സ്ഥിരം നായകനും സൂപ്പർ ബാറ്റ്സ്മാനുമില്ല, ഒന്നാംനിര ബൗളർമാർ പരിക്കേറ്റു പുറത്തും. എന്നിട്ടും ഒരു ടീം ഓസ്ട്രേലിയൻ മണ്ണിൽ പരന്പര വിജയിച്ചെങ്കിൽ അതിനെ അദ്ഭുതമെന്നേ വിളിക്കാനാവൂ. മാരക കോന്പിനേഷനുകൾ ഒന്നുമില്ലാതിരുന്നിട്ടും അജിങ്ക്യ രഹാനെയുടെ ടീം മുഴുവൻ കരുത്തോടെയും നെഞ്ചുവിരിച്ചുനിന്ന ഓസീസിനെ ജയിച്ചതു ചങ്കുറപ്പ് ഒന്നുകൊണ്ടു മാത്രമാണെന്നു നിസംശയം പറയാം.
ടീം ഗെയിം- ഇന്ത്യയുടെ വിജയത്തിനു കുറേകാലത്തിനുശേഷം ആരാധകരും നിരൂപകരും ഈ വിശേഷണം ചാർത്തിനൽകുകയാണ്. ബാറ്റും പന്തും കൈയിൽ കിട്ടിയവരെല്ലാം ഓസ്ട്രേലിയൻ മണ്ണിൽ ഗ്ലാഡിയേറ്റർമാരായി. ഒടുവിൽ 32 വർഷത്തെ ഓസ്ട്രേലിയൻ തേരോട്ടം തകർത്തു ഗാബയിലെ ചരിത്ര വിജയവും.
രഹാനെയുടെ ടീമിനു വിജയവഴികൾ ഒട്ടും എളുപ്പമായിരുന്നില്ല. ഏഴു മുൻനിര താരങ്ങൾ പരിക്കേറ്റു പുറത്ത്. നാലു ടെസ്റ്റിനിടെ ജഴ്സിയണിഞ്ഞത് 20 പേർ. അഞ്ച് അരങ്ങേറ്റക്കാർ. അതും ഓസ്ട്രേലിയയ്ക്കെതിരേ. അതുകൊണ്ടുതന്നെ ഈ ജയം സ്പെഷലാണ്. പരന്പരയിലെ ഇന്ത്യൻ മേധാവിത്വം ഉറപ്പിച്ച നിർണായക നിമിഷങ്ങളാണ് ഇനി പറയുന്നത്:
1. പിങ്ക് പന്തിലെ നാലിരകൾ
അഡ്ലെയ്ഡ് ഓവലിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു. അതും വെറും 36 റണ്‍സിന് ഓൾഔട്ടായി. പക്ഷേ, ഓവലിലെ അശ്വിന്റെ പ്രകടനത്തിനു കൊടുക്കണം ആദ്യ കൈയടി. ജസ്പ്രീത് ബുംറ ഓസീസ് ഓപ്പണർമാരെ മടക്കിയെങ്കിലും ഇന്ത്യക്കു പിടിച്ചുനിൽക്കാൻ ഒരു മികച്ച പ്രകടനം ആവശ്യമായിരുന്നു.
ന്നാം നന്പരും ഓസീസ് സൂപ്പർ താരവുമായ സ്റ്റീവൻ സ്മിത്തിനെ പറിക്കാൻ കഴിയുന്ന ഒരു പ്രകടനം. അത് അശ്വിന്റെ കൈയിൽനിന്നു വന്നു. ഒട്ടും ടേണ്‍ ചെയ്യാത്ത അശ്വിന്റെ പന്തിനു ബാറ്റുവച്ച സ്മിത്തിന്റെ വിക്കറ്റ് രഹാനെയുടെ കൈയിൽ ശാന്തമായി വിശ്രമിച്ചു.
വിദേശ പര്യടനങ്ങളിലെ നിറംമങ്ങിയ പ്രകടനങ്ങളുടെ പേരിൽ സ്ഥിരം വിമർശന ഇരയാണ് അശ്വിൻ. എന്നാൽ, അഡ്ലെയ്ഡിൽ അശ്വിൻ വിമർശകരുടെ വായടപ്പിച്ചു. ഒന്നിനു പിന്നാലെ ഒന്നായി വിക്കറ്റുകൾ. ഓസീസ് മധ്യനിരയെ അശ്വിൻ തച്ചുടച്ചു. നാലു വിക്കറ്റുകൾ അശ്വിൻ അക്കൗണ്ടിൽ എഴുതിയപ്പോൾ ഓസീസ് 191 റണ്‍സിന് ഓൾഒൗട്ട്.
2. ബോക്സിംഗ് ബുംറ
സൂപ്പർ താരം വിരാട് കോഹ്ലിയില്ല, സ്റ്റാർ പേസർ മുഹമ്മദ് ഷാമി പരിക്കേറ്റു പുറത്ത്, ടോസും നഷ്ടം. ഓസ്ട്രേലിയയ്ക്കെതിരേ മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ പിടിച്ചുനിൽക്കാൻ പോലും ഇന്ത്യക്ക് ഒരു അസാമാന്യ പ്രകടനം അനിവാര്യമായിരുന്നു. അവിടെ ബുംറ അവതരിച്ചു. തുടക്കത്തിൽതന്നെ ഓസീസ് ഓപ്പണർമാരെ മടക്കി. ആവശ്യമുള്ളപ്പോഴൊക്കെ ഇന്ത്യക്കു ബ്രേക്ത്രൂ നൽകി. 56 റണ്‍സ് വഴങ്ങി നാല് ഓസീസ് വിക്കറ്റുകൾ പിഴുത ബുംറയുടെ മെൽബണിലെ പ്രകടനത്തിനും പ്രത്യേകതകൾ ഏറെ.
3. നയിക്കുന്നവൻ നായകൻ!
നായകനെ റണ്ണൗട്ടാക്കി, രണ്ട് ഇന്നിംഗ്സിലും ബാറ്റ് പിഴച്ചു. ചുരുക്കിപ്പറഞ്ഞാൽ ഒന്നാം ടെസ്റ്റിൽ ദുരന്തമായിരുന്നു രഹാനെ. എന്നിട്ടും കോഹ്ലി പോയപ്പോൾ നായകസ്ഥാനം തേടിയെത്തിയത് അജിങ്ക്യ രഹാനെയെ. രഹാനെയ്ക്ക് ഒരുപാടു കാര്യങ്ങൾ തെളിയിക്കാനുണ്ടായിരുന്നു. ഒരുപാടു മറുപടികളും ബാക്കിനിന്നു. പിന്നെ സംഭവിച്ചതൊക്കെ തികച്ചും രഹാനെ സ്റ്റൈലിൽ. 64/3 എന്ന നിലയിൽ തകർന്നിരിക്കെ, എന്നും വിശ്വസിക്കാവുന്ന ചേതേശ്വർ പൂജാര പോലും പവലിയനിൽ വിശ്രമിക്കെ, രഹാനെ ഇന്ത്യൻ ഇന്നിംഗ്സിനെ ചുമലിലേറ്റി.
കൂട്ടുകെട്ടുകൾക്കു ജീവൻവച്ചപ്പോൾ തീയുണ്ടകളാണ് ഓസീസ് പേസർമാർ എയ്തുവിട്ടത്. എന്നിട്ടും രഹാനെ വീണില്ല. ജഡേജയെ കൂട്ടുപിടിച്ച് ഇന്ത്യൻ ഇന്നിംഗ്സിനെ നായകൻ ചുമലിലേറ്റി. ഒടുവിൽ മെൽബണിൽ കുറിച്ചു ഒരു ഉഗ്രൻ സെഞ്ചുറി. ആക്രമണവും അതീവശ്രദ്ധയും സംയോജിച്ച ഇന്നിംഗ്സ്. രണ്ടുവട്ടം കൈവിട്ട് ഓസീസ് ഫീൽഡർമാർ ജീവൻ നൽകിയതു രഹാനെയുടെ ഇന്നിംഗ്സിന്റെ മാറ്റ് ഒട്ടും കുറയ്ക്കുന്നില്ല.
4. സിഡ്നിയിലെ മിന്നുംതാരങ്ങൾ
സിഡ്നിയിൽ 409 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം ഓസ്ട്രേലിയ ഇന്ത്യക്കു മുന്നിൽ ഉയർത്തുന്പോൾ ഒരു പോരാട്ടം പോലും ആരും പ്രതീക്ഷിച്ചില്ല. ഓസീസ് ബൗളിംഗ് ആക്രമണം അത്ര ശക്തമായിരുന്നു. എന്നാൽ ഒരറ്റത്തു ചേതേശ്വർ പൂജാരയും മറുവശത്തു ഋഷഭ് പന്തും കൂടിയപ്പോൾ കരുത്തുറ്റ ഓസീസ് താരനിര തോൽവി മുന്നിൽക്കണ്ടു. പൂജാര 22-ൽ ബാറ്റു ചെയ്യുന്പോഴാണു പന്ത് ബാറ്റു ചെയ്യാനെത്തിയത്. പന്ത് ഫിഫ്റ്റിയടിക്കുന്പോൾ പൂജാര 28-ലും. ഒരു ട്വന്റി-20 ഇന്നിംഗ്സ്. 148 റണ്‍സിന്റെ കൂട്ടുകെട്ടിൽ ആക്രമണവും പ്രതിരോധവും കൂടിച്ചേർന്നപ്പോൾ ഓസീസ് ഭയന്നു എന്നതു യാഥാർഥ്യം.
5. വേദനിച്ചു നേടിയ സമനില
വംശീയവെറിയൻമാർ ചീത്തവിളിച്ചു, വേദനിച്ചു വിങ്ങിക്കരഞ്ഞു ക്രീസിലിരുന്നു, മുറിവിൽനിന്നു ചോരയൊഴുകി. എന്നിട്ടും ഹനുമ വിഹാരിയും അശ്വിനും എസ്ജിസി ഗ്രൗണ്ടിൽ പ്രകടിപ്പിച്ച മനക്കരുത്ത് അപാരമായിരുന്നു. പുറംവേദനയ്ക്കും കൈക്കുഴയിലെ പരിക്കിനും വിഹാരിയുടെ പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്താനായില്ല. മൂന്നു മണിക്കൂർ നീണ്ട ചെറുത്തുനിൽപ്പ്.
ടെസ്റ്റ് ക്രിക്കറ്റിൽതന്നെ അപൂർവമായത്. ഓസീസ് ബൗളർമാർ എറിഞ്ഞുതളർന്നു. പൂജാരയും പന്തും പുറത്തായതോടെ ഇന്ത്യ വിജയം ഉപേക്ഷിച്ചു. ഓസീസ് ജയം പ്രതീക്ഷിച്ചു. എന്നാൽ, വിഹാരി-അശ്വിൻ കൂട്ടുകെട്ട് അവരുടെ കണക്കുകൂട്ടലുകൾ തകർത്തു. ഓസീസ് ബൗളർമാരുടെ 256 പന്തുകൾക്കാണ് അശ്വിനും വിഹാരിയും ചേർന്നു പ്രതിരോധം തീർത്തത്. ആ വൻമതിലിനും ഇന്ത്യ നേടിയ സമനിലയ്ക്കും കൊടുക്കണം നൂറുമാർക്ക്.
6. ഗാബയിലെ വൻമതിലുകൾ
186/6. വാഷിംഗ്ടണ്‍ സുന്ദറും ഷാർദുൾ ഠാക്കൂറും ക്രീസിൽ എത്തുന്പോൾ ഇതായിരുന്നു ഇന്ത്യയുടെ അവസ്ഥ. മുൻനിരയും മധ്യനിരയും ഓസീസ് ബൗളിംഗിനു മുന്നിൽ തകർന്നടിഞ്ഞു. പക്ഷേ, വരാനിരിക്കുന്നത് ഒട്ടും പ്രതീക്ഷിച്ചിരിക്കില്ല അവർ. മൂന്നു വർഷം മുന്‍പുമാത്രം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച ഒരു 21-കാരൻ അരങ്ങേറ്റക്കാരനും പരിക്കിനെ തുടർന്നു പകരക്കാരനായി എത്തിയ പുതുമുഖവും ചേർന്നു ഗാബയിൽ കുറിച്ചതു ക്രിക്കറ്റ് ചരിത്രമായി.
വാഷിംഗ്ടണ്‍ സുന്ദറിന്റെയും ഷാർദുൾ ഠാക്കൂറിന്റെയും 123 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യയെ കൈപിടിച്ചു കയറ്റി. ഠാക്കൂർ അടിച്ചു പറത്തി. വാഷിംഗ്ടണ്‍ പ്രതിരോധിച്ചു, ശ്രദ്ധിച്ചു കളിച്ചു. ഓസ്ട്രേലിയയുടെ ലീഡ് ഇന്ത്യ വെറും 33-ൽ ഒതുക്കി. പിന്നെ സെഷനുകൾ മാറുംതോറും ഇന്ത്യ കരുത്താർജിച്ചുവന്നു. ഒടുവിൽ ഗാബയിലെ മൈതാനത്തു ചരിത്രവും കുറിച്ചു. അടിത്തറയിട്ടത് രണ്ടു പുതുമുഖങ്ങളാണെന്ന യാഥാർഥ്യം അപ്പോഴും ബാക്കി.
ടോണി ജോസ്