സെയ്ന്റ് പീറ്റേഴ്സ് ബർഗ്: യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിലെ പോരാട്ടത്തിൽ പോളണ്ടിനെ പരാജയപ്പെടുത്തി സ്ലൊവാക്യ. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു പോളണ്ടിന്റെ തോൽവി. 62ാം മിനിറ്റിൽ ക്രൈകോവിയാക്ക് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ ശേഷിച്ച സമയം 10 പേരുമായാണ് പോളണ്ട് മത്സരം പൂർത്തിയാക്കിയത്.മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും സമനില ഗോൾ നേടാൻ പോളണ്ടിന് സാധിച്ചില്ല.
18ാം മിനിറ്റിൽ പോളണ്ട് ഗോൾകീപ്പർ സെസെസ്നിയുടെ സെൽഫ് ഗോളിൽ സ്ലൊവാക്യയാണ് ആദ്യം മുന്നിലെത്തിയത്. വലതുഭാഗത്ത് കൂടി റോബർട്ട് മാക്കിന്റെ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്.
ഒറ്റയ്ക്ക് പന്തുമായി ബോക്സിലേക്ക് ഓടിക്കയറി മാക്ക് തൊടുത്ത ഷോട്ട് സെസെസ്നിയുടെ കാലിൽ തട്ടി വലയിലെത്തുകയായിരുന്നു.ആദ്യ പകുതിയിലുടനീളം മികച്ച മുന്നേറ്റങ്ങൾ നടത്തിയത് പോളണ്ട് നിരയായിരുന്നു.