തിരക്കുകൾ കുറയ്ക്കണം, ആളകലം കൂട്ടണം. കോവിഡ് കാലത്തും ജീവിച്ചുപോകാൻ ജനങ്ങൾക്കുവേണ്ട സാഹചര്യങ്ങൾ ഒരുക്കണം. അതിനു പ്രായോഗിക സമീപനമാണു വേണ്ടത്.
സംസ്ഥാനത്തു കോവിഡ് രണ്ടാംതരംഗത്തിലെ രോഗവ്യാപന നിരക്ക് പ്രതീക്ഷിച്ചതുപോലെ താഴാത്ത അവസ്ഥയിൽ നിയന്ത്രണങ്ങൾ തുടരുകയാണ്. ഓരോ ആഴ്ചയും പിന്നിടുമ്പോൾ കൂടുതൽ ഇളവുകൾ നൽകുന്നുണ്ടെങ്കിലും ജനജീവിതം സാധാരണനിലയിലേക്കു മടങ്ങുന്ന വിധത്തിൽ അതായിട്ടില്ല. വ്യാപാര- വാണിജ്യ- വ്യവസായ- നിർമാണ പ്രവർത്തനങ്ങളൊന്നും പഴയപടി ആകാത്തതിനാൽ ആളുകളുടെ തൊഴിൽനഷ്ടവും വരുമാനനഷ്ടവും തുടരുന്നു.
അനിശ്ചിതമായ ഭാവിയെക്കുറിച്ചുള്ള ചിന്തയിൽ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെയാണു പലരുടെയും സഞ്ചാരം. ജീവിതം മുന്നോട്ടുപോകണമെങ്കിൽ കൈയിൽ പണം വേണം. അതിനു പ്രവർത്തനരംഗങ്ങൾ ഉണരണം. എന്നാൽ, കർക്കശമായ അടച്ചിടലിലൂടെയേ കോവിഡിനെ പിടിച്ചുകെട്ടാൻ കഴിയൂ എന്ന നിലപാടിലാണ് സർക്കാരിനെ ഉപദേശിക്കുന്ന വിദഗ്ധർ. അതേസമയം, ഇപ്പോഴത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ലോക്ഡൗൺ നിയന്ത്രണങ്ങളിലും പല അശാസ്ത്രീയതകളുമുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തു ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) പത്തിൽ താഴുന്നില്ല എന്നതു സർക്കാരിനെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ടിപിആർ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ നാലു കാറ്റഗറികളായിത്തിരിച്ചാണ് ഇപ്പോൾ നിയന്ത്രണങ്ങൾ. ടിപിആർ നിർണയ മാനദണ്ഡത്തിലെ പലവിധ അപാകതകൾ നിയന്ത്രണങ്ങളുടെ ലക്ഷ്യം തെറ്റിക്കുന്നുവെന്നു പലരും ചൂണ്ടിക്കാട്ടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലെ ടിപിആർ നിരക്കു മാത്രമല്ല രോഗികളുടെ എണ്ണവും കണക്കിലെടുത്തുവേണം നിയന്ത്രണങ്ങളെന്ന് അവർ പറയുന്നു. കൂടുതൽ രോഗികളുള്ള ഒരു പഞ്ചായത്തിൽ കുറഞ്ഞ നിയന്ത്രണങ്ങളും കുറവു രോഗികളുള്ളിടത്തു കൂടിയ നിയന്ത്രണങ്ങളും ഉണ്ടാകുന്നതു കോവിഡ് പ്രതിരോധത്തെ സഹായിക്കുമോ? അടിത്തട്ടിലെ യാഥാർഥ്യങ്ങളും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളും അറിയാതെ തീരുമാനങ്ങളെടുത്താൽ ശരിയാകുമോ? ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ കൂടി വേണ്ടവിധം കണക്കിലെടുത്തിരുന്നെങ്കിൽ പല പാകപ്പിഴകളും ഒഴിവാക്കാമായിരുന്നു.
ജനങ്ങൾ വീടിനു പുറത്തേക്കിറങ്ങുന്നതു കുറയ്ക്കാനും ആളകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണു പല നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത്. എന്നാൽ, അവ വിപരീതഫലം ഉണ്ടാക്കിയാലോ? ബാങ്കുകളും കടകളും തുറക്കുന്ന ദിവസങ്ങൾ കുറച്ചത് ആ ദിവസങ്ങളിൽ വലിയ തിരക്കിനിടയാക്കി. ആളകലം പാലിക്കലൊക്കെ പലയിടത്തും കടലാസിൽ മാത്രം. വൈകിയാണെങ്കിലും ഇതിലെ അശാസ്ത്രീയത മനസിലാക്കിയതുകൊണ്ടാവണം ബാങ്കുകൾ ആഴ്ചയിൽ അഞ്ചുദിവസം തുറക്കാൻ തീരുമാനമായിട്ടുണ്ട്. അതുപോലെ, എ, ബി, സി കാറ്റഗറികളിൽപെട്ട തദ്ദേശസ്ഥാപനങ്ങളിൽ കടകളും സ്ഥാപനങ്ങളും രാത്രി എട്ടുവരെ തുറക്കാൻ അനുവദിച്ചു. എല്ലാ കടകളും എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്നാണു വ്യാപാരികളുടെ ആവശ്യം. അതു തിക്കും തിരക്കും കുറയ്ക്കാൻ മാത്രമല്ല സന്പദ് രംഗം ചലിപ്പിക്കാനും സഹായിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾമൂലം വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നത് ലക്ഷക്കണക്കിനാളുകൾക്കാണു പണിയും വരുമാനവും ഇല്ലാതാക്കിയത്. സർക്കാരിനു വലിയ നികുതിവരുമാന നഷ്ടവുമുണ്ടാക്കി. എന്നാൽ, നിയന്ത്രണങ്ങൾ ലംഘിച്ചു വ്യാപാരികൾ കടകൾ തുറന്നാൽ കർക്കശമായി നേരിടുമെന്നാണു മുഖ്യമന്ത്രി പറയുന്നത്.
സർക്കാർ ഇക്കാര്യത്തിൽ കുറേക്കൂടി അയവുള്ള സമീപനം സ്വീകരിക്കണമെന്നാണു പൊതുവേയുള്ള അഭിപ്രായം. ഇതു ജനങ്ങളുടെ ജീവിതത്തിന്റെ പ്രശ്നമാണല്ലോ. തിരക്കു നിയന്ത്രിക്കാൻ വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻതന്നെ ആവശ്യപ്പെട്ടിരിക്കുന്നതു ശ്രദ്ധേയമാണ്.
സ്ഥാപനങ്ങൾ തുറക്കുന്നതിന്റെ സമയക്രമീകരണത്തിലും കോവിഡ് ടെസ്റ്റിംഗ് രീതിയിലും മാറ്റമുണ്ടാകണമെന്നാണ് ഐഎംഎയുടെ നിർദേശം. രാത്രികാല നിയന്ത്രണങ്ങളും ശനി, ഞായർ കർഫ്യൂവും ഇനിയും തുടരേണ്ടതുണ്ടോയെന്നും അധികൃതർ ഗൗരവമായി ചിന്തിക്കണം. രാത്രിയിലും ശനി, ഞായർ ദിവസങ്ങളിലുംകൂടി സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചാൽ തിരക്കുകൾ ഗണ്യമായി കുറയുമെന്നു തീർച്ചയാണ്. വീടിനു പുറത്തിറങ്ങുന്നവരെല്ലാം വിനോദയാത്രയ്ക്കു പോകുന്നവരല്ല. കോവിഡ് മഹാമാരി ഒന്നോ രണ്ടോ വർഷംകൂടി തുടർന്നേക്കാമെന്നാണു ചില വിദഗ്ധരുടെ നിഗമനം. അപ്പോൾ അതുകൂടി മുന്നിൽ കണ്ടുള്ള തീരുമാനങ്ങളും നടപടികളുമാണ് ആവശ്യം.
കോവിഡ് മൂന്നാം തരംഗത്തിന്റെ വരവ് ആസന്നമായെന്നും ഐഎംഎ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതിനാൽ ജാഗ്രത ഒട്ടും കുറയ്ക്കാൻ പറ്റില്ല. പക്ഷേ, തിരക്കുകൾ കുറയ്ക്കണം, ആളകലം കൂട്ടണം. കോവിഡ് കാലത്തും ജീവിച്ചുപോകാൻ ജനങ്ങൾക്കുവേണ്ട സാഹചര്യങ്ങൾ ഒരുക്കണം. അതിനു പ്രായോഗിക സമീപനമാണു വേണ്ടത്. ഈ ദുരിതകാലത്തു സൗജന്യ ഭക്ഷ്യകിറ്റ് നൽകിയതു സാധാരണ ജനങ്ങൾക്കു വലിയ സഹായമായിരുന്നു. എന്നാൽ, അതുകൊണ്ട് എല്ലാമായി എന്ന ചിന്ത സർക്കാർ ഉപേക്ഷിക്കണം. നിയന്ത്രണങ്ങൾ ഈ വിധം തുടർന്നാൽ ജനങ്ങൾ കിറ്റുകൊണ്ടു മാത്രം തൃപ്തിപ്പെടുമോ എന്നു സംശയമാണ്.
സംസ്ഥാനത്തു കോവിഡ് രണ്ടാംതരംഗത്തിലെ രോഗവ്യാപന നിരക്ക് പ്രതീക്ഷിച്ചതുപോലെ താഴാത്ത അവസ്ഥയിൽ നിയന്ത്രണങ്ങൾ തുടരുകയാണ്. ഓരോ ആഴ്ചയും പിന്നിടുമ്പോൾ കൂടുതൽ ഇളവുകൾ നൽകുന്നുണ്ടെങ്കിലും ജനജീവിതം സാധാരണനിലയിലേക്കു മടങ്ങുന്ന വിധത്തിൽ അതായിട്ടില്ല. വ്യാപാര- വാണിജ്യ- വ്യവസായ- നിർമാണ പ്രവർത്തനങ്ങളൊന്നും പഴയപടി ആകാത്തതിനാൽ ആളുകളുടെ തൊഴിൽനഷ്ടവും വരുമാനനഷ്ടവും തുടരുന്നു.
അനിശ്ചിതമായ ഭാവിയെക്കുറിച്ചുള്ള ചിന്തയിൽ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെയാണു പലരുടെയും സഞ്ചാരം. ജീവിതം മുന്നോട്ടുപോകണമെങ്കിൽ കൈയിൽ പണം വേണം. അതിനു പ്രവർത്തനരംഗങ്ങൾ ഉണരണം. എന്നാൽ, കർക്കശമായ അടച്ചിടലിലൂടെയേ കോവിഡിനെ പിടിച്ചുകെട്ടാൻ കഴിയൂ എന്ന നിലപാടിലാണ് സർക്കാരിനെ ഉപദേശിക്കുന്ന വിദഗ്ധർ. അതേസമയം, ഇപ്പോഴത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ലോക്ഡൗൺ നിയന്ത്രണങ്ങളിലും പല അശാസ്ത്രീയതകളുമുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തു ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) പത്തിൽ താഴുന്നില്ല എന്നതു സർക്കാരിനെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ടിപിആർ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ നാലു കാറ്റഗറികളായിത്തിരിച്ചാണ് ഇപ്പോൾ നിയന്ത്രണങ്ങൾ. ടിപിആർ നിർണയ മാനദണ്ഡത്തിലെ പലവിധ അപാകതകൾ നിയന്ത്രണങ്ങളുടെ ലക്ഷ്യം തെറ്റിക്കുന്നുവെന്നു പലരും ചൂണ്ടിക്കാട്ടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലെ ടിപിആർ നിരക്കു മാത്രമല്ല രോഗികളുടെ എണ്ണവും കണക്കിലെടുത്തുവേണം നിയന്ത്രണങ്ങളെന്ന് അവർ പറയുന്നു. കൂടുതൽ രോഗികളുള്ള ഒരു പഞ്ചായത്തിൽ കുറഞ്ഞ നിയന്ത്രണങ്ങളും കുറവു രോഗികളുള്ളിടത്തു കൂടിയ നിയന്ത്രണങ്ങളും ഉണ്ടാകുന്നതു കോവിഡ് പ്രതിരോധത്തെ സഹായിക്കുമോ? അടിത്തട്ടിലെ യാഥാർഥ്യങ്ങളും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളും അറിയാതെ തീരുമാനങ്ങളെടുത്താൽ ശരിയാകുമോ? ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ കൂടി വേണ്ടവിധം കണക്കിലെടുത്തിരുന്നെങ്കിൽ പല പാകപ്പിഴകളും ഒഴിവാക്കാമായിരുന്നു.
ജനങ്ങൾ വീടിനു പുറത്തേക്കിറങ്ങുന്നതു കുറയ്ക്കാനും ആളകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണു പല നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത്. എന്നാൽ, അവ വിപരീതഫലം ഉണ്ടാക്കിയാലോ? ബാങ്കുകളും കടകളും തുറക്കുന്ന ദിവസങ്ങൾ കുറച്ചത് ആ ദിവസങ്ങളിൽ വലിയ തിരക്കിനിടയാക്കി. ആളകലം പാലിക്കലൊക്കെ പലയിടത്തും കടലാസിൽ മാത്രം. വൈകിയാണെങ്കിലും ഇതിലെ അശാസ്ത്രീയത മനസിലാക്കിയതുകൊണ്ടാവണം ബാങ്കുകൾ ആഴ്ചയിൽ അഞ്ചുദിവസം തുറക്കാൻ തീരുമാനമായിട്ടുണ്ട്. അതുപോലെ, എ, ബി, സി കാറ്റഗറികളിൽപെട്ട തദ്ദേശസ്ഥാപനങ്ങളിൽ കടകളും സ്ഥാപനങ്ങളും രാത്രി എട്ടുവരെ തുറക്കാൻ അനുവദിച്ചു. എല്ലാ കടകളും എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്നാണു വ്യാപാരികളുടെ ആവശ്യം. അതു തിക്കും തിരക്കും കുറയ്ക്കാൻ മാത്രമല്ല സന്പദ് രംഗം ചലിപ്പിക്കാനും സഹായിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾമൂലം വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നത് ലക്ഷക്കണക്കിനാളുകൾക്കാണു പണിയും വരുമാനവും ഇല്ലാതാക്കിയത്. സർക്കാരിനു വലിയ നികുതിവരുമാന നഷ്ടവുമുണ്ടാക്കി. എന്നാൽ, നിയന്ത്രണങ്ങൾ ലംഘിച്ചു വ്യാപാരികൾ കടകൾ തുറന്നാൽ കർക്കശമായി നേരിടുമെന്നാണു മുഖ്യമന്ത്രി പറയുന്നത്.
സർക്കാർ ഇക്കാര്യത്തിൽ കുറേക്കൂടി അയവുള്ള സമീപനം സ്വീകരിക്കണമെന്നാണു പൊതുവേയുള്ള അഭിപ്രായം. ഇതു ജനങ്ങളുടെ ജീവിതത്തിന്റെ പ്രശ്നമാണല്ലോ. തിരക്കു നിയന്ത്രിക്കാൻ വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻതന്നെ ആവശ്യപ്പെട്ടിരിക്കുന്നതു ശ്രദ്ധേയമാണ്.
സ്ഥാപനങ്ങൾ തുറക്കുന്നതിന്റെ സമയക്രമീകരണത്തിലും കോവിഡ് ടെസ്റ്റിംഗ് രീതിയിലും മാറ്റമുണ്ടാകണമെന്നാണ് ഐഎംഎയുടെ നിർദേശം. രാത്രികാല നിയന്ത്രണങ്ങളും ശനി, ഞായർ കർഫ്യൂവും ഇനിയും തുടരേണ്ടതുണ്ടോയെന്നും അധികൃതർ ഗൗരവമായി ചിന്തിക്കണം. രാത്രിയിലും ശനി, ഞായർ ദിവസങ്ങളിലുംകൂടി സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചാൽ തിരക്കുകൾ ഗണ്യമായി കുറയുമെന്നു തീർച്ചയാണ്. വീടിനു പുറത്തിറങ്ങുന്നവരെല്ലാം വിനോദയാത്രയ്ക്കു പോകുന്നവരല്ല. കോവിഡ് മഹാമാരി ഒന്നോ രണ്ടോ വർഷംകൂടി തുടർന്നേക്കാമെന്നാണു ചില വിദഗ്ധരുടെ നിഗമനം. അപ്പോൾ അതുകൂടി മുന്നിൽ കണ്ടുള്ള തീരുമാനങ്ങളും നടപടികളുമാണ് ആവശ്യം.
കോവിഡ് മൂന്നാം തരംഗത്തിന്റെ വരവ് ആസന്നമായെന്നും ഐഎംഎ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതിനാൽ ജാഗ്രത ഒട്ടും കുറയ്ക്കാൻ പറ്റില്ല. പക്ഷേ, തിരക്കുകൾ കുറയ്ക്കണം, ആളകലം കൂട്ടണം. കോവിഡ് കാലത്തും ജീവിച്ചുപോകാൻ ജനങ്ങൾക്കുവേണ്ട സാഹചര്യങ്ങൾ ഒരുക്കണം. അതിനു പ്രായോഗിക സമീപനമാണു വേണ്ടത്. ഈ ദുരിതകാലത്തു സൗജന്യ ഭക്ഷ്യകിറ്റ് നൽകിയതു സാധാരണ ജനങ്ങൾക്കു വലിയ സഹായമായിരുന്നു. എന്നാൽ, അതുകൊണ്ട് എല്ലാമായി എന്ന ചിന്ത സർക്കാർ ഉപേക്ഷിക്കണം. നിയന്ത്രണങ്ങൾ ഈ വിധം തുടർന്നാൽ ജനങ്ങൾ കിറ്റുകൊണ്ടു മാത്രം തൃപ്തിപ്പെടുമോ എന്നു സംശയമാണ്.