ സമൂഹം വേണ്ടവിധം ചർച്ച ചെയ്യുന്നുണ്ടോയെന്നു സംശയമാണ്. ഓൺലൈൻ ക്ലാസുകളെപ്പറ്റി ആദ്യഘട്ടത്തിൽ എല്ലാവരും വലിയ ആവേശത്തോടെ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ആ ഉത്സാഹമെല്ലാം മാറി. മൊബൈലിനും കംപ്യൂട്ടറിനും മുന്പിൽ യാന്ത്രികമായി കുത്തിയിരിക്കുകയാണു കുട്ടികൾ പലരും. ജ്ഞാനനിർമിതി ലക്ഷ്യങ്ങൾ നിറവേറപ്പെടുന്നില്ല. ഫോണിനു റേഞ്ച് കിട്ടാത്തതുമൂലം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികളുടെ കഷ്ടപ്പാടുകൾ വേറെ. മഹാമാരി എന്നവസാനിക്കുമെന്നോ അതിന്റെ കെടുതികൾ എന്നു തീരുമെന്നോ ആർക്കും ഉറപ്പില്ല. കേരളം കൂട്ട ആത്മഹത്യകളുടെ നാടായി മാറുന്നതിനു മുന്പ് ഭരണാധികാരികൾ ഉണരണം. പരിഹാരനടപടികൾ ആലോചിക്കണം. വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം പ്രതികരിക്കാറുണ്ടായിരുന്ന ബുദ്ധിജീവികളും സാംസ്കാരിക നായകരും ഇതൊന്നും കാണുന്നില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.