ടോക്കിയോ: പുരുഷ ഹോക്കിയിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യ ക്വാർട്ടർ ഫൈനലിൽ. പൂൾ എയിൽ നിലവിലെ ജേതാക്കളായ അർജന്റീനയെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കു തകർത്തതാണ് ഇന്ത്യയുടെ മുന്നേറ്റം. ഗോൾരഹിതമായ ആദ്യ രണ്ട് ക്വാർട്ടറുകൾക്കുശേഷം 43-ാം മിനിറ്റിൽ വരുണ്കുമാർ ഇന്ത്യയെ മുന്നിലെത്തിച്ചത്.
അഞ്ചു മിനിറ്റിന് ശേഷം പെനൽറ്റി കോർണറിലൂടെ മൈക്കോ കാസെല്ല അർജന്റീനയെ ഒപ്പമെത്തിച്ചു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കേ ഒരു മിനിറ്റിന്റെ ഇടവേളകളിൽ രണ്ടു ഗോൾ നേടി ഇന്ത്യ മത്സരം സ്വന്തമാക്കി. 58-ാം മിനിറ്റിൽ വിവേക് സാഗർ ഇന്ത്യയുടെ രണ്ടാം ഗോൾ നേടി. അർജന്റീനയ്ക്കു തിരിച്ചടിക്കാൻ പോലും സമയം നൽകാതെ തൊട്ടടുത്ത മിനിറ്റിൽ പെനൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് ഹർമൻപ്രീത് സിംഗ് ഇന്ത്യയുടെ ജയമുറപ്പിച്ചു.
പൂൾ എയിൽ ഇന്ത്യയുടെ മൂന്നാം ജയമാണിത്. പൂളിൽനിന്ന് ഓസ്ട്രേലിയയും ക്വാർട്ടറിലെത്തി.
ഇന്നു നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ, ഒരു ജയം പോലുമില്ലാത്ത ജപ്പാനെ ഇന്ത്യ നേരിടും. അർജന്റീനയ്ക്ക് ക്വാർട്ടറിലെത്തണമെങ്കിൽ ഇന്നു ന്യൂസിലൻഡിനെ തോൽപ്പിക്കണം. ന്യൂസിലൻഡ് നാലാമതും അർജന്റീന അഞ്ചാം സ്ഥാനത്തുമാണ്.
സജൻ പുറത്ത്
ഒളിന്പിക്സിൽ ഇന്ത്യയുടെ നീന്തൽപ്രതീക്ഷകൾ അവസാനിച്ചു. പുരുഷന്മാരുടെ 100 മീറ്റർ ബട്ടർഫ്ളൈയിൽ മലയാളി താരം സജൻ പ്രകാശ് സെമി ഫൈനൽ കാണാതെ പുറത്ത്. രണ്ടാം ഹീറ്റ്സിൽ മത്സരിച്ച സജൻ രണ്ടാം സ്ഥാനത്തു മത്സരം പൂർത്തിയാക്കി. എന്നാൽ മികച്ച 16 പേരിൽ ഒരാളായി സെമി ഫൈനലിലെത്താൻ കഴിഞ്ഞില്ല.
53.45 സെക്കൻഡിൽ 46-ാം സ്ഥാനമാണു സജനു ലഭിച്ചത്. ഇതോടെ യോഗ്യതാ റൗണ്ട് പോലും പിന്നിടാൻ കഴിയാതെയാണ് ഇന്ത്യൻ നീന്തൽ താരങ്ങൾ ടോക്കിയോയിൽനിന്ന് മടങ്ങുന്നത്. ഇന്ത്യൻ താരങ്ങൾക്കു തങ്ങളുടെ വ്യക്തിഗത മികച്ച പ്രകടനം ആവർത്തിക്കാനും ഇന്ത്യൻ താരങ്ങൾക്കു കഴിഞ്ഞില്ല.