.ഫെഡറൽ സംവിധാനമുള്ള രാജ്യത്തു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ വിട്ടുവീഴ്ചയോടെയുള്ള സമീപനമാണു ജനാധിപത്യത്തിനു നല്ലത്.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അധിക്ഷേപിച്ചു എന്ന ആരോപണത്തെത്തുടർന്നു കേന്ദ്രമന്ത്രി നാരായൺ റാണെയെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പോലീസിന്റെ നടപടി ശിവസേനയും ബിജെപിയും തമ്മിൽ വർധിച്ച രാഷ്ട്രീയ സംഘർഷത്തിന് ഇടയാക്കുമോയെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. ഊണു കഴിക്കുന്നതിനിടയിൽ അറസ്റ്റിലായ കേന്ദ്രമന്ത്രിക്കു രാത്രി വൈകി കോടതി ജാമ്യം അനുവദിച്ചതുകൊണ്ടു ജയിലിൽ കിടക്കേണ്ടിവന്നില്ല. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ശീതസമരത്തിനു വഴിവച്ചേക്കാവുന്ന ഈ സംഭവം ഇരുകൂട്ടരും അല്പം സംയമനം പാലിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മുഖമടച്ച് അടികൊടുത്തേനെ എന്ന കേന്ദ്രമന്ത്രി റാണെയുടെ പരാമർശം തീർത്തും അപക്വമായി എന്നതിൽ തർക്കമൊന്നുമില്ല. എന്നാൽ, ഇതിനു കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്തു പക തീർക്കണമായിരുന്നോ എന്ന ചോദ്യവും പ്രസക്തമാണ്.
രാഷ്ട്രീയ പാർട്ടികളും നേതാക്കളും പുലർത്തേണ്ട കേവല മര്യാദകൾ പോലും ഇന്ത്യൻ രാഷ്ട്രീയത്തിൽനിന്ന് അപ്രത്യക്ഷമാകാൻ തുടങ്ങിയിട്ടു കാലം കുറെയായി. നമുക്കു മൊത്തത്തിൽ വന്നുഭവിച്ചിരിക്കുന്ന മൂല്യച്യുതിയുടെ ഭാഗമായി ഇതിനെയും കരുതാം. കേഡർ സ്വഭാവമുള്ള പാർട്ടികൾ രാഷ്ട്രീയ എതിരാളികളെ വർഗശത്രുവിനേക്കാൾ എതിർക്കപ്പെടേണ്ട ആളുകളായിട്ടാണു കരുതുന്നത്. ശിവസേനയും ബിജെപിയും പ്രത്യയശാസ്ത്രത്തിലും പ്രവർത്തനശൈലിയിലുമെല്ലാം സമാനസ്വഭാവമുള്ളവരാണ്. ഉദ്ധവ് താക്കറെയും നാരായൺ റാണെയും തമ്മിലുള്ള മൂപ്പിളമ തർക്കത്തിനും പഴക്കമുണ്ട്. ശിവസേനയിലൂടെ രാഷ്ട്രീയ നേതാവായി വളർന്നു മുഖ്യമന്ത്രിപദം വരെയെത്തിയശേഷം കോൺഗ്രസിൽ ചേർന്ന് അവിടെയും തുടരാതെ ബിജെപിയിലെത്തി ഭാഗ്യം പരീക്ഷിക്കുന്നയാളാണു നാരായൺ റാണെ. മഹാരാഷ്ട്രയിലെ ശിവസേന- എൻസിപി- കോൺഗ്രസ് ഭരണസഖ്യത്തെ നേരിടാൻ ഇന്നു ബിജെപി മുന്നിൽനിർത്തുന്ന നേതാക്കളിലൊരാളുമാണ് അദ്ദേഹം. ഉദ്ധവ് താക്കറെയെ വിമർശിക്കേണ്ടതു റാണെയുടെയും റാണെയെ ഒതുക്കേണ്ടതു താക്കറെയുടെയും വ്യക്തിപരമായ ആവശ്യവും കൂടിയായി മാറി.
ഓഗസ്റ്റ് 15നു, സ്വാതന്ത്ര്യദിനത്തിൽ നടത്തിയ പ്രസംഗത്തിൽ, ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ വർഷം മുഖ്യമന്ത്രി താക്കറെ മറന്നുപോയെന്നാണു റാണെ പരിഹസിച്ചത്. താൻ അടുത്തുണ്ടായിരുന്നെങ്കിൽ ഉദ്ധവിനെ അടിക്കുമായിരുന്നു എന്നും ഒരു രാഷ്ട്രീയ പരിപാടിയിൽ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. തന്റെ അണികളെ കൈയിലെടുക്കുകയായിരുന്നിരിക്കണം അദ്ദേഹത്തിന്റെ ലക്ഷ്യം. പക്ഷേ, അതു ശിവസേന പ്രവർത്തകരെ പ്രകോപിതരാക്കി.
റാണെയുടെ പരാമർശത്തിനെതിരേ മുംബൈയിലും പരിസരപ്രദേശങ്ങളിലും ശിവസേനാ പ്രവർത്തകർ വലിയതോതിൽ പ്രതിഷേധിച്ചു. ശിവസേനാ നേതൃത്വവും അത് ഏറ്റെടുത്തതോടെ ഇരുപതു വർഷത്തിനിടെ അറസ്റ്റിലാകുന്ന ആദ്യത്തെ കേന്ദ്രമന്ത്രി എന്ന നാണക്കേട് നാരായൺ റാണെയ്ക്കു വന്നുചേർന്നു. ഡിഎംകെ നേതാവായിരുന്ന എം. കരുണാനിധിയെ അറസ്റ്റ് ചെയ്യുന്നതിനു തടസംനിന്നതിന് 2001 ജൂൺ 30ന് കേന്ദ്രമന്ത്രിമാരായിരുന്ന മുരശൊലിമാരനെയും ടി.ആർ. ബാലുവിനെയും തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം അധികാരപ്രകടനങ്ങളും പകപോക്കലുകളും നിയമവാഴ്ചയുടെ പവിത്രതയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെയാണ് ഇല്ലാതാക്കുന്നതെന്നു നിയമസംവിധാനങ്ങളെ ദുരുപയോഗിക്കുന്നവർ മനസിലാക്കിയാൽ നന്ന്.
നാരായൺ റാണെ അറസ്റ്റിലാകുമെന്ന വാർത്ത കൊടുത്തതിനു മാധ്യമപ്രവർത്തകരോടു രോഷാകുലനായി അദ്ദേഹം ചോദിച്ചത്, താൻ സാധാരണ വ്യക്തിയാണെന്നു നിങ്ങൾ കരുതുന്നുണ്ടോ എന്നായിരുന്നു. അറസ്റ്റ് തടയുന്നതിന് അദ്ദേഹം നൽകിയ ഹർജി സെഷൻസ് കോടതിയും മുംബൈ ഹൈക്കോടതിയും അനുവദിച്ചില്ല. നിയമത്തിനു മുന്നിൽ എല്ലാ പൗരന്മാരും തുല്യരാണെന്ന് അദ്ദേഹത്തിന് ഇപ്പോൾ ബോധ്യമായിട്ടുണ്ടാവണം.
കേന്ദ്രമന്ത്രിയുടെ അറസ്റ്റിൽ പ്രോട്ടോകോൾ ലംഘനമുണ്ടെന്നു ചില ബിജെപി നേതാക്കൾ പറയുന്നുണ്ടെങ്കിലും ക്രിമിനൽ കേസുകളിൽ കേന്ദ്രമന്ത്രിമാർക്കും പാർലമെന്റിനു പുറത്തു പരിരക്ഷയില്ലെന്നാണു പല നിയമജ്ഞരും ചൂണ്ടിക്കാട്ടുന്നത്. ഇനിയുള്ളത് ഔചിത്യത്തിന്റെ പ്രശ്നമാണ്. അതാകട്ടെ രണ്ടുകൂട്ടരും ലംഘിച്ചു. ഫെഡറൽ സംവിധാനമുള്ള രാജ്യത്തു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ വിട്ടുവീഴ്ചയോടെയുള്ള സമീപനമാണു ജനാധിപത്യത്തിനു നല്ലത്.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അധിക്ഷേപിച്ചു എന്ന ആരോപണത്തെത്തുടർന്നു കേന്ദ്രമന്ത്രി നാരായൺ റാണെയെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പോലീസിന്റെ നടപടി ശിവസേനയും ബിജെപിയും തമ്മിൽ വർധിച്ച രാഷ്ട്രീയ സംഘർഷത്തിന് ഇടയാക്കുമോയെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. ഊണു കഴിക്കുന്നതിനിടയിൽ അറസ്റ്റിലായ കേന്ദ്രമന്ത്രിക്കു രാത്രി വൈകി കോടതി ജാമ്യം അനുവദിച്ചതുകൊണ്ടു ജയിലിൽ കിടക്കേണ്ടിവന്നില്ല. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ശീതസമരത്തിനു വഴിവച്ചേക്കാവുന്ന ഈ സംഭവം ഇരുകൂട്ടരും അല്പം സംയമനം പാലിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മുഖമടച്ച് അടികൊടുത്തേനെ എന്ന കേന്ദ്രമന്ത്രി റാണെയുടെ പരാമർശം തീർത്തും അപക്വമായി എന്നതിൽ തർക്കമൊന്നുമില്ല. എന്നാൽ, ഇതിനു കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്തു പക തീർക്കണമായിരുന്നോ എന്ന ചോദ്യവും പ്രസക്തമാണ്.
രാഷ്ട്രീയ പാർട്ടികളും നേതാക്കളും പുലർത്തേണ്ട കേവല മര്യാദകൾ പോലും ഇന്ത്യൻ രാഷ്ട്രീയത്തിൽനിന്ന് അപ്രത്യക്ഷമാകാൻ തുടങ്ങിയിട്ടു കാലം കുറെയായി. നമുക്കു മൊത്തത്തിൽ വന്നുഭവിച്ചിരിക്കുന്ന മൂല്യച്യുതിയുടെ ഭാഗമായി ഇതിനെയും കരുതാം. കേഡർ സ്വഭാവമുള്ള പാർട്ടികൾ രാഷ്ട്രീയ എതിരാളികളെ വർഗശത്രുവിനേക്കാൾ എതിർക്കപ്പെടേണ്ട ആളുകളായിട്ടാണു കരുതുന്നത്. ശിവസേനയും ബിജെപിയും പ്രത്യയശാസ്ത്രത്തിലും പ്രവർത്തനശൈലിയിലുമെല്ലാം സമാനസ്വഭാവമുള്ളവരാണ്. ഉദ്ധവ് താക്കറെയും നാരായൺ റാണെയും തമ്മിലുള്ള മൂപ്പിളമ തർക്കത്തിനും പഴക്കമുണ്ട്. ശിവസേനയിലൂടെ രാഷ്ട്രീയ നേതാവായി വളർന്നു മുഖ്യമന്ത്രിപദം വരെയെത്തിയശേഷം കോൺഗ്രസിൽ ചേർന്ന് അവിടെയും തുടരാതെ ബിജെപിയിലെത്തി ഭാഗ്യം പരീക്ഷിക്കുന്നയാളാണു നാരായൺ റാണെ. മഹാരാഷ്ട്രയിലെ ശിവസേന- എൻസിപി- കോൺഗ്രസ് ഭരണസഖ്യത്തെ നേരിടാൻ ഇന്നു ബിജെപി മുന്നിൽനിർത്തുന്ന നേതാക്കളിലൊരാളുമാണ് അദ്ദേഹം. ഉദ്ധവ് താക്കറെയെ വിമർശിക്കേണ്ടതു റാണെയുടെയും റാണെയെ ഒതുക്കേണ്ടതു താക്കറെയുടെയും വ്യക്തിപരമായ ആവശ്യവും കൂടിയായി മാറി.
ഓഗസ്റ്റ് 15നു, സ്വാതന്ത്ര്യദിനത്തിൽ നടത്തിയ പ്രസംഗത്തിൽ, ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ വർഷം മുഖ്യമന്ത്രി താക്കറെ മറന്നുപോയെന്നാണു റാണെ പരിഹസിച്ചത്. താൻ അടുത്തുണ്ടായിരുന്നെങ്കിൽ ഉദ്ധവിനെ അടിക്കുമായിരുന്നു എന്നും ഒരു രാഷ്ട്രീയ പരിപാടിയിൽ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. തന്റെ അണികളെ കൈയിലെടുക്കുകയായിരുന്നിരിക്കണം അദ്ദേഹത്തിന്റെ ലക്ഷ്യം. പക്ഷേ, അതു ശിവസേന പ്രവർത്തകരെ പ്രകോപിതരാക്കി.
റാണെയുടെ പരാമർശത്തിനെതിരേ മുംബൈയിലും പരിസരപ്രദേശങ്ങളിലും ശിവസേനാ പ്രവർത്തകർ വലിയതോതിൽ പ്രതിഷേധിച്ചു. ശിവസേനാ നേതൃത്വവും അത് ഏറ്റെടുത്തതോടെ ഇരുപതു വർഷത്തിനിടെ അറസ്റ്റിലാകുന്ന ആദ്യത്തെ കേന്ദ്രമന്ത്രി എന്ന നാണക്കേട് നാരായൺ റാണെയ്ക്കു വന്നുചേർന്നു. ഡിഎംകെ നേതാവായിരുന്ന എം. കരുണാനിധിയെ അറസ്റ്റ് ചെയ്യുന്നതിനു തടസംനിന്നതിന് 2001 ജൂൺ 30ന് കേന്ദ്രമന്ത്രിമാരായിരുന്ന മുരശൊലിമാരനെയും ടി.ആർ. ബാലുവിനെയും തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം അധികാരപ്രകടനങ്ങളും പകപോക്കലുകളും നിയമവാഴ്ചയുടെ പവിത്രതയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെയാണ് ഇല്ലാതാക്കുന്നതെന്നു നിയമസംവിധാനങ്ങളെ ദുരുപയോഗിക്കുന്നവർ മനസിലാക്കിയാൽ നന്ന്.
നാരായൺ റാണെ അറസ്റ്റിലാകുമെന്ന വാർത്ത കൊടുത്തതിനു മാധ്യമപ്രവർത്തകരോടു രോഷാകുലനായി അദ്ദേഹം ചോദിച്ചത്, താൻ സാധാരണ വ്യക്തിയാണെന്നു നിങ്ങൾ കരുതുന്നുണ്ടോ എന്നായിരുന്നു. അറസ്റ്റ് തടയുന്നതിന് അദ്ദേഹം നൽകിയ ഹർജി സെഷൻസ് കോടതിയും മുംബൈ ഹൈക്കോടതിയും അനുവദിച്ചില്ല. നിയമത്തിനു മുന്നിൽ എല്ലാ പൗരന്മാരും തുല്യരാണെന്ന് അദ്ദേഹത്തിന് ഇപ്പോൾ ബോധ്യമായിട്ടുണ്ടാവണം.
കേന്ദ്രമന്ത്രിയുടെ അറസ്റ്റിൽ പ്രോട്ടോകോൾ ലംഘനമുണ്ടെന്നു ചില ബിജെപി നേതാക്കൾ പറയുന്നുണ്ടെങ്കിലും ക്രിമിനൽ കേസുകളിൽ കേന്ദ്രമന്ത്രിമാർക്കും പാർലമെന്റിനു പുറത്തു പരിരക്ഷയില്ലെന്നാണു പല നിയമജ്ഞരും ചൂണ്ടിക്കാട്ടുന്നത്. ഇനിയുള്ളത് ഔചിത്യത്തിന്റെ പ്രശ്നമാണ്. അതാകട്ടെ രണ്ടുകൂട്ടരും ലംഘിച്ചു. ഫെഡറൽ സംവിധാനമുള്ള രാജ്യത്തു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ വിട്ടുവീഴ്ചയോടെയുള്ള സമീപനമാണു ജനാധിപത്യത്തിനു നല്ലത്.