ടോക്കിയോ: 32-ാം ഒളിന്പിക്സിന്റെ ട്രാക്ക് ആൻഡ് ഫീൽഡ് പോരാട്ടങ്ങൾക്കു തുടക്കമായി. അത്ലറ്റിക്സിലെ ആദ്യ ദിനമായ ഇന്നു കേരളത്തിന്റെ അഭിമാനമായി രണ്ട് മലയാളി താരങ്ങൾ കളത്തിലിറങ്ങും.
ടോക്കിയോയിലെ മലയാളിസാന്നിധ്യങ്ങളായി നീന്തലിൽ സജൻ പ്രകാശും ഹോക്കിയിൽ പി.ആർ. ശ്രീജേഷും ഇതിനോടകം ഇന്ത്യക്കായി കളത്തിലിറങ്ങിയിരുന്നു. ഒളിന്പിക്സിലെ ഗ്ലാമർ പോരാട്ടവേദിയായ അത്ലറ്റിക്സിൽ ഇന്ത്യക്ക് ഇന്നു നാലു പോരാട്ടങ്ങളാണുള്ളത്. വനിതാ 100 മീറ്റർ ഹീറ്റ്സ്, പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസ്, പുരുഷ വിഭാഗം 400 മീറ്റർ ഹർഡിൽസ് ഹീറ്റ്സ്, 4x400 മീറ്റർ മിക്സഡ് റിലേ എന്നീ പോരാട്ടങ്ങളാണ് ഇന്ത്യക്ക് ഇന്നുള്ളത്. 400 മീറ്റർ ഹർഡിൽസിൽ എം.പി. ജാബിറും 4x400 മീറ്റർ മിക്സഡ് റിലേയിൽ അലക്സ് ആന്റണിയും മലയാളി സാന്നിധ്യങ്ങളായി ഇന്നു ട്രാക്കിലുണ്ട്.
വനിതാ 100 മീറ്ററിൽ ദ്യുതി ചന്ദും 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ്ലെ എന്നിവരും ഇന്ന് ഇന്ത്യക്കായി കളത്തിലുണ്ട്.
അത്ലറ്റിക്സിന്റെ ആദ്യ ദിനമായ ഇന്ന് ഒരു ഫൈനൽ മാത്രമാണുള്ളത്, ഇന്ത്യൻ സമയം വൈകുന്നേരം 5.00ന് പുരുഷ വിഭാഗം 10,000 മീറ്റർ.
ജാബിർ ചരിത്രം
മലപ്പുറം പന്തല്ലൂർ സ്വദേശിയായ ജാബിർ ഇന്നു പുരുഷവിഭാഗം 400 മീറ്ററിൽ ട്രാക്കിലിറങ്ങുന്പോൾ അത് ഇന്ത്യൻ അത്ലറ്റിക്സിൽ ചരിത്രമാകും. കാരണം, 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ പുരുഷ താരമാണ് ജാബിർ. ഇരുപത്തഞ്ചുകാരനായ ജാബിർ ലോക റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണു ടോക്കിയോ ടിക്കറ്റ് കരസ്ഥമാക്കിയത്. ലോക റാങ്കിംഗിൽ 32-ാം സ്ഥാനത്താണ്. ആദ്യ 40 റാങ്കുകാർക്കാണ് യോഗ്യത ലഭിക്കുക. ഇന്ത്യൻ അത്ലറ്റിക്സ് ഇതിഹാസം പി.ടി. ഉഷയ്ക്കുശേഷം (1988 സോൾ) 400 മീറ്റർ ഹർഡിൽസിൽ ഒളിന്പിക്സിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ താരവുമാണു ജാബിർ. ഇന്ത്യൻ സമയം രാവിലെ 8.27നാണ് ജാബിർ ഇറങ്ങുന്ന 400 മീറ്റർ ഹർഡിൽസ് ഹീറ്റ് നന്പർ ഫൈവ്.
തിരുവനന്തപുരം പുല്ലുവിളയിൽനിന്ന് ഒളിന്പിക്സിന്റെ തിളക്കത്തിലേക്ക് ഓടിക്കയറുകയാണ് അലക്സ് ആന്റണി. മത്സ്യത്തൊഴിലാളിയുടെ മകനായ അലക്സിന്റെ വിജയയാത്ര ഏവർക്കും പ്രചോദനമാണ്. അലക്സ്, സാർഥക് ഭാംബ്രി, രേവതി വീരമണി, ശുഭ വെങ്കിടേശൻ എന്നിവർ അണിനിരക്കുന്ന 4x400 മീറ്റർ മിക്സഡ് റിലേ ഇന്ത്യൻ സമയം വൈകുന്നേരം 4.42നാണ്. ഹീറ്റ് രണ്ടിലാണ് ഇന്ത്യയുടെ പോരാട്ടം. നാളെയാണു ഫൈനൽ.
വരുംദിവസങ്ങളിൽ കെ.ടി. ഇർഫാൻ (നടത്തം), എം. ശ്രീശങ്കർ (ലോംഗ്ജംപ്), മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അമോജ് ജേക്കബ് (4x400 റിലെ) എന്നീ മലയാളി താരങ്ങളുടെ ടോക്കിയോയിലെ ട്രാക്കിലെത്തുന്നതിനായാണു കേരളക്കരയുടെ കാത്തിരിപ്പ്.