അധികാരികൾ അല്പം മനുഷ്യത്വം കാണിക്കുകയും നീതിദേവതയുടെ കണ്ണു തുറക്കുകയും ചെയ്തിരുന്നെങ്കിൽ ആ വിലപ്പെട്ട ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ? ഒരു രക്തസാക്ഷിയുടെയും ബലിദാനം വെറുതേയാകില്ലെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
നീതി നിഷേധിക്കപ്പെട്ട പാവങ്ങൾക്കുവേണ്ടിയുള്ള ഫാ. സ്റ്റാൻ സ്വാമിയുടെ പോരാട്ടം അവസാനിച്ചിരിക്കുന്നു. പാർശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കുവേണ്ടിയാണ് അദ്ദേഹം നിലകൊണ്ടതും ജീവിതകാലം മുഴുവൻ പൊരുതിയതും. ആ മനുഷ്യനു സകല മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടു ജീവൻ വെടിയേണ്ടിവന്നു. പാർക്കിൻസൺസ് രോഗമുണ്ടായിരുന്ന, എൺപത്തിനാലുകാരനായ ഒരു വന്ദ്യവയോധികൻ ചികിത്സയും ജാമ്യവും നിഷേധിക്കപ്പെട്ട് ഒന്പതു മാസക്കാലം ജയിലിൽക്കിടന്നു പീഡിപ്പിക്കപ്പെടാൻ എന്തു മഹാപാതകമാണു ചെയ്തത്? ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടാണു ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തതെന്ന് എൻഐഎ പറയുന്നു. എന്നാൽ, ആ കേസുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന വ്യക്തമായ ഒരു തെളിവും പുറത്തുവന്നിട്ടില്ല. എന്നിട്ടും അദ്ദേഹത്തിനു ജാമ്യം നൽകുന്നതിനെ എന്ഐഎ എതിർത്തുവന്നു. ആരോ പകപോക്കുന്നതുപോലെയായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റും അനന്തര നടപടികളും. ഭരണകൂടഭീകരതയുടെ രക്തസാക്ഷിയായി മാറിയിരിക്കുകയാണു ഫാ. സ്റ്റാൻ സ്വാമി എന്ന ഈശോസഭാ വൈദികൻ.
ആശുപത്രിയിൽ വച്ചാണു ഫാ. സ്റ്റാൻ സ്വാമി മരിച്ചതെന്നു സാങ്കേതികമായി പറയാം. പക്ഷേ, അദ്ദേഹത്തിന്റെ മരണത്തെ കസ്റ്റഡി കൊലപാതകത്തിനു തുല്യം എന്നാണു കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ വിശേഷിപ്പിച്ചിരിക്കുന്നത്. നിഷ്പക്ഷരായ സാധാരണക്കാർക്കും അതുപോലെതന്നെയാണു തോന്നുക. ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായി മാറുകയാണു ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് മുതൽ മരണംവരെയുള്ള സംഭവങ്ങൾ. നിയമവ്യവസ്ഥകൾ എങ്ങനെയെല്ലാം ദുരുപയോഗപ്പെടുത്താമെന്നു നാം ഞെട്ടലോടെ കാണുന്നു. കൃത്രിമ തെളിവുകൾ ഉണ്ടാക്കി അറസ്റ്റ് ചെയ്യപ്പെട്ട തനിക്കു ജാമ്യം കിട്ടുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്നും ഫാ. സ്റ്റാൻസ്വാമി വിശ്വസിച്ചു. പക്ഷേ, അദ്ദേഹം നിഷ്കരുണം വേട്ടയാടപ്പെട്ടു. തീർത്തും മനുഷ്യത്വരഹിതമായിട്ടായിരുന്നു ആ വയോധികനോടുള്ള നിയമവ്യവസ്ഥയുടെ പെരുമാറ്റം. ജയിലിൽ അത്യന്തം വൃത്തിഹീനമായ സാഹചര്യത്തിൽ അദ്ദേഹത്തിനു കഴിയേണ്ടിവന്നു. പാർക്കിൻസൺസ് രോഗംമൂലം വിറയലുള്ള അദ്ദേഹത്തിനു വെള്ളം കുടിക്കാൻ സ്ട്രോ നൽകണമെന്ന ആവശ്യംപോലും വളരെക്കാലം നിഷേധിക്കപ്പെട്ടു. കേസന്വേഷണം പൂർത്തിയാക്കാതെ കസ്റ്റഡി നീട്ടിക്കൊണ്ടുപോയി.
ജാർഖണ്ഡിലെ ആദിവാസികളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി പോരാടിയ ഫാ. സ്റ്റനിസ്ലാവോസ് ലൂർദ് സ്വാമി ദുർബലവിഭാഗങ്ങളെ ചൂഷണം ചെയ്തു ലാഭമുണ്ടാക്കുന്ന വൻകിട കോർപറേറ്റുകളുടെയും അവർക്കു സംരക്ഷണം നൽകുന്ന രാഷ്ട്രീയ മേലാളന്മാരുടെയും നോട്ടപ്പുള്ളിയായിരുന്നു ആദ്യംമുതൽ. മഹാരാഷ്ട്രയിലെ എൽഗാർ പരിഷത് ഭീമ കൊറേഗാവ് കേസിൽ സമർപ്പിക്കപ്പെട്ട അനുബന്ധ കുറ്റപത്രത്തിന്റെ മറപിടിച്ചാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്. അധികാരത്തിലിരിക്കുന്നവരുടെ ഇംഗിതമനുസരിച്ചാണ് എൻഐഎ പ്രവർത്തിക്കുന്നതെന്ന ആരോപണത്തെ സാധൂകരിക്കുന്ന നടപടികളാണ് ഫാ. സ്റ്റാൻ സ്വാമിയുടെ കാര്യത്തിലുണ്ടായതെന്നു ചൂണ്ടിക്കാട്ടേണ്ടതുണ്ട്. റാഞ്ചിയിൽ ജസ്യൂട്ട് മേൽനോട്ടത്തിൽ നടത്തുന്ന സാമൂഹ്യസ്ഥാപനമായ ബഗൈചയുടെ കാന്പസിൽനിന്നാണ് 2020 ഒക്ടോബർ എട്ടിന് അർധരാത്രി ഫാ. സ്റ്റാൻ സ്വാമിയെ കസ്റ്റഡിയിലെടുക്കുന്നത്. തനിക്കെതിരേ ഉണ്ടെന്ന് എൻഐഎ പറയുന്ന തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും വ്യാജ തെളിവുകൾ ഉദ്യോഗസ്ഥർ തന്റെ കംപ്യൂട്ടറിൽ നിക്ഷേപിച്ചുവെന്നും ഫാ. സ്റ്റാൻ സ്വാമി പറഞ്ഞിരുന്നു. പക്ഷേ എന്ഐഎയുടെ വാദങ്ങളാണു കോടതിയിൽ അംഗീകരിക്കപ്പെട്ടത്. ജയിലിൽ ചികിത്സ പോലും നൽകിയില്ല. കോവിഡ് ബാധിതനായി ആരോഗ്യനില തീർത്തും വഷളായപ്പോഴാണ് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റാൻ കോടതി അനുവദിക്കുന്നത്. ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ ബോംബെ ഹൈക്കോടതി ഇപ്പോൾ ദുഃഖം പ്രകടിപ്പിച്ചിരിക്കുന്നു. അധികാരികൾ അല്പം മനുഷ്യത്വം കാണിക്കുകയും നീതിദേവതയുടെ കണ്ണു തുറക്കുകയും ചെയ്തിരുന്നെങ്കിൽ ആ വിലപ്പെട്ട ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ?
മനുഷ്യാവകാശ പ്രവർത്തകനായ ഫാ. സ്റ്റാൻ സ്വാമിക്കു നീതി ലഭ്യമാക്കണമെന്ന അഭ്യർഥനകൾ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്നുയർന്നതാണ്. പക്ഷേ ബധിരകർണങ്ങളിലാണ് അവയെല്ലാം പതിച്ചത്. ഫാ. സ്റ്റാൻ സ്വാമിയെപ്പോലുള്ള ഒരാൾക്ക് ഇതാണു സംഭവിച്ചതെങ്കിൽ യാതൊരുവിധ സ്വാധീനവുമില്ലാത്ത സാധാരണക്കാരോട് ഏതു വിധത്തിലായിരിക്കും ഭരണകൂടം പെരുമാറുക? പല കേസുകളിലും പെട്ടുപോകുന്നവർ പോലീസ് കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ശിഷ്ടകാലം ജയിലിൽ കഴിയുകയും ചെയ്യേണ്ടിവരുന്നു. ആയുസിനു ബലമുണ്ടെങ്കിൽ മാത്രം ജീവിക്കും. ഇത്രയൊക്കെയാണ് ഇന്ത്യയിൽ മനുഷ്യാവകാശങ്ങളുടെ വില. മനുഷ്യാവകാശ കമ്മീഷനുകൾപോലുള്ള സ്ഥാപനങ്ങളുടെ അർഥമില്ലായ്മ ഇത്തരം അവസരങ്ങളിലാണ് ബോധ്യപ്പെടുക. ഫാ. സ്റ്റാൻ സ്വാമിക്കുണ്ടായ ദുർവിധി രാജ്യത്തെ മറ്റൊരു പൗരനും ഇനി ഉണ്ടാകില്ലെന്ന് ഉറപ്പുനൽകാൻ ഭരണകൂടത്തിനു കഴിയുമോ? ഒരു രക്തസാക്ഷിയുടെയും ബലിദാനം വെറുതേയാകില്ലെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. വേദനിക്കുന്നവരുടെ കണ്ണീരൊപ്പുന്ന സേവനചര്യയിലൂടെ ജീവിതം സാർഥകമാക്കിയ ഫാ. സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലികൾ.
നീതി നിഷേധിക്കപ്പെട്ട പാവങ്ങൾക്കുവേണ്ടിയുള്ള ഫാ. സ്റ്റാൻ സ്വാമിയുടെ പോരാട്ടം അവസാനിച്ചിരിക്കുന്നു. പാർശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കുവേണ്ടിയാണ് അദ്ദേഹം നിലകൊണ്ടതും ജീവിതകാലം മുഴുവൻ പൊരുതിയതും. ആ മനുഷ്യനു സകല മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടു ജീവൻ വെടിയേണ്ടിവന്നു. പാർക്കിൻസൺസ് രോഗമുണ്ടായിരുന്ന, എൺപത്തിനാലുകാരനായ ഒരു വന്ദ്യവയോധികൻ ചികിത്സയും ജാമ്യവും നിഷേധിക്കപ്പെട്ട് ഒന്പതു മാസക്കാലം ജയിലിൽക്കിടന്നു പീഡിപ്പിക്കപ്പെടാൻ എന്തു മഹാപാതകമാണു ചെയ്തത്? ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടാണു ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തതെന്ന് എൻഐഎ പറയുന്നു. എന്നാൽ, ആ കേസുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന വ്യക്തമായ ഒരു തെളിവും പുറത്തുവന്നിട്ടില്ല. എന്നിട്ടും അദ്ദേഹത്തിനു ജാമ്യം നൽകുന്നതിനെ എന്ഐഎ എതിർത്തുവന്നു. ആരോ പകപോക്കുന്നതുപോലെയായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റും അനന്തര നടപടികളും. ഭരണകൂടഭീകരതയുടെ രക്തസാക്ഷിയായി മാറിയിരിക്കുകയാണു ഫാ. സ്റ്റാൻ സ്വാമി എന്ന ഈശോസഭാ വൈദികൻ.
ആശുപത്രിയിൽ വച്ചാണു ഫാ. സ്റ്റാൻ സ്വാമി മരിച്ചതെന്നു സാങ്കേതികമായി പറയാം. പക്ഷേ, അദ്ദേഹത്തിന്റെ മരണത്തെ കസ്റ്റഡി കൊലപാതകത്തിനു തുല്യം എന്നാണു കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ വിശേഷിപ്പിച്ചിരിക്കുന്നത്. നിഷ്പക്ഷരായ സാധാരണക്കാർക്കും അതുപോലെതന്നെയാണു തോന്നുക. ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായി മാറുകയാണു ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് മുതൽ മരണംവരെയുള്ള സംഭവങ്ങൾ. നിയമവ്യവസ്ഥകൾ എങ്ങനെയെല്ലാം ദുരുപയോഗപ്പെടുത്താമെന്നു നാം ഞെട്ടലോടെ കാണുന്നു. കൃത്രിമ തെളിവുകൾ ഉണ്ടാക്കി അറസ്റ്റ് ചെയ്യപ്പെട്ട തനിക്കു ജാമ്യം കിട്ടുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്നും ഫാ. സ്റ്റാൻസ്വാമി വിശ്വസിച്ചു. പക്ഷേ, അദ്ദേഹം നിഷ്കരുണം വേട്ടയാടപ്പെട്ടു. തീർത്തും മനുഷ്യത്വരഹിതമായിട്ടായിരുന്നു ആ വയോധികനോടുള്ള നിയമവ്യവസ്ഥയുടെ പെരുമാറ്റം. ജയിലിൽ അത്യന്തം വൃത്തിഹീനമായ സാഹചര്യത്തിൽ അദ്ദേഹത്തിനു കഴിയേണ്ടിവന്നു. പാർക്കിൻസൺസ് രോഗംമൂലം വിറയലുള്ള അദ്ദേഹത്തിനു വെള്ളം കുടിക്കാൻ സ്ട്രോ നൽകണമെന്ന ആവശ്യംപോലും വളരെക്കാലം നിഷേധിക്കപ്പെട്ടു. കേസന്വേഷണം പൂർത്തിയാക്കാതെ കസ്റ്റഡി നീട്ടിക്കൊണ്ടുപോയി.
ജാർഖണ്ഡിലെ ആദിവാസികളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി പോരാടിയ ഫാ. സ്റ്റനിസ്ലാവോസ് ലൂർദ് സ്വാമി ദുർബലവിഭാഗങ്ങളെ ചൂഷണം ചെയ്തു ലാഭമുണ്ടാക്കുന്ന വൻകിട കോർപറേറ്റുകളുടെയും അവർക്കു സംരക്ഷണം നൽകുന്ന രാഷ്ട്രീയ മേലാളന്മാരുടെയും നോട്ടപ്പുള്ളിയായിരുന്നു ആദ്യംമുതൽ. മഹാരാഷ്ട്രയിലെ എൽഗാർ പരിഷത് ഭീമ കൊറേഗാവ് കേസിൽ സമർപ്പിക്കപ്പെട്ട അനുബന്ധ കുറ്റപത്രത്തിന്റെ മറപിടിച്ചാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്. അധികാരത്തിലിരിക്കുന്നവരുടെ ഇംഗിതമനുസരിച്ചാണ് എൻഐഎ പ്രവർത്തിക്കുന്നതെന്ന ആരോപണത്തെ സാധൂകരിക്കുന്ന നടപടികളാണ് ഫാ. സ്റ്റാൻ സ്വാമിയുടെ കാര്യത്തിലുണ്ടായതെന്നു ചൂണ്ടിക്കാട്ടേണ്ടതുണ്ട്. റാഞ്ചിയിൽ ജസ്യൂട്ട് മേൽനോട്ടത്തിൽ നടത്തുന്ന സാമൂഹ്യസ്ഥാപനമായ ബഗൈചയുടെ കാന്പസിൽനിന്നാണ് 2020 ഒക്ടോബർ എട്ടിന് അർധരാത്രി ഫാ. സ്റ്റാൻ സ്വാമിയെ കസ്റ്റഡിയിലെടുക്കുന്നത്. തനിക്കെതിരേ ഉണ്ടെന്ന് എൻഐഎ പറയുന്ന തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും വ്യാജ തെളിവുകൾ ഉദ്യോഗസ്ഥർ തന്റെ കംപ്യൂട്ടറിൽ നിക്ഷേപിച്ചുവെന്നും ഫാ. സ്റ്റാൻ സ്വാമി പറഞ്ഞിരുന്നു. പക്ഷേ എന്ഐഎയുടെ വാദങ്ങളാണു കോടതിയിൽ അംഗീകരിക്കപ്പെട്ടത്. ജയിലിൽ ചികിത്സ പോലും നൽകിയില്ല. കോവിഡ് ബാധിതനായി ആരോഗ്യനില തീർത്തും വഷളായപ്പോഴാണ് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റാൻ കോടതി അനുവദിക്കുന്നത്. ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ ബോംബെ ഹൈക്കോടതി ഇപ്പോൾ ദുഃഖം പ്രകടിപ്പിച്ചിരിക്കുന്നു. അധികാരികൾ അല്പം മനുഷ്യത്വം കാണിക്കുകയും നീതിദേവതയുടെ കണ്ണു തുറക്കുകയും ചെയ്തിരുന്നെങ്കിൽ ആ വിലപ്പെട്ട ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ?
മനുഷ്യാവകാശ പ്രവർത്തകനായ ഫാ. സ്റ്റാൻ സ്വാമിക്കു നീതി ലഭ്യമാക്കണമെന്ന അഭ്യർഥനകൾ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്നുയർന്നതാണ്. പക്ഷേ ബധിരകർണങ്ങളിലാണ് അവയെല്ലാം പതിച്ചത്. ഫാ. സ്റ്റാൻ സ്വാമിയെപ്പോലുള്ള ഒരാൾക്ക് ഇതാണു സംഭവിച്ചതെങ്കിൽ യാതൊരുവിധ സ്വാധീനവുമില്ലാത്ത സാധാരണക്കാരോട് ഏതു വിധത്തിലായിരിക്കും ഭരണകൂടം പെരുമാറുക? പല കേസുകളിലും പെട്ടുപോകുന്നവർ പോലീസ് കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ശിഷ്ടകാലം ജയിലിൽ കഴിയുകയും ചെയ്യേണ്ടിവരുന്നു. ആയുസിനു ബലമുണ്ടെങ്കിൽ മാത്രം ജീവിക്കും. ഇത്രയൊക്കെയാണ് ഇന്ത്യയിൽ മനുഷ്യാവകാശങ്ങളുടെ വില. മനുഷ്യാവകാശ കമ്മീഷനുകൾപോലുള്ള സ്ഥാപനങ്ങളുടെ അർഥമില്ലായ്മ ഇത്തരം അവസരങ്ങളിലാണ് ബോധ്യപ്പെടുക. ഫാ. സ്റ്റാൻ സ്വാമിക്കുണ്ടായ ദുർവിധി രാജ്യത്തെ മറ്റൊരു പൗരനും ഇനി ഉണ്ടാകില്ലെന്ന് ഉറപ്പുനൽകാൻ ഭരണകൂടത്തിനു കഴിയുമോ? ഒരു രക്തസാക്ഷിയുടെയും ബലിദാനം വെറുതേയാകില്ലെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. വേദനിക്കുന്നവരുടെ കണ്ണീരൊപ്പുന്ന സേവനചര്യയിലൂടെ ജീവിതം സാർഥകമാക്കിയ ഫാ. സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലികൾ.