കുട്ടികളുടെമേലുള്ള അതിക്രമങ്ങൾക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിലും ഐടി നിയമത്തിലും കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെപ്പറ്റി സമൂഹത്തിൽ അവബോധമുണ്ടാക്കുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം. കടുത്ത ശിക്ഷകൾകൊണ്ടേ പല അതിക്രമങ്ങളും തടയാനാകൂ.
കേരളത്തിന്റെ മനഃസാക്ഷിയെ കുത്തിനോവിക്കുന്ന ചില സംഭവങ്ങൾ അടുത്ത കാലത്തായി തുടർച്ചയായുണ്ടാകുന്നതു സമൂഹത്തിനുമുമ്പിൽ ചില ഗൗരവ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പിഞ്ചുകുട്ടികൾ വരെ പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ എന്നുപറഞ്ഞു നിസാരവത്കരിക്കാൻ പറ്റാത്തവിധം അവയുടെ എണ്ണം കൂടിവരുന്നത് പരിഭ്രാന്തി ജനിപ്പിക്കുന്ന നിലയിലേക്കെത്തുകയാണ്. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവം ആർദ്രമനസുകളെയെല്ലാം വേദനിപ്പിക്കും.
ഇതുപോലെ കുട്ടികൾ ലൈംഗികാതിക്രമത്തിനിരയായ കഥകൾ നിരവധിയുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വഞ്ചിച്ചു പീഡിപ്പിക്കുന്ന സംഭവങ്ങളും കൂടിവരുന്നു. പാലക്കാട് ജില്ലയിലെ തൃത്താല കറുകപുത്തൂരിൽ പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിലായതു കഴിഞ്ഞ ദിവസമാണ്. കോഴിക്കോട്ട്, നിർത്തിയിട്ട ബസിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവമുണ്ടായി. എറണാകുളം ജില്ലയിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസും ഈ ദിവസങ്ങളിൽ വലിയ ചർച്ചയ്ക്കിടയാക്കിയിട്ടുണ്ട്. എന്നാൽ, ഇത്തരം കേസുകൾ പലതും നിക്ഷിപ്ത താത്പര്യങ്ങളുടെ പേരിൽ രാഷ്ട്രീയവത്കരിക്കപ്പെടുന്പോൾ പെൺകുഞ്ഞുങ്ങൾക്കെതിരേ നടക്കുന്ന വലിയ അതിക്രമം എന്ന നിലയിൽനിന്ന് അവയുടെ ശ്രദ്ധ മാറിപ്പോകുകയാണ്.
വണ്ടിപ്പെരിയാറിനു സമീപമുള്ള എസ്റ്റേറ്റിൽ ആറുവയസുകാരി മരിച്ചനിലയിൽ കാണപ്പെട്ടത് ഒരാഴ്ച മുന്പാണ്. ലൈംഗികപീഡനത്തിനുശേഷം കുട്ടിയെ ഷാൾകൊണ്ടു കെട്ടിത്തൂക്കുകയായിരുന്നെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇരുപത്തൊന്നുകാരനാണ് കേസിലെ പ്രതി. എസ്റ്റേറ്റ് ലയത്തിലെ വീട്ടിൽ പെൺകുട്ടി തനിച്ചായിരുന്ന സമയത്ത് അവിടെയെത്തിയ പ്രതി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ബോധരഹിതയായപ്പോൾ അവളെ കെട്ടിത്തൂക്കി. പെൺകുട്ടിയുടെ വീട്ടുകാർക്കു പരിചയമുണ്ടായിരുന്ന പ്രതി രണ്ടുവർഷമായി കുട്ടിയെ പീഡിപ്പിച്ചുവരുകയായിരുന്നെന്നു പോലീസ് പറയുന്നു. പക്ഷേ മാതാപിതാക്കൾ അതറിഞ്ഞിരുന്നില്ല. ജോലിത്തിരക്കുകളുള്ള ആളുകൾക്ക് എപ്പോഴും മക്കളെ ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ലായിരിക്കാം. എന്നാൽ, ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണിത്. മാതാപിതാക്കൾക്കു കുട്ടികളുടെമേൽ എപ്പോഴും കണ്ണും കാതും ഉണ്ടായിരിക്കണമെന്നാണ് ഇത്തരം സംഭവങ്ങൾ പഠിപ്പിക്കുന്നത്. കുട്ടികൾ ആരോടൊക്കെ ഇടപെടുന്നു എന്നും അവരുടെ സുഹൃത്തുക്കൾ ആരെന്നും ഇവരുടെ ഇടപെടൽ ഏതു വിധത്തിൽ എന്നതുമൊക്കെ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.
വണ്ടിപ്പെരിയാർ കേസിലെ പ്രതി ഡിവൈഎഫ്ഐക്കാരനാണെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ഉയർത്തുകയുണ്ടായി. ബദലായി ഭരണപക്ഷം ഉയർത്തുന്ന ആരോപണം, എറണാകുളം ജില്ലയിൽ പത്താംക്ലാസിൽ പഠിക്കുന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയാണെന്നാണ്. വലിയ ഒച്ചപ്പാടു സൃഷ്ടിച്ച കണ്ണൂർ പാലത്തായി പീഡനക്കേസിൽ പ്രതിസ്ഥാനത്തുള്ളയാൾ അധ്യാപകനും ബിജെപി നേതാവുമാണ്. സ്കൂൾ വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ട ഈ കേസ് ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോൾ കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും പ്രതിക്കെതിരേ തെളിവില്ലെന്നും പറഞ്ഞ് ദുർബല വകുപ്പാണു ചുമത്തിയത്. പിന്നീടു പ്രത്യേക സംഘം പുനരന്വേഷണം നടത്തിയപ്പോൾ പോക്സോ വകുപ്പുകൾ ചേർത്ത് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. പിഞ്ചുകുഞ്ഞുങ്ങളും പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുമൊക്കെ ക്രൂരമായ പീഡനത്തിനിരയാകുന്ന സംഭവങ്ങൾ രാഷ്ട്രീയവത്കരിച്ച് അവയുടെ ഗൗരവം ചോർത്തുന്നതു ഹീനമായ നടപടിയാണ്. ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവർ ഏതു രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരായാലും മുഖം നോക്കാതെ ശിക്ഷ ഉറപ്പുവരുത്തണം. ഇത്തരം ക്രിമിനലുകളെ തള്ളിപ്പറയാൻ രാഷ്ട്രീയ പാർട്ടികളും തയാറാവണം.
കേരളത്തിൽ കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമ കേസുകൾ കൂടിവരുകയാണ് എന്ന യാഥാർഥ്യത്തിനുനേരേ മുഖം തിരിച്ചിട്ടു കാര്യമില്ല. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടത് രണ്ടായിരത്തിലധികം പോക്സോ കേസുകളാണ്. ശ്രദ്ധയിൽപെടാത്തതും പരാതി ഉയരാത്തതും മൂടിവയ്ക്കപ്പെട്ടതുമായ ഇത്തരം സംഭവങ്ങൾ ഇതിലുമെത്രയോ കൂടുതലായിരിക്കും? പലരും മാനക്കേടു ഭയന്ന് കേസിനൊന്നും പോകാറില്ല. ഇതാണ് കുറ്റവാളികൾക്കു രക്ഷയായി മാറുന്നത്. ഇന്നു സമൂഹമാധ്യമങ്ങളിലും മറ്റുമുള്ള ലൈംഗികാതിപ്രസരവും സമൂഹത്തിന്റെ സദാചാരചിന്തയിൽ വന്ന മാറ്റങ്ങളും ഇത്തരം കുറ്റകൃത്യങ്ങൾ പെരുകാൻ കാരണമാകുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കേരള പോലീസ് പി-ഹണ്ട് എന്ന പേരിൽ ഇക്കഴിഞ്ഞ ജനുവരിയിൽ നടത്തിയ റെയ്ഡിൽ മാത്രം 370 കേസുകളാണെടുത്തത്. ഇങ്ങനെ പിടിയിലായവരിൽ ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവരും ഉയർന്ന ജോലിയുള്ളവരുമെല്ലാമുണ്ട്. വികലമനസുകളുടെ എണ്ണം കൂടിവരുന്നു എന്നാണിതു കാണിക്കുന്നത്. എന്താണിതിനു പ്രതിവിധിയെന്നു സർക്കാരും സാമൂഹ്യശാസ്ത്രജ്ഞരുമൊക്കെ കൂടിയാലോചിക്കണം, യുക്തമായ നടപടികളെടുക്കണം. കുട്ടികളുടെമേലുള്ള അതിക്രമങ്ങൾക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിലും ഐടി നിയമത്തിലും കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെപ്പറ്റിയൊക്കെ സമൂഹത്തിൽ അവബോധമുണ്ടാക്കുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം. കടുത്ത ശിക്ഷകൾകൊണ്ടേ പല അതിക്രമങ്ങളും തടയാനാകൂ.
കേരളത്തിന്റെ മനഃസാക്ഷിയെ കുത്തിനോവിക്കുന്ന ചില സംഭവങ്ങൾ അടുത്ത കാലത്തായി തുടർച്ചയായുണ്ടാകുന്നതു സമൂഹത്തിനുമുമ്പിൽ ചില ഗൗരവ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പിഞ്ചുകുട്ടികൾ വരെ പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ എന്നുപറഞ്ഞു നിസാരവത്കരിക്കാൻ പറ്റാത്തവിധം അവയുടെ എണ്ണം കൂടിവരുന്നത് പരിഭ്രാന്തി ജനിപ്പിക്കുന്ന നിലയിലേക്കെത്തുകയാണ്. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവം ആർദ്രമനസുകളെയെല്ലാം വേദനിപ്പിക്കും.
ഇതുപോലെ കുട്ടികൾ ലൈംഗികാതിക്രമത്തിനിരയായ കഥകൾ നിരവധിയുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വഞ്ചിച്ചു പീഡിപ്പിക്കുന്ന സംഭവങ്ങളും കൂടിവരുന്നു. പാലക്കാട് ജില്ലയിലെ തൃത്താല കറുകപുത്തൂരിൽ പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിലായതു കഴിഞ്ഞ ദിവസമാണ്. കോഴിക്കോട്ട്, നിർത്തിയിട്ട ബസിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവമുണ്ടായി. എറണാകുളം ജില്ലയിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസും ഈ ദിവസങ്ങളിൽ വലിയ ചർച്ചയ്ക്കിടയാക്കിയിട്ടുണ്ട്. എന്നാൽ, ഇത്തരം കേസുകൾ പലതും നിക്ഷിപ്ത താത്പര്യങ്ങളുടെ പേരിൽ രാഷ്ട്രീയവത്കരിക്കപ്പെടുന്പോൾ പെൺകുഞ്ഞുങ്ങൾക്കെതിരേ നടക്കുന്ന വലിയ അതിക്രമം എന്ന നിലയിൽനിന്ന് അവയുടെ ശ്രദ്ധ മാറിപ്പോകുകയാണ്.
വണ്ടിപ്പെരിയാറിനു സമീപമുള്ള എസ്റ്റേറ്റിൽ ആറുവയസുകാരി മരിച്ചനിലയിൽ കാണപ്പെട്ടത് ഒരാഴ്ച മുന്പാണ്. ലൈംഗികപീഡനത്തിനുശേഷം കുട്ടിയെ ഷാൾകൊണ്ടു കെട്ടിത്തൂക്കുകയായിരുന്നെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇരുപത്തൊന്നുകാരനാണ് കേസിലെ പ്രതി. എസ്റ്റേറ്റ് ലയത്തിലെ വീട്ടിൽ പെൺകുട്ടി തനിച്ചായിരുന്ന സമയത്ത് അവിടെയെത്തിയ പ്രതി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ബോധരഹിതയായപ്പോൾ അവളെ കെട്ടിത്തൂക്കി. പെൺകുട്ടിയുടെ വീട്ടുകാർക്കു പരിചയമുണ്ടായിരുന്ന പ്രതി രണ്ടുവർഷമായി കുട്ടിയെ പീഡിപ്പിച്ചുവരുകയായിരുന്നെന്നു പോലീസ് പറയുന്നു. പക്ഷേ മാതാപിതാക്കൾ അതറിഞ്ഞിരുന്നില്ല. ജോലിത്തിരക്കുകളുള്ള ആളുകൾക്ക് എപ്പോഴും മക്കളെ ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ലായിരിക്കാം. എന്നാൽ, ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണിത്. മാതാപിതാക്കൾക്കു കുട്ടികളുടെമേൽ എപ്പോഴും കണ്ണും കാതും ഉണ്ടായിരിക്കണമെന്നാണ് ഇത്തരം സംഭവങ്ങൾ പഠിപ്പിക്കുന്നത്. കുട്ടികൾ ആരോടൊക്കെ ഇടപെടുന്നു എന്നും അവരുടെ സുഹൃത്തുക്കൾ ആരെന്നും ഇവരുടെ ഇടപെടൽ ഏതു വിധത്തിൽ എന്നതുമൊക്കെ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.
വണ്ടിപ്പെരിയാർ കേസിലെ പ്രതി ഡിവൈഎഫ്ഐക്കാരനാണെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ഉയർത്തുകയുണ്ടായി. ബദലായി ഭരണപക്ഷം ഉയർത്തുന്ന ആരോപണം, എറണാകുളം ജില്ലയിൽ പത്താംക്ലാസിൽ പഠിക്കുന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയാണെന്നാണ്. വലിയ ഒച്ചപ്പാടു സൃഷ്ടിച്ച കണ്ണൂർ പാലത്തായി പീഡനക്കേസിൽ പ്രതിസ്ഥാനത്തുള്ളയാൾ അധ്യാപകനും ബിജെപി നേതാവുമാണ്. സ്കൂൾ വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ട ഈ കേസ് ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോൾ കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും പ്രതിക്കെതിരേ തെളിവില്ലെന്നും പറഞ്ഞ് ദുർബല വകുപ്പാണു ചുമത്തിയത്. പിന്നീടു പ്രത്യേക സംഘം പുനരന്വേഷണം നടത്തിയപ്പോൾ പോക്സോ വകുപ്പുകൾ ചേർത്ത് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. പിഞ്ചുകുഞ്ഞുങ്ങളും പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുമൊക്കെ ക്രൂരമായ പീഡനത്തിനിരയാകുന്ന സംഭവങ്ങൾ രാഷ്ട്രീയവത്കരിച്ച് അവയുടെ ഗൗരവം ചോർത്തുന്നതു ഹീനമായ നടപടിയാണ്. ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവർ ഏതു രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരായാലും മുഖം നോക്കാതെ ശിക്ഷ ഉറപ്പുവരുത്തണം. ഇത്തരം ക്രിമിനലുകളെ തള്ളിപ്പറയാൻ രാഷ്ട്രീയ പാർട്ടികളും തയാറാവണം.
കേരളത്തിൽ കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമ കേസുകൾ കൂടിവരുകയാണ് എന്ന യാഥാർഥ്യത്തിനുനേരേ മുഖം തിരിച്ചിട്ടു കാര്യമില്ല. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടത് രണ്ടായിരത്തിലധികം പോക്സോ കേസുകളാണ്. ശ്രദ്ധയിൽപെടാത്തതും പരാതി ഉയരാത്തതും മൂടിവയ്ക്കപ്പെട്ടതുമായ ഇത്തരം സംഭവങ്ങൾ ഇതിലുമെത്രയോ കൂടുതലായിരിക്കും? പലരും മാനക്കേടു ഭയന്ന് കേസിനൊന്നും പോകാറില്ല. ഇതാണ് കുറ്റവാളികൾക്കു രക്ഷയായി മാറുന്നത്. ഇന്നു സമൂഹമാധ്യമങ്ങളിലും മറ്റുമുള്ള ലൈംഗികാതിപ്രസരവും സമൂഹത്തിന്റെ സദാചാരചിന്തയിൽ വന്ന മാറ്റങ്ങളും ഇത്തരം കുറ്റകൃത്യങ്ങൾ പെരുകാൻ കാരണമാകുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കേരള പോലീസ് പി-ഹണ്ട് എന്ന പേരിൽ ഇക്കഴിഞ്ഞ ജനുവരിയിൽ നടത്തിയ റെയ്ഡിൽ മാത്രം 370 കേസുകളാണെടുത്തത്. ഇങ്ങനെ പിടിയിലായവരിൽ ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവരും ഉയർന്ന ജോലിയുള്ളവരുമെല്ലാമുണ്ട്. വികലമനസുകളുടെ എണ്ണം കൂടിവരുന്നു എന്നാണിതു കാണിക്കുന്നത്. എന്താണിതിനു പ്രതിവിധിയെന്നു സർക്കാരും സാമൂഹ്യശാസ്ത്രജ്ഞരുമൊക്കെ കൂടിയാലോചിക്കണം, യുക്തമായ നടപടികളെടുക്കണം. കുട്ടികളുടെമേലുള്ള അതിക്രമങ്ങൾക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിലും ഐടി നിയമത്തിലും കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെപ്പറ്റിയൊക്കെ സമൂഹത്തിൽ അവബോധമുണ്ടാക്കുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം. കടുത്ത ശിക്ഷകൾകൊണ്ടേ പല അതിക്രമങ്ങളും തടയാനാകൂ.