അർപ്പണബോധമുള്ള കായികതാരങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകാൻ രാജ്യം മുഴുവൻ ഇതവസരമാക്കണം.
അഭിനന്ദനങ്ങൾ നീരജ് ചോപ്ര; 136 കോടി ജനങ്ങളുടെയും അഭിമാനമായി മാറിയതിന്. രാജ്യത്തിനു ചരിത്രനേട്ടം സമ്മാനിച്ചതിന്. എക്കാലത്തെയും മികച്ച നേട്ടമുണ്ടാക്കിയ ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യൻ ടീമിനാകമാനം ഇത് അഭിമാനവേളയാണ്. ഇന്ത്യൻ കായികരംഗത്തിന്റെ ഗതി മാറ്റാൻ പര്യാപ്തമാണ് നീരജ് ചോപ്രയുടെ തങ്കപ്പതക്കമെന്നതിൽ സംശയമില്ല. 2013ൽ തന്റെ പതിനാറാം വയസിൽ യുക്രെയിനിൽ നടന്ന ലോക യൂത്ത് ചാമ്പ്യൻഷിപ്പിന്റെ ജാവലിൻ ത്രോയിൽ പത്തൊൻപതാം സ്ഥാനത്തായിരുന്നു നീരജ് ചോപ്ര. എന്നാൽ, 2015ൽ ഗുവാഹത്തിയിൽ നടന്ന സാഫ് ഗെയിംസിൽ സ്വർണമണിഞ്ഞുകൊണ്ട് നീരജ് ചോപ്ര തന്റെ കഴിവു തെളിയിച്ചു. 2016ൽ വേൾഡ് അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ റിക്കാർഡോടെയാണ് ഒന്നാമതെത്തിയത്. ഇപ്പോഴിതാ ഒളിമ്പിക്സിൽ എതിരാളികളെ ഏറെ പിന്നിലാക്കിക്കൊണ്ട് ആധികാരിക വിജയവും സ്വന്തമാക്കിയിരിക്കുന്നു. നീരജ് ചോപ്രയുടെ ജാവലിൻ 87.58 മീറ്ററിലേക്കു പറന്നപ്പോൾ വെള്ളിമെഡൽ ജേതാവിന്റെ പ്രകടനം 86.67 മീറ്ററിൽ ഒതുങ്ങി. ഒളിമ്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡിൽനിന്നുള്ള ഇന്ത്യയുടെ ആദ്യസ്വർണവും രണ്ടാമത്തെ വ്യക്തിഗത സ്വർണവും സ്വന്തമാക്കിയാണ് നീരജ് ചോപ്ര ചരിത്രമെഴുതിയത്.
നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനവും മാത്രമല്ല ഇക്കാലത്ത് കായികരംഗത്തെ മികവിന്റെ അടിസ്ഥാനം. കലവറയില്ലാത്ത പ്രോത്സാഹനവും വിദഗ്ധ പരിശീലനവും മുഖ്യഘടകങ്ങളാണ്. ഹോക്കി ടീമിന്റെ നേട്ടവും ഇക്കാര്യം അടിവരയിടുന്നു. നീരജും നിരവധി പ്രതിസന്ധികൾ താണ്ടിയാണ് പരിശീലനം നേടിയത്. ഒടുവിൽ വിദേശത്ത് പരിശീലനത്തിനും മത്സരങ്ങൾക്കും അവസരം കിട്ടിയപ്പോഴാണ് മികവു കൈവരിച്ചതും. കായികരംഗത്ത് ദീർഘകാല പദ്ധതികളുണ്ടെങ്കിലേ വിജയിക്കാനാകൂ. മികവിനപ്പുറം മറ്റു പരിഗണനകൾ ഉണ്ടാകുകയുമരുത്.
എന്നാൽ ഇന്ത്യൻ കായികരംഗം ഇക്കാര്യത്തിൽ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. രാഷ്ട്രീയ അതിപ്രസരവും സ്വജനപക്ഷപാതവും പണക്കൊഴുപ്പും പലപ്പോഴും പരിഗണനാവിഷയങ്ങളാകുന്നതിന്റെ തിക്തഫലങ്ങൾ വെളിപ്പെട്ടിട്ടുമുണ്ട്. ക്രിക്കറ്റിന്റെ ഗ്ലാമറിൽ മറ്റു കായിക ഇനങ്ങൾ പിന്തള്ളപ്പെടുന്നു എന്ന പരാതിയും കഴമ്പുള്ളതാണ്. ഇത്തരം പ്രതിബന്ധങ്ങളെയെല്ലാം മറികടക്കാനുള്ള ആവേശവും ഇച്ഛാശക്തിയും ഇത്തവണത്തെ ഒളിമ്പിക്സ് നേട്ടത്തിൽനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. നീരജ് ചോപ്രയ്ക്കൊപ്പം ഇന്നലെ ഗുസ്തിയിൽ ബജ്റംഗ് പൂനിയ വെങ്കലം നേടിയതും ഇന്ത്യക്കു തിളക്കമായി.
കഴിവുള്ളവരെ കണ്ടെത്താൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുന്നതിൽ നമ്മുടെ രാജ്യം ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. ചെറുപ്രായത്തിലുണ്ടായ അമിതവണ്ണം കുറയ്ക്കുന്നതിന് കളിക്കളത്തിലിറങ്ങിയതാണ് നീരജ് ചോപ്ര. പെട്ടെന്നുതന്നെ കായികരംഗമാണ് തന്റേതെന്നു തിരിച്ചറിയാൻ കഴിഞ്ഞതും ഇഷ്ട ഇനമായി ജാവലിൻ തെരഞ്ഞെടുത്തതും നീരജിനു തുണയായി. മികച്ച പരിശീലനവും ആത്മസമർപ്പണവും ഒത്തുചേർന്നപ്പോൾ എത്ര അനായാസമാണ് ടോക്കിയോയിൽ അദ്ദേഹം സ്വർണദൂരം കുറിച്ചത്. ശക്തരെന്നു കരുതിയിരുന്ന പല താരങ്ങളും ലക്ഷ്യം പാളി ഫൗൾ ചെയ്തപ്പോഴും നീരജിന്റെ പ്രകടനം പൂർണ ആത്മവിശ്വാസം വെളിപ്പെടുത്തുന്നതായിരുന്നു.
ദരിദ്രരാജ്യങ്ങൾ പോലും ഒളിമ്പിക്സിൽ സ്വർണക്കൊയ്ത്തു നടത്തുമ്പോൾ ഏതാനും വെള്ളി, വെങ്കല മെഡലുകൾകൊണ്ട് തൃപ്തിയടയുന്നതായിരുന്നു ഇന്ത്യയുടെ സമീപകാല ചരിത്രം. ഇക്കുറി അതിനു മാറ്റം വന്നിരിക്കുന്നു. കായികരംഗത്തേക്കു കഴിവുള്ളവർ കടന്നുവരുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും നീരജ് ചോപ്രയുടെ സുവർണനേട്ടം കളമൊരുക്കുമെന്ന് പ്രത്യാശിക്കാം. അർപ്പണബോധമുള്ള കായികതാരങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകാൻ രാജ്യം മുഴുവൻ ഇതവസരമാക്കണം.
രാജ്യത്തിന്റെ യശസ് വാനോളമുയർത്തിക്കൊണ്ട് ഇന്ത്യൻ ദേശീയഗാനം ടോക്കിയോ ഒളിമ്പിക്സ് വേദിയിൽ സ്വഛന്ദം മുഴങ്ങിയപ്പോൾ ലോകമെങ്ങുമുള്ള ഭാരതീയർ അഭിമാനപുളകിതരായി. ഈയൊരു നിമിഷത്തിനായി കാത്തിരുന്ന ജനകോടികൾക്ക് സ്വപ്നസാക്ഷാത്കാരം നൽകിയ നീരജ് ചോപ്ര, താങ്കൾക്ക് ദീപികയുടെ മുഴുവൻ വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും അഭിവാദനങ്ങൾ.
അഭിനന്ദനങ്ങൾ നീരജ് ചോപ്ര; 136 കോടി ജനങ്ങളുടെയും അഭിമാനമായി മാറിയതിന്. രാജ്യത്തിനു ചരിത്രനേട്ടം സമ്മാനിച്ചതിന്. എക്കാലത്തെയും മികച്ച നേട്ടമുണ്ടാക്കിയ ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യൻ ടീമിനാകമാനം ഇത് അഭിമാനവേളയാണ്. ഇന്ത്യൻ കായികരംഗത്തിന്റെ ഗതി മാറ്റാൻ പര്യാപ്തമാണ് നീരജ് ചോപ്രയുടെ തങ്കപ്പതക്കമെന്നതിൽ സംശയമില്ല. 2013ൽ തന്റെ പതിനാറാം വയസിൽ യുക്രെയിനിൽ നടന്ന ലോക യൂത്ത് ചാമ്പ്യൻഷിപ്പിന്റെ ജാവലിൻ ത്രോയിൽ പത്തൊൻപതാം സ്ഥാനത്തായിരുന്നു നീരജ് ചോപ്ര. എന്നാൽ, 2015ൽ ഗുവാഹത്തിയിൽ നടന്ന സാഫ് ഗെയിംസിൽ സ്വർണമണിഞ്ഞുകൊണ്ട് നീരജ് ചോപ്ര തന്റെ കഴിവു തെളിയിച്ചു. 2016ൽ വേൾഡ് അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ റിക്കാർഡോടെയാണ് ഒന്നാമതെത്തിയത്. ഇപ്പോഴിതാ ഒളിമ്പിക്സിൽ എതിരാളികളെ ഏറെ പിന്നിലാക്കിക്കൊണ്ട് ആധികാരിക വിജയവും സ്വന്തമാക്കിയിരിക്കുന്നു. നീരജ് ചോപ്രയുടെ ജാവലിൻ 87.58 മീറ്ററിലേക്കു പറന്നപ്പോൾ വെള്ളിമെഡൽ ജേതാവിന്റെ പ്രകടനം 86.67 മീറ്ററിൽ ഒതുങ്ങി. ഒളിമ്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡിൽനിന്നുള്ള ഇന്ത്യയുടെ ആദ്യസ്വർണവും രണ്ടാമത്തെ വ്യക്തിഗത സ്വർണവും സ്വന്തമാക്കിയാണ് നീരജ് ചോപ്ര ചരിത്രമെഴുതിയത്.
നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനവും മാത്രമല്ല ഇക്കാലത്ത് കായികരംഗത്തെ മികവിന്റെ അടിസ്ഥാനം. കലവറയില്ലാത്ത പ്രോത്സാഹനവും വിദഗ്ധ പരിശീലനവും മുഖ്യഘടകങ്ങളാണ്. ഹോക്കി ടീമിന്റെ നേട്ടവും ഇക്കാര്യം അടിവരയിടുന്നു. നീരജും നിരവധി പ്രതിസന്ധികൾ താണ്ടിയാണ് പരിശീലനം നേടിയത്. ഒടുവിൽ വിദേശത്ത് പരിശീലനത്തിനും മത്സരങ്ങൾക്കും അവസരം കിട്ടിയപ്പോഴാണ് മികവു കൈവരിച്ചതും. കായികരംഗത്ത് ദീർഘകാല പദ്ധതികളുണ്ടെങ്കിലേ വിജയിക്കാനാകൂ. മികവിനപ്പുറം മറ്റു പരിഗണനകൾ ഉണ്ടാകുകയുമരുത്.
എന്നാൽ ഇന്ത്യൻ കായികരംഗം ഇക്കാര്യത്തിൽ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. രാഷ്ട്രീയ അതിപ്രസരവും സ്വജനപക്ഷപാതവും പണക്കൊഴുപ്പും പലപ്പോഴും പരിഗണനാവിഷയങ്ങളാകുന്നതിന്റെ തിക്തഫലങ്ങൾ വെളിപ്പെട്ടിട്ടുമുണ്ട്. ക്രിക്കറ്റിന്റെ ഗ്ലാമറിൽ മറ്റു കായിക ഇനങ്ങൾ പിന്തള്ളപ്പെടുന്നു എന്ന പരാതിയും കഴമ്പുള്ളതാണ്. ഇത്തരം പ്രതിബന്ധങ്ങളെയെല്ലാം മറികടക്കാനുള്ള ആവേശവും ഇച്ഛാശക്തിയും ഇത്തവണത്തെ ഒളിമ്പിക്സ് നേട്ടത്തിൽനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. നീരജ് ചോപ്രയ്ക്കൊപ്പം ഇന്നലെ ഗുസ്തിയിൽ ബജ്റംഗ് പൂനിയ വെങ്കലം നേടിയതും ഇന്ത്യക്കു തിളക്കമായി.
കഴിവുള്ളവരെ കണ്ടെത്താൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുന്നതിൽ നമ്മുടെ രാജ്യം ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. ചെറുപ്രായത്തിലുണ്ടായ അമിതവണ്ണം കുറയ്ക്കുന്നതിന് കളിക്കളത്തിലിറങ്ങിയതാണ് നീരജ് ചോപ്ര. പെട്ടെന്നുതന്നെ കായികരംഗമാണ് തന്റേതെന്നു തിരിച്ചറിയാൻ കഴിഞ്ഞതും ഇഷ്ട ഇനമായി ജാവലിൻ തെരഞ്ഞെടുത്തതും നീരജിനു തുണയായി. മികച്ച പരിശീലനവും ആത്മസമർപ്പണവും ഒത്തുചേർന്നപ്പോൾ എത്ര അനായാസമാണ് ടോക്കിയോയിൽ അദ്ദേഹം സ്വർണദൂരം കുറിച്ചത്. ശക്തരെന്നു കരുതിയിരുന്ന പല താരങ്ങളും ലക്ഷ്യം പാളി ഫൗൾ ചെയ്തപ്പോഴും നീരജിന്റെ പ്രകടനം പൂർണ ആത്മവിശ്വാസം വെളിപ്പെടുത്തുന്നതായിരുന്നു.
ദരിദ്രരാജ്യങ്ങൾ പോലും ഒളിമ്പിക്സിൽ സ്വർണക്കൊയ്ത്തു നടത്തുമ്പോൾ ഏതാനും വെള്ളി, വെങ്കല മെഡലുകൾകൊണ്ട് തൃപ്തിയടയുന്നതായിരുന്നു ഇന്ത്യയുടെ സമീപകാല ചരിത്രം. ഇക്കുറി അതിനു മാറ്റം വന്നിരിക്കുന്നു. കായികരംഗത്തേക്കു കഴിവുള്ളവർ കടന്നുവരുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും നീരജ് ചോപ്രയുടെ സുവർണനേട്ടം കളമൊരുക്കുമെന്ന് പ്രത്യാശിക്കാം. അർപ്പണബോധമുള്ള കായികതാരങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകാൻ രാജ്യം മുഴുവൻ ഇതവസരമാക്കണം.
രാജ്യത്തിന്റെ യശസ് വാനോളമുയർത്തിക്കൊണ്ട് ഇന്ത്യൻ ദേശീയഗാനം ടോക്കിയോ ഒളിമ്പിക്സ് വേദിയിൽ സ്വഛന്ദം മുഴങ്ങിയപ്പോൾ ലോകമെങ്ങുമുള്ള ഭാരതീയർ അഭിമാനപുളകിതരായി. ഈയൊരു നിമിഷത്തിനായി കാത്തിരുന്ന ജനകോടികൾക്ക് സ്വപ്നസാക്ഷാത്കാരം നൽകിയ നീരജ് ചോപ്ര, താങ്കൾക്ക് ദീപികയുടെ മുഴുവൻ വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും അഭിവാദനങ്ങൾ.