വിവരങ്ങൾ അറിയാനുള്ള പൗരന്മാരുടെ അവകാശത്തിനു കൂച്ചുവിലങ്ങിടാൻ പല സർക്കാർ സംവിധാനങ്ങളിൽനിന്നും നീക്കങ്ങൾ വർധിച്ചുവരുന്ന കാലത്ത് സുപ്രീം കോടതിയുടെ നിലപാട് ഏറെ ശ്രദ്ധേയവും ശ്ലാഘനീയവുമാണ്.
ജനാധിപത്യ വ്യവസ്ഥിതിയിൽ അഭിപ്രായസ്വാതന്ത്ര്യത്തിനും അതിന്റെ പതാകവാഹകരായ മാധ്യമങ്ങൾക്കുമുള്ള പ്രാധാന്യം ഒരിക്കൽക്കൂടി സ്ഥിരീകരിച്ചിരിക്കുകയാണു രാജ്യത്തെ ഉന്നത നീതിപീഠം. വിചാരണയ്ക്കിടെ കോടതി വാക്കാൽ നടത്തുന്ന പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു മാധ്യമങ്ങളെ വിലക്കാനാകില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. കോടതിയിൽ നടക്കുന്ന ചർച്ചകൾ പൊതുജന താത്പര്യാർഥമുള്ളതാണെന്നു ചൂണ്ടിക്കാട്ടിയ കോടതി അവിടെ നടക്കുന്നത് എന്താണെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും ഓർമിപ്പിച്ചു.
കോടതിയിലെ സംഭാഷണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടുന്നതുവഴി ജഡ്ജിമാരിലും ജുഡീഷൽ നടപടികളിലുമുള്ള ജനങ്ങളുടെ വിശ്വാസം വർധിക്കുമെന്നും കോടതി വിശദീകരിച്ചു. വിവരങ്ങൾ അറിയാനുള്ള പൗരന്മാരുടെ അവകാശത്തിനു കൂച്ചുവിലങ്ങിടാൻ പല സർക്കാർ സംവിധാനങ്ങളിൽനിന്നും നീക്കങ്ങൾ വർധിച്ചുവരുന്ന കാലത്ത് കോടതിയുടെ ഈ നിലപാട് ഏറെ ശ്രദ്ധേയവും ശ്ലാഘനീയവുമാണ്.
ഇപ്പോഴത്തെ അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ ഉത്തരവാദികൾ തെരഞ്ഞെടുപ്പു കമ്മീഷനും ഉദ്യോഗസ്ഥരുമാണെന്നും അവർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നുമുള്ള മദ്രാസ് ഹൈക്കോടതിയുടെ പരാമർശത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജിയിൽ വാദം കേൾക്കവേയാണു സുപ്രീംകോടതി മാധ്യമങ്ങളുടെ ചുമതലാനിർവഹണത്തിന് അനുകൂലമായ നിലപാടെടുത്തത്. ജുഡീഷൽ നടപടികളുടെ പവിത്രത കാത്തുസൂക്ഷിക്കുന്ന പ്രക്രിയയിൽ കാവലാളാണു മാധ്യമങ്ങളെന്നു കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ജനാധിപത്യ സംവിധാനം ദുർബലമാകുന്നുവോയെന്നു പലരും സംശയിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ കോടതിയുടെ ഈ നിലപാടിനു വളരെ പ്രാധാന്യമുണ്ട്. സാധാരണക്കാർ അവസാന ആശ്രയമായി ഇന്നു കാണുന്നതു കോടതികളെയാണ്. നീതി നടപ്പാക്കിയാൽ മാത്രം പോരാ അതു നടപ്പാക്കപ്പെടുന്നുണ്ടെന്നു ജനങ്ങൾക്കു ബോധ്യമാവുകയും വേണം എന്നാണല്ലോ പ്രമാണം. ഇത്തരമൊരു ബോധ്യം ജനങ്ങൾക്കു പകരുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കാണു വഹിക്കുന്നത്. പരമോന്നത നീതിപീഠം അതു വീണ്ടും ചൂണ്ടിക്കാണിക്കുന്പോൾ അതിലെ സന്ദേശം ഉൾക്കൊള്ളാൻ സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷൻ പോലുള്ള മറ്റു ഭരണഘടനാ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ട്.
മദ്രാസ് ഹൈക്കോടതി നടത്തിയ പരാമർശം കയ്പുള്ള ഗുളിക കഴിക്കുന്നതുപോലെ, ശരിയായ അർഥത്തിൽ എടുക്കണമെന്നാണു സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോടു പറഞ്ഞത്. തെരഞ്ഞെടുപ്പു പ്രചാരണം എത്രവലിയ കോവിഡ് വ്യാപനത്തിനിടയാക്കി എന്നതു വോട്ടെടുപ്പിനുശേഷം ജനങ്ങളോടു കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നു നിർദേശിച്ച സർക്കാരിനും തെരഞ്ഞെടുപ്പു കമ്മീഷനും ആത്മപരിശോധന നടത്തിയാൽ മനസിലാകാവുന്നതേയുള്ളൂ. അക്കാര്യം ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ അസഹിഷ്ണുത പുലർത്തുന്നതു ജനാധിപത്യവിരുദ്ധമാണ്.
നിസാര സംഭവങ്ങളെപ്പോലും സംഭ്രമജനകമായ വിധത്തിൽ ബ്രേക്കിംഗ് ന്യൂസുകളായി അവതരിപ്പിച്ച് കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ ചാനലുകൾ മത്സരിക്കുന്ന ഇന്നത്തെ കാലത്തു കോടതികളിൽ ഹർജികൾ പരിഗണിക്കുന്പോഴും വിചാരണ നടത്തുന്പോഴും ജഡ്ജിമാർ നടത്തുന്ന പരാമർശങ്ങളും നിരീക്ഷണങ്ങളുമൊക്കെ പലപ്പോഴും വലിയ വാർത്തകളായി അവതരിപ്പിക്കപ്പെടാറുണ്ട്. അതു ചിലപ്പോൾ കേസിലെ ഏതെങ്കിലും കക്ഷിയുടെ താത്പര്യത്തെ ഹനിച്ചുവെന്നും വരാം. വിവരങ്ങൾ എത്രയും വേഗം ജനങ്ങളിലെത്തിക്കാനുള്ള മത്സരത്തിനിടയിൽ സംഭവിച്ചുപോകുന്ന അബദ്ധങ്ങളാണ് അതിൽ കൂടുതലും.
എങ്കിലും മാധ്യമങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ മാനിക്കണമെന്നാണ്, ഹൈക്കോടതികളോട് അന്തിമവിധിമാത്രം പുറപ്പെടുവിച്ചാൽ മതിയെന്നു നിർദേശിക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടു സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമങ്ങൾ അമിതസ്വാതന്ത്ര്യം എടുക്കുന്നതുമൂലമുള്ള അപകടത്തെയാണ്, പത്രങ്ങളില്ലാത്ത ഒരു സാഹചര്യത്തേക്കാൾ താൻ സ്വാഗതം ചെയ്യുന്നതെന്നു മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെപ്പോലുള്ള തികഞ്ഞ ജനാധിപത്യവാദികൾ വ്യക്തമാക്കിയിട്ടുള്ളതാണ്. ശരിയായ കാര്യങ്ങൾ മാത്രമാണു തങ്ങൾ ചെയ്യുന്നതെന്നു ബോധ്യമുള്ളവർക്കു വാർത്തകളെ ഭയപ്പെടേണ്ട കാര്യമില്ല. ഇനി ഏതെങ്കിലും വാർത്ത വളച്ചൊടിക്കാൻ മാധ്യമങ്ങൾ ശ്രമിച്ചാലും സത്യം ഒരുനാൾ പുറത്തുവരികതന്നെ ചെയ്യും.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോവിഡ് രോഗികൾ പ്രാണവായു കിട്ടാതെ ആശുപത്രികളിൽ പിടഞ്ഞുമരിച്ചപ്പോൾ, മെഡിക്കൽ ഓക്സിജൻ വിതരണം തടസപ്പെടുത്തുന്നവർ ആരായാലും അവരെ തൂക്കിക്കൊല്ലണമെന്നു ഡൽഹി ഹൈക്കോടതി പരാമർശം നടത്തിയിരുന്നു. അധികൃത അനാസ്ഥമൂലം പൗരജനങ്ങളുടെ ജീവൻ പൊലിയുന്നതിനെതിരേയുള്ള ധാർമിക രോഷമാണ് കോടതിയിൽ മുഴങ്ങിയത്. അത് ആരെയെങ്കിലും തൂക്കിക്കൊല്ലാനുള്ള ഉത്തരവായിരുന്നില്ല. ഭരണകൂടം പരാജയപ്പെട്ടപ്പോൾ അവസരത്തിനൊത്തുയർന്ന് ജനങ്ങളുടെ രക്ഷയ്ക്കെത്തുകയായിരുന്നു കോടതി. സമൂഹ മനഃസാക്ഷിയെ ഉണർത്തുന്ന ഇത്തരം ഇടപെടലുകൾ ആവശ്യനേരങ്ങളിൽ നടത്തുന്നതു കൊണ്ടാണു ജുഡീഷറിയിൽ ഇന്നും ജനങ്ങൾ അകമഴിഞ്ഞ വിശ്വാസമർപ്പിക്കുന്നത്.
ജനങ്ങളുടെ ഈ വിശ്വാസം ഉയർത്തിപ്പിടിക്കുന്നതാണ് മാധ്യമസ്വാതന്ത്ര്യത്തിൽ ഇടപെടില്ല എന്നുള്ള സുപ്രീംകോടതിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനവും. കോടതി പറഞ്ഞതിന്റെ അന്തസ്സത്ത ഉൾക്കൊണ്ട്, ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കാനുള്ളതാണു ജനാധിപത്യ സംവിധാനത്തിലെ ഓരോ ഘടകവും എന്ന യാഥാർഥ്യത്തെ അംഗീകരിക്കാൻ തയാറാവുകയാണു സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനുമൊക്കെ ചെയ്യേണ്ടത്.
ജനാധിപത്യ വ്യവസ്ഥിതിയിൽ അഭിപ്രായസ്വാതന്ത്ര്യത്തിനും അതിന്റെ പതാകവാഹകരായ മാധ്യമങ്ങൾക്കുമുള്ള പ്രാധാന്യം ഒരിക്കൽക്കൂടി സ്ഥിരീകരിച്ചിരിക്കുകയാണു രാജ്യത്തെ ഉന്നത നീതിപീഠം. വിചാരണയ്ക്കിടെ കോടതി വാക്കാൽ നടത്തുന്ന പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു മാധ്യമങ്ങളെ വിലക്കാനാകില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. കോടതിയിൽ നടക്കുന്ന ചർച്ചകൾ പൊതുജന താത്പര്യാർഥമുള്ളതാണെന്നു ചൂണ്ടിക്കാട്ടിയ കോടതി അവിടെ നടക്കുന്നത് എന്താണെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും ഓർമിപ്പിച്ചു.
കോടതിയിലെ സംഭാഷണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടുന്നതുവഴി ജഡ്ജിമാരിലും ജുഡീഷൽ നടപടികളിലുമുള്ള ജനങ്ങളുടെ വിശ്വാസം വർധിക്കുമെന്നും കോടതി വിശദീകരിച്ചു. വിവരങ്ങൾ അറിയാനുള്ള പൗരന്മാരുടെ അവകാശത്തിനു കൂച്ചുവിലങ്ങിടാൻ പല സർക്കാർ സംവിധാനങ്ങളിൽനിന്നും നീക്കങ്ങൾ വർധിച്ചുവരുന്ന കാലത്ത് കോടതിയുടെ ഈ നിലപാട് ഏറെ ശ്രദ്ധേയവും ശ്ലാഘനീയവുമാണ്.
ഇപ്പോഴത്തെ അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ ഉത്തരവാദികൾ തെരഞ്ഞെടുപ്പു കമ്മീഷനും ഉദ്യോഗസ്ഥരുമാണെന്നും അവർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നുമുള്ള മദ്രാസ് ഹൈക്കോടതിയുടെ പരാമർശത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജിയിൽ വാദം കേൾക്കവേയാണു സുപ്രീംകോടതി മാധ്യമങ്ങളുടെ ചുമതലാനിർവഹണത്തിന് അനുകൂലമായ നിലപാടെടുത്തത്. ജുഡീഷൽ നടപടികളുടെ പവിത്രത കാത്തുസൂക്ഷിക്കുന്ന പ്രക്രിയയിൽ കാവലാളാണു മാധ്യമങ്ങളെന്നു കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ജനാധിപത്യ സംവിധാനം ദുർബലമാകുന്നുവോയെന്നു പലരും സംശയിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ കോടതിയുടെ ഈ നിലപാടിനു വളരെ പ്രാധാന്യമുണ്ട്. സാധാരണക്കാർ അവസാന ആശ്രയമായി ഇന്നു കാണുന്നതു കോടതികളെയാണ്. നീതി നടപ്പാക്കിയാൽ മാത്രം പോരാ അതു നടപ്പാക്കപ്പെടുന്നുണ്ടെന്നു ജനങ്ങൾക്കു ബോധ്യമാവുകയും വേണം എന്നാണല്ലോ പ്രമാണം. ഇത്തരമൊരു ബോധ്യം ജനങ്ങൾക്കു പകരുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കാണു വഹിക്കുന്നത്. പരമോന്നത നീതിപീഠം അതു വീണ്ടും ചൂണ്ടിക്കാണിക്കുന്പോൾ അതിലെ സന്ദേശം ഉൾക്കൊള്ളാൻ സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷൻ പോലുള്ള മറ്റു ഭരണഘടനാ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ട്.
മദ്രാസ് ഹൈക്കോടതി നടത്തിയ പരാമർശം കയ്പുള്ള ഗുളിക കഴിക്കുന്നതുപോലെ, ശരിയായ അർഥത്തിൽ എടുക്കണമെന്നാണു സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോടു പറഞ്ഞത്. തെരഞ്ഞെടുപ്പു പ്രചാരണം എത്രവലിയ കോവിഡ് വ്യാപനത്തിനിടയാക്കി എന്നതു വോട്ടെടുപ്പിനുശേഷം ജനങ്ങളോടു കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നു നിർദേശിച്ച സർക്കാരിനും തെരഞ്ഞെടുപ്പു കമ്മീഷനും ആത്മപരിശോധന നടത്തിയാൽ മനസിലാകാവുന്നതേയുള്ളൂ. അക്കാര്യം ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ അസഹിഷ്ണുത പുലർത്തുന്നതു ജനാധിപത്യവിരുദ്ധമാണ്.
നിസാര സംഭവങ്ങളെപ്പോലും സംഭ്രമജനകമായ വിധത്തിൽ ബ്രേക്കിംഗ് ന്യൂസുകളായി അവതരിപ്പിച്ച് കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ ചാനലുകൾ മത്സരിക്കുന്ന ഇന്നത്തെ കാലത്തു കോടതികളിൽ ഹർജികൾ പരിഗണിക്കുന്പോഴും വിചാരണ നടത്തുന്പോഴും ജഡ്ജിമാർ നടത്തുന്ന പരാമർശങ്ങളും നിരീക്ഷണങ്ങളുമൊക്കെ പലപ്പോഴും വലിയ വാർത്തകളായി അവതരിപ്പിക്കപ്പെടാറുണ്ട്. അതു ചിലപ്പോൾ കേസിലെ ഏതെങ്കിലും കക്ഷിയുടെ താത്പര്യത്തെ ഹനിച്ചുവെന്നും വരാം. വിവരങ്ങൾ എത്രയും വേഗം ജനങ്ങളിലെത്തിക്കാനുള്ള മത്സരത്തിനിടയിൽ സംഭവിച്ചുപോകുന്ന അബദ്ധങ്ങളാണ് അതിൽ കൂടുതലും.
എങ്കിലും മാധ്യമങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ മാനിക്കണമെന്നാണ്, ഹൈക്കോടതികളോട് അന്തിമവിധിമാത്രം പുറപ്പെടുവിച്ചാൽ മതിയെന്നു നിർദേശിക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടു സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമങ്ങൾ അമിതസ്വാതന്ത്ര്യം എടുക്കുന്നതുമൂലമുള്ള അപകടത്തെയാണ്, പത്രങ്ങളില്ലാത്ത ഒരു സാഹചര്യത്തേക്കാൾ താൻ സ്വാഗതം ചെയ്യുന്നതെന്നു മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെപ്പോലുള്ള തികഞ്ഞ ജനാധിപത്യവാദികൾ വ്യക്തമാക്കിയിട്ടുള്ളതാണ്. ശരിയായ കാര്യങ്ങൾ മാത്രമാണു തങ്ങൾ ചെയ്യുന്നതെന്നു ബോധ്യമുള്ളവർക്കു വാർത്തകളെ ഭയപ്പെടേണ്ട കാര്യമില്ല. ഇനി ഏതെങ്കിലും വാർത്ത വളച്ചൊടിക്കാൻ മാധ്യമങ്ങൾ ശ്രമിച്ചാലും സത്യം ഒരുനാൾ പുറത്തുവരികതന്നെ ചെയ്യും.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോവിഡ് രോഗികൾ പ്രാണവായു കിട്ടാതെ ആശുപത്രികളിൽ പിടഞ്ഞുമരിച്ചപ്പോൾ, മെഡിക്കൽ ഓക്സിജൻ വിതരണം തടസപ്പെടുത്തുന്നവർ ആരായാലും അവരെ തൂക്കിക്കൊല്ലണമെന്നു ഡൽഹി ഹൈക്കോടതി പരാമർശം നടത്തിയിരുന്നു. അധികൃത അനാസ്ഥമൂലം പൗരജനങ്ങളുടെ ജീവൻ പൊലിയുന്നതിനെതിരേയുള്ള ധാർമിക രോഷമാണ് കോടതിയിൽ മുഴങ്ങിയത്. അത് ആരെയെങ്കിലും തൂക്കിക്കൊല്ലാനുള്ള ഉത്തരവായിരുന്നില്ല. ഭരണകൂടം പരാജയപ്പെട്ടപ്പോൾ അവസരത്തിനൊത്തുയർന്ന് ജനങ്ങളുടെ രക്ഷയ്ക്കെത്തുകയായിരുന്നു കോടതി. സമൂഹ മനഃസാക്ഷിയെ ഉണർത്തുന്ന ഇത്തരം ഇടപെടലുകൾ ആവശ്യനേരങ്ങളിൽ നടത്തുന്നതു കൊണ്ടാണു ജുഡീഷറിയിൽ ഇന്നും ജനങ്ങൾ അകമഴിഞ്ഞ വിശ്വാസമർപ്പിക്കുന്നത്.
ജനങ്ങളുടെ ഈ വിശ്വാസം ഉയർത്തിപ്പിടിക്കുന്നതാണ് മാധ്യമസ്വാതന്ത്ര്യത്തിൽ ഇടപെടില്ല എന്നുള്ള സുപ്രീംകോടതിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനവും. കോടതി പറഞ്ഞതിന്റെ അന്തസ്സത്ത ഉൾക്കൊണ്ട്, ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കാനുള്ളതാണു ജനാധിപത്യ സംവിധാനത്തിലെ ഓരോ ഘടകവും എന്ന യാഥാർഥ്യത്തെ അംഗീകരിക്കാൻ തയാറാവുകയാണു സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനുമൊക്കെ ചെയ്യേണ്ടത്.