തൊഴിലുറപ്പു പദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനങ്ങളിലൊന്നാണു കേരളം. നടപ്പു സാന്പത്തികവർഷം 15.65 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾ കേരളത്തിലുണ്ടായിരുന്നതിൽ 80 ശതമാനവും സ്ത്രീകളായിരുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതി എന്ന് ഔദ്യോഗിക നാമമുള്ള തൊഴിലുറപ്പു പദ്ധതി പ്രകാരം പണിയെടുക്കുന്ന കേരളത്തിലെ തൊഴിലാളികൾക്കു വേതനം വർധിപ്പിച്ചു നൽകേണ്ടതില്ലെന്ന കേന്ദ്രസർക്കാരിന്റെ തീരുമാനം സംസ്ഥാനത്തോടുള്ള വിവേചനത്തിന്റെ മറ്റൊരു ഉദാഹരണമാണോ? 2021-22 സാന്പത്തികവർഷത്തിൽ മറ്റു പല സംസ്ഥാനങ്ങളിലെയും തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള പ്രതിദിന വേതനത്തിൽ വർധന പ്രഖ്യാപിച്ചപ്പോൾ കേരളത്തിൽ പഴയ കൂലി തുടരുമെന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഈ പദ്ധതിപ്രകാരം വേതനം നൽകുന്നതു പൊതുഖജനാവിൽ നിന്നായതിനാൽ വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ വേതനം നിശ്ചയിക്കുന്നതു കേന്ദ്രസർക്കാരാണ്. അതിൽ പ്രകടമായ വിവേചനമുണ്ടാകുന്നത് ദേശീയ ഐക്യത്തെ ശക്തിപ്പെടുത്തുന്ന നടപടിയല്ല. കേരളത്തിലെ വേതനം വർധിപ്പിക്കാത്തതിന്റെ കാരണം ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള വിശദീകരണം വന്നിട്ടില്ല എന്നതും ചൂണ്ടിക്കാട്ടേണ്ടതുണ്ട്.
ഗ്രാമീണജനതയുടെ ദാരിദ്ര്യവും തൊഴിലില്ലായ്മയും നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 2005-ൽ അന്നത്തെ യുപിഎ സർക്കാർ തൊഴിലുറപ്പു പദ്ധതി ആവിഷ്കരിച്ചത്. ഗുണഭോക്താക്കൾക്ക് പ്രതിവർഷം 100 ദിവസമെങ്കിലും തൊഴിൽ നൽകുമെന്ന് ഉറപ്പാക്കുന്നതായിരുന്നു പദ്ധതി. അതതു സംസ്ഥാനങ്ങളിലെ ജീവിതനിലവാരസൂചിക അനുസരിച്ചാണ് ഓരോ സംസ്ഥാനത്തെയും തൊഴിലുറപ്പ് ദിവസവേതനം നിശ്ചയിക്കുന്നത്. ഉയർന്ന വേതനത്തിന്റെ കാര്യത്തിൽ രാജ്യത്തു മൂന്നാം സ്ഥാനത്തായിരുന്നു കേരളം. ഹരിയാനയും സിക്കിമുമായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങളിൽ. കഴിഞ്ഞവർഷം മാർച്ചിലാണ് കേരളത്തിലെ ദിവസവേതനം 20 രൂപ വർധിപ്പിച്ച് 291 രൂപയാക്കിയത്. ഇക്കൊല്ലം ഒരു രൂപപോലും കൂട്ടിയില്ല. അതേസമയം ഹരിയാനയിൽ 309 രൂപ ആയിരുന്ന ദിവസവേതനം 315 രൂപയായും സിക്കിമിൽ 308 രൂപയായിരുന്നത് 318 രൂപയായും വർധിപ്പിച്ചു. ഉപഭോക്തൃ വിലസൂചികയും വിലക്കയറ്റവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചാണ് ഓരോ വർഷവും വേതനത്തിൽ വർധന വരുത്തുന്നതെന്നു കേന്ദ്ര മാനദണ്ഡത്തിൽ പറയുന്നു. അങ്ങനെയെങ്കിൽ കേരളത്തിലും വിലക്കയറ്റം വൻതോതിൽ ഉണ്ടായിട്ടുണ്ട്. പിന്നെന്തുകൊണ്ട് ഇവിടത്തെ വേതനം വർധിപ്പിക്കുന്നില്ല? കേന്ദ്രസർക്കാർ ഉത്തരം പറയാൻ ബാധ്യസ്ഥമാണ്.
യുപിഎ സർക്കാർ നടപ്പാക്കിയ മികച്ച ജനക്ഷേമ പരിപാടികളിലൊന്നാണു തൊഴിലുറപ്പു പദ്ധതി. ഉത്തരേന്ത്യയിലെ ദരിദ്രകോടികളിൽപ്പെട്ട പലരും വയറുനിറച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങിയത് ഈ പദ്ധതി വന്നതിനുശേഷമാണ്. വൻകിട ഭൂവുടമകളുടെ ചൂഷണത്തിൽനിന്നു പാവപ്പെട്ട കർഷകത്തൊഴിലാളികൾക്കു മോചനം നേടാനും ഈ പദ്ധതി സഹായിച്ചു. രാജ്യത്തെ 12.7 കോടി കുടുംബങ്ങളാണ് ഈ പദ്ധതിയിൽ ഗുണഭോക്താക്കളായി രജിസ്റ്റർ ചെയ്തത്. തൊഴിലുറപ്പു പദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനങ്ങളിലൊന്നാണു കേരളം. നടപ്പു സാന്പത്തികവർഷം 15.65 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾ കേരളത്തിലുണ്ടായിരുന്നതിൽ 80 ശതമാനവും സ്ത്രീകളായിരുന്നു. മറുനാട്ടിൽ ചെന്നാൽ ഏതു തൊഴിലും 100 ശതമാനം ആത്മാർഥതയോടെ കഠിനാധ്വാനം ചെയ്യുന്ന മലയാളികൾ സ്വന്തം നാട്ടിൽ മെയ്യനങ്ങാതെ കൂലി വാങ്ങാൻ ശ്രമിക്കുന്നവരാണ് എന്നൊരാക്ഷേപമുണ്ട്. ഈ അലസ മനോഭാവം പിന്തുടർന്ന് പണി ചെയ്യാതെ വെറുതേ സൊറ പറഞ്ഞിരിക്കുന്നവരാണു പല തൊഴിലുറപ്പ് തൊഴിലാളികളും എന്നു വിമർശിക്കുന്നവരുമുണ്ട് എന്ന കാര്യവും മറക്കുന്നില്ല. എങ്കിലും സംസ്ഥാനത്തെ കർഷകത്തൊഴിലാളികൾക്കു സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനത്തെക്കാൾ 40-50 ശതമാനം കുറവാണ് തൊഴിലുറപ്പ് തൊഴിലാളികൾക്കു കിട്ടുന്ന വേതനമെന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ട്.
കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്തെ കോടിക്കണക്കിനു കുടുംബങ്ങളെ പട്ടിണിമരണത്തിൽനിന്നു രക്ഷിച്ചതു തൊഴിലുറപ്പു പദ്ധതിയാണ്. 2020-ൽ മൊത്തം 10.32 കോടി പേരാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളായത്. കേരളം കോവിഡ് കാലത്ത് തൊഴിലുറപ്പ് പദ്ധതിയിൽപെട്ടവർക്കായി1.32 കോടി തൊഴിൽദിനങ്ങൾ സൃഷ്ടിക്കുകയും 498 കോടി രൂപ തൊഴിലുറപ്പ് ഫണ്ടിൽനിന്നു ചെലവഴിക്കുകയും ചെയ്തു. വരുമാനവും തൊഴിലുമില്ലാതെ ജനങ്ങൾ നരകിച്ച കാലത്ത് ഇത് എത്ര വലിയ ആശ്വാസമായിത്തീർന്നെന്ന് അതിന്റെ പ്രയോജനം ലഭിച്ചവർക്കേ മനസിലാകൂ. കോവിഡിന്റെ ആഘാതത്തിൽനിന്നു കരകയറാത്ത രാജ്യത്ത് തൊഴിലുറപ്പ് പദ്ധതിക്കു കൂടുതൽ വിഹിതം കേന്ദ്രസർക്കാർ മാറ്റിവയ്ക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഈവർഷത്തെ കേന്ദ്രബജറ്റിൽ അതിനായി മാറ്റിവച്ചത് കഴിഞ്ഞവർഷം ചെലവാക്കിയതിനേക്കാൾ 38,500 കോടി രൂപ കുറവായിരുന്നു. വൻകിട കോർപറേറ്റുകളെയും ബിസിനസുകാരെയും സഹായിക്കുന്നതിനു ലക്ഷം കോടികളുടെ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുന്ന സർക്കാരിനു പട്ടിണിപ്പാവങ്ങളുടെ കണ്ണീർ കാണാൻ കഴിയില്ലെന്നുണ്ടോ? ഈ നിഷേധാത്മക സമീപനത്തിന്റെ തുടർച്ചയാണ് കേരളത്തിലെ തൊഴിലുറപ്പ് വേതനം വർധിപ്പിക്കേണ്ടതില്ലെന്ന തീരുമാനവും. ആത്മനിർഭർ ഭാരതിനെപ്പറ്റി വാചാലമാകുന്നവർ പാവങ്ങളുടെ കഞ്ഞിയിൽ കല്ലിടുന്ന നയം തുടരുന്നതു തീർത്തും നിരാശാജനകമാണ്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതി എന്ന് ഔദ്യോഗിക നാമമുള്ള തൊഴിലുറപ്പു പദ്ധതി പ്രകാരം പണിയെടുക്കുന്ന കേരളത്തിലെ തൊഴിലാളികൾക്കു വേതനം വർധിപ്പിച്ചു നൽകേണ്ടതില്ലെന്ന കേന്ദ്രസർക്കാരിന്റെ തീരുമാനം സംസ്ഥാനത്തോടുള്ള വിവേചനത്തിന്റെ മറ്റൊരു ഉദാഹരണമാണോ? 2021-22 സാന്പത്തികവർഷത്തിൽ മറ്റു പല സംസ്ഥാനങ്ങളിലെയും തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള പ്രതിദിന വേതനത്തിൽ വർധന പ്രഖ്യാപിച്ചപ്പോൾ കേരളത്തിൽ പഴയ കൂലി തുടരുമെന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഈ പദ്ധതിപ്രകാരം വേതനം നൽകുന്നതു പൊതുഖജനാവിൽ നിന്നായതിനാൽ വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ വേതനം നിശ്ചയിക്കുന്നതു കേന്ദ്രസർക്കാരാണ്. അതിൽ പ്രകടമായ വിവേചനമുണ്ടാകുന്നത് ദേശീയ ഐക്യത്തെ ശക്തിപ്പെടുത്തുന്ന നടപടിയല്ല. കേരളത്തിലെ വേതനം വർധിപ്പിക്കാത്തതിന്റെ കാരണം ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള വിശദീകരണം വന്നിട്ടില്ല എന്നതും ചൂണ്ടിക്കാട്ടേണ്ടതുണ്ട്.
ഗ്രാമീണജനതയുടെ ദാരിദ്ര്യവും തൊഴിലില്ലായ്മയും നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 2005-ൽ അന്നത്തെ യുപിഎ സർക്കാർ തൊഴിലുറപ്പു പദ്ധതി ആവിഷ്കരിച്ചത്. ഗുണഭോക്താക്കൾക്ക് പ്രതിവർഷം 100 ദിവസമെങ്കിലും തൊഴിൽ നൽകുമെന്ന് ഉറപ്പാക്കുന്നതായിരുന്നു പദ്ധതി. അതതു സംസ്ഥാനങ്ങളിലെ ജീവിതനിലവാരസൂചിക അനുസരിച്ചാണ് ഓരോ സംസ്ഥാനത്തെയും തൊഴിലുറപ്പ് ദിവസവേതനം നിശ്ചയിക്കുന്നത്. ഉയർന്ന വേതനത്തിന്റെ കാര്യത്തിൽ രാജ്യത്തു മൂന്നാം സ്ഥാനത്തായിരുന്നു കേരളം. ഹരിയാനയും സിക്കിമുമായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങളിൽ. കഴിഞ്ഞവർഷം മാർച്ചിലാണ് കേരളത്തിലെ ദിവസവേതനം 20 രൂപ വർധിപ്പിച്ച് 291 രൂപയാക്കിയത്. ഇക്കൊല്ലം ഒരു രൂപപോലും കൂട്ടിയില്ല. അതേസമയം ഹരിയാനയിൽ 309 രൂപ ആയിരുന്ന ദിവസവേതനം 315 രൂപയായും സിക്കിമിൽ 308 രൂപയായിരുന്നത് 318 രൂപയായും വർധിപ്പിച്ചു. ഉപഭോക്തൃ വിലസൂചികയും വിലക്കയറ്റവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചാണ് ഓരോ വർഷവും വേതനത്തിൽ വർധന വരുത്തുന്നതെന്നു കേന്ദ്ര മാനദണ്ഡത്തിൽ പറയുന്നു. അങ്ങനെയെങ്കിൽ കേരളത്തിലും വിലക്കയറ്റം വൻതോതിൽ ഉണ്ടായിട്ടുണ്ട്. പിന്നെന്തുകൊണ്ട് ഇവിടത്തെ വേതനം വർധിപ്പിക്കുന്നില്ല? കേന്ദ്രസർക്കാർ ഉത്തരം പറയാൻ ബാധ്യസ്ഥമാണ്.
യുപിഎ സർക്കാർ നടപ്പാക്കിയ മികച്ച ജനക്ഷേമ പരിപാടികളിലൊന്നാണു തൊഴിലുറപ്പു പദ്ധതി. ഉത്തരേന്ത്യയിലെ ദരിദ്രകോടികളിൽപ്പെട്ട പലരും വയറുനിറച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങിയത് ഈ പദ്ധതി വന്നതിനുശേഷമാണ്. വൻകിട ഭൂവുടമകളുടെ ചൂഷണത്തിൽനിന്നു പാവപ്പെട്ട കർഷകത്തൊഴിലാളികൾക്കു മോചനം നേടാനും ഈ പദ്ധതി സഹായിച്ചു. രാജ്യത്തെ 12.7 കോടി കുടുംബങ്ങളാണ് ഈ പദ്ധതിയിൽ ഗുണഭോക്താക്കളായി രജിസ്റ്റർ ചെയ്തത്. തൊഴിലുറപ്പു പദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനങ്ങളിലൊന്നാണു കേരളം. നടപ്പു സാന്പത്തികവർഷം 15.65 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾ കേരളത്തിലുണ്ടായിരുന്നതിൽ 80 ശതമാനവും സ്ത്രീകളായിരുന്നു. മറുനാട്ടിൽ ചെന്നാൽ ഏതു തൊഴിലും 100 ശതമാനം ആത്മാർഥതയോടെ കഠിനാധ്വാനം ചെയ്യുന്ന മലയാളികൾ സ്വന്തം നാട്ടിൽ മെയ്യനങ്ങാതെ കൂലി വാങ്ങാൻ ശ്രമിക്കുന്നവരാണ് എന്നൊരാക്ഷേപമുണ്ട്. ഈ അലസ മനോഭാവം പിന്തുടർന്ന് പണി ചെയ്യാതെ വെറുതേ സൊറ പറഞ്ഞിരിക്കുന്നവരാണു പല തൊഴിലുറപ്പ് തൊഴിലാളികളും എന്നു വിമർശിക്കുന്നവരുമുണ്ട് എന്ന കാര്യവും മറക്കുന്നില്ല. എങ്കിലും സംസ്ഥാനത്തെ കർഷകത്തൊഴിലാളികൾക്കു സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനത്തെക്കാൾ 40-50 ശതമാനം കുറവാണ് തൊഴിലുറപ്പ് തൊഴിലാളികൾക്കു കിട്ടുന്ന വേതനമെന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ട്.
കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്തെ കോടിക്കണക്കിനു കുടുംബങ്ങളെ പട്ടിണിമരണത്തിൽനിന്നു രക്ഷിച്ചതു തൊഴിലുറപ്പു പദ്ധതിയാണ്. 2020-ൽ മൊത്തം 10.32 കോടി പേരാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളായത്. കേരളം കോവിഡ് കാലത്ത് തൊഴിലുറപ്പ് പദ്ധതിയിൽപെട്ടവർക്കായി1.32 കോടി തൊഴിൽദിനങ്ങൾ സൃഷ്ടിക്കുകയും 498 കോടി രൂപ തൊഴിലുറപ്പ് ഫണ്ടിൽനിന്നു ചെലവഴിക്കുകയും ചെയ്തു. വരുമാനവും തൊഴിലുമില്ലാതെ ജനങ്ങൾ നരകിച്ച കാലത്ത് ഇത് എത്ര വലിയ ആശ്വാസമായിത്തീർന്നെന്ന് അതിന്റെ പ്രയോജനം ലഭിച്ചവർക്കേ മനസിലാകൂ. കോവിഡിന്റെ ആഘാതത്തിൽനിന്നു കരകയറാത്ത രാജ്യത്ത് തൊഴിലുറപ്പ് പദ്ധതിക്കു കൂടുതൽ വിഹിതം കേന്ദ്രസർക്കാർ മാറ്റിവയ്ക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഈവർഷത്തെ കേന്ദ്രബജറ്റിൽ അതിനായി മാറ്റിവച്ചത് കഴിഞ്ഞവർഷം ചെലവാക്കിയതിനേക്കാൾ 38,500 കോടി രൂപ കുറവായിരുന്നു. വൻകിട കോർപറേറ്റുകളെയും ബിസിനസുകാരെയും സഹായിക്കുന്നതിനു ലക്ഷം കോടികളുടെ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുന്ന സർക്കാരിനു പട്ടിണിപ്പാവങ്ങളുടെ കണ്ണീർ കാണാൻ കഴിയില്ലെന്നുണ്ടോ? ഈ നിഷേധാത്മക സമീപനത്തിന്റെ തുടർച്ചയാണ് കേരളത്തിലെ തൊഴിലുറപ്പ് വേതനം വർധിപ്പിക്കേണ്ടതില്ലെന്ന തീരുമാനവും. ആത്മനിർഭർ ഭാരതിനെപ്പറ്റി വാചാലമാകുന്നവർ പാവങ്ങളുടെ കഞ്ഞിയിൽ കല്ലിടുന്ന നയം തുടരുന്നതു തീർത്തും നിരാശാജനകമാണ്.