രാഷ്ട്രീയപണ്ഡിതർക്കു മതിപ്പില്ലാത്ത സാധാരണജനങ്ങൾ തങ്ങൾ അവരെക്കാളൊക്കെ രാഷ്ട്രീയ വിവേകമുള്ളവരാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു. സാധാരണക്കാരുടെ വികാരങ്ങൾ മാനിക്കാത്തവർക്കു തെരഞ്ഞെടുപ്പുകളിൽ വലിയ വില കൊടുക്കേണ്ടിവരും.
രാജ്യത്തു കർഷകപ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ പഞ്ചാബിൽ നടന്ന നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വൻവിജയം രാജ്യത്തെ രാഷ്ട്രീയപാർട്ടികൾക്കെല്ലാം വ്യക്തമായ മുന്നറിയിപ്പാണ്. ഫലം പ്രഖ്യാപിച്ച എട്ടു മുനിസിപ്പൽ കോർപറേഷനുകളിൽ ഏഴും സംസ്ഥാനത്തെ ഭരണകക്ഷിയായ കോൺഗ്രസ് നേടി. ശേഷിച്ച മോഗ കോർപറേഷനിൽ കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായി. തെരഞ്ഞെടുപ്പ് നടന്ന 109 മുനിസിപ്പൽ, നഗർ പഞ്ചായത്തുകളിൽ ബഹുഭൂരിപക്ഷത്തിലും കോൺഗ്രസാണു വിജയിച്ചത്. ബിജെപി, അകാലിദൾ, ആം ആദ്മി പാർട്ടി എന്നിവയ്ക്കു കനത്ത തിരിച്ചടിയാണു തെരഞ്ഞെടുപ്പിൽ നേരിട്ടത്. പഞ്ചാബിൽനിന്നുള്ള കർഷകരാണു കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹിയിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും. സമരത്തെ വൈരനിര്യാതന ബുദ്ധിയോടെ നേരിടുന്ന കേന്ദ്രസർക്കാരിന്റെ നിലപാടിനോടുള്ള പഞ്ചാബികളുടെ പ്രതികരണമായി അവിടത്തെ മുനിസിപ്പൽ തെരഞ്ഞെടുപ്പുഫലത്തെ വ്യാഖ്യാനിക്കുന്നതിൽ തെറ്റുണ്ടാവില്ല. നഗരപ്രദേശങ്ങളിൽ ഇതാണു സ്ഥിതിയെങ്കിൽ കർഷകരുടെ തട്ടകമായ ഗ്രാമീണ മേഖലകളിൽ ജനവികാരം എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ.
പഞ്ചാബിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചാൽ അതു ചൂണ്ടിക്കാട്ടി കർഷകസമരത്തെ നേരിടാമെന്ന ബിജെപിയുടെ കണക്കുകൂട്ടൽ അന്പേ പിഴച്ചു. സമീപകാലത്തെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള തകർപ്പൻ വിജയമാണു കോൺഗ്രസ് അവിടെ നേടിയത്. ഭട്ടിൻഡ മുനിസിപ്പൽ കോർപറേഷനിൽ 53 വർഷത്തിനു ശേഷമാണു കോൺഗ്രസ് അധികാരംപിടിക്കുന്നത്. ആകെയുള്ള 2,165 മുനിസിപ്പൽ വാർഡുകളിൽ 1,399 എണ്ണത്തിൽ കോൺഗ്രസ് വിജയിച്ചു. മുനിസിപ്പാലിറ്റികളിലെ 1,128 വാർഡുകളിലും കോർപറേഷനുകളിലെ 271 വാർഡുകളിലുമാണ് അവർ ജയിച്ചത്. പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യ എതിരാളിയായ അകാലിദളിനു ലഭിച്ചത് യഥാക്രമം 252-ഉം 33-ഉം സീറ്റുകൾ മാത്രം.
വിവാദ കാർഷികനിയമങ്ങൾ കൊണ്ടുവരുന്നതിലുള്ള അഭിപ്രായവ്യത്യാസം പ്രകടമാക്കി കേന്ദ്രമന്ത്രിസഭയിൽനിന്നു രാജിവയ്ക്കുകയും എൻഡിഎ വിടുകയും ചെയ്തെങ്കിലും കർഷകരോഷത്തിൽനിന്നൊഴിവാകാൻ അകാലിദളിനു കഴിഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പുഫലം. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലുംകൂടി അന്പതിൽ താഴെ സീറ്റുകളിൽ മാത്രമാണ് ബിജെപിക്കു ജയിക്കാൻ കഴിഞ്ഞത്. പഞ്ചാബിൽ ബദൽ രാഷ്ട്രീയ ശക്തിയായി വളരുകയാണെന്ന് അവകാശവാദം മുഴക്കിയ ആം ആദ്മി പാർട്ടിയും കർഷകരോഷത്തിന്റെ ചൂടറിഞ്ഞു. രാഷ്ട്രീയപണ്ഡിതർക്കു മതിപ്പില്ലാത്ത സാധാരണജനങ്ങൾ തങ്ങൾ അവരെക്കാളൊക്കെ രാഷ്ട്രീയ വിവേകമുള്ളവരാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു. സാധാരണക്കാരുടെ വികാരങ്ങൾ മാനിക്കാത്തവർക്കു തെരഞ്ഞെടുപ്പുകളിൽ വലിയ വില കൊടുക്കേണ്ടിവരും.
രാജ്യസ്നേഹമില്ലാത്തവരും വിഘടനവാദികളുമാണു കർഷകസമരത്തിനു പിന്നിലുള്ളതെന്ന പ്രചാരണത്തിലൂടെ സമരം പൊളിക്കാമെന്ന കണക്കുകൂട്ടലാണു കേന്ദ്രസർക്കാരിന് ഉണ്ടായിരുന്നതെന്നു തോന്നുന്നു. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച പലരെയും ദേശവിരുദ്ധരായി ചിത്രീകരിച്ച് സങ്കുചിത വികാരങ്ങൾ ഇളക്കിവിടാൻ ശ്രമമുണ്ടായി. കർഷകസമരത്തെ അനുകൂലിച്ച് ട്വിറ്ററിൽ സന്ദേശമിട്ടവരെപ്പോലും വെറുതേവിട്ടില്ല.
ചിലരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ട്വിറ്ററിൽ സമ്മർദം ചെലുത്തി. കർഷകസമരത്തെ പിന്തുണച്ച് യുവ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗ് ഷെയർചെയ്ത ടൂൾകിറ്റ് പ്രചരിപ്പിച്ചു എന്നാരോപിച്ച് ഒരു പെൺകുട്ടിയെ അറസ്റ്റ് ചെയ്തു. ഒരു യുവ അഭിഭാഷകയെ അറസ്റ്റ്ചെയ്യാൻ നീക്കങ്ങൾ നടത്തി. ഖാലിസ്ഥാൻ വിഘടനവാദികളാണു കർഷകസമരത്തിനു പിന്നിലെന്ന ആരോപണമാണു സർക്കാർ കേന്ദ്രങ്ങൾ ഉന്നയിക്കുന്നത്.
ഇന്ത്യയിൽ ഖാലിസ്ഥാൻ പ്രസ്ഥാനം ശക്തിപ്രാപിച്ചത് എൺപതുകളുടെ തുടക്കത്തിലായിരുന്നു. അതിനെ അടിച്ചമർത്തിയത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. അതിന്റെ പേരിൽ അവർക്ക് സ്വന്തം ജീവൻ ബലികൊടുക്കേണ്ടിവന്നു. അങ്ങനെ നോക്കുന്പോൾ കോൺഗ്രസാണു ഖാലിസ്ഥാൻവാദികളുടെ ഏറ്റവും വലിയ രാഷ്ട്രീയശത്രു. കർഷകസമരം തങ്ങളുടെ നിലനില്പിനു വേണ്ടിയാണെന്നു തിരിച്ചറിയുന്ന പഞ്ചാബികൾ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കുന്പോൾ കേന്ദ്രസർക്കാരിന്റെ വാദം പൊളിയുകയാണ്.
കർഷകസമരം തീർക്കാൻ കഴിയാത്തതു ബിജെപിയെയും പരിഭ്രമിപ്പിക്കുന്നുണ്ടെന്നാണു ചില നീക്കങ്ങൾ സൂചിപ്പിക്കുന്നത്. സമരത്തിലുള്ള കർഷകരെ എങ്ങനെയും പറഞ്ഞു സമാധാനിപ്പിക്കണമെന്നു പാർട്ടി എംപിമാർക്കും എംഎൽഎമാർക്കും ബിജെപി നേതൃത്വം നിർദേശം നൽകിയിരിക്കുകയാണെന്നു റിപ്പോർട്ടുണ്ട്. പാർട്ടിയുടെ പ്രധാന വോട്ടുബാങ്കുകളിലൊന്നായ ജാട്ട് സമുദായത്തിൽപ്പെട്ട കർഷകരെ അനുനയിപ്പിച്ച് കൂടെനിർത്തണമെന്നാണു നിർദേശം.
പടിഞ്ഞാറൻ യുപിയിലെയും ഹരിയാനയിലെയും കർഷകർ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൂടുതലായി രംഗത്തുവരുന്നതു തങ്ങളുടെ വോട്ടുബാങ്കുകളിൽ വിള്ളൽ വീഴ്ത്തുമോ എന്നാണ് അവരുടെ ഭയം. അടുത്തവർഷം പഞ്ചാബിലും ഉത്തർപ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പുണ്ട്. ഉത്തർപ്രദേശിൽ തോറ്റാൽ അതു തങ്ങളുടെ പടിയിറക്കത്തിന്റെ തുടക്കമാകുമെന്നു ബിജെപിക്ക് അറിയാം. അതുകൊണ്ടു കർഷകരോടുള്ള സ്നേഹംകൊണ്ടല്ലെങ്കിലും രാഷ്ട്രീയ ജയപരാജയങ്ങൾ പരിഗണിച്ചാണെങ്കിലും കർഷകസമരത്തിനു പരിഹാരമുണ്ടാക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവരികയാണെങ്കിൽ അതു രാജ്യത്തിനും ഗുണകരമാണ്.
രാജ്യത്തു കർഷകപ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ പഞ്ചാബിൽ നടന്ന നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വൻവിജയം രാജ്യത്തെ രാഷ്ട്രീയപാർട്ടികൾക്കെല്ലാം വ്യക്തമായ മുന്നറിയിപ്പാണ്. ഫലം പ്രഖ്യാപിച്ച എട്ടു മുനിസിപ്പൽ കോർപറേഷനുകളിൽ ഏഴും സംസ്ഥാനത്തെ ഭരണകക്ഷിയായ കോൺഗ്രസ് നേടി. ശേഷിച്ച മോഗ കോർപറേഷനിൽ കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായി. തെരഞ്ഞെടുപ്പ് നടന്ന 109 മുനിസിപ്പൽ, നഗർ പഞ്ചായത്തുകളിൽ ബഹുഭൂരിപക്ഷത്തിലും കോൺഗ്രസാണു വിജയിച്ചത്. ബിജെപി, അകാലിദൾ, ആം ആദ്മി പാർട്ടി എന്നിവയ്ക്കു കനത്ത തിരിച്ചടിയാണു തെരഞ്ഞെടുപ്പിൽ നേരിട്ടത്. പഞ്ചാബിൽനിന്നുള്ള കർഷകരാണു കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹിയിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും. സമരത്തെ വൈരനിര്യാതന ബുദ്ധിയോടെ നേരിടുന്ന കേന്ദ്രസർക്കാരിന്റെ നിലപാടിനോടുള്ള പഞ്ചാബികളുടെ പ്രതികരണമായി അവിടത്തെ മുനിസിപ്പൽ തെരഞ്ഞെടുപ്പുഫലത്തെ വ്യാഖ്യാനിക്കുന്നതിൽ തെറ്റുണ്ടാവില്ല. നഗരപ്രദേശങ്ങളിൽ ഇതാണു സ്ഥിതിയെങ്കിൽ കർഷകരുടെ തട്ടകമായ ഗ്രാമീണ മേഖലകളിൽ ജനവികാരം എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ.
പഞ്ചാബിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചാൽ അതു ചൂണ്ടിക്കാട്ടി കർഷകസമരത്തെ നേരിടാമെന്ന ബിജെപിയുടെ കണക്കുകൂട്ടൽ അന്പേ പിഴച്ചു. സമീപകാലത്തെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള തകർപ്പൻ വിജയമാണു കോൺഗ്രസ് അവിടെ നേടിയത്. ഭട്ടിൻഡ മുനിസിപ്പൽ കോർപറേഷനിൽ 53 വർഷത്തിനു ശേഷമാണു കോൺഗ്രസ് അധികാരംപിടിക്കുന്നത്. ആകെയുള്ള 2,165 മുനിസിപ്പൽ വാർഡുകളിൽ 1,399 എണ്ണത്തിൽ കോൺഗ്രസ് വിജയിച്ചു. മുനിസിപ്പാലിറ്റികളിലെ 1,128 വാർഡുകളിലും കോർപറേഷനുകളിലെ 271 വാർഡുകളിലുമാണ് അവർ ജയിച്ചത്. പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യ എതിരാളിയായ അകാലിദളിനു ലഭിച്ചത് യഥാക്രമം 252-ഉം 33-ഉം സീറ്റുകൾ മാത്രം.
വിവാദ കാർഷികനിയമങ്ങൾ കൊണ്ടുവരുന്നതിലുള്ള അഭിപ്രായവ്യത്യാസം പ്രകടമാക്കി കേന്ദ്രമന്ത്രിസഭയിൽനിന്നു രാജിവയ്ക്കുകയും എൻഡിഎ വിടുകയും ചെയ്തെങ്കിലും കർഷകരോഷത്തിൽനിന്നൊഴിവാകാൻ അകാലിദളിനു കഴിഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പുഫലം. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലുംകൂടി അന്പതിൽ താഴെ സീറ്റുകളിൽ മാത്രമാണ് ബിജെപിക്കു ജയിക്കാൻ കഴിഞ്ഞത്. പഞ്ചാബിൽ ബദൽ രാഷ്ട്രീയ ശക്തിയായി വളരുകയാണെന്ന് അവകാശവാദം മുഴക്കിയ ആം ആദ്മി പാർട്ടിയും കർഷകരോഷത്തിന്റെ ചൂടറിഞ്ഞു. രാഷ്ട്രീയപണ്ഡിതർക്കു മതിപ്പില്ലാത്ത സാധാരണജനങ്ങൾ തങ്ങൾ അവരെക്കാളൊക്കെ രാഷ്ട്രീയ വിവേകമുള്ളവരാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു. സാധാരണക്കാരുടെ വികാരങ്ങൾ മാനിക്കാത്തവർക്കു തെരഞ്ഞെടുപ്പുകളിൽ വലിയ വില കൊടുക്കേണ്ടിവരും.
രാജ്യസ്നേഹമില്ലാത്തവരും വിഘടനവാദികളുമാണു കർഷകസമരത്തിനു പിന്നിലുള്ളതെന്ന പ്രചാരണത്തിലൂടെ സമരം പൊളിക്കാമെന്ന കണക്കുകൂട്ടലാണു കേന്ദ്രസർക്കാരിന് ഉണ്ടായിരുന്നതെന്നു തോന്നുന്നു. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച പലരെയും ദേശവിരുദ്ധരായി ചിത്രീകരിച്ച് സങ്കുചിത വികാരങ്ങൾ ഇളക്കിവിടാൻ ശ്രമമുണ്ടായി. കർഷകസമരത്തെ അനുകൂലിച്ച് ട്വിറ്ററിൽ സന്ദേശമിട്ടവരെപ്പോലും വെറുതേവിട്ടില്ല.
ചിലരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ട്വിറ്ററിൽ സമ്മർദം ചെലുത്തി. കർഷകസമരത്തെ പിന്തുണച്ച് യുവ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗ് ഷെയർചെയ്ത ടൂൾകിറ്റ് പ്രചരിപ്പിച്ചു എന്നാരോപിച്ച് ഒരു പെൺകുട്ടിയെ അറസ്റ്റ് ചെയ്തു. ഒരു യുവ അഭിഭാഷകയെ അറസ്റ്റ്ചെയ്യാൻ നീക്കങ്ങൾ നടത്തി. ഖാലിസ്ഥാൻ വിഘടനവാദികളാണു കർഷകസമരത്തിനു പിന്നിലെന്ന ആരോപണമാണു സർക്കാർ കേന്ദ്രങ്ങൾ ഉന്നയിക്കുന്നത്.
ഇന്ത്യയിൽ ഖാലിസ്ഥാൻ പ്രസ്ഥാനം ശക്തിപ്രാപിച്ചത് എൺപതുകളുടെ തുടക്കത്തിലായിരുന്നു. അതിനെ അടിച്ചമർത്തിയത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. അതിന്റെ പേരിൽ അവർക്ക് സ്വന്തം ജീവൻ ബലികൊടുക്കേണ്ടിവന്നു. അങ്ങനെ നോക്കുന്പോൾ കോൺഗ്രസാണു ഖാലിസ്ഥാൻവാദികളുടെ ഏറ്റവും വലിയ രാഷ്ട്രീയശത്രു. കർഷകസമരം തങ്ങളുടെ നിലനില്പിനു വേണ്ടിയാണെന്നു തിരിച്ചറിയുന്ന പഞ്ചാബികൾ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കുന്പോൾ കേന്ദ്രസർക്കാരിന്റെ വാദം പൊളിയുകയാണ്.
കർഷകസമരം തീർക്കാൻ കഴിയാത്തതു ബിജെപിയെയും പരിഭ്രമിപ്പിക്കുന്നുണ്ടെന്നാണു ചില നീക്കങ്ങൾ സൂചിപ്പിക്കുന്നത്. സമരത്തിലുള്ള കർഷകരെ എങ്ങനെയും പറഞ്ഞു സമാധാനിപ്പിക്കണമെന്നു പാർട്ടി എംപിമാർക്കും എംഎൽഎമാർക്കും ബിജെപി നേതൃത്വം നിർദേശം നൽകിയിരിക്കുകയാണെന്നു റിപ്പോർട്ടുണ്ട്. പാർട്ടിയുടെ പ്രധാന വോട്ടുബാങ്കുകളിലൊന്നായ ജാട്ട് സമുദായത്തിൽപ്പെട്ട കർഷകരെ അനുനയിപ്പിച്ച് കൂടെനിർത്തണമെന്നാണു നിർദേശം.
പടിഞ്ഞാറൻ യുപിയിലെയും ഹരിയാനയിലെയും കർഷകർ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൂടുതലായി രംഗത്തുവരുന്നതു തങ്ങളുടെ വോട്ടുബാങ്കുകളിൽ വിള്ളൽ വീഴ്ത്തുമോ എന്നാണ് അവരുടെ ഭയം. അടുത്തവർഷം പഞ്ചാബിലും ഉത്തർപ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പുണ്ട്. ഉത്തർപ്രദേശിൽ തോറ്റാൽ അതു തങ്ങളുടെ പടിയിറക്കത്തിന്റെ തുടക്കമാകുമെന്നു ബിജെപിക്ക് അറിയാം. അതുകൊണ്ടു കർഷകരോടുള്ള സ്നേഹംകൊണ്ടല്ലെങ്കിലും രാഷ്ട്രീയ ജയപരാജയങ്ങൾ പരിഗണിച്ചാണെങ്കിലും കർഷകസമരത്തിനു പരിഹാരമുണ്ടാക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവരികയാണെങ്കിൽ അതു രാജ്യത്തിനും ഗുണകരമാണ്.