ഇന്ത്യയുമായുള്ള സൗഹൃദം കൈവിടാൻ ബൈഡൻ ശ്രമിക്കില്ലെങ്കിലും ചൈനയോടും പാക്കിസ്ഥാനോടും കൂടുതൽ അനുകൂലസമീപനം സ്വീകരിക്കാനിടയുള്ളത് ഇന്ത്യൻ താത്പര്യങ്ങളെ എങ്ങനെ ബാധിക്കുമെന്നു കണ്ടറിയണം.
സൈനിക- സാന്പത്തിക- ജനാധിപത്യ ശക്തിയിൽ ലോകത്ത് ഒന്നാമതു നിൽക്കുന്ന രാഷ്ട്രമായ അമേരിക്കയുടെ പ്രസിഡന്റായി ജോസഫ്- റോബിനേറ്റ് ബൈഡൻ ഇന്ന് അധികാരമേൽക്കുകയാണ്. യുഎസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസും സ്ഥാനമേൽക്കുന്നു. പതിവിലേറെ ആകാംക്ഷയോടും താത്പര്യത്തോടെയുമാണ് അമേരിക്കൻ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തെ ലോകം നോക്കിക്കാണുന്നത്. ഇങ്ങനെയൊരു അധികാരമാറ്റം നടക്കുമോ എന്നുപോലും ഇടയ്ക്കു സംശയിച്ചവരുണ്ട്. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനകീയവോട്ടുകൾ നേടിയായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡന്റെ വിജയം. എന്നാൽ, ഈ വിജയം അംഗീകരിക്കാൻ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയാറായില്ല. വോട്ടെണ്ണലിൽ വൻതോതിൽ കൃത്രിമങ്ങൾ നടന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതു സംബന്ധിച്ച് അദ്ദേഹം നൽകിയ പരാതികൾ അമേരിക്കൻ കോടതികൾ പക്ഷേ, നിരാകരിക്കു കയാണുണ്ടായത്. എന്നിട്ടും പ്രസിഡന്റ് വിജയം അംഗീകരിക്കാൻ ട്രംപ് മടിച്ചു. രണ്ടാഴ്ചമുന്പ് ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്പോൾ ട്രംപിന്റെ അനുയായികൾ യുഎസ് പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറി കലാപമുണ്ടാക്കിയതു ലോകത്തെ ഞെട്ടിച്ചു. എന്നാൽ, ഇത്തരം സമ്മർദതന്ത്രങ്ങൾക്കൊന്നും വഴങ്ങാതെ ബൈഡന്റെ വിജയം അംഗീകരിച്ച യുഎസ് കോൺഗ്രസ് ജനാധിപത്യത്തിന്റെ കരുത്ത് വീണ്ടും തെളിയിച്ചു.
ഈ സംഘർഷപശ്ചാത്തലത്തിൽ അധികാരമേൽക്കുന്ന പുതിയ അമേരിക്കൻ പ്രസിഡന്റിനെ പലതരം വെല്ലുവിളികളാണ് ആഭ്യന്തരരംഗത്തും വിദേശരംഗത്തും കാത്തിരിക്കുന്നത്. രാഷ്ട്രീയ അനുഭവസന്പത്തിലും ഭരണപരിചയത്തിലും ആശയസന്പന്നതയിലും പെരുമാറ്റ പക്വതയിലുമെല്ലാം മികവു തെളിയിച്ചിട്ടുള്ളയാളാണു ജോ ബൈഡൻ. ദീർഘകാലം സെനറ്ററും എട്ടുവർഷം വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് ഏതു പ്രശ്നത്തെയും പക്വതയോടെ കൈകാര്യം ചെയ്യാൻ കഴിയുമെന്നു ലോകം കരുതുന്നു. ഡോണൾഡ് ട്രംപിന്റെ ഭരണത്തെയും നിലപാടുകളെയുംപറ്റി അമേരിക്കക്കാർക്കു വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നെങ്കിലും യുഎസിനു പുറത്ത് അദ്ദേഹത്തിന്റെ പ്രതിച്ഛായ അത്ര മികച്ചതായിരുന്നില്ല. തന്റെ യാഥാസ്ഥിതിക നിലപാടുകൾ തുറന്നു പ്രകടിപ്പിക്കാൻ മടിയില്ലാതിരുന്ന ട്രംപിന്റേതിൽനിന്നു തികച്ചും വ്യത്യസ്തമായ ഒരു ഭരണശൈലിയാണ് ബൈഡനിൽനിന്നു ലോകം പ്രതീക്ഷിക്കുന്നത്. ശാന്തമായി പെരുമാറുകയും പക്വതയോടെ പ്രതികരിക്കുകയുംചെയ്യുന്ന ബൈഡൻ സംഘർഷം കൂട്ടുന്ന തീരുമാനങ്ങളിലേക്കൊന്നും പോവില്ലെന്ന് അനുമാനിക്കാം.
അമേരിക്കൻ പ്രസിഡന്റിന്റെ നയങ്ങളും നിലപാടുകളും ആ രാജ്യത്തിന്റെ ഭാഗധേയം നിശ്ചയിക്കുക മാത്രമല്ല ചെയ്യുക, ആഗോളതലത്തിലെ തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്യാറുണ്ട്. അമേരിക്കയുടെ നയങ്ങൾ ആ രാജ്യത്തിന്റെയും ജനങ്ങളുടെയും അഭ്യുന്നതി ലക്ഷ്യമിട്ടുള്ള ഒരു കാഴ്ചപ്പാടിന്റെ പിന്തുടർച്ച ആയതിനാൽ പുതിയ ഭരണകൂടം വന്നാലും വലിയ ദിശാമാറ്റത്തിനു സാധ്യതയില്ല. അതേസമയം ഭരണതീരുമാനങ്ങൾ സംബന്ധിച്ച മാധ്യമ വ്യാഖ്യാനങ്ങൾ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കും. അമേരിക്കൻ ജനാധിപത്യം നിലകൊള്ളുന്ന അടിസ്ഥാനമൂല്യങ്ങളെ പ്രതിനിധാനം ചെയ്യാൻ വ്യക്തിത്വമികവ് കൂടുതലുള്ളതു ബൈഡനാണ് എന്ന അമേരിക്കൻ ജനതയുടെ ബോധ്യമാണല്ലോ അദ്ദേഹത്തിന്റെ വിജയത്തിനു നിദാനം. വ്യക്തിജീവിതത്തിൽ ദുരന്തങ്ങൾ ഒന്നൊന്നായി കടന്നുവന്നപ്പോഴും തളരാതെ പിടിച്ചുനിൽക്കുകയും കഠിനാധ്വാനത്തിലൂടെ വിജയസോപാനങ്ങളിലെത്തുകയും ചെയ്ത ചരിത്രമാണ് ബൈഡനുള്ളത്. മകന്റെ ചികിത്സയ്ക്കുവേണ്ടി വീടു വിൽക്കാനൊരുങ്ങിയ യുഎസ് വൈസ് പ്രസിഡന്റാണ് ജോ ബൈഡൻ. മനുഷ്യബന്ധങ്ങളുടെ വിലയും പണത്തിന്റെ വിലയും നന്നായറിയാവുന്ന അദ്ദേഹത്തിനു മാനവികതയുടെ പക്ഷത്തുനിന്നു തീരുമാനങ്ങളെടുക്കാൻ സാധിച്ചാൽ അതു ലോകത്തെ സംഘർഷങ്ങൾ വളരെയേറെ കുറയ്ക്കുമെന്നു തീർച്ചയാണ്. ഗർഭഛിദ്രം പോലെയുള്ള വിഷയങ്ങളിൽ അരാജകവാദികളുടെ സമ്മർദങ്ങൾക്കു വഴങ്ങാതെ ജീവനെ സംരക്ഷിക്കുന്ന ധാർമിക നിലപാടുകൾ സ്വീകരിക്കാൻ ബൈഡനു കഴിയട്ടെ.
ബൈഡന്റെ നയങ്ങൾ പെതുവേ ഡെമോക്രാറ്റിക് പാർട്ടിയുടെ നിലപാടുകളോടു ചേർന്നതായിരിക്കും എന്നു കരുതാനാണു ന്യായം. അതുകൊണ്ട് ഒബാമ കാലഘട്ടത്തിന്റെ ഒരു തുടർച്ചയാകും ബൈഡൻ ഭരണം എന്നു വിലയിരുത്തുന്നവരുണ്ട്. അമേരിക്കൻ താത്പര്യങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം സുഹൃദ്രാജ്യങ്ങളെ ചേർത്തുനിർത്തുന്ന സമീപനമാകും ബൈഡൻ സ്വീകരിക്കുക. ഇന്ത്യയോടു പൊതുവെ അനുകൂല നിലപാടാണു ട്രംപ് ഭരണകൂടം സ്വീകരിച്ചത്. അതേസമയം, ട്രംപിന്റെ കുടിയേറ്റവിരുദ്ധ നിലപാടുകൾ ഇന്ത്യൻ പൗരന്മാർക്കും ചില പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇന്ത്യയുമായുള്ള സൗഹൃദം കൈവിടാൻ ബൈഡനും ശ്രമിക്കില്ലെങ്കിലും ചൈനയോടും പാക്കിസ്ഥാനോടും കൂടുതൽ അനുകൂല സമീപനം സ്വീകരിക്കാനിടയുള്ളത് ഇന്ത്യൻ താത്പര്യങ്ങളെ എങ്ങനെ ബാധിക്കുമെന്നു കണ്ടറിയണം. ബൈഡനും കമലാ ഹാരിസും മുന്പ് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടിട്ടുള്ളതും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. അമേരിക്കൻ നയങ്ങളെ നയിക്കുന്നത് മറ്റെന്തിനേക്കാളും അവരുടെ ആവശ്യങ്ങളാണ്. ജനാധിപത്യവും മനുഷ്യാവകാശങ്ങളുമൊക്കെ പ്രചാരണവിഷയങ്ങളാക്കാറുണ്ടെങ്കിലും കച്ചവടതാത്പര്യങ്ങളും ലാഭവുമാണ് ഇന്ന് അന്താരാഷ്ട്ര ബന്ധങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകം. കാപ്പിറ്റോൾ മന്ദിരത്തിൽ കയറിയ ട്രംപ് അനുകൂലികൾ ജനാധിപത്യത്തെ നാണംകെടുത്തി എന്ന വിമർശനത്തിന്റെ ആരവത്തോടെയാണ് ബൈഡന്റെ കൊടിയേറ്റം നടക്കുന്നത്. ലോകത്തു ജനാധിപത്യത്തിനു കരുത്തു പകരാനും മനുഷ്യാവകാശങ്ങളെ ഉയർത്തിപ്പിടിക്കാനും ബൈഡൻ ഭരണകൂടത്തിനു കഴിയട്ടെ.
സൈനിക- സാന്പത്തിക- ജനാധിപത്യ ശക്തിയിൽ ലോകത്ത് ഒന്നാമതു നിൽക്കുന്ന രാഷ്ട്രമായ അമേരിക്കയുടെ പ്രസിഡന്റായി ജോസഫ്- റോബിനേറ്റ് ബൈഡൻ ഇന്ന് അധികാരമേൽക്കുകയാണ്. യുഎസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസും സ്ഥാനമേൽക്കുന്നു. പതിവിലേറെ ആകാംക്ഷയോടും താത്പര്യത്തോടെയുമാണ് അമേരിക്കൻ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തെ ലോകം നോക്കിക്കാണുന്നത്. ഇങ്ങനെയൊരു അധികാരമാറ്റം നടക്കുമോ എന്നുപോലും ഇടയ്ക്കു സംശയിച്ചവരുണ്ട്. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനകീയവോട്ടുകൾ നേടിയായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡന്റെ വിജയം. എന്നാൽ, ഈ വിജയം അംഗീകരിക്കാൻ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയാറായില്ല. വോട്ടെണ്ണലിൽ വൻതോതിൽ കൃത്രിമങ്ങൾ നടന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതു സംബന്ധിച്ച് അദ്ദേഹം നൽകിയ പരാതികൾ അമേരിക്കൻ കോടതികൾ പക്ഷേ, നിരാകരിക്കു കയാണുണ്ടായത്. എന്നിട്ടും പ്രസിഡന്റ് വിജയം അംഗീകരിക്കാൻ ട്രംപ് മടിച്ചു. രണ്ടാഴ്ചമുന്പ് ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്പോൾ ട്രംപിന്റെ അനുയായികൾ യുഎസ് പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറി കലാപമുണ്ടാക്കിയതു ലോകത്തെ ഞെട്ടിച്ചു. എന്നാൽ, ഇത്തരം സമ്മർദതന്ത്രങ്ങൾക്കൊന്നും വഴങ്ങാതെ ബൈഡന്റെ വിജയം അംഗീകരിച്ച യുഎസ് കോൺഗ്രസ് ജനാധിപത്യത്തിന്റെ കരുത്ത് വീണ്ടും തെളിയിച്ചു.
ഈ സംഘർഷപശ്ചാത്തലത്തിൽ അധികാരമേൽക്കുന്ന പുതിയ അമേരിക്കൻ പ്രസിഡന്റിനെ പലതരം വെല്ലുവിളികളാണ് ആഭ്യന്തരരംഗത്തും വിദേശരംഗത്തും കാത്തിരിക്കുന്നത്. രാഷ്ട്രീയ അനുഭവസന്പത്തിലും ഭരണപരിചയത്തിലും ആശയസന്പന്നതയിലും പെരുമാറ്റ പക്വതയിലുമെല്ലാം മികവു തെളിയിച്ചിട്ടുള്ളയാളാണു ജോ ബൈഡൻ. ദീർഘകാലം സെനറ്ററും എട്ടുവർഷം വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് ഏതു പ്രശ്നത്തെയും പക്വതയോടെ കൈകാര്യം ചെയ്യാൻ കഴിയുമെന്നു ലോകം കരുതുന്നു. ഡോണൾഡ് ട്രംപിന്റെ ഭരണത്തെയും നിലപാടുകളെയുംപറ്റി അമേരിക്കക്കാർക്കു വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നെങ്കിലും യുഎസിനു പുറത്ത് അദ്ദേഹത്തിന്റെ പ്രതിച്ഛായ അത്ര മികച്ചതായിരുന്നില്ല. തന്റെ യാഥാസ്ഥിതിക നിലപാടുകൾ തുറന്നു പ്രകടിപ്പിക്കാൻ മടിയില്ലാതിരുന്ന ട്രംപിന്റേതിൽനിന്നു തികച്ചും വ്യത്യസ്തമായ ഒരു ഭരണശൈലിയാണ് ബൈഡനിൽനിന്നു ലോകം പ്രതീക്ഷിക്കുന്നത്. ശാന്തമായി പെരുമാറുകയും പക്വതയോടെ പ്രതികരിക്കുകയുംചെയ്യുന്ന ബൈഡൻ സംഘർഷം കൂട്ടുന്ന തീരുമാനങ്ങളിലേക്കൊന്നും പോവില്ലെന്ന് അനുമാനിക്കാം.
അമേരിക്കൻ പ്രസിഡന്റിന്റെ നയങ്ങളും നിലപാടുകളും ആ രാജ്യത്തിന്റെ ഭാഗധേയം നിശ്ചയിക്കുക മാത്രമല്ല ചെയ്യുക, ആഗോളതലത്തിലെ തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്യാറുണ്ട്. അമേരിക്കയുടെ നയങ്ങൾ ആ രാജ്യത്തിന്റെയും ജനങ്ങളുടെയും അഭ്യുന്നതി ലക്ഷ്യമിട്ടുള്ള ഒരു കാഴ്ചപ്പാടിന്റെ പിന്തുടർച്ച ആയതിനാൽ പുതിയ ഭരണകൂടം വന്നാലും വലിയ ദിശാമാറ്റത്തിനു സാധ്യതയില്ല. അതേസമയം ഭരണതീരുമാനങ്ങൾ സംബന്ധിച്ച മാധ്യമ വ്യാഖ്യാനങ്ങൾ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കും. അമേരിക്കൻ ജനാധിപത്യം നിലകൊള്ളുന്ന അടിസ്ഥാനമൂല്യങ്ങളെ പ്രതിനിധാനം ചെയ്യാൻ വ്യക്തിത്വമികവ് കൂടുതലുള്ളതു ബൈഡനാണ് എന്ന അമേരിക്കൻ ജനതയുടെ ബോധ്യമാണല്ലോ അദ്ദേഹത്തിന്റെ വിജയത്തിനു നിദാനം. വ്യക്തിജീവിതത്തിൽ ദുരന്തങ്ങൾ ഒന്നൊന്നായി കടന്നുവന്നപ്പോഴും തളരാതെ പിടിച്ചുനിൽക്കുകയും കഠിനാധ്വാനത്തിലൂടെ വിജയസോപാനങ്ങളിലെത്തുകയും ചെയ്ത ചരിത്രമാണ് ബൈഡനുള്ളത്. മകന്റെ ചികിത്സയ്ക്കുവേണ്ടി വീടു വിൽക്കാനൊരുങ്ങിയ യുഎസ് വൈസ് പ്രസിഡന്റാണ് ജോ ബൈഡൻ. മനുഷ്യബന്ധങ്ങളുടെ വിലയും പണത്തിന്റെ വിലയും നന്നായറിയാവുന്ന അദ്ദേഹത്തിനു മാനവികതയുടെ പക്ഷത്തുനിന്നു തീരുമാനങ്ങളെടുക്കാൻ സാധിച്ചാൽ അതു ലോകത്തെ സംഘർഷങ്ങൾ വളരെയേറെ കുറയ്ക്കുമെന്നു തീർച്ചയാണ്. ഗർഭഛിദ്രം പോലെയുള്ള വിഷയങ്ങളിൽ അരാജകവാദികളുടെ സമ്മർദങ്ങൾക്കു വഴങ്ങാതെ ജീവനെ സംരക്ഷിക്കുന്ന ധാർമിക നിലപാടുകൾ സ്വീകരിക്കാൻ ബൈഡനു കഴിയട്ടെ.
ബൈഡന്റെ നയങ്ങൾ പെതുവേ ഡെമോക്രാറ്റിക് പാർട്ടിയുടെ നിലപാടുകളോടു ചേർന്നതായിരിക്കും എന്നു കരുതാനാണു ന്യായം. അതുകൊണ്ട് ഒബാമ കാലഘട്ടത്തിന്റെ ഒരു തുടർച്ചയാകും ബൈഡൻ ഭരണം എന്നു വിലയിരുത്തുന്നവരുണ്ട്. അമേരിക്കൻ താത്പര്യങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം സുഹൃദ്രാജ്യങ്ങളെ ചേർത്തുനിർത്തുന്ന സമീപനമാകും ബൈഡൻ സ്വീകരിക്കുക. ഇന്ത്യയോടു പൊതുവെ അനുകൂല നിലപാടാണു ട്രംപ് ഭരണകൂടം സ്വീകരിച്ചത്. അതേസമയം, ട്രംപിന്റെ കുടിയേറ്റവിരുദ്ധ നിലപാടുകൾ ഇന്ത്യൻ പൗരന്മാർക്കും ചില പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇന്ത്യയുമായുള്ള സൗഹൃദം കൈവിടാൻ ബൈഡനും ശ്രമിക്കില്ലെങ്കിലും ചൈനയോടും പാക്കിസ്ഥാനോടും കൂടുതൽ അനുകൂല സമീപനം സ്വീകരിക്കാനിടയുള്ളത് ഇന്ത്യൻ താത്പര്യങ്ങളെ എങ്ങനെ ബാധിക്കുമെന്നു കണ്ടറിയണം. ബൈഡനും കമലാ ഹാരിസും മുന്പ് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടിട്ടുള്ളതും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. അമേരിക്കൻ നയങ്ങളെ നയിക്കുന്നത് മറ്റെന്തിനേക്കാളും അവരുടെ ആവശ്യങ്ങളാണ്. ജനാധിപത്യവും മനുഷ്യാവകാശങ്ങളുമൊക്കെ പ്രചാരണവിഷയങ്ങളാക്കാറുണ്ടെങ്കിലും കച്ചവടതാത്പര്യങ്ങളും ലാഭവുമാണ് ഇന്ന് അന്താരാഷ്ട്ര ബന്ധങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകം. കാപ്പിറ്റോൾ മന്ദിരത്തിൽ കയറിയ ട്രംപ് അനുകൂലികൾ ജനാധിപത്യത്തെ നാണംകെടുത്തി എന്ന വിമർശനത്തിന്റെ ആരവത്തോടെയാണ് ബൈഡന്റെ കൊടിയേറ്റം നടക്കുന്നത്. ലോകത്തു ജനാധിപത്യത്തിനു കരുത്തു പകരാനും മനുഷ്യാവകാശങ്ങളെ ഉയർത്തിപ്പിടിക്കാനും ബൈഡൻ ഭരണകൂടത്തിനു കഴിയട്ടെ.