വിവിധ സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ എന്ന രാഷ്ട്രം.
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഇവിടെ അധികാരങ്ങൾ വ്യക്തമായി വിഭജിച്ചു നൽകിയിട്ടുണ്ട്. ബഹുസ്വരതയും വൈജാത്യങ്ങളും സംരക്ഷിക്കുന്നതോടൊപ്പം രാജ്യത്തിന്റെ ഫെഡറൽ ഘടന നിലനിൽക്കുകയും ചെയ്യേണ്ടതുണ്ട്.
ഡൽഹി ദേശീയ തലസ്ഥാനപ്രദേശത്തു മന്ത്രിസഭയുടെ അധികാരം കുറച്ച് ലഫ്റ്റനന്റ് ഗവർണറുടെ അധികാരങ്ങൾ വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടു കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച ബിൽ രാജ്യത്തെ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന മറ്റൊരു നടപടിയായിത്തീരുമോയെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കു കടകവിരുദ്ധമാണ് ഈ ബില്ലെന്നും ഭരണഘടനാവിരുദ്ധമായ ഈ നടപടിയെ ശക്തമായി എതിർക്കുന്നുവെന്നും ആം ആദ്മി പാർട്ടി നേതാവായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പ്രതികരിച്ചിട്ടുണ്ട്. ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടതിന്റെ പ്രതികാരം തീർക്കാനാണു സംസ്ഥാന സർക്കാരിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ വരുതിയിൽ വരാത്ത പല സംസ്ഥാനങ്ങളിലും ഭരണകൂടത്തെ നിയന്ത്രണത്തിലാക്കാൻ ബിജെപിയും കേന്ദ്രസർക്കാരും നടത്തുന്ന കളികൾ കാണുന്നവർക്ക് ആം ആദ്മി പാർട്ടിയുടെ ആരോപണത്തിൽ കഴന്പുണ്ടെന്നു കരുതേണ്ടിവരും.
തെരഞ്ഞെടുക്കപ്പെട്ട നിയമസഭയും സംസ്ഥാനങ്ങളുടെ ചില അധികാരങ്ങളുമുള്ള കേന്ദ്രഭരണപ്രദേശമാണ് 1991-ൽ 69-ാം ഭരണഘടനാഭേദഗതിയിലൂടെ രൂപീകൃതമായ ഡൽഹി ദേശീയ തലസ്ഥാനപ്രദേശം. അവിടെ പോലീസിന്റെയും ക്രമസമാധാന പാലനത്തിന്റെയും ഭൂമിയുടെയും ചുമതല കേന്ദ്രസർക്കാരിനാണ്. ശേഷിച്ച വിഷയങ്ങളിൽ അവിടത്തെ നിയമസഭയ്ക്കു നിയമനിർമാണം നടത്താം. പോലീസ്, ക്രമസമാധാനം, ഭൂമി എന്നിവയൊഴികെയുള്ള ദൈനംദിന കാര്യങ്ങളിൽ ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനു തീരുമാനങ്ങളെടുക്കാമെന്നു 2018 ജൂലൈ നാലിലെ സുപ്രധാന വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുമുണ്ട്. നിർദിഷ്ട നിയമഭേദഗതി അംഗീകരിക്കപ്പെട്ടാൽ അവിടെ മന്ത്രിസഭയേക്കാൾ അധികാരം ലഫ്. ഗവർണർക്കാവും. ലഫ്. ഗവർണറെ ഉപയോഗിച്ചു ഡൽഹിയിൽ പിൻവാതിൽ ഭരണം നടത്താനാണു കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് ആം ആദ്മി പാർട്ടി ആരോപിക്കുന്നു. പുതുച്ചേരിയിൽ ലഫ്. ഗവർണർ ആയിരുന്ന കിരൺ ബേദിയുടെ സഹായത്തോടെ അവിടത്തെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയ നീക്കങ്ങൾ അവസാനം വിജയംകണ്ടത് മറക്കാൻ കാലമായിട്ടില്ല.
തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിലെ ഒരു മാർഗം മാത്രമാണെന്നും കൂടെക്കൂടെ തെരഞ്ഞെടുപ്പുകൾ നടത്തുന്നതു ഭരണത്തെ പിന്നോട്ടടിക്കുമെന്നും ബിജെപിയുടെ ഒരു ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് അടുത്തയിടെ പറഞ്ഞതു വലിയ വിവാദമായിരുന്നു. ഭരണമാണു പ്രധാനമെന്നും കൂടുതൽ തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിനു നല്ലതല്ലെന്നും നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിതാഭ് കാന്ത് പറഞ്ഞതും ഇതോടു ചേർത്തുവായിക്കണം. ജനാധിപത്യ ഭരണസന്പ്രദായത്തിനു ഭീഷണികൾ കൂടിക്കൂടിവരുന്നത് ഒട്ടും ശുഭകരമല്ല.
ഇന്ത്യൻ ഭരണഘടനയനുസരിച്ചു സംസ്ഥാനങ്ങളിൽ ഗവർണറും കേന്ദ്രഭരണ പ്രദേശങ്ങളിൽ ലഫ്. ഗവർണറുമാണു സർക്കാരിന്റെ നൈയാമിക തലവൻ. ഡൽഹിക്കു പൂർണ സംസ്ഥാന പദവി ലഭിച്ചിട്ടില്ലാത്തതിനാൽ അവിടെയും ലഫ്. ഗവർണറാണുള്ളത്. ഗവർണറുണ്ടെങ്കിലും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്ന മന്ത്രിസഭയ്ക്കാണു സംസ്ഥാനങ്ങളുടെ ഭരണനിർവഹണാധികാരം ഭരണഘടനപ്രകാരം നൽകപ്പെട്ടിട്ടുള്ളത്. ഗവർണറെ നിയമിക്കുന്നതു കേന്ദ്ര സർക്കാരായതിനാൽ ഗവർണർ കേന്ദ്രത്തിന്റെ പ്രതിനിധിയാണെന്നു പറയാം. ഗവർണറും ജനങ്ങൾ തെരഞ്ഞെടുക്കുന്ന മന്ത്രിസഭയും ഒത്തൊരുമയോടെ പോകുന്നതാണ് ആരോഗ്യകരമായ ജനാധിപത്യ വഴക്കം. കേന്ദ്രവും സംസ്ഥാനവും ഒരേ കക്ഷിതന്നെ ഭരിക്കുന്പോൾ ഗവർണറും മന്ത്രിസഭയും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായാലും അതു പരിധി വിടാറില്ല. വ്യത്യസ്ത കക്ഷികളാണെങ്കിൽ ഇരുകൂട്ടരും പക്വതയോടെ പെരുമാറിയില്ലെങ്കിൽ പ്രശ്നമുണ്ടാകാം. ഗവർണറെ ഉപയോഗിച്ചു സംസ്ഥാന ഭരണത്തിൽ കേന്ദ്രം കൈകടത്താൻ ശ്രമിക്കുന്നുവെന്ന പരാതി അടുത്ത കാലത്തായി വർധിച്ചുവരുന്നുണ്ട്. ഗവർണറെ ഉപയോഗിച്ചു മന്ത്രിസഭയെ മറിച്ചിട്ടതിനും പുതിയ മന്ത്രിസഭയെ അധികാരത്തിലേറ്റിയതിനും ഉദാഹരണങ്ങൾ നിരവധി. അതിന്റെയൊക്കെ തുടർച്ചയാണു ഡൽഹിയിലെ പുതിയ നിയമഭേദഗതി നീക്കമെങ്കിൽ അതപകടമാണ്.
വിവിധ സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ എന്ന രാഷ്ട്രം. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഇവിടെ അധികാരങ്ങൾ വ്യക്തമായി വിഭജിച്ചു നൽകിയിട്ടുണ്ട്. വ്യത്യസ്തമായ ഭാഷകളും സംസ്കാരങ്ങളും ജീവിതരീതികളും ഭൂമിശാസ്ത്ര വൈവിധ്യങ്ങളുമുള്ള രാജ്യമായതിനാൽ ഓരോ സംസ്ഥാനത്തിനും അവിടത്തെ പ്രത്യേകതകൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി നാടിന്റെ പുരോഗതിയും വികസനവും കൈവരിക്കുന്നതിനുള്ള നയങ്ങളും നിയമങ്ങളും രൂപവത്കരിക്കാൻ കഴിയുമെന്നതാണു ഫെഡറൽ ഘടനയുടെ സവിശേഷത. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ ശക്തിയെന്നു പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ഈ പശ്ചാത്തലത്തിലാണ്. എന്നാൽ, വൈജാത്യങ്ങളെ അവഗണിച്ച്, ഇന്ത്യ ഒരേ സംസ്കാരമുള്ള, ഏക ശിലാഖണ്ഡരൂപത്തിലുള്ള രാഷ്ട്രമായിത്തീരണമെന്ന പ്രത്യയശാസ്ത്രം പിന്തുടരുന്ന ബിജെപി അധികാരത്തിലേറിയ നാൾമുതൽ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഒന്നൊന്നായി കൈയടക്കുകയാണ് എന്ന വിമർശനമുണ്ട്. രാജ്യത്തൊന്നടങ്കം ഏകീകൃത ജിഎസ്ടി നടപ്പാക്കിയതും കേന്ദ്രം പുതിയ പരിസ്ഥിതി- വനം നിയമങ്ങൾ കൊണ്ടുവരുന്നതുമെല്ലാം അതിന്റെ ഭാഗമാണെന്നു മനസിലാക്കാൻ വിഷമമില്ല. ബഹുസ്വരതയും വൈജാത്യങ്ങളും സംരക്ഷിക്കുന്നതോടൊപ്പം രാജ്യത്തിന്റെ ഫെഡറൽ ഘടന നിലനിൽക്കുകയും ചെയ്യേണ്ടതുണ്ട്.