സമ്മതിദായകർ അർപ്പിച്ച പ്രതീക്ഷകൾക്കൊപ്പം ഉയർന്ന് സംസ്ഥാനത്തെ കൂടുതൽ പുരോഗതിയിലേക്കും ജനങ്ങളെ കൂടുതൽ ക്ഷേമത്തിലേക്കും നയിക്കാൻ പുതിയ സർക്കാരിനു കഴിയട്ടെ.
കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ തുടർഭരണത്തിനു ജനങ്ങൾ അംഗീകാരം നൽകിയിരിക്കുകയാണ്. പലരും കണക്കുകൂട്ടിയതിനെക്കാളും വലിയ ഭൂരിപക്ഷത്തോടെയാണ് പിണറായി വിജയൻ സർക്കാർ അധികാരം നിലനിർത്തുന്നത്. അഞ്ചുവർഷം ഭരിച്ച ഒരു സർക്കാരിനെതിരേ ഭരണവിരുദ്ധവികാരം ഉയരുക സ്വാഭാവികമാണ്. സർക്കാരുകളെ മാറിമാറി പരീക്ഷിക്കുന്ന പ്രവണതയും ദീർഘനാളായി കേരളത്തിനുണ്ട്. എന്നാൽ, ഇത്തരം ഘടകങ്ങളൊക്കെ മറികടന്ന് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകളോടെ എൽഡിഎഫ് ചരിത്രവിജയം നേടിയിരിക്കുന്നു. 1977-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യമുന്നണി അധികാരം നിലനിർത്തിയതിനുശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഒരു മുന്നണി സർക്കാർ തുടർഭരണം നേടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിനും മുന്നണിക്കും തീർച്ചയായും ഈ മികച്ച വിജയത്തിൽ അഭിമാനിക്കാം. സമ്മതിദായകർ അർപ്പിച്ച പ്രതീക്ഷകൾക്കൊപ്പം ഉയർന്ന് സംസ്ഥാനത്തെ കൂടുതൽ പുരോഗതിയിലേക്കും ജനങ്ങളെ കൂടുതൽ ക്ഷേമത്തിലേക്കും നയിക്കാൻ പുതിയ സർക്കാരിനു കഴിയട്ടെ.
എൽഡിഎഫിന്റെ വിജയത്തിനു പല കാരണങ്ങളും രാഷ്ട്രീയ നിരീക്ഷകർക്കു ചൂണ്ടിക്കാണിക്കാനുണ്ടാവും. രണ്ടു വലിയ പ്രളയങ്ങളും കോവിഡ് മഹാമാരിയും പിണറായി സർക്കാരിന്റെ കാലത്തു കേരളം നേരിട്ട അസാധാരണ സ്ഥിതിവിശേഷങ്ങളായിരുന്നു. ഇവയെ നേരിടുന്നതിൽ സർക്കാർ പ്രകടിപ്പിച്ച മികവും ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ കാര്യക്ഷമതയും പരക്കെ പ്രശംസ നേടി. കോവിഡ് കാലത്തു ദുരിതമനുഭവിച്ച ജനങ്ങൾക്കു സർക്കാർ നൽകിയ സൗജന്യ ഭക്ഷ്യകിറ്റുകൾ വോട്ടർമാരെ വലിയ തോതിൽ സ്വാധീനിക്കുമെന്ന വിലയിരുത്തൽ ശരിയായെന്നാണു തെരഞ്ഞെടുപ്പുഫലം കാണിക്കുന്നത്. സർക്കാരിനെതിരേ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന അഴിമതി ആരോപണങ്ങളും കേന്ദ്ര ഏജൻസികളുടെ അന്വേഷണവും ശബരിമല അടക്കമുള്ള വിഷയങ്ങളും വോട്ടർമാരെ സ്വാധീനിച്ചതായി ഫലങ്ങൾ സൂചിപ്പിക്കുന്നില്ല. മുന്നണിയുടെ ജനകീയാടിത്തറ വിപുലപ്പെടുത്തിയതാണ് എൽഡിഎഫിന്റെ വിജയത്തെ സഹായിച്ച ഒരു ഘടകം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിലായിരുന്ന കേരള കോൺഗ്രസ്-എമ്മിനെയും ലോക്താന്ത്രിക് ജനതാദളിനെയും ഇടതുമുന്നണിയിൽ ഉൾപ്പെടുത്താൻ എൽഡിഎഫ് നേതൃത്വം കാണിച്ച രാഷ്ട്രീയവിവേകത്തിനു ഫലമുണ്ടായെന്നാണു പല മണ്ഡലങ്ങളിലെയും വിജയം സൂചിപ്പിക്കുന്നത്. അതേസമയം, കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണിയും എൽജെഡി നേതാവ് ശ്രേയാംസ് കുമാറും തോറ്റത് ആ പാർട്ടികൾക്കു തിരിച്ചടിയായി എന്നും പറയണം.
ദേശീയ തലത്തിലും ചലനങ്ങളുണ്ടാക്കുന്ന നിർണായകമായ തെരഞ്ഞെടുപ്പാണ് അഞ്ചു സംസ്ഥാനങ്ങളിലായി നടന്നത്. കടുത്ത പോരാട്ടം നടന്ന പശ്ചിമബംഗാളിൽ ബിജെപിയുടെ സർവ സന്നാഹങ്ങളെയും നേരിട്ടു ഭരണം നിലനിർത്താൻ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനായി. തമിഴ്നാട്ടിൽ ഡിഎംകെ അധികാരത്തിലേയ്ക്കു തിരിച്ചുവന്നു. ആസാമിൽ ഭരണം നിലനിർത്താൻ കഴിഞ്ഞതും പുതുച്ചേരിയിൽ എൻ.ആർ. കോൺഗ്രസിന്റെ സഹായത്തോടെ ഭൂരിപക്ഷം നേടിയതും ബിജെപിയുടെ നേട്ടമാണ്. കേന്ദ്രഭരണ കക്ഷിയായ ബിജെപി രാഷ്ട്രജീവിതത്തിന്റെ സകല മണ്ഡലങ്ങളിലും പിടിമുറുക്കുകയും അതിനു ബദലായി നിൽക്കേണ്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദുർബലമാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി ആഗ്രഹിച്ചതുപോലെ നേട്ടമുണ്ടാക്കാൻ അവർക്കു കഴിഞ്ഞില്ലെങ്കിലും കോൺഗ്രസിന്റെ തോൽവി കനത്തതാണ്. കേരളത്തിൽ ഭരണം തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല പശ്ചിമബംഗാളിൽ ഇടതുപക്ഷവുമായി ചേർന്നു സഖ്യമുണ്ടാക്കി മത്സരിച്ചിട്ടുപോലും പ്രകടനം അതീവ ദയനീയമാവുകയും ചെയ്തു.
രാജ്യത്തു സിപിഎമ്മിനു ഭരണമുള്ള ഏക സംസ്ഥാനം കേരളമായിരുന്നു. അതു നിലനിർത്താൻ അവർക്കായി. അതേസമയം രാഹുൽഗാന്ധിയെപ്പോലുള്ള കോൺഗ്രസിന്റെ ദേശീയ നേതാക്കൾ വന്നു പ്രചാരണം നടത്തിയിട്ടും കേരളത്തിൽ യുഡിഎഫിന്റെ പ്രകടനം കഴിഞ്ഞ തവണത്തേക്കാൾ മോശമായി. അതിന്റെ കാരണങ്ങൾ മുന്നണി നേതൃത്വം വിലയിരുത്തട്ടെ. വീണ്ടുവിചാരമില്ലാതെ കേരള കോൺഗ്രസ്- എം പോലുള്ള പാർട്ടികളെ യുഡിഎഫിൽനിന്നു പുറത്താക്കിയതിന്റെ തിരിച്ചടി യുഡിഎഫിനു കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെതുപോലെ ഈ നിയമസഭാ തെരഞ്ഞെടുപ്പിലും മധ്യകേരളത്തിലെങ്കിലും ഉണ്ടായിട്ടുണ്ട്. വലിയ അവകാശവാദങ്ങൾ ഉയർത്തിയ ബിജെപിക്ക് നിലവിലുണ്ടായിരുന്ന ഏക സീറ്റ് പോലും നിലനിർത്താനായില്ല.
ചില മണ്ഡലങ്ങളിലെങ്കിലും അവർ വോട്ടുകച്ചവടം നടത്തി എന്ന ആരോപണവും വരുന്നു. വർഗീയമായ ചില അടിയൊഴുക്കുകൾ ഉണ്ടായതിന്റെ സൂചനകൾ ചില മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളുണ്ട്. ഏതായാലും യുഡിഎഫിനും ബിജെപിക്കും ആത്മപരിശോധനയ്ക്കുള്ള അവസരമാണിത്. പക്വമായ തീരുമാനങ്ങളോടെ മുന്നോട്ടുപോകാൻ എൽഡിഎഫിനു കഴിയണം. വിജയികൾക്ക് ആശംസകൾ.
കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ തുടർഭരണത്തിനു ജനങ്ങൾ അംഗീകാരം നൽകിയിരിക്കുകയാണ്. പലരും കണക്കുകൂട്ടിയതിനെക്കാളും വലിയ ഭൂരിപക്ഷത്തോടെയാണ് പിണറായി വിജയൻ സർക്കാർ അധികാരം നിലനിർത്തുന്നത്. അഞ്ചുവർഷം ഭരിച്ച ഒരു സർക്കാരിനെതിരേ ഭരണവിരുദ്ധവികാരം ഉയരുക സ്വാഭാവികമാണ്. സർക്കാരുകളെ മാറിമാറി പരീക്ഷിക്കുന്ന പ്രവണതയും ദീർഘനാളായി കേരളത്തിനുണ്ട്. എന്നാൽ, ഇത്തരം ഘടകങ്ങളൊക്കെ മറികടന്ന് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകളോടെ എൽഡിഎഫ് ചരിത്രവിജയം നേടിയിരിക്കുന്നു. 1977-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യമുന്നണി അധികാരം നിലനിർത്തിയതിനുശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഒരു മുന്നണി സർക്കാർ തുടർഭരണം നേടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിനും മുന്നണിക്കും തീർച്ചയായും ഈ മികച്ച വിജയത്തിൽ അഭിമാനിക്കാം. സമ്മതിദായകർ അർപ്പിച്ച പ്രതീക്ഷകൾക്കൊപ്പം ഉയർന്ന് സംസ്ഥാനത്തെ കൂടുതൽ പുരോഗതിയിലേക്കും ജനങ്ങളെ കൂടുതൽ ക്ഷേമത്തിലേക്കും നയിക്കാൻ പുതിയ സർക്കാരിനു കഴിയട്ടെ.
എൽഡിഎഫിന്റെ വിജയത്തിനു പല കാരണങ്ങളും രാഷ്ട്രീയ നിരീക്ഷകർക്കു ചൂണ്ടിക്കാണിക്കാനുണ്ടാവും. രണ്ടു വലിയ പ്രളയങ്ങളും കോവിഡ് മഹാമാരിയും പിണറായി സർക്കാരിന്റെ കാലത്തു കേരളം നേരിട്ട അസാധാരണ സ്ഥിതിവിശേഷങ്ങളായിരുന്നു. ഇവയെ നേരിടുന്നതിൽ സർക്കാർ പ്രകടിപ്പിച്ച മികവും ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ കാര്യക്ഷമതയും പരക്കെ പ്രശംസ നേടി. കോവിഡ് കാലത്തു ദുരിതമനുഭവിച്ച ജനങ്ങൾക്കു സർക്കാർ നൽകിയ സൗജന്യ ഭക്ഷ്യകിറ്റുകൾ വോട്ടർമാരെ വലിയ തോതിൽ സ്വാധീനിക്കുമെന്ന വിലയിരുത്തൽ ശരിയായെന്നാണു തെരഞ്ഞെടുപ്പുഫലം കാണിക്കുന്നത്. സർക്കാരിനെതിരേ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന അഴിമതി ആരോപണങ്ങളും കേന്ദ്ര ഏജൻസികളുടെ അന്വേഷണവും ശബരിമല അടക്കമുള്ള വിഷയങ്ങളും വോട്ടർമാരെ സ്വാധീനിച്ചതായി ഫലങ്ങൾ സൂചിപ്പിക്കുന്നില്ല. മുന്നണിയുടെ ജനകീയാടിത്തറ വിപുലപ്പെടുത്തിയതാണ് എൽഡിഎഫിന്റെ വിജയത്തെ സഹായിച്ച ഒരു ഘടകം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിലായിരുന്ന കേരള കോൺഗ്രസ്-എമ്മിനെയും ലോക്താന്ത്രിക് ജനതാദളിനെയും ഇടതുമുന്നണിയിൽ ഉൾപ്പെടുത്താൻ എൽഡിഎഫ് നേതൃത്വം കാണിച്ച രാഷ്ട്രീയവിവേകത്തിനു ഫലമുണ്ടായെന്നാണു പല മണ്ഡലങ്ങളിലെയും വിജയം സൂചിപ്പിക്കുന്നത്. അതേസമയം, കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണിയും എൽജെഡി നേതാവ് ശ്രേയാംസ് കുമാറും തോറ്റത് ആ പാർട്ടികൾക്കു തിരിച്ചടിയായി എന്നും പറയണം.
ദേശീയ തലത്തിലും ചലനങ്ങളുണ്ടാക്കുന്ന നിർണായകമായ തെരഞ്ഞെടുപ്പാണ് അഞ്ചു സംസ്ഥാനങ്ങളിലായി നടന്നത്. കടുത്ത പോരാട്ടം നടന്ന പശ്ചിമബംഗാളിൽ ബിജെപിയുടെ സർവ സന്നാഹങ്ങളെയും നേരിട്ടു ഭരണം നിലനിർത്താൻ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനായി. തമിഴ്നാട്ടിൽ ഡിഎംകെ അധികാരത്തിലേയ്ക്കു തിരിച്ചുവന്നു. ആസാമിൽ ഭരണം നിലനിർത്താൻ കഴിഞ്ഞതും പുതുച്ചേരിയിൽ എൻ.ആർ. കോൺഗ്രസിന്റെ സഹായത്തോടെ ഭൂരിപക്ഷം നേടിയതും ബിജെപിയുടെ നേട്ടമാണ്. കേന്ദ്രഭരണ കക്ഷിയായ ബിജെപി രാഷ്ട്രജീവിതത്തിന്റെ സകല മണ്ഡലങ്ങളിലും പിടിമുറുക്കുകയും അതിനു ബദലായി നിൽക്കേണ്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദുർബലമാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി ആഗ്രഹിച്ചതുപോലെ നേട്ടമുണ്ടാക്കാൻ അവർക്കു കഴിഞ്ഞില്ലെങ്കിലും കോൺഗ്രസിന്റെ തോൽവി കനത്തതാണ്. കേരളത്തിൽ ഭരണം തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല പശ്ചിമബംഗാളിൽ ഇടതുപക്ഷവുമായി ചേർന്നു സഖ്യമുണ്ടാക്കി മത്സരിച്ചിട്ടുപോലും പ്രകടനം അതീവ ദയനീയമാവുകയും ചെയ്തു.
രാജ്യത്തു സിപിഎമ്മിനു ഭരണമുള്ള ഏക സംസ്ഥാനം കേരളമായിരുന്നു. അതു നിലനിർത്താൻ അവർക്കായി. അതേസമയം രാഹുൽഗാന്ധിയെപ്പോലുള്ള കോൺഗ്രസിന്റെ ദേശീയ നേതാക്കൾ വന്നു പ്രചാരണം നടത്തിയിട്ടും കേരളത്തിൽ യുഡിഎഫിന്റെ പ്രകടനം കഴിഞ്ഞ തവണത്തേക്കാൾ മോശമായി. അതിന്റെ കാരണങ്ങൾ മുന്നണി നേതൃത്വം വിലയിരുത്തട്ടെ. വീണ്ടുവിചാരമില്ലാതെ കേരള കോൺഗ്രസ്- എം പോലുള്ള പാർട്ടികളെ യുഡിഎഫിൽനിന്നു പുറത്താക്കിയതിന്റെ തിരിച്ചടി യുഡിഎഫിനു കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെതുപോലെ ഈ നിയമസഭാ തെരഞ്ഞെടുപ്പിലും മധ്യകേരളത്തിലെങ്കിലും ഉണ്ടായിട്ടുണ്ട്. വലിയ അവകാശവാദങ്ങൾ ഉയർത്തിയ ബിജെപിക്ക് നിലവിലുണ്ടായിരുന്ന ഏക സീറ്റ് പോലും നിലനിർത്താനായില്ല.
ചില മണ്ഡലങ്ങളിലെങ്കിലും അവർ വോട്ടുകച്ചവടം നടത്തി എന്ന ആരോപണവും വരുന്നു. വർഗീയമായ ചില അടിയൊഴുക്കുകൾ ഉണ്ടായതിന്റെ സൂചനകൾ ചില മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളുണ്ട്. ഏതായാലും യുഡിഎഫിനും ബിജെപിക്കും ആത്മപരിശോധനയ്ക്കുള്ള അവസരമാണിത്. പക്വമായ തീരുമാനങ്ങളോടെ മുന്നോട്ടുപോകാൻ എൽഡിഎഫിനു കഴിയണം. വിജയികൾക്ക് ആശംസകൾ.