മൂന്ന് ഒളിന്പിക്സിൽ നിറഞ്ഞുനിന്ന, ഭൂഗോളത്തിലെ ഏറ്റവും വേഗക്കാരനായ ഉസൈൻ ബോൾട്ടില്ലാത്ത ആദ്യ ഒളിന്പിക് 100 മീറ്റർ പുരുഷ വിഭാഗം പോരാട്ടം നാളെ ടോക്കിയോയിൽ. നാളെ ഇന്ത്യൻ സമയം രാവിലെ 8.05നാണ് പുരുഷ വിഭാഗം 100 മീറ്റർ പോരാട്ടത്തിന്റെ പ്രാഥമിക റൗണ്ട് ഹീറ്റ്സ്. ബോൾട്ടിനുശേഷം ആരെന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായാണു കായിക ലോകത്തിന്റെ കാത്തിരിപ്പ്.
റിയോ ഒളിന്പിക്സിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ജമൈക്കയുടെ യൊഹാൻ ബ്ലേക്ക് ആണു ടോക്കിയോയിലെ ശ്രദ്ധാകേന്ദ്രം. എന്നാൽ, സീസണിലെ മികച്ച പ്രകടനവുമായി അമേരിക്കയുടെ ട്രായ്വോണ് ബ്രൊമെൽ സ്വർണത്തിനായി രംഗത്തുണ്ട്. ദക്ഷിണാഫ്രിക്കയുടെ അകാനി സിംബൈനും മെഡൽ പോരാട്ടരംഗത്തെ ശക്തമായ സാന്നിധ്യമാണ്. ഓഗസ്റ്റ് ഒന്നിനാണ് ഫൈനൽ.
വനിതാ 100 മീറ്ററിന് ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ 5.30ന് ഹീറ്റ്സോടെ ആരംഭം കുറിച്ചു. നാളെ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.45 മുതലാണു സെമി പോരാട്ടം. നാളെ വൈകുന്നേരം 6.20ന് ഫൈനൽ.
നിലവിലെ ഒളിന്പിക് സ്വർണ ജേതാവായ ജമൈക്കയുടെ എലെയ്ൻ തോംസണ്, 2008, 2012 ഒളിന്പിക്സുകളിൽ സ്വർണമണിഞ്ഞ ഷെല്ലി ആൻ ഫ്രേസർ തുടങ്ങിയവർ പോരാട്ട രംഗത്തുണ്ട്.