എംഡി പറയുന്നതുപോലെ കേവലം അഞ്ച് ശതമാനം തൊഴിലാളികൾ മാത്രമാണ് കുഴപ്പക്കാരെങ്കിൽ അവരെ അടിയന്തരമായി പുറത്താക്കി കെഎസ്ആർടിസിയെ രക്ഷിക്കണം.
“കെഎസ്ആർടിസി നിലനിർത്തുന്നതിന് പ്ലാൻ ഫണ്ട് അടക്കം കഴിഞ്ഞ അഞ്ചു വർഷം 5000 കോടി രൂപ ചെലവഴിച്ചു. എന്നാൽ പുനഃസംഘടന വിജയിച്ചില്ല. ഇപ്പോൾ വീണ്ടും രണ്ടാമതൊരു പുനഃസംഘടന നടത്തുകയാണ്.’’ കഴിഞ്ഞ ദിവസം ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ കെഎസ്ആർടിസിയെക്കുറിച്ചു പറഞ്ഞു തുടങ്ങിയതിങ്ങനെയായിരുന്നു. അവസാനഭാഗത്തു പറഞ്ഞത് കെഎസ്ആർടിസിക്ക് 2021-22ൽ ആകെ സഹായം കുറഞ്ഞത് 1800 കോടി രൂപയായിരിക്കും എന്നാണ്. പിറ്റേന്നാണ് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ വാർത്താസമ്മേളനത്തിൽ അതീവഗുരുതരമായ ചില വെളിപ്പെടുത്തലുകൾ നടത്തിയത്. ഒന്നുകിൽ നന്നാകുക അല്ലെങ്കിൽ അടച്ചുപൂട്ടുക എന്ന രണ്ടു വഴിയേ കെഎസ്ആർടിസിക്കു മുന്നിലുള്ളൂവെന്നും ബിജു പ്രഭാകർ തുറന്നുപറഞ്ഞിട്ടുണ്ട്. പ്രഗത്ഭരായ പല ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും പയറ്റിപ്പരാജയപ്പെട്ട കസേരയിലിരുന്നാണ് ബിജു പ്രഭാകർ എന്ന ഐഎഎസ് ഉദ്യാഗസ്ഥനും ഇപ്പോൾ കെഎസ്ആർടിസിയുടെ തകർച്ചയ്ക്കു പിന്നിലെ ചില സുപ്രധാന കാരണങ്ങൾ വെട്ടിത്തുറന്നു പറയുന്നത്. ഈ സർക്കാരിന്റെ കാലത്തെ ആറാമത്തെ മാനേജിംഗ് ഡയറക്ടറാണ് ബിജു പ്രഭാകർ എന്നതും ഓർമിക്കണം.
അരനൂറ്റാണ്ടിലേറെയായി കെഎസ്ആർടിസി നഷ്ടത്തിലാണ്. അയൽ സംസ്ഥാനങ്ങളിലെ പല പൊതുമേഖലാ ട്രാൻസ്പോർട്ട് കമ്പനികളും ലാഭത്തിൽ പ്രവർത്തിക്കുമ്പോഴാണ് കേരളത്തിലെ വെള്ളാനയായി കെഎസ്ആർടിസി ഖജനാവ് ചോർത്തുന്നത്. നഷ്ടത്തിൽനിന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തുമ്പോഴും ശമ്പളവും പെൻഷനും മുടങ്ങുമ്പോഴും കോടിക്കണക്കിനു രൂപ സർക്കാർ സഹായം നൽകിയാണ് കെഎസ്ആർടിസിയെ നിലനിർത്തിപ്പോരുന്നത്.
സംസ്ഥാനത്തിന്റെ പൊതു ഗതാഗത സംവിധാനത്തിൽ കെഎസ്ആർടിസി ഒഴിച്ചുകൂടാനാവാത്തതുമാണ്. ഇത്തരമൊരു അനിവാര്യത മറയാക്കിയാണ് കോർപറേഷനിൽ എല്ലാത്തരം കെടുകാര്യസ്ഥതയും അഴിമതിയും തട്ടിപ്പും കാലാകാലങ്ങളായി നടക്കുന്നത്. തൊഴിലാളി യൂണിയനുകളുടെ മുഷ്കിനു മുന്നിൽ മാറിമാറിവരുന്ന സർക്കാരുകളും മാനേജിംഗ് ഡയറക്ടർമാരും അടിയറവു പറയുകയും ചെയ്യുന്നു.
കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷനുമായുള്ള പണമിടപാടിൽ 100 കോടി രൂപയുടെ തട്ടിപ്പ് നടന്നിരിക്കുന്നുവെന്നാണ് എംഡി വെളിപ്പെടുത്തിയിരിക്കുന്നത്. 2012-15 കാലയളവിലാണ് തിരിമറി നടന്നതെന്നും അതിനുത്തരവാദിയെന്നു കണ്ടെത്തിയ എക്സിക്യുട്ടീവ് ഡയറക്ടറെ സ്ഥലംമാറ്റിയെന്നും എംഡി അറിയിച്ചു. ഇത്തരമൊരു തട്ടിപ്പ് ഏറെക്കാലമായി ശ്രദ്ധയിൽപ്പെട്ടിട്ടും ഉത്തരവാദിയെ കണ്ടെത്താൻ മുമ്പുണ്ടായിരുന്ന മാനേജിംഗ് ഡയറക്ടർമാർ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു എന്നാണ് മനസിലാക്കുന്നത്. ഇപ്പോൾ എക്സിക്യുട്ടീവ് ഡയറക്ടറാണ് ഉത്തരവാദിയെന്നു കണ്ടെത്തിയെങ്കിലും കേവലം സ്ഥലംമാറ്റം മാത്രമാണ് ശിക്ഷാനടപടിയായി ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണമുണ്ടാകുകയും പണം തിരികെപ്പിടിക്കുകയും കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യുക എന്ന നീതിനിർവഹണം നടക്കുമോ എന്നു കണ്ടറിയണം.
വയനാട്ടിൽ ടിക്കറ്റ് മെഷീനിൽ കൃത്രിമംകാട്ടി 45 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരനെ പുറത്താക്കി, വർക്ഷോപ്പുകളിൽ ലോക്കൽ പർച്ചേസിലൂടെ സ്പെയർ പാർട്സുകൾ വാങ്ങുന്നതിൽ അഴിമതി നടക്കുന്നു, പല ബസുകളിലും ഓഡോ മീറ്റർ തകരാറിലാക്കി ട്രിപ്പ് ഷീറ്റിൽ ദൂരം കൂട്ടിയെഴുതി ഡീസൽ ചോർത്തുന്നു, ശമ്പളം പറ്റുമ്പോഴും ജോലിക്കു ഹാജരാകാതെ ഇഞ്ചിക്കൃഷി നടത്തുന്നവരുണ്ട്, കാര്യക്ഷമതയില്ലാത്ത മേലുദ്യോഗസ്ഥരുണ്ട് തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് എംഡി പരസ്യമായി നടത്തിയിരിക്കുന്നത്. മാറ്റങ്ങൾ വരുത്തി കോർപറേഷനെ രക്ഷിക്കാൻ അഞ്ചു ശതമാനം വരുന്ന ഈ അഴിമതിക്കാർ തടസം നിൽക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഈ വെളിപ്പെടുത്തലുകൾ നടത്തിയതിനു പിന്നാലെ അദ്ദേഹത്തിനെതിരേ തൊഴിലാളി യൂണിയനുകൾ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. സിഐടിയു ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ എളമരം കരീം എംപിതന്നെ എംഡിക്കെതിരേ രംഗത്തെത്തി.
വൈവിധ്യവത്കരണത്തിലൂടെയും തൊഴിലാളികളെ കുറച്ചും സ്ഥലമുൾപ്പെടെയുള്ള വസ്തുവകകൾ കാര്യക്ഷമമായി ഉപയോഗിച്ചും വരുമാനവർധനവുണ്ടാക്കുക എന്ന നിലയിലേക്കാണ് ഇപ്പോൾ മാനേജ്മെന്റ് ചിന്തിക്കുന്നത്. കിഫ്ബിയിൽനിന്നെടുക്കുന്ന ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാൻ സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിക്കുകയും ദീർഘദൂര ബസുകളുടെ നടത്തിപ്പ് ഏൽപ്പിക്കുകയും ചെയ്യുക എന്ന പദ്ധതി വിജയകരമായി നടപ്പാക്കാനാകുമെന്നാണ് മാനേജിംഗ് ഡയറക്ടർ കരുതുന്നത്.
കെഎസ്ആർടിസിയുടെ ശോച്യാവസ്ഥയ്ക്കു പിന്നിൽ തൊഴിലാളിയൂണിയനുകളുടെ കടുംപിടിത്തവും ഉത്തരവാദിത്വരാഹിത്യവും തള്ളിക്കളയാനാവില്ല. അഴിമതിക്കാർക്കും തട്ടിപ്പുകാർക്കും കവചമൊരുക്കാൻ തൊഴിലാളി യൂണിയനുകൾ തയാറാകുമ്പോൾ ഏതൊരു വ്യവസായവും തകരും. രാഷ്ട്രീയ സമ്മർദത്തിന്റെ ഫലമായി സർക്കാരിന്റെ പിന്തുണകൂടി കിട്ടുന്നതാണ് യൂണിയനുകളുടെ ബലം. എംഡി പറയുന്നതുപോലെ കേവലം അഞ്ചു ശതമാനം തൊഴിലാളികൾ മാത്രമാണ് കുഴപ്പക്കാരെങ്കിൽ അവരെ അടിയന്തരമായി പുറത്താക്കി കെഎസ്ആർടിസിയെ രക്ഷിക്കണം. അവർക്കു കുടപിടിക്കാൻ യൂണിയനുകൾ തയാറാകരുത്. കാരണം കെഎസ്ആർടിസി കേരളത്തിലെ ജനങ്ങളുടേതാണ്. ജീവനക്കാരുടെ മാത്രമല്ല.
“കെഎസ്ആർടിസി നിലനിർത്തുന്നതിന് പ്ലാൻ ഫണ്ട് അടക്കം കഴിഞ്ഞ അഞ്ചു വർഷം 5000 കോടി രൂപ ചെലവഴിച്ചു. എന്നാൽ പുനഃസംഘടന വിജയിച്ചില്ല. ഇപ്പോൾ വീണ്ടും രണ്ടാമതൊരു പുനഃസംഘടന നടത്തുകയാണ്.’’ കഴിഞ്ഞ ദിവസം ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ കെഎസ്ആർടിസിയെക്കുറിച്ചു പറഞ്ഞു തുടങ്ങിയതിങ്ങനെയായിരുന്നു. അവസാനഭാഗത്തു പറഞ്ഞത് കെഎസ്ആർടിസിക്ക് 2021-22ൽ ആകെ സഹായം കുറഞ്ഞത് 1800 കോടി രൂപയായിരിക്കും എന്നാണ്. പിറ്റേന്നാണ് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ വാർത്താസമ്മേളനത്തിൽ അതീവഗുരുതരമായ ചില വെളിപ്പെടുത്തലുകൾ നടത്തിയത്. ഒന്നുകിൽ നന്നാകുക അല്ലെങ്കിൽ അടച്ചുപൂട്ടുക എന്ന രണ്ടു വഴിയേ കെഎസ്ആർടിസിക്കു മുന്നിലുള്ളൂവെന്നും ബിജു പ്രഭാകർ തുറന്നുപറഞ്ഞിട്ടുണ്ട്. പ്രഗത്ഭരായ പല ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും പയറ്റിപ്പരാജയപ്പെട്ട കസേരയിലിരുന്നാണ് ബിജു പ്രഭാകർ എന്ന ഐഎഎസ് ഉദ്യാഗസ്ഥനും ഇപ്പോൾ കെഎസ്ആർടിസിയുടെ തകർച്ചയ്ക്കു പിന്നിലെ ചില സുപ്രധാന കാരണങ്ങൾ വെട്ടിത്തുറന്നു പറയുന്നത്. ഈ സർക്കാരിന്റെ കാലത്തെ ആറാമത്തെ മാനേജിംഗ് ഡയറക്ടറാണ് ബിജു പ്രഭാകർ എന്നതും ഓർമിക്കണം.
അരനൂറ്റാണ്ടിലേറെയായി കെഎസ്ആർടിസി നഷ്ടത്തിലാണ്. അയൽ സംസ്ഥാനങ്ങളിലെ പല പൊതുമേഖലാ ട്രാൻസ്പോർട്ട് കമ്പനികളും ലാഭത്തിൽ പ്രവർത്തിക്കുമ്പോഴാണ് കേരളത്തിലെ വെള്ളാനയായി കെഎസ്ആർടിസി ഖജനാവ് ചോർത്തുന്നത്. നഷ്ടത്തിൽനിന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തുമ്പോഴും ശമ്പളവും പെൻഷനും മുടങ്ങുമ്പോഴും കോടിക്കണക്കിനു രൂപ സർക്കാർ സഹായം നൽകിയാണ് കെഎസ്ആർടിസിയെ നിലനിർത്തിപ്പോരുന്നത്.
സംസ്ഥാനത്തിന്റെ പൊതു ഗതാഗത സംവിധാനത്തിൽ കെഎസ്ആർടിസി ഒഴിച്ചുകൂടാനാവാത്തതുമാണ്. ഇത്തരമൊരു അനിവാര്യത മറയാക്കിയാണ് കോർപറേഷനിൽ എല്ലാത്തരം കെടുകാര്യസ്ഥതയും അഴിമതിയും തട്ടിപ്പും കാലാകാലങ്ങളായി നടക്കുന്നത്. തൊഴിലാളി യൂണിയനുകളുടെ മുഷ്കിനു മുന്നിൽ മാറിമാറിവരുന്ന സർക്കാരുകളും മാനേജിംഗ് ഡയറക്ടർമാരും അടിയറവു പറയുകയും ചെയ്യുന്നു.
കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷനുമായുള്ള പണമിടപാടിൽ 100 കോടി രൂപയുടെ തട്ടിപ്പ് നടന്നിരിക്കുന്നുവെന്നാണ് എംഡി വെളിപ്പെടുത്തിയിരിക്കുന്നത്. 2012-15 കാലയളവിലാണ് തിരിമറി നടന്നതെന്നും അതിനുത്തരവാദിയെന്നു കണ്ടെത്തിയ എക്സിക്യുട്ടീവ് ഡയറക്ടറെ സ്ഥലംമാറ്റിയെന്നും എംഡി അറിയിച്ചു. ഇത്തരമൊരു തട്ടിപ്പ് ഏറെക്കാലമായി ശ്രദ്ധയിൽപ്പെട്ടിട്ടും ഉത്തരവാദിയെ കണ്ടെത്താൻ മുമ്പുണ്ടായിരുന്ന മാനേജിംഗ് ഡയറക്ടർമാർ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു എന്നാണ് മനസിലാക്കുന്നത്. ഇപ്പോൾ എക്സിക്യുട്ടീവ് ഡയറക്ടറാണ് ഉത്തരവാദിയെന്നു കണ്ടെത്തിയെങ്കിലും കേവലം സ്ഥലംമാറ്റം മാത്രമാണ് ശിക്ഷാനടപടിയായി ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണമുണ്ടാകുകയും പണം തിരികെപ്പിടിക്കുകയും കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യുക എന്ന നീതിനിർവഹണം നടക്കുമോ എന്നു കണ്ടറിയണം.
വയനാട്ടിൽ ടിക്കറ്റ് മെഷീനിൽ കൃത്രിമംകാട്ടി 45 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരനെ പുറത്താക്കി, വർക്ഷോപ്പുകളിൽ ലോക്കൽ പർച്ചേസിലൂടെ സ്പെയർ പാർട്സുകൾ വാങ്ങുന്നതിൽ അഴിമതി നടക്കുന്നു, പല ബസുകളിലും ഓഡോ മീറ്റർ തകരാറിലാക്കി ട്രിപ്പ് ഷീറ്റിൽ ദൂരം കൂട്ടിയെഴുതി ഡീസൽ ചോർത്തുന്നു, ശമ്പളം പറ്റുമ്പോഴും ജോലിക്കു ഹാജരാകാതെ ഇഞ്ചിക്കൃഷി നടത്തുന്നവരുണ്ട്, കാര്യക്ഷമതയില്ലാത്ത മേലുദ്യോഗസ്ഥരുണ്ട് തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് എംഡി പരസ്യമായി നടത്തിയിരിക്കുന്നത്. മാറ്റങ്ങൾ വരുത്തി കോർപറേഷനെ രക്ഷിക്കാൻ അഞ്ചു ശതമാനം വരുന്ന ഈ അഴിമതിക്കാർ തടസം നിൽക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഈ വെളിപ്പെടുത്തലുകൾ നടത്തിയതിനു പിന്നാലെ അദ്ദേഹത്തിനെതിരേ തൊഴിലാളി യൂണിയനുകൾ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. സിഐടിയു ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ എളമരം കരീം എംപിതന്നെ എംഡിക്കെതിരേ രംഗത്തെത്തി.
വൈവിധ്യവത്കരണത്തിലൂടെയും തൊഴിലാളികളെ കുറച്ചും സ്ഥലമുൾപ്പെടെയുള്ള വസ്തുവകകൾ കാര്യക്ഷമമായി ഉപയോഗിച്ചും വരുമാനവർധനവുണ്ടാക്കുക എന്ന നിലയിലേക്കാണ് ഇപ്പോൾ മാനേജ്മെന്റ് ചിന്തിക്കുന്നത്. കിഫ്ബിയിൽനിന്നെടുക്കുന്ന ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാൻ സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിക്കുകയും ദീർഘദൂര ബസുകളുടെ നടത്തിപ്പ് ഏൽപ്പിക്കുകയും ചെയ്യുക എന്ന പദ്ധതി വിജയകരമായി നടപ്പാക്കാനാകുമെന്നാണ് മാനേജിംഗ് ഡയറക്ടർ കരുതുന്നത്.
കെഎസ്ആർടിസിയുടെ ശോച്യാവസ്ഥയ്ക്കു പിന്നിൽ തൊഴിലാളിയൂണിയനുകളുടെ കടുംപിടിത്തവും ഉത്തരവാദിത്വരാഹിത്യവും തള്ളിക്കളയാനാവില്ല. അഴിമതിക്കാർക്കും തട്ടിപ്പുകാർക്കും കവചമൊരുക്കാൻ തൊഴിലാളി യൂണിയനുകൾ തയാറാകുമ്പോൾ ഏതൊരു വ്യവസായവും തകരും. രാഷ്ട്രീയ സമ്മർദത്തിന്റെ ഫലമായി സർക്കാരിന്റെ പിന്തുണകൂടി കിട്ടുന്നതാണ് യൂണിയനുകളുടെ ബലം. എംഡി പറയുന്നതുപോലെ കേവലം അഞ്ചു ശതമാനം തൊഴിലാളികൾ മാത്രമാണ് കുഴപ്പക്കാരെങ്കിൽ അവരെ അടിയന്തരമായി പുറത്താക്കി കെഎസ്ആർടിസിയെ രക്ഷിക്കണം. അവർക്കു കുടപിടിക്കാൻ യൂണിയനുകൾ തയാറാകരുത്. കാരണം കെഎസ്ആർടിസി കേരളത്തിലെ ജനങ്ങളുടേതാണ്. ജീവനക്കാരുടെ മാത്രമല്ല.