അർഹതപ്പെട്ട ആർക്കും അവസരം നിഷേധിക്കപ്പെടാത്ത ഉദാര സമീപനം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. എല്ലാവർക്കും തുല്യാവസരം ലഭിക്കുന്നതാണു നീതി.
പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല എന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് സർക്കാർ സർവീസിൽ നിയമനം കാത്തു കഴിയുന്നവർക്കു നിരാശയും പുതിയ റാങ്ക് ലിസ്റ്റുകളിൽ പ്രതീക്ഷ വച്ചിരിക്കുന്നവർക്കു സന്തോഷവും പകരുന്നതാണ് ഈ തീരുമാനം. പിഎസ്സി റാങ്ക് ലിസ്റ്റിലുള്ള അവസാനത്തെ ആൾക്കുവരെ നിയമനം നൽകുന്ന അശാസ്ത്രീയ സമീപനം സ്വീകരിക്കാൻ സർക്കാരിനാവില്ലെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനൽകുകയും ചെയ്യുക സർക്കാരിന്റെ നയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കുന്നതു കണക്കിലെടുത്ത് അതുവരെയുള്ള മുഴുവൻ ഒഴിവുകളും നിയമനാധികാരികൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിനെതിരേ കേരള ഹൈക്കോടതിയും ഇന്നലെ പരാമർശം നടത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പുറത്തുണ്ടെന്നും ഹൈക്കോടതി ഓർമിപ്പിച്ചു.
അതേസമയം, പിഎസ്സി റാങ്ക് ഹോൾഡർമാരോടു സർക്കാർ പ്രതികാരബുദ്ധിയോടെ പെരുമാറുന്നു എന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. അസാധാരണ സാഹചര്യങ്ങളിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒന്നരവർഷം വരെ നീട്ടാൻ പിഎസ്സിക്ക് അധികാരമുള്ളതാണ്. പിഎസ്സി റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും പിൻവാതിൽ നിയമനങ്ങൾക്കെതിരേയും നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ്, ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്യോഗാർഥികൾ തിരുവനന്തപുരത്തു സമരം നടത്തിയിരുന്നു. എൽഡിഎഫ് സർക്കാരിന് അതു വലിയ തലവേദനയുണ്ടാക്കി.
ഉദ്യോഗാർഥികളോടു സർക്കാർ അനീതി കാണിച്ചിട്ടില്ലെന്നും അന്നത്തെ സർക്കാരിന്റെ കാലത്ത് പിഎസ്സി 4012 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചെന്നും സമരകാലത്തു മുഖ്യമന്ത്രി പറയുകയുണ്ടായി. അക്കാലത്ത് 1,57,909 നിയമന ശിപാർശകൾ പിഎസ്സിക്കു നൽകുകയും 44,000 പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തിൽ പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം നീട്ടി നൽകി. എന്നാൽ, ലോക്ഡൗൺ മൂലം സർക്കാർ ഓഫീസുകൾ മാസങ്ങളോളം അടഞ്ഞുകിടന്നതിനാൽ ഇതിന്റെ പ്രയോജനം ഉദ്യോഗാർഥികൾക്കു ലഭിച്ചില്ല.
നിയമനങ്ങൾ നടക്കാത്തതിന് ഉദ്യോഗാർഥികളും പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്ന ഒരു പ്രധാന കാരണം ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉദാസീനതയുണ്ടെന്ന ആക്ഷേപം പണ്ടുമുതലേയുണ്ട്. സർക്കാർ സർവീസിൽ കയറിപ്പറ്റാൻ എല്ലാവരും കിണഞ്ഞു ശ്രമിക്കും. കയറിക്കഴിഞ്ഞാൽ പിന്നെ എല്ലാം മുറപോലെ മതിയെന്ന മനോഭാവം താഴേത്തട്ടു മുതൽ മുകൾത്തട്ടു വരെയുള്ള ഉദ്യോഗസ്ഥരിലുണ്ട്. തങ്ങളുടെഅനാസ്ഥ അർഹതയുള്ള പലർക്കും ഉദ്യോഗം നിഷേധിക്കപ്പെടാൻ ഇടയാക്കുന്നു എന്ന കാര്യം അവർ ഓർക്കാത്തതു മഹാകഷ്ടമാണ്.
ആകർഷകമായ ശന്പളവും ജോലിസ്ഥിരതയും ഉറപ്പുള്ളതു സർക്കാർ ഉദ്യോഗത്തിൽ മാത്രമാണെന്ന നില വന്നിട്ടുണ്ട്. അതുകൊണ്ട് എങ്ങനെയെങ്കിലും പിഎസ്സി റാങ്ക് ലിസ്റ്റിൽ കടന്നുകൂടാൻ ഉദ്യോഗാർഥികൾ കിണഞ്ഞു ശ്രമിക്കുന്നു. ഒഴിവുകൾ വരുന്ന മുറയ്ക്കു മാത്രമാണു നിയമനം എന്നതിനാൽ റാങ്ക് ലിസ്റ്റിലുള്ള എല്ലാവർക്കും നിയമനം ലഭിക്കില്ല. ഒഴിവുകളുടെ അഞ്ചിരട്ടിയെങ്കിലും പേരുകൾ ഓരോ റാങ്ക് ലിസ്റ്റിലുമുണ്ടാവും.
ഒരു ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു നിയമനം കിട്ടാതെപോകുന്പോൾ സർക്കാർ ജോലി എന്ന വലിയ സ്വപ്നമാണു തകർന്നടിയുന്നത്. മറ്റൊരു റാങ്ക് ലിസ്റ്റിൽ ഇടംനേടാനുള്ള പ്രായം പലർക്കും കടന്നുപോയിട്ടുണ്ടാവും. കോവിഡ് കാലത്തു 115 ദിവസമാണു കേരളത്തിലെ സർക്കാർ ഓഫീസുകൾ അടഞ്ഞുകിടന്നത്. ഇതുമൂലമാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതു വൻതോതിൽ വൈകിയത്. ഇതു പിൻവാതിൽ നിയമനത്തിലൂടെ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നതിന് അവസരമൊരുക്കാൻ സർക്കാർ പ്രയോജനപ്പെടുത്തുന്നുവെന്നു പ്രതിപക്ഷം ആക്ഷേപിക്കുന്നു.
എന്നാൽ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനു പലവിധത്തിലുള്ള സാങ്കേതിക പ്രശ്നങ്ങളെല്ലാം നീക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണു മുഖ്യമന്ത്രിയുടെ വിശദീകരണം. അർഹതപ്പെട്ട ആർക്കും അവസരം നിഷേധിക്കപ്പെടാത്ത ഉദാര സമീപനം ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. എല്ലാവർക്കും തുല്യാവസരം ലഭിക്കുന്നതാണു നീതി.
പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല എന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് സർക്കാർ സർവീസിൽ നിയമനം കാത്തു കഴിയുന്നവർക്കു നിരാശയും പുതിയ റാങ്ക് ലിസ്റ്റുകളിൽ പ്രതീക്ഷ വച്ചിരിക്കുന്നവർക്കു സന്തോഷവും പകരുന്നതാണ് ഈ തീരുമാനം. പിഎസ്സി റാങ്ക് ലിസ്റ്റിലുള്ള അവസാനത്തെ ആൾക്കുവരെ നിയമനം നൽകുന്ന അശാസ്ത്രീയ സമീപനം സ്വീകരിക്കാൻ സർക്കാരിനാവില്ലെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനൽകുകയും ചെയ്യുക സർക്കാരിന്റെ നയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കുന്നതു കണക്കിലെടുത്ത് അതുവരെയുള്ള മുഴുവൻ ഒഴിവുകളും നിയമനാധികാരികൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിനെതിരേ കേരള ഹൈക്കോടതിയും ഇന്നലെ പരാമർശം നടത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പുറത്തുണ്ടെന്നും ഹൈക്കോടതി ഓർമിപ്പിച്ചു.
അതേസമയം, പിഎസ്സി റാങ്ക് ഹോൾഡർമാരോടു സർക്കാർ പ്രതികാരബുദ്ധിയോടെ പെരുമാറുന്നു എന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. അസാധാരണ സാഹചര്യങ്ങളിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒന്നരവർഷം വരെ നീട്ടാൻ പിഎസ്സിക്ക് അധികാരമുള്ളതാണ്. പിഎസ്സി റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും പിൻവാതിൽ നിയമനങ്ങൾക്കെതിരേയും നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ്, ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്യോഗാർഥികൾ തിരുവനന്തപുരത്തു സമരം നടത്തിയിരുന്നു. എൽഡിഎഫ് സർക്കാരിന് അതു വലിയ തലവേദനയുണ്ടാക്കി.
ഉദ്യോഗാർഥികളോടു സർക്കാർ അനീതി കാണിച്ചിട്ടില്ലെന്നും അന്നത്തെ സർക്കാരിന്റെ കാലത്ത് പിഎസ്സി 4012 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചെന്നും സമരകാലത്തു മുഖ്യമന്ത്രി പറയുകയുണ്ടായി. അക്കാലത്ത് 1,57,909 നിയമന ശിപാർശകൾ പിഎസ്സിക്കു നൽകുകയും 44,000 പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തിൽ പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം നീട്ടി നൽകി. എന്നാൽ, ലോക്ഡൗൺ മൂലം സർക്കാർ ഓഫീസുകൾ മാസങ്ങളോളം അടഞ്ഞുകിടന്നതിനാൽ ഇതിന്റെ പ്രയോജനം ഉദ്യോഗാർഥികൾക്കു ലഭിച്ചില്ല.
നിയമനങ്ങൾ നടക്കാത്തതിന് ഉദ്യോഗാർഥികളും പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്ന ഒരു പ്രധാന കാരണം ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉദാസീനതയുണ്ടെന്ന ആക്ഷേപം പണ്ടുമുതലേയുണ്ട്. സർക്കാർ സർവീസിൽ കയറിപ്പറ്റാൻ എല്ലാവരും കിണഞ്ഞു ശ്രമിക്കും. കയറിക്കഴിഞ്ഞാൽ പിന്നെ എല്ലാം മുറപോലെ മതിയെന്ന മനോഭാവം താഴേത്തട്ടു മുതൽ മുകൾത്തട്ടു വരെയുള്ള ഉദ്യോഗസ്ഥരിലുണ്ട്. തങ്ങളുടെഅനാസ്ഥ അർഹതയുള്ള പലർക്കും ഉദ്യോഗം നിഷേധിക്കപ്പെടാൻ ഇടയാക്കുന്നു എന്ന കാര്യം അവർ ഓർക്കാത്തതു മഹാകഷ്ടമാണ്.
ആകർഷകമായ ശന്പളവും ജോലിസ്ഥിരതയും ഉറപ്പുള്ളതു സർക്കാർ ഉദ്യോഗത്തിൽ മാത്രമാണെന്ന നില വന്നിട്ടുണ്ട്. അതുകൊണ്ട് എങ്ങനെയെങ്കിലും പിഎസ്സി റാങ്ക് ലിസ്റ്റിൽ കടന്നുകൂടാൻ ഉദ്യോഗാർഥികൾ കിണഞ്ഞു ശ്രമിക്കുന്നു. ഒഴിവുകൾ വരുന്ന മുറയ്ക്കു മാത്രമാണു നിയമനം എന്നതിനാൽ റാങ്ക് ലിസ്റ്റിലുള്ള എല്ലാവർക്കും നിയമനം ലഭിക്കില്ല. ഒഴിവുകളുടെ അഞ്ചിരട്ടിയെങ്കിലും പേരുകൾ ഓരോ റാങ്ക് ലിസ്റ്റിലുമുണ്ടാവും.
ഒരു ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു നിയമനം കിട്ടാതെപോകുന്പോൾ സർക്കാർ ജോലി എന്ന വലിയ സ്വപ്നമാണു തകർന്നടിയുന്നത്. മറ്റൊരു റാങ്ക് ലിസ്റ്റിൽ ഇടംനേടാനുള്ള പ്രായം പലർക്കും കടന്നുപോയിട്ടുണ്ടാവും. കോവിഡ് കാലത്തു 115 ദിവസമാണു കേരളത്തിലെ സർക്കാർ ഓഫീസുകൾ അടഞ്ഞുകിടന്നത്. ഇതുമൂലമാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതു വൻതോതിൽ വൈകിയത്. ഇതു പിൻവാതിൽ നിയമനത്തിലൂടെ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നതിന് അവസരമൊരുക്കാൻ സർക്കാർ പ്രയോജനപ്പെടുത്തുന്നുവെന്നു പ്രതിപക്ഷം ആക്ഷേപിക്കുന്നു.
എന്നാൽ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനു പലവിധത്തിലുള്ള സാങ്കേതിക പ്രശ്നങ്ങളെല്ലാം നീക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണു മുഖ്യമന്ത്രിയുടെ വിശദീകരണം. അർഹതപ്പെട്ട ആർക്കും അവസരം നിഷേധിക്കപ്പെടാത്ത ഉദാര സമീപനം ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. എല്ലാവർക്കും തുല്യാവസരം ലഭിക്കുന്നതാണു നീതി.