മനുഷ്യകഥാനുഗായികളായ ഉത്കൃഷ്ട കൃതികളുടെയെല്ലാം ലക്ഷ്യം സമൂഹത്തിന്റെ ഉപരിനന്മയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധം ദൃഢപ്പെടുത്തലുമാണ്. ആ നിലയിലുള്ള കാവ്യധർമം വിഷ്ണു നാരായണൻ നന്പൂതിരിയുടെ ഭൂരിഭാഗം കൃതികളും നിറവേറ്റുന്നു.
ഭാരതീയ സംസ്കാര പാരമ്പര്യങ്ങൾ മുറുകെപ്പിടിച്ച കാവ്യസപര്യയിലൂടെ മലയാള സാഹിതിയെ പോഷിപ്പിച്ച കവിശ്രേഷ്ഠൻ പ്രഫ. വിഷ്ണുനാരായണൻ നന്പൂതിരി കാലയവനികയ്ക്കു പിന്നിലേക്കു മറഞ്ഞിരിക്കുകയാണ്. കവി എന്ന നിലയിൽ മാത്രമല്ല ഭാഷാ പണ്ഡിതൻ, അധ്യാപകൻ എന്നീ നിലകളിലും മലയാളഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയശേഷമാണ് അദ്ദേഹം കടന്നുപോകുന്നത്. കോളജിലെ ഇംഗ്ലീഷ് അധ്യാപകൻ എന്ന കർമകാണ്ഡത്തിൽ വ്യാപൃതനായിരിക്കുമ്പോഴും അദ്ദേഹത്തിന്റെ കാവ്യജീവിതത്തിൽ പൗരസ്ത്യചിന്തകളുടെ സ്വാധീനം നിറഞ്ഞുനിന്നു. സവിശേഷമായ സാത്വികഭാവവും ലളിതജീവിതവും അദ്ദേഹത്തെ അനന്യനാക്കി. ഭാവസൗന്ദര്യംകൊണ്ടും ആശയഗരിമകൊണ്ടും അനുവാചകർക്ക് അനുഭൂതിയുടെ ഉൾപ്പുളകങ്ങൾ സമ്മാനിച്ച കൃതികളിലൂടെ കൈരളിയെ സന്പുഷ്ടമാക്കിയ ഈ കാവ്യോപാസകൻ ആധുനിക കവിസങ്കൽപങ്ങളിൽ നിന്നു വ്യത്യസ്തനായിരുന്നു. സൈക്കിളിൽ കോളജിലെത്തിയിരുന്ന ഈ അധ്യാപകൻ ഔദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ചശേഷം ക്ഷേത്രത്തിൽ മേൽശാന്തിയായി. കാവ്യപൂജയും ഈശ്വരപൂജയും നിറഞ്ഞ മനസോടെ അദ്ദേഹം നിർവഹിച്ചു.
വൈരുധ്യങ്ങളിലൂടെ വികസിച്ചതാണു വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിത്വം. തിരുവല്ലയിലെ ഇരിങ്ങോലിലിൽ ജനിച്ചു. ഊർജതന്ത്രത്തിൽ ബിരുദം നേടി. ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. കേരളത്തിലെ വിവിധ കോളജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു വകുപ്പധ്യക്ഷനായി വിരമിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ചു. പത്മശ്രീ ബഹുമതി നൽകി രാഷ്ട്രം ആദരിച്ച വിഷ്ണു നാരായണൻ നന്പൂതിരിക്ക് മലയാളത്തിലെ പ്രൗഢമായ സാഹിത്യപുരസ്കാരങ്ങളെല്ലാം ലഭിച്ചിട്ടുണ്ട്. എഴുത്തച്ഛൻ പുരസ്കാരം, വയലാർ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം എന്നിവ അവയിൽ ചിലതു മാത്രം. കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പിന് അർഹനായ അദ്ദേഹത്തിനു കേരള സാഹിത്യ അക്കാദമി പുരസ്കാരവും വിശിഷ്ട അംഗത്വവും ലഭിച്ചു. ഒരുപക്ഷേ ഈ പുരസ്കാരങ്ങളെക്കാൾ വലിയ ബഹുമതി അദ്ദേഹത്തിന്റെ കൃതികൾക്കു ലഭിച്ച നിരൂപക പ്രശംസയും അനുവാചക അംഗീകാരവുമായിരിക്കും.
മൗലികമായ ദർശനങ്ങളും സരളമായ രചനാശൈലിയും അദ്ദേഹത്തിന്റെ സാഹിത്യകൃതികളെ വേറിട്ടുനിർത്തി. 1958-ൽ പ്രസിദ്ധപ്പെടുത്തിയ സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം എന്ന കൃതി മുതലാണു വിഷ്ണുനാരായണൻ നന്പൂതിരി എന്ന കവി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. പിന്നീടു പ്രണയഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഉജ്ജയിനിയിലെ രാപ്പകലുകൾ, ചാരുലത എന്നിങ്ങനെ ശ്രദ്ധിക്കപ്പെട്ട നിരവധി കൃതികൾ പുറത്തുവന്നു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മനുഷ്യന്റെ ദാഹവും ആർഷസംസ്കൃതിയിലുള്ള ഉറച്ച ബോധ്യങ്ങളും പ്രകൃതിയോടുള്ള ഉപാസനയുമാണ് ഈ കൃതികളുടെയെല്ലാം അന്തർധാര എന്നു നിരൂപകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിലുപരി മാനവികതയുടെ മഹദ്സന്ദേശങ്ങൾ അവയിൽനിന്നു പ്രസരിക്കുന്നു. മനുഷ്യകഥാനുഗായികളായ ഉത്കൃഷ്ട കൃതികളുടെയെല്ലാം ലക്ഷ്യം സമൂഹത്തിന്റെ ഉപരിനന്മയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധം ദൃഢപ്പെടുത്തലുമാണ്. ആ നിലയിലുള്ള കാവ്യധർമം വിഷ്ണുനാരായണൻ നന്പൂതിരിയുടെ ഭൂരിഭാഗം കൃതികളും നിറവേറ്റുന്നു. മുത്തച്ഛന്റെ സംസ്കൃതശിക്ഷണവും അച്ഛന്റെ കീഴിലുള്ള വേദപഠനവും ബിരുദാനന്തര ബിരുദ പഠനകാലത്ത് കോഴിക്കോട് ദേവഗിരി കോളജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്ന പ്രഫ. സി.എ. ഷെപ്പേർഡിൽനിന്നു പകർന്നുകിട്ടിയ പാശ്ചാത്യ സാഹിത്യപ്രണയവും വിഷ്ണുനാരായണൻ നന്പൂതിരിയെ ദാർശനികനായ കവിയും പണ്ഡിതനായ അധ്യാപകനുമാക്കിയതിൽ വലിയ പങ്കുവഹിച്ചു.
കവിയുടെ വിശാലമായ പ്രപഞ്ചവീക്ഷണത്തിന്റെ പ്രതിഫലനങ്ങൾ പാരന്പര്യവും ആധുനികതയും തമ്മിൽ സംഗമിക്കുന്ന അദ്ദേഹത്തിന്റെ കൃതികളിൽ കാണാം. സംസ്കാരത്തിന്റെ ആഴങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞുവരുന്നതാണ് കവിതയെന്ന് അദ്ദേഹം വിശ്വസിച്ചു. അനുവാചകമനസിൽ സംഘർഷവും വേദനയും നിറയ്ക്കുന്നതുകൊണ്ടു മാത്രം ഒരു രചന കവിതയാകില്ലെന്നു കരുതുന്നവരുടെ കൂട്ടത്തിലായിരുന്നു അദ്ദേഹം. മനുഷ്യന്റെ സ്വാർഥതമൂലം നശിക്കുന്ന പ്രകൃതിയെക്കുറിച്ചു കവി വിലപിക്കുന്നു. കവിയുടെ വിലാപം സമൂഹമനസിൽ വേദനയായി പടരുന്പോൾ കവിതാധർമം നിറവേറ്റപ്പെടുകയാണ്. കർമസാഫല്യത്തിന്റെ നിർവൃതി പേറിയാണ് ഈ കവി പ്രകൃതിയിലേക്കു മടങ്ങുന്നത്. അദ്ദേഹത്തിനു നിത്യശാന്തി ലഭിക്കട്ടെ.
ഭാരതീയ സംസ്കാര പാരമ്പര്യങ്ങൾ മുറുകെപ്പിടിച്ച കാവ്യസപര്യയിലൂടെ മലയാള സാഹിതിയെ പോഷിപ്പിച്ച കവിശ്രേഷ്ഠൻ പ്രഫ. വിഷ്ണുനാരായണൻ നന്പൂതിരി കാലയവനികയ്ക്കു പിന്നിലേക്കു മറഞ്ഞിരിക്കുകയാണ്. കവി എന്ന നിലയിൽ മാത്രമല്ല ഭാഷാ പണ്ഡിതൻ, അധ്യാപകൻ എന്നീ നിലകളിലും മലയാളഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയശേഷമാണ് അദ്ദേഹം കടന്നുപോകുന്നത്. കോളജിലെ ഇംഗ്ലീഷ് അധ്യാപകൻ എന്ന കർമകാണ്ഡത്തിൽ വ്യാപൃതനായിരിക്കുമ്പോഴും അദ്ദേഹത്തിന്റെ കാവ്യജീവിതത്തിൽ പൗരസ്ത്യചിന്തകളുടെ സ്വാധീനം നിറഞ്ഞുനിന്നു. സവിശേഷമായ സാത്വികഭാവവും ലളിതജീവിതവും അദ്ദേഹത്തെ അനന്യനാക്കി. ഭാവസൗന്ദര്യംകൊണ്ടും ആശയഗരിമകൊണ്ടും അനുവാചകർക്ക് അനുഭൂതിയുടെ ഉൾപ്പുളകങ്ങൾ സമ്മാനിച്ച കൃതികളിലൂടെ കൈരളിയെ സന്പുഷ്ടമാക്കിയ ഈ കാവ്യോപാസകൻ ആധുനിക കവിസങ്കൽപങ്ങളിൽ നിന്നു വ്യത്യസ്തനായിരുന്നു. സൈക്കിളിൽ കോളജിലെത്തിയിരുന്ന ഈ അധ്യാപകൻ ഔദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ചശേഷം ക്ഷേത്രത്തിൽ മേൽശാന്തിയായി. കാവ്യപൂജയും ഈശ്വരപൂജയും നിറഞ്ഞ മനസോടെ അദ്ദേഹം നിർവഹിച്ചു.
വൈരുധ്യങ്ങളിലൂടെ വികസിച്ചതാണു വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിത്വം. തിരുവല്ലയിലെ ഇരിങ്ങോലിലിൽ ജനിച്ചു. ഊർജതന്ത്രത്തിൽ ബിരുദം നേടി. ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. കേരളത്തിലെ വിവിധ കോളജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു വകുപ്പധ്യക്ഷനായി വിരമിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ചു. പത്മശ്രീ ബഹുമതി നൽകി രാഷ്ട്രം ആദരിച്ച വിഷ്ണു നാരായണൻ നന്പൂതിരിക്ക് മലയാളത്തിലെ പ്രൗഢമായ സാഹിത്യപുരസ്കാരങ്ങളെല്ലാം ലഭിച്ചിട്ടുണ്ട്. എഴുത്തച്ഛൻ പുരസ്കാരം, വയലാർ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം എന്നിവ അവയിൽ ചിലതു മാത്രം. കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പിന് അർഹനായ അദ്ദേഹത്തിനു കേരള സാഹിത്യ അക്കാദമി പുരസ്കാരവും വിശിഷ്ട അംഗത്വവും ലഭിച്ചു. ഒരുപക്ഷേ ഈ പുരസ്കാരങ്ങളെക്കാൾ വലിയ ബഹുമതി അദ്ദേഹത്തിന്റെ കൃതികൾക്കു ലഭിച്ച നിരൂപക പ്രശംസയും അനുവാചക അംഗീകാരവുമായിരിക്കും.
മൗലികമായ ദർശനങ്ങളും സരളമായ രചനാശൈലിയും അദ്ദേഹത്തിന്റെ സാഹിത്യകൃതികളെ വേറിട്ടുനിർത്തി. 1958-ൽ പ്രസിദ്ധപ്പെടുത്തിയ സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം എന്ന കൃതി മുതലാണു വിഷ്ണുനാരായണൻ നന്പൂതിരി എന്ന കവി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. പിന്നീടു പ്രണയഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഉജ്ജയിനിയിലെ രാപ്പകലുകൾ, ചാരുലത എന്നിങ്ങനെ ശ്രദ്ധിക്കപ്പെട്ട നിരവധി കൃതികൾ പുറത്തുവന്നു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മനുഷ്യന്റെ ദാഹവും ആർഷസംസ്കൃതിയിലുള്ള ഉറച്ച ബോധ്യങ്ങളും പ്രകൃതിയോടുള്ള ഉപാസനയുമാണ് ഈ കൃതികളുടെയെല്ലാം അന്തർധാര എന്നു നിരൂപകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിലുപരി മാനവികതയുടെ മഹദ്സന്ദേശങ്ങൾ അവയിൽനിന്നു പ്രസരിക്കുന്നു. മനുഷ്യകഥാനുഗായികളായ ഉത്കൃഷ്ട കൃതികളുടെയെല്ലാം ലക്ഷ്യം സമൂഹത്തിന്റെ ഉപരിനന്മയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധം ദൃഢപ്പെടുത്തലുമാണ്. ആ നിലയിലുള്ള കാവ്യധർമം വിഷ്ണുനാരായണൻ നന്പൂതിരിയുടെ ഭൂരിഭാഗം കൃതികളും നിറവേറ്റുന്നു. മുത്തച്ഛന്റെ സംസ്കൃതശിക്ഷണവും അച്ഛന്റെ കീഴിലുള്ള വേദപഠനവും ബിരുദാനന്തര ബിരുദ പഠനകാലത്ത് കോഴിക്കോട് ദേവഗിരി കോളജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്ന പ്രഫ. സി.എ. ഷെപ്പേർഡിൽനിന്നു പകർന്നുകിട്ടിയ പാശ്ചാത്യ സാഹിത്യപ്രണയവും വിഷ്ണുനാരായണൻ നന്പൂതിരിയെ ദാർശനികനായ കവിയും പണ്ഡിതനായ അധ്യാപകനുമാക്കിയതിൽ വലിയ പങ്കുവഹിച്ചു.
കവിയുടെ വിശാലമായ പ്രപഞ്ചവീക്ഷണത്തിന്റെ പ്രതിഫലനങ്ങൾ പാരന്പര്യവും ആധുനികതയും തമ്മിൽ സംഗമിക്കുന്ന അദ്ദേഹത്തിന്റെ കൃതികളിൽ കാണാം. സംസ്കാരത്തിന്റെ ആഴങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞുവരുന്നതാണ് കവിതയെന്ന് അദ്ദേഹം വിശ്വസിച്ചു. അനുവാചകമനസിൽ സംഘർഷവും വേദനയും നിറയ്ക്കുന്നതുകൊണ്ടു മാത്രം ഒരു രചന കവിതയാകില്ലെന്നു കരുതുന്നവരുടെ കൂട്ടത്തിലായിരുന്നു അദ്ദേഹം. മനുഷ്യന്റെ സ്വാർഥതമൂലം നശിക്കുന്ന പ്രകൃതിയെക്കുറിച്ചു കവി വിലപിക്കുന്നു. കവിയുടെ വിലാപം സമൂഹമനസിൽ വേദനയായി പടരുന്പോൾ കവിതാധർമം നിറവേറ്റപ്പെടുകയാണ്. കർമസാഫല്യത്തിന്റെ നിർവൃതി പേറിയാണ് ഈ കവി പ്രകൃതിയിലേക്കു മടങ്ങുന്നത്. അദ്ദേഹത്തിനു നിത്യശാന്തി ലഭിക്കട്ടെ.