ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്കു ക്ഷേമപദ്ധതികൾ അനുവദിക്കുന്പോൾ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചിരിക്കുന്നു. അനീതികൾ അവസാനിപ്പിക്കാനുള്ള വിധികൾ നീതിപീഠങ്ങളിൽ ഉണ്ടാകുന്പോൾ അത് എത്രയും വേഗം നടപ്പാക്കാനാണു സർക്കാർ തയാറാകേണ്ടത്.
സംസ്ഥാനത്തു ന്യൂനപക്ഷ സമുദായാംഗങ്ങൾക്കുള്ള സ്കോളർഷിപ്പുകൾ 80:20 എന്ന നീതിരഹിത അനുപാതത്തിൽ വിതരണംചെയ്തുവന്നതു റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ വിധി സാമൂഹ്യനീതി നടപ്പാകണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം സ്വാഗതം ചെയ്തിരിക്കുകയാണ്. വിധി മൂലം നഷ്ടമുണ്ടാകുന്നവർ വിധിയെ എതിർക്കുന്നതു സ്വാഭാവികം.
ന്യൂനപക്ഷ സമുദായാംഗങ്ങൾക്കുള്ള സ്കോളർഷിപ്പുകളിൽ 80 ശതമാനം മുസ്ലിംകൾക്കും ബാക്കി 20 ശതമാനം ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രൈസ്തവർക്കുമായി നൽകുന്ന വിവിധ സർക്കാർ ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്കു മെറിറ്റ് സ്കോളർഷിപ് ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ അനുവദിക്കുന്പോൾ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷ കമ്മീഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് അനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങൾക്കു മെറിറ്റ് സ്കോളർഷിപ് തുല്യമായി വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിറക്കണമെന്നും വിധിയിലുണ്ട്. തുല്യനീതിക്ക് എല്ലാ സമുദായങ്ങൾക്കും അർഹതയുണ്ടെന്ന വ്യക്തമായ സന്ദേശമാണ് ഈ വിധിയിലൂടെ നൽകപ്പെടുന്നത്. ഇന്ത്യൻ ഭരണഘടന ഉദ്ഘോഷിക്കുന്നതും പൗരന്മാരുടെ തുല്യാവകാശങ്ങളും തുല്യനീതിയുമാണ്.
ഭരണാധികാരികളും സാമൂഹ്യ നിരീക്ഷകരും സമുദായ നേതാക്കളുമൊക്കെ മനസിരുത്തി വായിക്കേണ്ടതാണു ന്യൂനപക്ഷ ക്ഷേമപദ്ധതികൾ സംബന്ധിച്ച ഹൈക്കോടതി വിധി. ന്യൂനപക്ഷ സമുദായങ്ങളെ 80:20 അനുപാതത്തിൽ വേർതിരിച്ച സർക്കാർ നടപടി നിയമപരമല്ലെന്നും ഏതെങ്കിലും ഒരു മതവിഭാഗത്തിനു മാത്രമായി പ്രത്യേക ആനുകൂല്യം നൽകുന്നതിനു സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ക്രിസ്ത്യൻ ന്യൂനപക്ഷ സമുദായങ്ങൾക്കു ജനസംഖ്യാനുപാതികമായുള്ള അർഹത കണക്കിലെടുക്കാതെ മുസ്ലിം വിഭാഗത്തിനു മാത്രം 80 ശതമാനം സ്കോളർഷിപ് അനുവദിച്ചതു ഭരണഘടനാവിരുദ്ധമാണെന്നും ഭരണപരമായ ഉത്തരവുകളിലൂടെ ഭരണഘടനാ തത്വങ്ങളും ന്യൂനപക്ഷ കമ്മീഷൻ നിയമങ്ങളും മറികടക്കാൻ സംസ്ഥാന സർക്കാരിനു കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവിധ ന്യൂനപക്ഷ സമുദായങ്ങളെ പിന്നാക്കാവസ്ഥയുടെ പേരിൽ വേർതിരിച്ച് ഏതെങ്കിലുമൊരു സമുദായത്തിന്റെ താത്പര്യങ്ങൾ മാത്രം സംരക്ഷിക്കാൻ ന്യൂനപക്ഷ കമ്മീഷനു കഴിയില്ല. 2011-ലെ സെൻസസ് പ്രകാരം കേരളത്തിൽ ന്യൂനപക്ഷങ്ങൾ 45.27 ശതമാനം വരും. ഇതിൽ 58.67 ശതമാനം മുസ്ലിംകളും 40.6 ശതമാനം ക്രൈസ്തവരും 0.73 ശതമാനം മറ്റു വിഭാഗക്കാരുമാണ്. സ്കോളർഷിപ് നൽകുന്നതിൽ ഈ അനുപാതം പാലിക്കപ്പെട്ടില്ല. ഈ വിവേചനം ചൂണ്ടിക്കാട്ടി ക്രൈസ്തവ വിഭാഗം സർക്കാരിനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന കാര്യം ഹൈക്കോടതി ഉത്തരവിൽ എടുത്തുപറയുന്നുണ്ട്.
സച്ചാർ കമ്മിറ്റി, പാലൊളി മുഹമ്മദ്കുട്ടി കമ്മിറ്റി റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയാണു ന്യൂനപക്ഷ ക്ഷേമവകുപ്പ് ആനുകൂല്യങ്ങൾ നൽകുന്നതെന്നും അതിൽ വിവേചനമില്ലെന്നും വാദത്തിനിടെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ദാരിദ്ര്യത്തിന്റെ കാര്യത്തിൽ വിവിധ ന്യൂനപക്ഷ സമുദായങ്ങൾ തമ്മിൽ അന്തരമുണ്ടെന്നും സർക്കാർ വാദിച്ചു. എന്നാൽ, ഈ വാദങ്ങൾ ഹൈക്കോടതി അംഗീകരിച്ചില്ല. പിന്നാക്കാവസ്ഥയുള്ള ഏതെങ്കിലും വിഭാഗത്തിനു പ്രത്യേക ആനുകൂല്യങ്ങൾ ന്യായമായി നൽകുന്നതിനെ സമുദായ സൗഹാർദം നിലനിൽക്കുന്ന കേരളത്തിൽ മറ്റേതെങ്കിലും വിഭാഗം എതിർക്കുമെന്നു തോന്നുന്നില്ല. അതേസമയം, ആനുകൂല്യം വിതരണം ചെയ്യുന്നതു ന്യൂനപക്ഷക്ഷേമം എന്ന നിലയിലാകുന്പോൾ അതിൽ പങ്കുപറ്റാൻ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും മുന്നോട്ടുവരും. അതിന് അവർക്കെല്ലാം അർഹതയുണ്ടുതാനും. ഇക്കാര്യത്തിൽ ആരുടെയും വികാരങ്ങൾ വ്രണപ്പെടാതെ പക്വമായ തീരുമാനമെടുക്കേണ്ടതു സർക്കാരാണ്. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതുവഴി സംസ്ഥാന സർക്കാർ ക്രിയാത്മകമായ പുതിയ ചുവടുവയ്പ് നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ നീതിപൂർവമായ സമീപനം ഹൈക്കോടതി വിധി സംബന്ധിച്ചും സർക്കാരിൽനിന്നുണ്ടാകുമെന്നാണു പ്രതീക്ഷ.
ഹൈക്കോടതിവിധിയെ സ്വാഗതം ചെയ്ത കെസിബിസി അടക്കമുള്ളവർ വിധി എത്രയും വേഗം നടപ്പാക്കണമെന്നു സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനു തുല്യനീതി ഉറപ്പാക്കുന്ന നിയമനിർമാണം നടത്താൻ സർക്കാർ തയാറാകണമെന്നും കെസിബിസി ആവശ്യപ്പെടുന്നു. ഹൈക്കോടതി വിധി വിശദമായി പഠിച്ചശേഷം തീരുമാനമെടുക്കുമെന്നാണു മുഖ്യമന്ത്രിയുടെ പ്രതികരണം. വിധിയെക്കുറിച്ച് അഡ്വക്കറ്റ് ജനറലിന്റെയും നിയമവിദഗ്ധരുടെയും അഭിപ്രായം സർക്കാർ തേടുമെന്നും അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർക്കാർ തീരുമാനമെടുക്കുകയെന്നും പറയുന്നു. സംസ്ഥാനത്തു വർഷങ്ങളായി നിലവിലുള്ള സംവിധാനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നതെന്ന അഭിപ്രായം ഉയര്ന്നിട്ടുണ്ട്. വർഷങ്ങളായി തുടരുന്നതാണെങ്കിലും അനീതി, അനീതിയല്ലാതാകില്ലല്ലോ. നീതിയല്ലെന്നു ബോധ്യമായതുകൊണ്ടാണല്ലോ കോടതി അതു റദ്ദാക്കിയതും.
വർഷങ്ങളായി തുടരുന്ന പല അനീതികളും അവസാനിപ്പിക്കാനാണു രാജ്യത്തു പുതിയ നിയമനിർമാണങ്ങളും ഭരണഘടനാ ഭേദഗതികൾതന്നെയും കൊണ്ടുവരുന്നത്. അതുവഴി അവസരസമത്വത്തിന്റെയും തുല്യനീതിയുടെയും ഗുണഫലങ്ങൾ കൂടുതൽ പേരിലേക്ക് എത്തുന്നു. സർക്കാരിന് എല്ലാ വിഭാഗങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ട് എന്നതു ശരിതന്നെ. പക്ഷേ അനീതികൾ അവസാനിപ്പിക്കാനുള്ള വിധികൾ നീതിപീഠങ്ങളിൽനിന്ന് ഉണ്ടാകുന്പോൾ അത് എത്രയും വേഗം നടപ്പാക്കാനാണു സർക്കാർ തയാറാകേണ്ടത്.
സംസ്ഥാനത്തു ന്യൂനപക്ഷ സമുദായാംഗങ്ങൾക്കുള്ള സ്കോളർഷിപ്പുകൾ 80:20 എന്ന നീതിരഹിത അനുപാതത്തിൽ വിതരണംചെയ്തുവന്നതു റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ വിധി സാമൂഹ്യനീതി നടപ്പാകണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം സ്വാഗതം ചെയ്തിരിക്കുകയാണ്. വിധി മൂലം നഷ്ടമുണ്ടാകുന്നവർ വിധിയെ എതിർക്കുന്നതു സ്വാഭാവികം.
ന്യൂനപക്ഷ സമുദായാംഗങ്ങൾക്കുള്ള സ്കോളർഷിപ്പുകളിൽ 80 ശതമാനം മുസ്ലിംകൾക്കും ബാക്കി 20 ശതമാനം ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രൈസ്തവർക്കുമായി നൽകുന്ന വിവിധ സർക്കാർ ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്കു മെറിറ്റ് സ്കോളർഷിപ് ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ അനുവദിക്കുന്പോൾ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷ കമ്മീഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് അനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങൾക്കു മെറിറ്റ് സ്കോളർഷിപ് തുല്യമായി വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിറക്കണമെന്നും വിധിയിലുണ്ട്. തുല്യനീതിക്ക് എല്ലാ സമുദായങ്ങൾക്കും അർഹതയുണ്ടെന്ന വ്യക്തമായ സന്ദേശമാണ് ഈ വിധിയിലൂടെ നൽകപ്പെടുന്നത്. ഇന്ത്യൻ ഭരണഘടന ഉദ്ഘോഷിക്കുന്നതും പൗരന്മാരുടെ തുല്യാവകാശങ്ങളും തുല്യനീതിയുമാണ്.
ഭരണാധികാരികളും സാമൂഹ്യ നിരീക്ഷകരും സമുദായ നേതാക്കളുമൊക്കെ മനസിരുത്തി വായിക്കേണ്ടതാണു ന്യൂനപക്ഷ ക്ഷേമപദ്ധതികൾ സംബന്ധിച്ച ഹൈക്കോടതി വിധി. ന്യൂനപക്ഷ സമുദായങ്ങളെ 80:20 അനുപാതത്തിൽ വേർതിരിച്ച സർക്കാർ നടപടി നിയമപരമല്ലെന്നും ഏതെങ്കിലും ഒരു മതവിഭാഗത്തിനു മാത്രമായി പ്രത്യേക ആനുകൂല്യം നൽകുന്നതിനു സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ക്രിസ്ത്യൻ ന്യൂനപക്ഷ സമുദായങ്ങൾക്കു ജനസംഖ്യാനുപാതികമായുള്ള അർഹത കണക്കിലെടുക്കാതെ മുസ്ലിം വിഭാഗത്തിനു മാത്രം 80 ശതമാനം സ്കോളർഷിപ് അനുവദിച്ചതു ഭരണഘടനാവിരുദ്ധമാണെന്നും ഭരണപരമായ ഉത്തരവുകളിലൂടെ ഭരണഘടനാ തത്വങ്ങളും ന്യൂനപക്ഷ കമ്മീഷൻ നിയമങ്ങളും മറികടക്കാൻ സംസ്ഥാന സർക്കാരിനു കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവിധ ന്യൂനപക്ഷ സമുദായങ്ങളെ പിന്നാക്കാവസ്ഥയുടെ പേരിൽ വേർതിരിച്ച് ഏതെങ്കിലുമൊരു സമുദായത്തിന്റെ താത്പര്യങ്ങൾ മാത്രം സംരക്ഷിക്കാൻ ന്യൂനപക്ഷ കമ്മീഷനു കഴിയില്ല. 2011-ലെ സെൻസസ് പ്രകാരം കേരളത്തിൽ ന്യൂനപക്ഷങ്ങൾ 45.27 ശതമാനം വരും. ഇതിൽ 58.67 ശതമാനം മുസ്ലിംകളും 40.6 ശതമാനം ക്രൈസ്തവരും 0.73 ശതമാനം മറ്റു വിഭാഗക്കാരുമാണ്. സ്കോളർഷിപ് നൽകുന്നതിൽ ഈ അനുപാതം പാലിക്കപ്പെട്ടില്ല. ഈ വിവേചനം ചൂണ്ടിക്കാട്ടി ക്രൈസ്തവ വിഭാഗം സർക്കാരിനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന കാര്യം ഹൈക്കോടതി ഉത്തരവിൽ എടുത്തുപറയുന്നുണ്ട്.
സച്ചാർ കമ്മിറ്റി, പാലൊളി മുഹമ്മദ്കുട്ടി കമ്മിറ്റി റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയാണു ന്യൂനപക്ഷ ക്ഷേമവകുപ്പ് ആനുകൂല്യങ്ങൾ നൽകുന്നതെന്നും അതിൽ വിവേചനമില്ലെന്നും വാദത്തിനിടെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ദാരിദ്ര്യത്തിന്റെ കാര്യത്തിൽ വിവിധ ന്യൂനപക്ഷ സമുദായങ്ങൾ തമ്മിൽ അന്തരമുണ്ടെന്നും സർക്കാർ വാദിച്ചു. എന്നാൽ, ഈ വാദങ്ങൾ ഹൈക്കോടതി അംഗീകരിച്ചില്ല. പിന്നാക്കാവസ്ഥയുള്ള ഏതെങ്കിലും വിഭാഗത്തിനു പ്രത്യേക ആനുകൂല്യങ്ങൾ ന്യായമായി നൽകുന്നതിനെ സമുദായ സൗഹാർദം നിലനിൽക്കുന്ന കേരളത്തിൽ മറ്റേതെങ്കിലും വിഭാഗം എതിർക്കുമെന്നു തോന്നുന്നില്ല. അതേസമയം, ആനുകൂല്യം വിതരണം ചെയ്യുന്നതു ന്യൂനപക്ഷക്ഷേമം എന്ന നിലയിലാകുന്പോൾ അതിൽ പങ്കുപറ്റാൻ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും മുന്നോട്ടുവരും. അതിന് അവർക്കെല്ലാം അർഹതയുണ്ടുതാനും. ഇക്കാര്യത്തിൽ ആരുടെയും വികാരങ്ങൾ വ്രണപ്പെടാതെ പക്വമായ തീരുമാനമെടുക്കേണ്ടതു സർക്കാരാണ്. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതുവഴി സംസ്ഥാന സർക്കാർ ക്രിയാത്മകമായ പുതിയ ചുവടുവയ്പ് നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ നീതിപൂർവമായ സമീപനം ഹൈക്കോടതി വിധി സംബന്ധിച്ചും സർക്കാരിൽനിന്നുണ്ടാകുമെന്നാണു പ്രതീക്ഷ.
ഹൈക്കോടതിവിധിയെ സ്വാഗതം ചെയ്ത കെസിബിസി അടക്കമുള്ളവർ വിധി എത്രയും വേഗം നടപ്പാക്കണമെന്നു സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനു തുല്യനീതി ഉറപ്പാക്കുന്ന നിയമനിർമാണം നടത്താൻ സർക്കാർ തയാറാകണമെന്നും കെസിബിസി ആവശ്യപ്പെടുന്നു. ഹൈക്കോടതി വിധി വിശദമായി പഠിച്ചശേഷം തീരുമാനമെടുക്കുമെന്നാണു മുഖ്യമന്ത്രിയുടെ പ്രതികരണം. വിധിയെക്കുറിച്ച് അഡ്വക്കറ്റ് ജനറലിന്റെയും നിയമവിദഗ്ധരുടെയും അഭിപ്രായം സർക്കാർ തേടുമെന്നും അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർക്കാർ തീരുമാനമെടുക്കുകയെന്നും പറയുന്നു. സംസ്ഥാനത്തു വർഷങ്ങളായി നിലവിലുള്ള സംവിധാനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നതെന്ന അഭിപ്രായം ഉയര്ന്നിട്ടുണ്ട്. വർഷങ്ങളായി തുടരുന്നതാണെങ്കിലും അനീതി, അനീതിയല്ലാതാകില്ലല്ലോ. നീതിയല്ലെന്നു ബോധ്യമായതുകൊണ്ടാണല്ലോ കോടതി അതു റദ്ദാക്കിയതും.
വർഷങ്ങളായി തുടരുന്ന പല അനീതികളും അവസാനിപ്പിക്കാനാണു രാജ്യത്തു പുതിയ നിയമനിർമാണങ്ങളും ഭരണഘടനാ ഭേദഗതികൾതന്നെയും കൊണ്ടുവരുന്നത്. അതുവഴി അവസരസമത്വത്തിന്റെയും തുല്യനീതിയുടെയും ഗുണഫലങ്ങൾ കൂടുതൽ പേരിലേക്ക് എത്തുന്നു. സർക്കാരിന് എല്ലാ വിഭാഗങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ട് എന്നതു ശരിതന്നെ. പക്ഷേ അനീതികൾ അവസാനിപ്പിക്കാനുള്ള വിധികൾ നീതിപീഠങ്ങളിൽനിന്ന് ഉണ്ടാകുന്പോൾ അത് എത്രയും വേഗം നടപ്പാക്കാനാണു സർക്കാർ തയാറാകേണ്ടത്.