മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നു തെരഞ്ഞെടുപ്പുകാലത്ത് ബിജെപി നേതാക്കൾ ഉറപ്പു നൽകാറുണ്ട്. ഝാൻസിയിൽ ഉണ്ടായതുപോലുള്ള ദുരനുഭവങ്ങളാണു നേരിടേണ്ടിവരുന്നതെങ്കിൽ അത്തരം ഉറപ്പുകളെ ആരു വിശ്വസിക്കും?
ഉത്തർപ്രദേശിലെ ഝാൻസിയിൽ ട്രെയിൻ യാത്രയ്ക്കിടെ കത്തോലിക്കാ സന്യാസിനിമാരെ അവഹേളിക്കാനും കള്ളക്കേസിൽ കുടുക്കാനും നടന്ന ശ്രമം തികച്ചും നിന്ദ്യവും അപലപനീയവുമാണ്. എസ്എച്ച് സന്യാസിനി സമൂഹത്തിന്റെ ഡൽഹി പ്രൊവിൻസിലെ മലയാളികൾ ഉൾപ്പെടെയുള്ള നാലു സന്യാസിനിമാർക്കാണു ബജരംഗ്ദൾ പ്രവർത്തകരുടെയും പോലീസിന്റെയും ഭാഗത്തുനിന്നു ദുരനുഭവം നേരിട്ടത്. ഒഡീഷയിൽനിന്നുള്ള രണ്ടു യുവ സന്യാസാർഥിനികളെ അവധിക്കു നാട്ടിലാക്കാൻ ഡൽഹിയിൽനിന്ന് ഒഡീഷയിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു മതപരിവർത്തന ആരോപണമുയർത്തി ട്രെയിനിലെ ആക്രമണശ്രമം. മതേതര രാജ്യമായ ഇന്ത്യയിൽ സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും മതത്തിന്റെ പേരിലുള്ള വിവേചനങ്ങളും അവഹേളനങ്ങളും ആക്രമണങ്ങളും തുടരുന്നതു വലിയ നടുക്കവും ആശങ്കയും ഉളവാക്കുന്നു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ന്യൂനപക്ഷദ്രോഹ നടപടികളുടെ തുടർച്ചയാണിതെന്ന അനുമാനത്തിലെത്തുക സ്വാഭാവികം. കേന്ദ്രത്തിൽ നരേന്ദ്ര മോദി അധികാരത്തിലേറിയതുമുതൽ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പല തരത്തിലുള്ള അരക്ഷിത ചിന്തകൾ ഉടലെടുത്തിട്ടുണ്ട് എന്നതു വാസ്തവമാണ്. അതേസമയം, മതത്തിന്റെ പേരിൽ ഒരു പൗരനും വിവേചനം നേരിടേണ്ടിവരില്ല എന്നു പ്രധാനമന്ത്രിയും രാഷ്ട്രപതിയുമൊക്കെ ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്യുന്നു. അതിനിടെ, ഉത്തരേന്ത്യയിലെ ബിജെപി ഭരണ സംസ്ഥാനങ്ങളിലുണ്ടാകുന്ന പല സംഭവങ്ങളും ന്യൂനപക്ഷങ്ങളുടെ പരിഭ്രാന്തി വർധിപ്പിക്കുന്നതാണ്.
വിദ്വേഷത്തിന്റെ പ്രചാരകർ എങ്ങനെയാണ് ഓരോരോ വിവാദങ്ങൾ സൃഷ്ടിച്ചെടുക്കുന്നത് എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ഝാൻസി സംഭവം. ഡൽഹിയിൽനിന്ന് ഒഡീഷയിലേക്കു ട്രെയിനിൽ യാത്ര ചെയ്ത രണ്ടു സന്യാസാർഥിനികൾ സാധാരണവേഷത്തിലും കൂടെയുണ്ടായിരുന്ന രണ്ടു സന്യാസിനികൾ സന്യാസവേഷത്തിലുമായിരുന്നു. സന്യാസാർഥിനിമാരായ രണ്ടുപേരെ മതം മാറ്റാനായി കൊണ്ടുപോകുന്നെന്ന് ആരോപിച്ചാണ് ബജ്രംഗ്ദളുകാർ ബഹളം തുടങ്ങിയത്. തങ്ങൾ ജന്മനാ ക്രൈസ്തവരാണെന്നു സന്യാസാർഥിനികൾ പറഞ്ഞിട്ടും കലഹം നിർത്താൻ അവർ തയാറായില്ല. യാത്രക്കാരിൽ ചിലർ വിവരം അറിയിച്ചതിനെത്തുടർന്നു സ്ഥലത്തെത്തിയ പോലീസ് സന്യാസിനിമാരെ ബലപ്രയോഗത്തിലൂടെ ട്രെയിനിൽനിന്നു പുറത്തിറക്കി പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. സന്യാസിനിമാരുടെ അഭിഭാഷകൻ ഝാൻസി ബിഷപ്സ് ഹൗസുമായും ലക്നോയിലെ ഐജിയുമായും ബന്ധപ്പെട്ടതിനെത്തുടർന്നു പാതിരാത്രിയോടെ വിട്ടയയ്ക്കപ്പെടുന്നതുവരെ അവഹേളനം തുടർന്നു. യുപിയിലെ മതംമാറ്റ നിരോധനനിയമം ദുരുപയോഗിച്ചു സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമമാണു നടന്നതെന്ന് അനുമാനിക്കുന്നു.
ഝാൻസിയിലുണ്ടായത് ഒറ്റപ്പെട്ട സംഭവമല്ല. യുപിയിൽ മാത്രമല്ല, മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ജാർക്കണ്ഡിലും ഒഡീഷയിലുമൊക്കെ ക്രൈസ്തവർക്കു മതതീവ്രവാദികളിൽനിന്നു തുടർച്ചയായി ആക്രമണങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. നാലു ഗോത്രവർഗ പെൺകുട്ടികളോടൊപ്പം യാത്രചെയ്ത മലയാളി സന്യാസിനിയെ മതപരിവർത്തനശ്രമം ആരോപിച്ച് ട്രെയിനിൽനിന്നു വലിച്ചിറക്കി സത്ന സ്റ്റേഷനിൽ തടവിൽവച്ച സംഭവമുണ്ടായത് 2017 ജൂൺ 13-നായിരുന്നു. മധ്യപ്രദേശിലെ ജാബുവ ജില്ലയിൽനിന്ന് നാഗ്പൂരിലേക്കു സമ്മർ ക്യാന്പിനു പോയ 60 ഗോത്രവർഗ കുട്ടികളെ 2017 മേയ് 21-നു രത്ലം റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവച്ചു. 2017 ഡിസംബർ 14ന് മധ്യപ്രദേശിൽ സത്ന മേജർ സെമിനാരിയിലെ 35 വിദ്യാർഥികളെയും 10 വൈദികരെയും വ്യാജ മതപരിവർത്തന ആരോപണം ഉയർത്തി ആക്രമിച്ചതും വാഹനം കത്തിച്ചതും കൊള്ളയടിച്ചതും വാർത്താപ്രാധാന്യം നേടിയ സംഭവമാണ്. ഉത്തരേന്ത്യയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്ന നൂറുകണക്കിനു സംഭവങ്ങൾ ഓരോ വർഷവും ഉണ്ടാകുന്നുണ്ട്. പലപ്പോഴും കേസുപോലും ഉണ്ടാകാറില്ല. അക്രമികൾ ശിക്ഷിക്കപ്പെടുന്നതു വിരളം. ഒഡീഷയിലെ കുഷ്ഠരോഗികൾക്കിടയിൽ പ്രവർത്തിച്ചിരുന്ന ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസും രണ്ടു പുത്രന്മാരും ചുട്ടെരിക്കപ്പെട്ട സംഭവം ഇന്ത്യയിലെ ക്രൈസ്തവരുടെ ഹൃദയത്തിലുണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണു ചൈനയ്ക്കും പാക്കിസ്ഥാനുമൊപ്പം ഇന്ത്യയുമുള്ളത്.
തങ്ങൾക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അതിന്റെ ആചാരാനുഷ്ഠാനങ്ങൾ പിന്തുടരാനും അതു പ്രചരിപ്പിക്കാനും ഭരണഘടന പൗരന്മാർക്ക് അവകാശം നൽകിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ഉന്നത നീതിപീഠങ്ങൾ ഈ അവകാശം ആവർത്തിച്ചു ശരിവച്ചിട്ടുള്ളതുമാണ്. എന്നിട്ടും ഇവിടത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തങ്ങൾ രാജ്യസ്നേഹികളാണെന്നും രാജ്യത്തിന്റെ നിയമങ്ങളൊന്നും തങ്ങൾ ലംഘിക്കുന്നില്ലെന്നും ഭൂരിപക്ഷ മതത്തിലെ തീവ്രവാദി വിഭാഗങ്ങളെ ബോധ്യപ്പെടുത്തേണ്ട അവസ്ഥ ഉണ്ടാകുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. ട്രെയിനിൽ യാത്ര ചെയ്യുന്ന ക്രൈസ്തവർ യാത്രാരേഖകൾക്കു പുറമേ മാമ്മോദീസ സർട്ടിഫിക്കറ്റ് കൂടി കൊണ്ടുനടക്കണോ? നിയമവാഴ്ചയുടെ നഗ്നമായ ലംഘനമാണു ഝാൻസിയിൽ നടന്നത്. നിയമം കൈയിലെടുത്ത അക്രമികൾക്കു പോലീസും കൂട്ടുനിന്നു എന്നതാണ് ഏറെ ഗൗരവതരം. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നു തെരഞ്ഞെടുപ്പുകാലത്ത് ബിജെപി നേതാക്കൾ ഉറപ്പുകൾ നൽകാറുണ്ട്. ഝാൻസിയിൽ ഉണ്ടായതുപോലുള്ള ദുരനുഭവങ്ങളാണു നേരിടേണ്ടിവരുന്നതെങ്കിൽ അത്തരം ഉറപ്പുകളെ ആരു വിശ്വസിക്കും?
ഉത്തർപ്രദേശിലെ ഝാൻസിയിൽ ട്രെയിൻ യാത്രയ്ക്കിടെ കത്തോലിക്കാ സന്യാസിനിമാരെ അവഹേളിക്കാനും കള്ളക്കേസിൽ കുടുക്കാനും നടന്ന ശ്രമം തികച്ചും നിന്ദ്യവും അപലപനീയവുമാണ്. എസ്എച്ച് സന്യാസിനി സമൂഹത്തിന്റെ ഡൽഹി പ്രൊവിൻസിലെ മലയാളികൾ ഉൾപ്പെടെയുള്ള നാലു സന്യാസിനിമാർക്കാണു ബജരംഗ്ദൾ പ്രവർത്തകരുടെയും പോലീസിന്റെയും ഭാഗത്തുനിന്നു ദുരനുഭവം നേരിട്ടത്. ഒഡീഷയിൽനിന്നുള്ള രണ്ടു യുവ സന്യാസാർഥിനികളെ അവധിക്കു നാട്ടിലാക്കാൻ ഡൽഹിയിൽനിന്ന് ഒഡീഷയിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു മതപരിവർത്തന ആരോപണമുയർത്തി ട്രെയിനിലെ ആക്രമണശ്രമം. മതേതര രാജ്യമായ ഇന്ത്യയിൽ സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും മതത്തിന്റെ പേരിലുള്ള വിവേചനങ്ങളും അവഹേളനങ്ങളും ആക്രമണങ്ങളും തുടരുന്നതു വലിയ നടുക്കവും ആശങ്കയും ഉളവാക്കുന്നു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ന്യൂനപക്ഷദ്രോഹ നടപടികളുടെ തുടർച്ചയാണിതെന്ന അനുമാനത്തിലെത്തുക സ്വാഭാവികം. കേന്ദ്രത്തിൽ നരേന്ദ്ര മോദി അധികാരത്തിലേറിയതുമുതൽ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പല തരത്തിലുള്ള അരക്ഷിത ചിന്തകൾ ഉടലെടുത്തിട്ടുണ്ട് എന്നതു വാസ്തവമാണ്. അതേസമയം, മതത്തിന്റെ പേരിൽ ഒരു പൗരനും വിവേചനം നേരിടേണ്ടിവരില്ല എന്നു പ്രധാനമന്ത്രിയും രാഷ്ട്രപതിയുമൊക്കെ ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്യുന്നു. അതിനിടെ, ഉത്തരേന്ത്യയിലെ ബിജെപി ഭരണ സംസ്ഥാനങ്ങളിലുണ്ടാകുന്ന പല സംഭവങ്ങളും ന്യൂനപക്ഷങ്ങളുടെ പരിഭ്രാന്തി വർധിപ്പിക്കുന്നതാണ്.
വിദ്വേഷത്തിന്റെ പ്രചാരകർ എങ്ങനെയാണ് ഓരോരോ വിവാദങ്ങൾ സൃഷ്ടിച്ചെടുക്കുന്നത് എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ഝാൻസി സംഭവം. ഡൽഹിയിൽനിന്ന് ഒഡീഷയിലേക്കു ട്രെയിനിൽ യാത്ര ചെയ്ത രണ്ടു സന്യാസാർഥിനികൾ സാധാരണവേഷത്തിലും കൂടെയുണ്ടായിരുന്ന രണ്ടു സന്യാസിനികൾ സന്യാസവേഷത്തിലുമായിരുന്നു. സന്യാസാർഥിനിമാരായ രണ്ടുപേരെ മതം മാറ്റാനായി കൊണ്ടുപോകുന്നെന്ന് ആരോപിച്ചാണ് ബജ്രംഗ്ദളുകാർ ബഹളം തുടങ്ങിയത്. തങ്ങൾ ജന്മനാ ക്രൈസ്തവരാണെന്നു സന്യാസാർഥിനികൾ പറഞ്ഞിട്ടും കലഹം നിർത്താൻ അവർ തയാറായില്ല. യാത്രക്കാരിൽ ചിലർ വിവരം അറിയിച്ചതിനെത്തുടർന്നു സ്ഥലത്തെത്തിയ പോലീസ് സന്യാസിനിമാരെ ബലപ്രയോഗത്തിലൂടെ ട്രെയിനിൽനിന്നു പുറത്തിറക്കി പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. സന്യാസിനിമാരുടെ അഭിഭാഷകൻ ഝാൻസി ബിഷപ്സ് ഹൗസുമായും ലക്നോയിലെ ഐജിയുമായും ബന്ധപ്പെട്ടതിനെത്തുടർന്നു പാതിരാത്രിയോടെ വിട്ടയയ്ക്കപ്പെടുന്നതുവരെ അവഹേളനം തുടർന്നു. യുപിയിലെ മതംമാറ്റ നിരോധനനിയമം ദുരുപയോഗിച്ചു സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമമാണു നടന്നതെന്ന് അനുമാനിക്കുന്നു.
ഝാൻസിയിലുണ്ടായത് ഒറ്റപ്പെട്ട സംഭവമല്ല. യുപിയിൽ മാത്രമല്ല, മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ജാർക്കണ്ഡിലും ഒഡീഷയിലുമൊക്കെ ക്രൈസ്തവർക്കു മതതീവ്രവാദികളിൽനിന്നു തുടർച്ചയായി ആക്രമണങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. നാലു ഗോത്രവർഗ പെൺകുട്ടികളോടൊപ്പം യാത്രചെയ്ത മലയാളി സന്യാസിനിയെ മതപരിവർത്തനശ്രമം ആരോപിച്ച് ട്രെയിനിൽനിന്നു വലിച്ചിറക്കി സത്ന സ്റ്റേഷനിൽ തടവിൽവച്ച സംഭവമുണ്ടായത് 2017 ജൂൺ 13-നായിരുന്നു. മധ്യപ്രദേശിലെ ജാബുവ ജില്ലയിൽനിന്ന് നാഗ്പൂരിലേക്കു സമ്മർ ക്യാന്പിനു പോയ 60 ഗോത്രവർഗ കുട്ടികളെ 2017 മേയ് 21-നു രത്ലം റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവച്ചു. 2017 ഡിസംബർ 14ന് മധ്യപ്രദേശിൽ സത്ന മേജർ സെമിനാരിയിലെ 35 വിദ്യാർഥികളെയും 10 വൈദികരെയും വ്യാജ മതപരിവർത്തന ആരോപണം ഉയർത്തി ആക്രമിച്ചതും വാഹനം കത്തിച്ചതും കൊള്ളയടിച്ചതും വാർത്താപ്രാധാന്യം നേടിയ സംഭവമാണ്. ഉത്തരേന്ത്യയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്ന നൂറുകണക്കിനു സംഭവങ്ങൾ ഓരോ വർഷവും ഉണ്ടാകുന്നുണ്ട്. പലപ്പോഴും കേസുപോലും ഉണ്ടാകാറില്ല. അക്രമികൾ ശിക്ഷിക്കപ്പെടുന്നതു വിരളം. ഒഡീഷയിലെ കുഷ്ഠരോഗികൾക്കിടയിൽ പ്രവർത്തിച്ചിരുന്ന ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസും രണ്ടു പുത്രന്മാരും ചുട്ടെരിക്കപ്പെട്ട സംഭവം ഇന്ത്യയിലെ ക്രൈസ്തവരുടെ ഹൃദയത്തിലുണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണു ചൈനയ്ക്കും പാക്കിസ്ഥാനുമൊപ്പം ഇന്ത്യയുമുള്ളത്.
തങ്ങൾക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അതിന്റെ ആചാരാനുഷ്ഠാനങ്ങൾ പിന്തുടരാനും അതു പ്രചരിപ്പിക്കാനും ഭരണഘടന പൗരന്മാർക്ക് അവകാശം നൽകിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ഉന്നത നീതിപീഠങ്ങൾ ഈ അവകാശം ആവർത്തിച്ചു ശരിവച്ചിട്ടുള്ളതുമാണ്. എന്നിട്ടും ഇവിടത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തങ്ങൾ രാജ്യസ്നേഹികളാണെന്നും രാജ്യത്തിന്റെ നിയമങ്ങളൊന്നും തങ്ങൾ ലംഘിക്കുന്നില്ലെന്നും ഭൂരിപക്ഷ മതത്തിലെ തീവ്രവാദി വിഭാഗങ്ങളെ ബോധ്യപ്പെടുത്തേണ്ട അവസ്ഥ ഉണ്ടാകുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. ട്രെയിനിൽ യാത്ര ചെയ്യുന്ന ക്രൈസ്തവർ യാത്രാരേഖകൾക്കു പുറമേ മാമ്മോദീസ സർട്ടിഫിക്കറ്റ് കൂടി കൊണ്ടുനടക്കണോ? നിയമവാഴ്ചയുടെ നഗ്നമായ ലംഘനമാണു ഝാൻസിയിൽ നടന്നത്. നിയമം കൈയിലെടുത്ത അക്രമികൾക്കു പോലീസും കൂട്ടുനിന്നു എന്നതാണ് ഏറെ ഗൗരവതരം. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നു തെരഞ്ഞെടുപ്പുകാലത്ത് ബിജെപി നേതാക്കൾ ഉറപ്പുകൾ നൽകാറുണ്ട്. ഝാൻസിയിൽ ഉണ്ടായതുപോലുള്ള ദുരനുഭവങ്ങളാണു നേരിടേണ്ടിവരുന്നതെങ്കിൽ അത്തരം ഉറപ്പുകളെ ആരു വിശ്വസിക്കും?