എല്ലാ പൗരജനങ്ങളുടെയും ക്ഷേമമാണു റിപ്പബ്ലിക് ലക്ഷ്യം വയ്ക്കുന്നത്. അവർക്കു തുല്യനീതിയും തുല്യ അവകാശങ്ങളും ഭരണഘടന ഉറപ്പുനൽകുന്നു. എന്നാൽ, ഇത്തരം സങ്കല്പങ്ങൾ പലതും യാഥാർഥ്യമായിട്ടില്ല എന്ന പരാതി വ്യാപകമായുണ്ട്.
ഇന്നു റിപ്പബ്ലിക് ദിനം. ഇന്ത്യൻ റിപ്പബ്ലിക് 71 വയസിന്റെ പക്വതയിലെത്തിയതിൽ പൗരന്മാർക്കെല്ലാം അഭിമാനിക്കാം. 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നു സ്വാതന്ത്ര്യം നേടിയെങ്കിലും ഇന്ത്യൻ ഭരണഘടന നിലവിൽവന്നത് 1950 ജനുവരി 26-നാണ്. അതോടെ 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് റദ്ദാക്കപ്പെടുകയും ഭരണഘടന രാജ്യത്തിന്റെ ഭരണനയരേഖയായി മാറുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകൂടം വാഗ്ദാനം ചെയ്ത ഡൊമീനിയൻ പദവി നിരസിച്ച് ഇന്ത്യയ്ക്കു പൂർണ സ്വരാജ് വേണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആവശ്യപ്പെട്ടത് 1929 ജനുവരി 26നായിരുന്നു. പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമാണ് എന്ന ആശയത്തിലൂന്നിയാണ് ആധുനിക റിപ്പബ്ലിക്കുകളുടെ ഉദയം. പൊതുജനകാര്യം എന്നർഥം വരുന്ന “റെ പബ്ലിക്ക’’ എന്ന ലത്തീൻ പ്രയോഗത്തിൽ നിന്നാണ് റിപ്പബ്ലിക് എന്ന വാക്ക് രൂപം കൊള്ളുന്നത്.
നൂറ്റാണ്ടുകളോളം വിദേശ ഭരണാധികാരികളുടെ അടിമത്തത്തിൽ കഴിഞ്ഞ ഇന്ത്യൻ ഭൂപ്രദേശത്തെ ജനങ്ങൾ ഒരുമിക്കുകയും സ്വാതന്ത്ര്യം നേടി പരമാധികാര റിപ്പബ്ലിക്കാകുകയും ചെയ്തതിനു പിന്നിൽ ഒരുപാട് സഹനങ്ങളും ത്യാഗങ്ങളുമുണ്ട്. ഇന്ത്യ രണ്ടു നൂറ്റാണ്ടോളം കാലം ബ്രിട്ടീഷ് അധിനിവേശത്തിൽ കഴിഞ്ഞ കാര്യം മാത്രമേ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലുമൊക്കെ അനുസ്മരിക്കപ്പെടാറുള്ളൂ. ഈസ്റ്റിന്ത്യാ കന്പനി വരുന്നതിനു മുന്പ് ആറു നൂറ്റാണ്ടോളം കാലം മറ്റു വിദേശശക്തികളുടെ നിയന്ത്രണത്തിലായിരുന്നു ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഗണ്യമായ ഭാഗം പ്രദേശങ്ങൾ. പശ്ചിമേഷ്യയിൽ നിന്നുള്ള മുഹമ്മദ് ഗോറി 1175-ൽ സിന്ധുനദീതട പ്രദേശങ്ങൾ ആക്രമിച്ചു കീഴടക്കുന്നതോടെയാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വിപുലമായ വിദേശാധിപത്യത്തിനു തുടക്കം കുറിക്കുന്നത്. പിന്നീടു വിദേശബന്ധമുള്ള അടിമ വംശം, ഖിൽജി വംശം, തുഗ്ലക് വംശം, സയ്യിദ് വംശം, ലോദി വംശം എന്നിവരൊക്കെ ഡൽഹിയോ സമീപ പ്രദേശങ്ങളോ ആസ്ഥാനമാക്കി ഭരണം നടത്തി. തുർക്കി - മംഗോൾ വംശജനായ ബാബർ 1526-ൽ ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിനു തുടക്കമിട്ടു. തങ്ങളുടെ സങ്കുചിത താത്പര്യങ്ങളുടെ വിപുലീകരണവും ഇന്ത്യയുടെ വിഭവങ്ങൾ കൊള്ളയടിക്കലുമായിരുന്നു വിദേശ ശക്തികളുടെയെല്ലാം മുഖ്യലക്ഷ്യം.
ജനങ്ങളുടെ ആശയാഭിലാഷങ്ങൾക്ക് അനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരും തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവും (പ്രസിഡന്റ്) ഉള്ള രാജ്യമാണു റിപ്പബ്ലിക്. എല്ലാ പൗരജനങ്ങളുടെയും ക്ഷേമമാണു റിപ്പബ്ലിക് ലക്ഷ്യം വയ്ക്കുന്നത്. അവർക്കു തുല്യനീതിയും തുല്യ അവകാശങ്ങളും ഭരണഘടന ഉറപ്പുനൽകുന്നു. എന്നാൽ, ഇത്തരം സങ്കല്പങ്ങൾ പലതും യാഥാർഥ്യമായിട്ടില്ല എന്ന പരാതി വ്യാപകമായുണ്ട്. ഭരണഘടനാ സ്ഥാപനങ്ങൾ ഭീഷണിയെ നേരിടുന്നു എന്ന തോന്നൽ ജനങ്ങളിൽ വളരുന്നു. ഭരണഘടനയുടെ ആധാരശിലകളാണു സ്വതന്ത്രമായ നിയമനിർമാണ വിഭാഗവും (ലെജിസ്ലേച്ചർ) ഭരണനിർവഹണ വിഭാഗവും (എക്സിക്യൂട്ടീവ്) നീതിന്യായ വിഭാഗവും (ജുഡീഷറി). ജനാഭിലാഷം മാനിച്ചു നിയമങ്ങൾ നിർമിക്കേണ്ട പാർലമെന്റിനെ കുറേനാളായി ഭരണനേതൃത്വം അവഗണിക്കുകയാണ് എന്ന ആക്ഷേപം ശക്തമാണ്. നിയമങ്ങളും ബജറ്റുകളും വേണ്ടത്ര ചർച്ചകൾ കൂടാതെ പാസാക്കപ്പെടുന്നു. പ്രധാനമന്ത്രിയിലും മുഖ്യമന്ത്രിമാരിലും അധികാരം കേന്ദ്രീകരിക്കുന്ന പ്രവണത ശക്തിപ്പെട്ടതോടെ കൂട്ടായ ഭരണനേതൃത്വം എന്ന കാബിനറ്റ് ആശയം കടലാസിൽ മാത്രമായി. റിസർവ് ബാങ്കിന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തലുകളുണ്ടാകുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ ഭരണകക്ഷിയുടെ രാഷ്ട്രീയ ചട്ടുകമായി മാറുന്ന സംഭവങ്ങൾ വർധിക്കുന്നു. ജുഡീഷറിയുടെ നിഷ്പക്ഷത സംശയിക്കപ്പെടുകയും ചോദ്യംചെയ്യപ്പെടുകയും ചെയ്യുന്ന വിധത്തിലുള്ള നടപടികൾ നീതിപീഠങ്ങളിൽ നിന്നുണ്ടാവുകയും ചെയ്യുന്പോൾ തകരുന്നതു സാധാരണക്കാരനു ജനാധിപത്യത്തിലുള്ള വിശ്വാസമാണ്. കോടതികളിൽ ഒരു വ്യവഹാരത്തിനു തീർപ്പുകല്പിക്കപ്പെടാൻ എത്ര വലിയ കാലതാമസമാണുണ്ടാകുന്നത് ? നീതി വൈകൽ പലപ്പോഴും നീതിനിഷേധമായി മാറുന്നു.
ജനങ്ങൾ തെരഞ്ഞെടുക്കുന്നവർ അധികാരത്തിലേറുന്പോൾ സത്യപ്രതിജ്ഞ നടത്തുന്നതു ഭീതിയോ പ്രീതിയോ കൂടാതെ പക്ഷപാതരഹിതമായി ഭരണം നിർവഹിക്കുമെന്നാണ്. പക്ഷേ, നീതിനിഷേധവും തുല്യാവകാശങ്ങളുടെ ലംഘനവും ഇന്നു വ്യാപകമാകുന്നു. ഇന്ത്യ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണ് എന്നും വിശേഷണമുണ്ടെങ്കിലും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇവിടെ വർധിക്കുകയാണ്. ഡൽഹിയിൽ ഇന്നു ട്രാക്ടർ റാലി നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുള്ള കർഷകരുടെ ദുഃസ്ഥിതി നല്ല ഉദാഹരണം. സർക്കാരുകളെ നിയന്ത്രിക്കുന്ന കോർപറേറ്റുകളുടെയും സാധാരണക്കാരുടെയും താത്പര്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്പോൾ വിജയം എപ്പോഴും കോർപറേറ്റുകൾക്കൊപ്പം. കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ രാജ്യത്തെ സാധാരണക്കാരന്റെ വരുമാനം നന്നായി ചോർത്തി. അതേസമയം ലോക്ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ചിനുശേഷമുള്ള കാലത്ത് ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സന്പത്തിൽ 35 ശതമാനം വളർച്ചയുണ്ടായെന്നു ദാരിദ്ര്യത്തിനെതിരേ പോരാടുന്ന സംഘടനയായ ഓക്സ്ഫാമിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ 100 ശതകോടീശ്വരന്മാരുടെ സന്പത്തിൽ ഇക്കാലത്തുണ്ടായ വളർച്ച രാജ്യത്തെ 13.8 കോടി ദരിദ്രർക്ക് 94,045 രൂപ വീതം നൽകാൻ മാത്രമുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം അസന്തുലിത വളർച്ചയായിരുന്നില്ല ഇന്ത്യൻ റിപ്പബ്ലിക്കിന്റെ രൂപീകരണലക്ഷ്യം. ജനാഭിലാഷം നിറവേറ്റി മുന്നോട്ടുപോകാൻ റിപ്പബ്ലിക്കിനു കഴിയട്ടെ.
ഇന്നു റിപ്പബ്ലിക് ദിനം. ഇന്ത്യൻ റിപ്പബ്ലിക് 71 വയസിന്റെ പക്വതയിലെത്തിയതിൽ പൗരന്മാർക്കെല്ലാം അഭിമാനിക്കാം. 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നു സ്വാതന്ത്ര്യം നേടിയെങ്കിലും ഇന്ത്യൻ ഭരണഘടന നിലവിൽവന്നത് 1950 ജനുവരി 26-നാണ്. അതോടെ 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് റദ്ദാക്കപ്പെടുകയും ഭരണഘടന രാജ്യത്തിന്റെ ഭരണനയരേഖയായി മാറുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകൂടം വാഗ്ദാനം ചെയ്ത ഡൊമീനിയൻ പദവി നിരസിച്ച് ഇന്ത്യയ്ക്കു പൂർണ സ്വരാജ് വേണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആവശ്യപ്പെട്ടത് 1929 ജനുവരി 26നായിരുന്നു. പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമാണ് എന്ന ആശയത്തിലൂന്നിയാണ് ആധുനിക റിപ്പബ്ലിക്കുകളുടെ ഉദയം. പൊതുജനകാര്യം എന്നർഥം വരുന്ന “റെ പബ്ലിക്ക’’ എന്ന ലത്തീൻ പ്രയോഗത്തിൽ നിന്നാണ് റിപ്പബ്ലിക് എന്ന വാക്ക് രൂപം കൊള്ളുന്നത്.
നൂറ്റാണ്ടുകളോളം വിദേശ ഭരണാധികാരികളുടെ അടിമത്തത്തിൽ കഴിഞ്ഞ ഇന്ത്യൻ ഭൂപ്രദേശത്തെ ജനങ്ങൾ ഒരുമിക്കുകയും സ്വാതന്ത്ര്യം നേടി പരമാധികാര റിപ്പബ്ലിക്കാകുകയും ചെയ്തതിനു പിന്നിൽ ഒരുപാട് സഹനങ്ങളും ത്യാഗങ്ങളുമുണ്ട്. ഇന്ത്യ രണ്ടു നൂറ്റാണ്ടോളം കാലം ബ്രിട്ടീഷ് അധിനിവേശത്തിൽ കഴിഞ്ഞ കാര്യം മാത്രമേ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലുമൊക്കെ അനുസ്മരിക്കപ്പെടാറുള്ളൂ. ഈസ്റ്റിന്ത്യാ കന്പനി വരുന്നതിനു മുന്പ് ആറു നൂറ്റാണ്ടോളം കാലം മറ്റു വിദേശശക്തികളുടെ നിയന്ത്രണത്തിലായിരുന്നു ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഗണ്യമായ ഭാഗം പ്രദേശങ്ങൾ. പശ്ചിമേഷ്യയിൽ നിന്നുള്ള മുഹമ്മദ് ഗോറി 1175-ൽ സിന്ധുനദീതട പ്രദേശങ്ങൾ ആക്രമിച്ചു കീഴടക്കുന്നതോടെയാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വിപുലമായ വിദേശാധിപത്യത്തിനു തുടക്കം കുറിക്കുന്നത്. പിന്നീടു വിദേശബന്ധമുള്ള അടിമ വംശം, ഖിൽജി വംശം, തുഗ്ലക് വംശം, സയ്യിദ് വംശം, ലോദി വംശം എന്നിവരൊക്കെ ഡൽഹിയോ സമീപ പ്രദേശങ്ങളോ ആസ്ഥാനമാക്കി ഭരണം നടത്തി. തുർക്കി - മംഗോൾ വംശജനായ ബാബർ 1526-ൽ ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിനു തുടക്കമിട്ടു. തങ്ങളുടെ സങ്കുചിത താത്പര്യങ്ങളുടെ വിപുലീകരണവും ഇന്ത്യയുടെ വിഭവങ്ങൾ കൊള്ളയടിക്കലുമായിരുന്നു വിദേശ ശക്തികളുടെയെല്ലാം മുഖ്യലക്ഷ്യം.
ജനങ്ങളുടെ ആശയാഭിലാഷങ്ങൾക്ക് അനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരും തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവും (പ്രസിഡന്റ്) ഉള്ള രാജ്യമാണു റിപ്പബ്ലിക്. എല്ലാ പൗരജനങ്ങളുടെയും ക്ഷേമമാണു റിപ്പബ്ലിക് ലക്ഷ്യം വയ്ക്കുന്നത്. അവർക്കു തുല്യനീതിയും തുല്യ അവകാശങ്ങളും ഭരണഘടന ഉറപ്പുനൽകുന്നു. എന്നാൽ, ഇത്തരം സങ്കല്പങ്ങൾ പലതും യാഥാർഥ്യമായിട്ടില്ല എന്ന പരാതി വ്യാപകമായുണ്ട്. ഭരണഘടനാ സ്ഥാപനങ്ങൾ ഭീഷണിയെ നേരിടുന്നു എന്ന തോന്നൽ ജനങ്ങളിൽ വളരുന്നു. ഭരണഘടനയുടെ ആധാരശിലകളാണു സ്വതന്ത്രമായ നിയമനിർമാണ വിഭാഗവും (ലെജിസ്ലേച്ചർ) ഭരണനിർവഹണ വിഭാഗവും (എക്സിക്യൂട്ടീവ്) നീതിന്യായ വിഭാഗവും (ജുഡീഷറി). ജനാഭിലാഷം മാനിച്ചു നിയമങ്ങൾ നിർമിക്കേണ്ട പാർലമെന്റിനെ കുറേനാളായി ഭരണനേതൃത്വം അവഗണിക്കുകയാണ് എന്ന ആക്ഷേപം ശക്തമാണ്. നിയമങ്ങളും ബജറ്റുകളും വേണ്ടത്ര ചർച്ചകൾ കൂടാതെ പാസാക്കപ്പെടുന്നു. പ്രധാനമന്ത്രിയിലും മുഖ്യമന്ത്രിമാരിലും അധികാരം കേന്ദ്രീകരിക്കുന്ന പ്രവണത ശക്തിപ്പെട്ടതോടെ കൂട്ടായ ഭരണനേതൃത്വം എന്ന കാബിനറ്റ് ആശയം കടലാസിൽ മാത്രമായി. റിസർവ് ബാങ്കിന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തലുകളുണ്ടാകുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ ഭരണകക്ഷിയുടെ രാഷ്ട്രീയ ചട്ടുകമായി മാറുന്ന സംഭവങ്ങൾ വർധിക്കുന്നു. ജുഡീഷറിയുടെ നിഷ്പക്ഷത സംശയിക്കപ്പെടുകയും ചോദ്യംചെയ്യപ്പെടുകയും ചെയ്യുന്ന വിധത്തിലുള്ള നടപടികൾ നീതിപീഠങ്ങളിൽ നിന്നുണ്ടാവുകയും ചെയ്യുന്പോൾ തകരുന്നതു സാധാരണക്കാരനു ജനാധിപത്യത്തിലുള്ള വിശ്വാസമാണ്. കോടതികളിൽ ഒരു വ്യവഹാരത്തിനു തീർപ്പുകല്പിക്കപ്പെടാൻ എത്ര വലിയ കാലതാമസമാണുണ്ടാകുന്നത് ? നീതി വൈകൽ പലപ്പോഴും നീതിനിഷേധമായി മാറുന്നു.
ജനങ്ങൾ തെരഞ്ഞെടുക്കുന്നവർ അധികാരത്തിലേറുന്പോൾ സത്യപ്രതിജ്ഞ നടത്തുന്നതു ഭീതിയോ പ്രീതിയോ കൂടാതെ പക്ഷപാതരഹിതമായി ഭരണം നിർവഹിക്കുമെന്നാണ്. പക്ഷേ, നീതിനിഷേധവും തുല്യാവകാശങ്ങളുടെ ലംഘനവും ഇന്നു വ്യാപകമാകുന്നു. ഇന്ത്യ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണ് എന്നും വിശേഷണമുണ്ടെങ്കിലും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇവിടെ വർധിക്കുകയാണ്. ഡൽഹിയിൽ ഇന്നു ട്രാക്ടർ റാലി നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുള്ള കർഷകരുടെ ദുഃസ്ഥിതി നല്ല ഉദാഹരണം. സർക്കാരുകളെ നിയന്ത്രിക്കുന്ന കോർപറേറ്റുകളുടെയും സാധാരണക്കാരുടെയും താത്പര്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്പോൾ വിജയം എപ്പോഴും കോർപറേറ്റുകൾക്കൊപ്പം. കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ രാജ്യത്തെ സാധാരണക്കാരന്റെ വരുമാനം നന്നായി ചോർത്തി. അതേസമയം ലോക്ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ചിനുശേഷമുള്ള കാലത്ത് ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സന്പത്തിൽ 35 ശതമാനം വളർച്ചയുണ്ടായെന്നു ദാരിദ്ര്യത്തിനെതിരേ പോരാടുന്ന സംഘടനയായ ഓക്സ്ഫാമിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ 100 ശതകോടീശ്വരന്മാരുടെ സന്പത്തിൽ ഇക്കാലത്തുണ്ടായ വളർച്ച രാജ്യത്തെ 13.8 കോടി ദരിദ്രർക്ക് 94,045 രൂപ വീതം നൽകാൻ മാത്രമുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം അസന്തുലിത വളർച്ചയായിരുന്നില്ല ഇന്ത്യൻ റിപ്പബ്ലിക്കിന്റെ രൂപീകരണലക്ഷ്യം. ജനാഭിലാഷം നിറവേറ്റി മുന്നോട്ടുപോകാൻ റിപ്പബ്ലിക്കിനു കഴിയട്ടെ.