ചരിത്രത്തിന്റെ വക്കിലാണ് കമൽപ്രീത് കൗർ. നാളെ നടക്കുന്ന വനിതകളുടെ ഡിസ്കസ് ത്രോ ഫൈനലിൽ ഒന്നാഞ്ഞെറിഞ്ഞാൽ പതിറ്റാണ്ടുകൾക്കുശേഷം ഇന്ത്യക്ക് ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽനിന്ന് ഒരു മെഡൽ സ്വന്തമാക്കാം. അത്ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന റിക്കാർഡും കൗറിനെ തേടിയെത്താനുള്ള സാഹചര്യമുണ്ട്.
വനിതകളുടെ ഡിസ്ക്കസ് ത്രോയിൽ രണ്ടുവട്ടം ഒളിന്പിക് സ്വർണമണിഞ്ഞ സാന്ദ്ര പെർകോവിച്ചിനെക്കാൾ കൂടുതൽ ദൂരത്ത് ഡിസ്ക് പായിച്ചാണ് കമൽപ്രീത് ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. യോഗ്യതാറൗണ്ടിൽ 64 മീറ്റർ എന്ന യോഗ്യതാ മാർക്ക് പിന്നിട്ട രണ്ടുപേരിൽ ഒരാളാണ് കമൽപ്രീത്. അതുകൊണ്ടു തന്നെ തിങ്കളാഴ്ച അദ്ഭുതം കാണിക്കാൻ കമൽപ്രീതിന് ആയേക്കും. 2020 ടോക്കിയോ ഒളിന്പിക്സിന്റെ അത്ലറ്റിക്സ് വിഭാഗത്തിൽ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് കമൽപ്രീത് സ്വന്തമാക്കിയത്.
രണ്ടു ഗ്രൂപ്പുകളിലായി നടന്ന യോഗ്യതയിൽ കമൽപ്രീതിനെ കൂടാതെ അമേരിക്കയുടെ വലേറി അൽമാനു മാത്രമേ 66.42 മീറ്ററിൽ ത്രോ ചെയ്ത് യോഗ്യതാ മാർക്ക് കടക്കാൻ സാധിച്ചത്. നിലവിലെ ചാന്പ്യനായ സാന്ദ്രയ്ക്ക് 63.75 മീറ്ററേ നേടാനായുള്ളൂ. ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന സീമ പൂനിയയ്ക്ക് 60.57നപ്പുറം എറിയാൻ കഴിഞ്ഞുമില്ല.
പതിയെതുടങ്ങിയ കമൽപ്രീതിന് ആദ്യ ശ്രമത്തിൽ 60.29 മീറ്റർ വരെ ഡിസ്ക് പായിക്കാനേ സാധിച്ചുള്ളൂ. രണ്ടാം ശ്രമത്തിൽ 63.97 മീറ്ററുമായി യോഗ്യതാ മാർക്കിന് അടുത്തെത്തി. മൂന്നാം ശ്രമത്തിലാണ് താരം യോഗ്യതാ മാർക്കിൽ തൊട്ട് ഫൈനലിനു യോഗ്യത നേടിയത്. അമേരിക്കൻ താരം ആദ്യം തന്നെ 66.42 മീറ്ററിലെത്തിച്ച് ഫൈനലിലെത്തി. 12 പേരാണ് ഫൈനലിൽ ഇറങ്ങുന്നത്.
കനൽവഴിതാണ്ടി ടോക്കിയോയിൽ...
ഒളിന്പിക്സിനായി ടോക്കിയോ വരെയുള്ള യാത്ര കമൽപ്രീതിനു പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. കഴിഞ്ഞ വർഷത്തെ കോവിഡ്-19നെത്തുടർന്നുള്ള ലോക്ഡൗണ് കാലം മറ്റ് പലരെയും പോലെ തന്നെ കമൽപ്രീതിനെ വിഷാദ രോഗത്തിലേക്കു തള്ളിവിട്ടു. ലോക്ഡൗണ് നിയന്ത്രണങ്ങൾ കടുത്തതോടെ ടൂർണമെന്റുകളൊന്നുമില്ല. മത്സരിക്കാൻ വേദികളില്ല. ജിമ്മുകൾ അടച്ചിട്ടതുകൊണ്ട് പരിശീലനം പോലും നടത്താൻ പറ്റാത്ത സ്ഥിതി. വിഷാദം ഗ്രസിച്ച ഈ കാലത്ത് ഒരു കടുത്ത തീരുമാനം കൈക്കൊണ്ടു കമൽപ്രീത്. ഡിസ്കസ് ത്രോ വിടുക, ക്രിക്കറ്റിൽ ശ്രദ്ധിക്കുകയെന്ന്. ഡിസ്കസ് ത്രോ പരിശീലനം നിർത്തി ക്രിക്കറ്റ് പരിശീലനം ആരംഭിക്കുകയും ചെയ്തു.
കുറച്ചു ദിവസം കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ചുതുടങ്ങുകയും ചെയ്തു. പണ്ടും ക്രിക്കറ്റിനോട് തന്നെയായിരുന്നു പ്രിയം കമൽപ്രീതിന്. കുട്ടിക്കാലത്ത് ബന്ധുകൾക്കും നാട്ടിലെ കുട്ടികൾക്കുമൊപ്പം ക്രിക്കറ്റ് കളിച്ചിട്ടുമുണ്ടായിരുന്നു. പെണ്ണുങ്ങൾക്ക് ക്രിക്കറ്റിൽ വലിയ ഭാവിയുണ്ടെന്ന ധാരണയുമില്ല. സ്കൂളിലെ കായികാധ്യാപകനാണ് അന്ന് കമൽപ്രീതിനെ അത്ലറ്റിക്സിലേക്കു മനസ് തിരിച്ചുവിട്ടത്.
ഡിസ്കസ് ത്രോ വിട്ട് ക്രിക്കറ്റർ ആകുന്നതിനെക്കുറിച്ച് കമൽപ്രീത് മുതിർന്ന അത്ലറ്റുകളോടു ചോദിച്ചു. ക്രിക്കറ്റ് കളിച്ചോളൂ പക്ഷേ, ഡിസ്കസ് ത്രോ വിടരുതെന്ന് അവർ പറഞ്ഞു. ആ വാക്കുകൾ സ്വീകരിച്ചാണ് ഡിസ്കസ് ത്രോയിൽ ഉറച്ചുനിൽക്കാൻ കമൽപ്രീത് തീരുമാനിച്ചത്.