സത്യസന്ധമായും ആത്മാർഥമായും നിയമാനുസൃതമായും ജോലി ചെയ്യുന്ന വലിയൊരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും സംസ്ഥാനത്തുണ്ട് എന്നതും വിസ്മരിച്ചു കൂടാ.
ഒട്ടുമിക്ക സമരങ്ങളും പണിമുടക്കുകളുമെല്ലാം അന്തഃസത്ത ചോർന്നുപോയ പ്രതിഷേധ മാർഗങ്ങളായി മാറിയ ഇക്കാലത്ത് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി ശ്രദ്ധേയമാണ്. 2019 ജനുവരി എട്ട്, ഒമ്പത് തീയതികളിൽ കേന്ദ്ര സർക്കാരിനെതിരേ നടന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി ജോലിക്കെത്താതിരുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആ ദിവസങ്ങളിലെ ശമ്പളം നൽകരുതെന്നാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് വിധിച്ചിരിക്കുന്നത്. സമരദിനങ്ങളിൽ അവധിയെടുക്കാതെ ജോലിക്കു ഹാജരാകാതിരുന്നവർക്ക് ശമ്പളത്തോടെയുള്ള അവധി അനുവദിച്ച സർക്കാർ ഉത്തരവാണ് കോടതി റദ്ദാക്കിയത്. സർക്കാരിന്റെ ഉത്തരവ് നിയമവിരുദ്ധവും സ്വേച്ഛാപരവുമാണെന്നാണ് കോടതി വിലയിരുത്തിയത്.
സർക്കാർ ജീവനക്കാർക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താനോ സമരാഹ്വാനം നടത്താനോ പണിമുടക്കാനോ അവകാശമില്ലെന്ന സർവീസ് ചട്ടം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. സമരത്തിൽ പങ്കെടുക്കുന്നതിനായി ജോലിക്കു ഹാജരാകാതിരിക്കുന്നത് ശമ്പളത്തിനും അലവൻസുകൾക്കും അർഹതയില്ലാത്ത ഡയസ്നോൺ ആയി കണക്കാക്കുമെന്നും സർവീസ് ചട്ടമുണ്ട്. എന്നാൽ ഇതിനെയെല്ലാം മറികടക്കാൻ സർക്കാർ ഇറക്കിയ ഉത്തരവാണ് കോടതി അസാധുവാക്കിയത്.
ഇന്ത്യ കണ്ട ഏറ്റവും കരുത്തനായ സമരനായകൻ മഹാത്മ ഗാന്ധിയാണ്. സത്യഗ്രഹമെന്ന സഹനസമരമായിരുന്നു അദ്ദേഹത്തിന്റെ ആയുധം. സത്യഗ്രഹത്തിന്റെ സാരാംശംതന്നെ അതുമൂലമുണ്ടാകുന്ന കഷ്ടപ്പാടുകൾ സന്തോഷപൂർവം സഹിക്കുന്നതിലാണെന്നാണ് ഗാന്ധിജി വിശ്വസിച്ചത്. ഒരിക്കൽ ബോംബെയിൽ പണിമുടക്കി സമരം ചെയ്തിരുന്ന പാവപ്പെട്ട തുണിമിൽ തൊഴിലാളികളെ സാമ്പത്തികമായി സഹായിക്കാൻ മുന്നോട്ടു വന്നവരെ ഗാന്ധിജി തടയുകപോലുമുണ്ടായി. സഹനമില്ലാത്ത സമരങ്ങൾക്ക് അർഥമില്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാൽ ഇന്നത്തെ സമരക്കാരുടെ മനോഭാവം ഗാന്ധിയൻ ചിന്തകൾക്ക് കടകവിരുദ്ധമാണ്.
രണ്ടു ദിവസം പണിമുടക്കെന്ന പേരിൽ ജോലിക്കെത്താതെ വീട്ടിലിരുന്ന സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും ആ ദിവസങ്ങളിലെ ശമ്പളം കൈപ്പറ്റിയപ്പോൾ അവർ ചെയ്തത് എന്തുതരം സമരമാണ്? അവരോടൊപ്പം പണിമുടക്കിയ മറ്റു തൊഴിലാളികൾക്കും പണിമുടക്കുമൂലം തൊഴിലെടുക്കാൻ കഴിയാതിരുന്നവർക്കും ആരാണ് ആ ദിവസങ്ങളിലെ കൂലി കൊടുക്കുന്നത്. രണ്ടു ദിവസം സർക്കാർ ഓഫീസുകൾ നിശ്ചലമായതുവഴി എത്രയോ പേർക്ക് കഷ്ടനഷ്ടങ്ങളുണ്ടായി. അവരോടെല്ലാം എന്തു ന്യായമാണു സര്ക്കാരിനു പറയാനുള്ളത്?. സംഘടിത ശക്തിയായതുകൊണ്ടു മാത്രമല്ലേ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇത്തരമൊരു അനീതിപരമായ ആനുകൂല്യം നൽകാൻ സർക്കാർ തയാറായത്.
എൽഡിഎഫും യുഡിഎഫും സംയുക്തമായി നടത്തിയ പണിമുടക്കായതിനാൽ ഇവരോട് അനുഭാവമുള്ള സർവീസ് സംഘടനകളെല്ലാം ഒരേമനസോടെയാണ് സർക്കാർ ഉത്തരവിനെ സ്വീകരിച്ചത്. ശമ്പളം വേണമെന്നുണ്ടായിരുന്നവർക്ക് അവധിയെടുത്താൽ മതിയായിരുന്നല്ലോ. പണിമുടക്കി ശമ്പളം പറ്റുന്നതിലെ ധാർമികതയെങ്കിലും സർവീസ് സംഘടനകളും സർക്കാരും കണക്കിലെടുക്കേണ്ടിയിരുന്നില്ലേ. പണിമുടക്കുമൂലം ഗതാഗത സൗകര്യം ഇല്ലാത്തതു കണക്കിലെടുത്ത് അർഹർക്കു മാത്രമാണ് അവധി ആനുകൂല്യം അനുവദിച്ചതെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയെങ്കിൽ ദേശീയ പണിമുടക്കിൽ തങ്ങൾ പങ്കെടുത്തില്ലെന്ന് സർവീസ് സംഘടനകൾ തുറന്നു സമ്മതിക്കണം.
ഇത്തരമൊരു വിഷയം ചർച്ച ചെയ്യുമ്പോൾ ഡൽഹിയിൽ കർഷകരുടെ സഹനസമരം രണ്ടു മാസം പിന്നിട്ടിരിക്കുന്നു എന്നതുകൂടി കാണണം. കൊടുംതണുപ്പിൽ തുറസായ സ്ഥലത്ത് വൃദ്ധരും സ്ത്രീകളുമടക്കം നടത്തുന്ന സമരം സർവീസ് സംഘടനകൾക്കു സങ്കല്പിക്കാൻ പറ്റുമോ. കേരളത്തിൽത്തന്നെ കോവിഡിന്റെയും പ്രളയത്തിന്റെയും സാമ്പത്തിക നയങ്ങളുടെയും ഫലമായി തൊഴിൽ രഹിതരായവരും വരുമാനം നിലച്ചവരും വിലത്തകർച്ചയിൽ നട്ടംതിരിയുന്ന കർഷകരും ദുരിതങ്ങളുടെ നിലയില്ലാക്കയത്തിലാണ്. അവർക്കൊന്നുമില്ലാത്ത ആനുകൂല്യങ്ങൾ സംഘബലത്തിന്റെ പിൻബലത്തിൽ സർക്കാർ ഉദ്യോഗസ്ഥർ കൈക്കലാക്കുന്നു എന്ന ആരോപണത്തെ സാധൂകരിക്കുന്നതായിരുന്നു പണിമുടക്കുദിവസത്തെ ശമ്പളം നൽകാനുള്ള ഉത്തരവ്.
സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സാമൂഹിക ഇടപെടലുകൾ നടത്തുന്നതിനുമുള്ള സംഘടനാ സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോൾത്തന്നെ കേരള സർവീസ് ചട്ടങ്ങൾ അനുസരിച്ച് അവർ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സർക്കാർ ജീവനക്കാർക്ക് രാഷ്ട്രീയ പ്രവർത്തനം പാടില്ലെന്ന സർവീസ് ചട്ടം നിഷ്പക്ഷമായി നടപ്പാക്കാൻ ഏതെങ്കിലും സർക്കാർ തയാറാകുമോ. ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന എത്രയോ സംഘടനാ നേതാക്കളുണ്ടെന്നത് നിഷേധിക്കാനാകുമോ. എന്നാൽ സത്യസന്ധമായും ആത്മാർഥമായും നിയമാനുസൃതമായും ജോലി ചെയ്യുന്ന വലിയൊരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും സംസ്ഥാനത്തുണ്ട് എന്നതും വിസ്മരിച്ചു കൂടാ.അത്തരക്കാർക്കുകൂടി അഭിമാനക്ഷതമുണ്ടാക്കുന്നതായിരുന്നു പണിമുടക്കു ദിനത്തിലെ ശമ്പളം നൽകാനുള്ള ഉത്തരവ്. അതിനാൽ കോടതിവിധിയുടെ അന്തഃസത്ത ഉൾക്കൊണ്ട് വിധിയിലെ നിർദേശങ്ങൾ കാലതാമസമില്ലാതെ നടപ്പാക്കുകയാണ് വേണ്ടത്.
ഒട്ടുമിക്ക സമരങ്ങളും പണിമുടക്കുകളുമെല്ലാം അന്തഃസത്ത ചോർന്നുപോയ പ്രതിഷേധ മാർഗങ്ങളായി മാറിയ ഇക്കാലത്ത് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി ശ്രദ്ധേയമാണ്. 2019 ജനുവരി എട്ട്, ഒമ്പത് തീയതികളിൽ കേന്ദ്ര സർക്കാരിനെതിരേ നടന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി ജോലിക്കെത്താതിരുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആ ദിവസങ്ങളിലെ ശമ്പളം നൽകരുതെന്നാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് വിധിച്ചിരിക്കുന്നത്. സമരദിനങ്ങളിൽ അവധിയെടുക്കാതെ ജോലിക്കു ഹാജരാകാതിരുന്നവർക്ക് ശമ്പളത്തോടെയുള്ള അവധി അനുവദിച്ച സർക്കാർ ഉത്തരവാണ് കോടതി റദ്ദാക്കിയത്. സർക്കാരിന്റെ ഉത്തരവ് നിയമവിരുദ്ധവും സ്വേച്ഛാപരവുമാണെന്നാണ് കോടതി വിലയിരുത്തിയത്.
സർക്കാർ ജീവനക്കാർക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താനോ സമരാഹ്വാനം നടത്താനോ പണിമുടക്കാനോ അവകാശമില്ലെന്ന സർവീസ് ചട്ടം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. സമരത്തിൽ പങ്കെടുക്കുന്നതിനായി ജോലിക്കു ഹാജരാകാതിരിക്കുന്നത് ശമ്പളത്തിനും അലവൻസുകൾക്കും അർഹതയില്ലാത്ത ഡയസ്നോൺ ആയി കണക്കാക്കുമെന്നും സർവീസ് ചട്ടമുണ്ട്. എന്നാൽ ഇതിനെയെല്ലാം മറികടക്കാൻ സർക്കാർ ഇറക്കിയ ഉത്തരവാണ് കോടതി അസാധുവാക്കിയത്.
ഇന്ത്യ കണ്ട ഏറ്റവും കരുത്തനായ സമരനായകൻ മഹാത്മ ഗാന്ധിയാണ്. സത്യഗ്രഹമെന്ന സഹനസമരമായിരുന്നു അദ്ദേഹത്തിന്റെ ആയുധം. സത്യഗ്രഹത്തിന്റെ സാരാംശംതന്നെ അതുമൂലമുണ്ടാകുന്ന കഷ്ടപ്പാടുകൾ സന്തോഷപൂർവം സഹിക്കുന്നതിലാണെന്നാണ് ഗാന്ധിജി വിശ്വസിച്ചത്. ഒരിക്കൽ ബോംബെയിൽ പണിമുടക്കി സമരം ചെയ്തിരുന്ന പാവപ്പെട്ട തുണിമിൽ തൊഴിലാളികളെ സാമ്പത്തികമായി സഹായിക്കാൻ മുന്നോട്ടു വന്നവരെ ഗാന്ധിജി തടയുകപോലുമുണ്ടായി. സഹനമില്ലാത്ത സമരങ്ങൾക്ക് അർഥമില്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാൽ ഇന്നത്തെ സമരക്കാരുടെ മനോഭാവം ഗാന്ധിയൻ ചിന്തകൾക്ക് കടകവിരുദ്ധമാണ്.
രണ്ടു ദിവസം പണിമുടക്കെന്ന പേരിൽ ജോലിക്കെത്താതെ വീട്ടിലിരുന്ന സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും ആ ദിവസങ്ങളിലെ ശമ്പളം കൈപ്പറ്റിയപ്പോൾ അവർ ചെയ്തത് എന്തുതരം സമരമാണ്? അവരോടൊപ്പം പണിമുടക്കിയ മറ്റു തൊഴിലാളികൾക്കും പണിമുടക്കുമൂലം തൊഴിലെടുക്കാൻ കഴിയാതിരുന്നവർക്കും ആരാണ് ആ ദിവസങ്ങളിലെ കൂലി കൊടുക്കുന്നത്. രണ്ടു ദിവസം സർക്കാർ ഓഫീസുകൾ നിശ്ചലമായതുവഴി എത്രയോ പേർക്ക് കഷ്ടനഷ്ടങ്ങളുണ്ടായി. അവരോടെല്ലാം എന്തു ന്യായമാണു സര്ക്കാരിനു പറയാനുള്ളത്?. സംഘടിത ശക്തിയായതുകൊണ്ടു മാത്രമല്ലേ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇത്തരമൊരു അനീതിപരമായ ആനുകൂല്യം നൽകാൻ സർക്കാർ തയാറായത്.
എൽഡിഎഫും യുഡിഎഫും സംയുക്തമായി നടത്തിയ പണിമുടക്കായതിനാൽ ഇവരോട് അനുഭാവമുള്ള സർവീസ് സംഘടനകളെല്ലാം ഒരേമനസോടെയാണ് സർക്കാർ ഉത്തരവിനെ സ്വീകരിച്ചത്. ശമ്പളം വേണമെന്നുണ്ടായിരുന്നവർക്ക് അവധിയെടുത്താൽ മതിയായിരുന്നല്ലോ. പണിമുടക്കി ശമ്പളം പറ്റുന്നതിലെ ധാർമികതയെങ്കിലും സർവീസ് സംഘടനകളും സർക്കാരും കണക്കിലെടുക്കേണ്ടിയിരുന്നില്ലേ. പണിമുടക്കുമൂലം ഗതാഗത സൗകര്യം ഇല്ലാത്തതു കണക്കിലെടുത്ത് അർഹർക്കു മാത്രമാണ് അവധി ആനുകൂല്യം അനുവദിച്ചതെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയെങ്കിൽ ദേശീയ പണിമുടക്കിൽ തങ്ങൾ പങ്കെടുത്തില്ലെന്ന് സർവീസ് സംഘടനകൾ തുറന്നു സമ്മതിക്കണം.
ഇത്തരമൊരു വിഷയം ചർച്ച ചെയ്യുമ്പോൾ ഡൽഹിയിൽ കർഷകരുടെ സഹനസമരം രണ്ടു മാസം പിന്നിട്ടിരിക്കുന്നു എന്നതുകൂടി കാണണം. കൊടുംതണുപ്പിൽ തുറസായ സ്ഥലത്ത് വൃദ്ധരും സ്ത്രീകളുമടക്കം നടത്തുന്ന സമരം സർവീസ് സംഘടനകൾക്കു സങ്കല്പിക്കാൻ പറ്റുമോ. കേരളത്തിൽത്തന്നെ കോവിഡിന്റെയും പ്രളയത്തിന്റെയും സാമ്പത്തിക നയങ്ങളുടെയും ഫലമായി തൊഴിൽ രഹിതരായവരും വരുമാനം നിലച്ചവരും വിലത്തകർച്ചയിൽ നട്ടംതിരിയുന്ന കർഷകരും ദുരിതങ്ങളുടെ നിലയില്ലാക്കയത്തിലാണ്. അവർക്കൊന്നുമില്ലാത്ത ആനുകൂല്യങ്ങൾ സംഘബലത്തിന്റെ പിൻബലത്തിൽ സർക്കാർ ഉദ്യോഗസ്ഥർ കൈക്കലാക്കുന്നു എന്ന ആരോപണത്തെ സാധൂകരിക്കുന്നതായിരുന്നു പണിമുടക്കുദിവസത്തെ ശമ്പളം നൽകാനുള്ള ഉത്തരവ്.
സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സാമൂഹിക ഇടപെടലുകൾ നടത്തുന്നതിനുമുള്ള സംഘടനാ സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോൾത്തന്നെ കേരള സർവീസ് ചട്ടങ്ങൾ അനുസരിച്ച് അവർ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സർക്കാർ ജീവനക്കാർക്ക് രാഷ്ട്രീയ പ്രവർത്തനം പാടില്ലെന്ന സർവീസ് ചട്ടം നിഷ്പക്ഷമായി നടപ്പാക്കാൻ ഏതെങ്കിലും സർക്കാർ തയാറാകുമോ. ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന എത്രയോ സംഘടനാ നേതാക്കളുണ്ടെന്നത് നിഷേധിക്കാനാകുമോ. എന്നാൽ സത്യസന്ധമായും ആത്മാർഥമായും നിയമാനുസൃതമായും ജോലി ചെയ്യുന്ന വലിയൊരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും സംസ്ഥാനത്തുണ്ട് എന്നതും വിസ്മരിച്ചു കൂടാ.അത്തരക്കാർക്കുകൂടി അഭിമാനക്ഷതമുണ്ടാക്കുന്നതായിരുന്നു പണിമുടക്കു ദിനത്തിലെ ശമ്പളം നൽകാനുള്ള ഉത്തരവ്. അതിനാൽ കോടതിവിധിയുടെ അന്തഃസത്ത ഉൾക്കൊണ്ട് വിധിയിലെ നിർദേശങ്ങൾ കാലതാമസമില്ലാതെ നടപ്പാക്കുകയാണ് വേണ്ടത്.