ജപ്പാനിലുണ്ടൊരു ആകാശവൃക്ഷം, ജപ്പാൻകാരല്ലേ, ആകാശഗോപുരം കെട്ടിയാലും ആകാശക്കോട്ടകെട്ടിയാലും അദ്ഭുതമില്ലെന്നു സംസാരം. ആകാശവൃക്ഷമെന്നു കേട്ട് നെറ്റി ചുളിക്കേണ്ട, ഒളിന്പിക് നഗരമായ ടോക്കിയോയിലെ സുമിഡയിലുള്ള ഒരു ഗോപുരത്തിന്റെ പേര് മലയാളിവത്കരിച്ചതാണിത്. യഥാർഥ പേര് ടോക്കിയോ സ്കൈട്രീ ടവർ.
ഒളിന്പിക്സുമായി നേരിട്ട് ബന്ധമില്ലെങ്കിലും ലോക കായികമാമാങ്കമെത്തിയതോടെ സ്കൈട്രീയും ആകെയൊന്ന് അണിഞ്ഞൊരുങ്ങി, ഒരു നിറ നീരാട്ടെന്നു വിശേഷിപ്പിച്ചാൽതെറ്റില്ല...
ഒളിന്പിക്സിനോടനുബന്ധിച്ച് ജപ്പാനിലെ 47 പ്രിഫെക്ചറുകളെ (ഇന്ത്യയിലെ സംസ്ഥാനങ്ങൾപോലെ) ആവാഹിച്ചായിരുന്നു ആകാശവൃക്ഷത്തിന്റെ നിറ നീരാട്ട്. മാർച്ച് മുതലായിരുന്നു ടവറിൽ ഓരോ പ്രിഫെക്ചറുകളെ പ്രതിനിധാനം ചെയ്ത് വർണവിസ്മയം വിരിയിച്ചത്.
സൂര്യാസ്തമയം മുതൽ രാത്രി പത്തു വരെയായിരുന്നു സ്കൈട്രീയിൽ ഓരോ പ്രിഫെക്ചറുകളുടെയും ചിത്രങ്ങൾ ലേസർ മാപ്പിംഗിലൂടെ പ്രത്യക്ഷപ്പെട്ടത്. അതത് പ്രിഫെക്ചറുകൾ നൽകുന്ന ചിത്രങ്ങളാണ് ആകാശവൃക്ഷത്തിൽ തെളിഞ്ഞത്. ‘നമ്മുടെ വഴികൾക്കു പ്രതീക്ഷ വെളിച്ചമേകുന്നു’ എന്നായിരുന്നു ഈ വർണ വിസ്മയത്തിന്റെ ആശയം.
തലയെടുപ്പിൽ ഒന്നാമൻ
ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗോപുരം എന്ന റിക്കാർഡുമായാണു സ്കൈട്രീ തലയുയർത്തി നിൽക്കുന്നത്, ഉയരം 2080 അടി. ലോകത്തിലെ ഏറ്റവും ഉയർന്ന കെട്ടിടം എന്ന വിശേഷണമുള്ള ബുർജ് ഖലീഫയേക്കാൾ (2722 അടി) 642 അടി മാത്രം കുറവ്.
കാന്റോ നഗരത്തിൽ തരംഗ രൂപത്തിൽ ടെലിവിഷൻ, റേഡിയോ സംപ്രേഷണത്തിനായാണു സ്കൈട്രീ നിർമിച്ചത്. 2010ൽ പൂർത്തീകരിച്ച സ്കൈട്രീ, പിന്നീട് 2011ൽ ഇപ്പോഴത്തെ ഉയരത്തിലേക്ക് എത്തി. ചുറ്റും അംബരചുംബികളായ കെട്ടിടങ്ങൾ ഉയർന്നതോടെയായിരുന്നു സ്കൈട്രീയുടെ ഉയരവും കൂട്ടിയത്.
ടോക്കിയോയിൽനിന്ന് ആൻ ജോബി