പരിസ്ഥിതി ദുർബലമേഖല (ഇഎസ്സെഡ്) വനാതിർത്തിക്കുള്ളിൽ
ഒതുക്കിനിർത്തി കൃഷിയിടങ്ങളെയും ജനവാസമേഖലകളെയും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണം.
കേരളത്തിലെ മലയോരങ്ങളിൽ വസിക്കുന്ന കുടിയേറ്റ കർഷകരെ അവിടെനിന്നു പുകച്ചു പുറത്തുചാടിക്കാൻ നിക്ഷിപ്ത താത്പര്യക്കാർ സംഘടിതശ്രമങ്ങൾ തുടങ്ങിയിട്ടു നാളുകൾ കുറേയായി. നാട്ടിൽ വെള്ളപ്പൊക്കം വന്നാലും വരൾച്ച വന്നാലും അതിനു കാരണം കർഷകർ കാടു വെട്ടിത്തെളിച്ചു കപ്പ നടുന്നതാണ് എന്ന പ്രചാരണം ഉടൻവരും. നഗരങ്ങളിലെ ആഡംബരവസതികളിൽ കഴിയുന്ന പരിസ്ഥിതി മൗലികവാദികളുടെയും കപട ബുദ്ധിജീവികളുടെയും ഇത്തരം തള്ളലുകൾ ഏറ്റുപിടിക്കാൻ ചില മാധ്യമങ്ങളും ഉള്ളതുകൊണ്ട് അതൊക്കെ വിശ്വസിക്കാനും കുറേപ്പേരുണ്ട്. വനനിയമങ്ങൾ ദുർവ്യാഖ്യാനംചെയ്തു കർഷകരെ ദ്രോഹിക്കാൻ വനംവകുപ്പുകാരുടെ ഒത്താശയോടെ ആവതു ശ്രമങ്ങൾ നടന്നെങ്കിലും ഇവിടെ കർഷകർക്കും കുറെയൊക്കെ രാഷ്ട്രീയ പിൻബലം ഉണ്ടായിരുന്നതിനാൽ പലരും ലക്ഷ്യമിട്ടതുപോലുള്ള വ്യാപകമായ കുടിയിറക്ക് നടന്നില്ല. അതിനിടെ പരിസ്ഥിതി മൗലികവാദികൾക്കു വീണുകിട്ടിയ ആയുധമാണ് ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ടുകൾ. പശ്ചിമഘട്ട സംരക്ഷണത്തിന്റെ മേൽവിലാസത്തിൽ വന്ന നിഗൂഢലക്ഷ്യങ്ങളുള്ള ഈ റിപ്പോർട്ടുകൾ കേരളത്തിലെ മലയോര കർഷകർക്കു കണ്ഠകോടാലിയായി മാറി. ഈ റിപ്പോർട്ടുകൾ നടപ്പാക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനം വന്നിട്ടില്ലെങ്കിലും ഇവയുടെ മറപിടിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തുടർച്ചയായി ഇറക്കിക്കൊണ്ടിരിക്കുന്ന ഉത്തരവുകൾ മലയോരങ്ങളിലെ കർഷകജീവിതം വല്ലാതെ ദുഃസഹമാക്കിക്കൊണ്ടിരിക്കുന്നു. അതിലെ ഏറ്റവും പുതിയതാണ് ഇടുക്കി ജില്ലയിൽ മതികെട്ടാൻചോല ദേശീയ ഉദ്യാനത്തിന്റെ ചുറ്റിലും ഒരു കിലോമീറ്റർ ദൂരപരിധിയിലുള്ള പ്രദേശം പരിസ്ഥിതി ദുർബല പ്രദേശമായി (ഇഎസ്സെഡ്) പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം.
ഇഎസ്സെഡ് വിജ്ഞാപനം വന്നതോടെ ഈ പ്രദേശത്തെ ജനജീവിതത്തിനു പല നിയന്ത്രണങ്ങളുമുണ്ടാകും. ഈ മേഖലയിൽ ഖനനം, പാറപൊട്ടിക്കൽ, വ്യവസായശാലകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നിരോധിക്കപ്പെടും. മരംമുറിക്കാൻപോലും അനുവാദം വേണ്ടിവരും. ജലത്തിന്റെ ഉപയോഗം, രാത്രിയാത്ര എന്നിവയെല്ലാം നിയന്ത്രിക്കപ്പെടും. സംസ്ഥാനസർക്കാരിന്റെ അഭിപ്രായംകൂടി പരിഗണിച്ചാണു മതികെട്ടാനുചുറ്റുമുള്ള പ്രദേശത്തെ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണു റിപ്പോർട്ട്. മതികെട്ടാൻചോല ദേശീയ പാർക്കിന്റെ കിഴക്ക്, വടക്കുകിഴക്ക് അതിർത്തികൾ തമിഴ്നാട് പ്രദേശമാണ്. അവിടെയാണു പൊട്ടിപ്പുറം കണികാ പരീക്ഷണകേന്ദ്രം. ഈ പ്രദേശത്തെ പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലുള്ള സ്ഥലം മാത്രമാണ് പരിസ്ഥിതി ദുർബല പ്രദേശമാക്കിയിരിക്കുന്നത്. അപ്പോൾ, സർക്കാരുകൾക്കോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കോ ഇഷ്ടംപോലെ വ്യാഖ്യാനിച്ച് ഏതു പ്രദേശത്തെയും പരിസ്ഥിതി ലോല പ്രദേശമാക്കുകയോ അതല്ലാതാക്കുകയോ ചെയ്യാമെന്നാണല്ലോ ഇതിനർഥം. പരിസ്ഥിതി സംരക്ഷണ വ്യഗ്രതയെക്കാൾ കേരളത്തിലെ മലയോരപ്രദേശത്തു താമസിക്കുന്നവരെ ദ്രോഹിക്കുകയാണു പരിസ്ഥിതി ദുർബല പ്രദേശ പ്രഖ്യാപനത്തിന്റെ ലക്ഷ്യമെന്ന് ഇതിൽനിന്നു വ്യക്തമാണ്. അവരെ ദ്രോഹിച്ചാലും ആരും ചോദിക്കാൻ വരില്ലെന്നു കേരളത്തിലെ വനംവകുപ്പുകാരും കേന്ദ്രത്തിലെ പരിസ്ഥിതി മന്ത്രാലയക്കാരും കരുതുന്നുണ്ടാവും.
കേരളത്തിലെ പശ്ചിമഘട്ട മേഖലയിൽ ഓരോരോ പ്രദേശങ്ങളെ തെരഞ്ഞുപിടിച്ച് പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിച്ചുവരികയാണ്. കഴിഞ്ഞ ഒന്നുരണ്ടു മാസങ്ങൾക്കിടയിൽ തൃശൂർ ജില്ലയിലെ പീച്ചി, ചിമ്മിനി, ചൂലന്നൂർ പ്രദേശങ്ങൾ, പാലക്കാട് ജില്ലയിലെ സൈലന്റ്വാലി മേഖല, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ചില പ്രദേശങ്ങൾ എന്നിവയൊക്കെ ഇഎസ്സെഡ് പരിധിയിൽപ്പെടുത്തി. പരിസ്ഥിതി ദുർബല പ്രദേശത്തിന്റെ വ്യാപ്തി കൂട്ടുന്നതിനു പല ഗൂഢലക്ഷ്യങ്ങളുമുണ്ട്. വന്യജീവി സങ്കേതങ്ങൾ തമ്മിൽ ബന്ധിപ്പിക്കുക അതിലൊന്നാണ്. മതികെട്ടാൻചോല ദേശീയ ഉദ്യാനത്തിന്റെ മാനേജ്മെന്റ് പ്ലാനിൽ ഇഎസ്സെഡ് വിപുലീകരണത്തിലൂടെ പെരിയാർ കടുവാസങ്കേതവും മൂന്നാർ ഫോറസ്റ്റ് ഡിവിഷനുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുണ്ട്. ഇത്തരം അപകടങ്ങൾ കേരളത്തിലെ എല്ലാ പരിസ്ഥിതി ദുർബല പ്രദേശങ്ങളിലും ഒളിഞ്ഞുകിടപ്പുണ്ട്. മനുഷ്യൻ അധിവസിക്കുന്ന മലയോരപ്രദേശങ്ങളെ വനമാക്കി മാറ്റുക! അധ്വാനികളായ കർഷകർ സ്വന്തം നാട്ടിൽ അഭയാർഥിയാക്കപ്പെടുന്ന ഗതികേടിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്.
പശ്ചിമഘട്ടവും പരിസ്ഥിതിയുമൊക്കെ സംരക്ഷിക്കേണ്ടതുതന്നെയാണ്. കർഷകരും അതിന് എതിരല്ല. എന്നാൽ, വനമേഖലയോടടുത്തു താമസിക്കുന്ന കർഷകരെ ഇതിന്റെപേരിൽ വേട്ടയാടുന്നതു നിർത്തണം. 2018-ൽ സംസ്ഥാനസർക്കാർ പുതുക്കി സമർപ്പിച്ച റിപ്പോർട്ട് പ്രകാരമുള്ള വനഭൂമി മാത്രം ഇഎസ്എ പരിധിയിൽപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കാൻ കേരള സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം. പരിസ്ഥിതി ദുർബലമേഖല (ഇഎസ്സെഡ്) വനാതിർത്തിക്കുള്ളിൽ ഒതുക്കിനിർത്തി കൃഷിയിടങ്ങളെയും ജനവാസമേഖലകളെയും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണം. മലയോരമേഖലയിലെ പ്രശ്നങ്ങൾ അറിയുന്ന ജനപ്രതിനിധികൾ ഇതിനായി സംസ്ഥാനസർക്കാരിൽ സമ്മർദം ചെലുത്തണം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വന്നുകഴിഞ്ഞാൽപിന്നെ ഒന്നും നടക്കില്ല. ഉദ്യോഗസ്ഥരുടെ തോന്ന്യാസങ്ങൾപോലെ കാര്യങ്ങൾ നടക്കും. കുടിയേറ്റത്തിന്റെ ചരിത്രവും കാരണങ്ങളുമറിയാത്ത ഇക്കൂട്ടരും പരിസ്ഥിതി മൗലികവാദികളും കർഷകരെ ദ്രോഹിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ല. പരിസ്ഥിതി സംരക്ഷണത്തിന്റെ മറവിൽ നിക്ഷിപ്ത താത്പര്യക്കാരുടെ സങ്കുചിത ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ മലയോര കർഷകരെ ബലിയാടുകളായി വിട്ടുകൊടുക്കരുത്.
ഒതുക്കിനിർത്തി കൃഷിയിടങ്ങളെയും ജനവാസമേഖലകളെയും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണം.
കേരളത്തിലെ മലയോരങ്ങളിൽ വസിക്കുന്ന കുടിയേറ്റ കർഷകരെ അവിടെനിന്നു പുകച്ചു പുറത്തുചാടിക്കാൻ നിക്ഷിപ്ത താത്പര്യക്കാർ സംഘടിതശ്രമങ്ങൾ തുടങ്ങിയിട്ടു നാളുകൾ കുറേയായി. നാട്ടിൽ വെള്ളപ്പൊക്കം വന്നാലും വരൾച്ച വന്നാലും അതിനു കാരണം കർഷകർ കാടു വെട്ടിത്തെളിച്ചു കപ്പ നടുന്നതാണ് എന്ന പ്രചാരണം ഉടൻവരും. നഗരങ്ങളിലെ ആഡംബരവസതികളിൽ കഴിയുന്ന പരിസ്ഥിതി മൗലികവാദികളുടെയും കപട ബുദ്ധിജീവികളുടെയും ഇത്തരം തള്ളലുകൾ ഏറ്റുപിടിക്കാൻ ചില മാധ്യമങ്ങളും ഉള്ളതുകൊണ്ട് അതൊക്കെ വിശ്വസിക്കാനും കുറേപ്പേരുണ്ട്. വനനിയമങ്ങൾ ദുർവ്യാഖ്യാനംചെയ്തു കർഷകരെ ദ്രോഹിക്കാൻ വനംവകുപ്പുകാരുടെ ഒത്താശയോടെ ആവതു ശ്രമങ്ങൾ നടന്നെങ്കിലും ഇവിടെ കർഷകർക്കും കുറെയൊക്കെ രാഷ്ട്രീയ പിൻബലം ഉണ്ടായിരുന്നതിനാൽ പലരും ലക്ഷ്യമിട്ടതുപോലുള്ള വ്യാപകമായ കുടിയിറക്ക് നടന്നില്ല. അതിനിടെ പരിസ്ഥിതി മൗലികവാദികൾക്കു വീണുകിട്ടിയ ആയുധമാണ് ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ടുകൾ. പശ്ചിമഘട്ട സംരക്ഷണത്തിന്റെ മേൽവിലാസത്തിൽ വന്ന നിഗൂഢലക്ഷ്യങ്ങളുള്ള ഈ റിപ്പോർട്ടുകൾ കേരളത്തിലെ മലയോര കർഷകർക്കു കണ്ഠകോടാലിയായി മാറി. ഈ റിപ്പോർട്ടുകൾ നടപ്പാക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനം വന്നിട്ടില്ലെങ്കിലും ഇവയുടെ മറപിടിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തുടർച്ചയായി ഇറക്കിക്കൊണ്ടിരിക്കുന്ന ഉത്തരവുകൾ മലയോരങ്ങളിലെ കർഷകജീവിതം വല്ലാതെ ദുഃസഹമാക്കിക്കൊണ്ടിരിക്കുന്നു. അതിലെ ഏറ്റവും പുതിയതാണ് ഇടുക്കി ജില്ലയിൽ മതികെട്ടാൻചോല ദേശീയ ഉദ്യാനത്തിന്റെ ചുറ്റിലും ഒരു കിലോമീറ്റർ ദൂരപരിധിയിലുള്ള പ്രദേശം പരിസ്ഥിതി ദുർബല പ്രദേശമായി (ഇഎസ്സെഡ്) പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം.
ഇഎസ്സെഡ് വിജ്ഞാപനം വന്നതോടെ ഈ പ്രദേശത്തെ ജനജീവിതത്തിനു പല നിയന്ത്രണങ്ങളുമുണ്ടാകും. ഈ മേഖലയിൽ ഖനനം, പാറപൊട്ടിക്കൽ, വ്യവസായശാലകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നിരോധിക്കപ്പെടും. മരംമുറിക്കാൻപോലും അനുവാദം വേണ്ടിവരും. ജലത്തിന്റെ ഉപയോഗം, രാത്രിയാത്ര എന്നിവയെല്ലാം നിയന്ത്രിക്കപ്പെടും. സംസ്ഥാനസർക്കാരിന്റെ അഭിപ്രായംകൂടി പരിഗണിച്ചാണു മതികെട്ടാനുചുറ്റുമുള്ള പ്രദേശത്തെ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണു റിപ്പോർട്ട്. മതികെട്ടാൻചോല ദേശീയ പാർക്കിന്റെ കിഴക്ക്, വടക്കുകിഴക്ക് അതിർത്തികൾ തമിഴ്നാട് പ്രദേശമാണ്. അവിടെയാണു പൊട്ടിപ്പുറം കണികാ പരീക്ഷണകേന്ദ്രം. ഈ പ്രദേശത്തെ പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലുള്ള സ്ഥലം മാത്രമാണ് പരിസ്ഥിതി ദുർബല പ്രദേശമാക്കിയിരിക്കുന്നത്. അപ്പോൾ, സർക്കാരുകൾക്കോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കോ ഇഷ്ടംപോലെ വ്യാഖ്യാനിച്ച് ഏതു പ്രദേശത്തെയും പരിസ്ഥിതി ലോല പ്രദേശമാക്കുകയോ അതല്ലാതാക്കുകയോ ചെയ്യാമെന്നാണല്ലോ ഇതിനർഥം. പരിസ്ഥിതി സംരക്ഷണ വ്യഗ്രതയെക്കാൾ കേരളത്തിലെ മലയോരപ്രദേശത്തു താമസിക്കുന്നവരെ ദ്രോഹിക്കുകയാണു പരിസ്ഥിതി ദുർബല പ്രദേശ പ്രഖ്യാപനത്തിന്റെ ലക്ഷ്യമെന്ന് ഇതിൽനിന്നു വ്യക്തമാണ്. അവരെ ദ്രോഹിച്ചാലും ആരും ചോദിക്കാൻ വരില്ലെന്നു കേരളത്തിലെ വനംവകുപ്പുകാരും കേന്ദ്രത്തിലെ പരിസ്ഥിതി മന്ത്രാലയക്കാരും കരുതുന്നുണ്ടാവും.
കേരളത്തിലെ പശ്ചിമഘട്ട മേഖലയിൽ ഓരോരോ പ്രദേശങ്ങളെ തെരഞ്ഞുപിടിച്ച് പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിച്ചുവരികയാണ്. കഴിഞ്ഞ ഒന്നുരണ്ടു മാസങ്ങൾക്കിടയിൽ തൃശൂർ ജില്ലയിലെ പീച്ചി, ചിമ്മിനി, ചൂലന്നൂർ പ്രദേശങ്ങൾ, പാലക്കാട് ജില്ലയിലെ സൈലന്റ്വാലി മേഖല, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ചില പ്രദേശങ്ങൾ എന്നിവയൊക്കെ ഇഎസ്സെഡ് പരിധിയിൽപ്പെടുത്തി. പരിസ്ഥിതി ദുർബല പ്രദേശത്തിന്റെ വ്യാപ്തി കൂട്ടുന്നതിനു പല ഗൂഢലക്ഷ്യങ്ങളുമുണ്ട്. വന്യജീവി സങ്കേതങ്ങൾ തമ്മിൽ ബന്ധിപ്പിക്കുക അതിലൊന്നാണ്. മതികെട്ടാൻചോല ദേശീയ ഉദ്യാനത്തിന്റെ മാനേജ്മെന്റ് പ്ലാനിൽ ഇഎസ്സെഡ് വിപുലീകരണത്തിലൂടെ പെരിയാർ കടുവാസങ്കേതവും മൂന്നാർ ഫോറസ്റ്റ് ഡിവിഷനുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുണ്ട്. ഇത്തരം അപകടങ്ങൾ കേരളത്തിലെ എല്ലാ പരിസ്ഥിതി ദുർബല പ്രദേശങ്ങളിലും ഒളിഞ്ഞുകിടപ്പുണ്ട്. മനുഷ്യൻ അധിവസിക്കുന്ന മലയോരപ്രദേശങ്ങളെ വനമാക്കി മാറ്റുക! അധ്വാനികളായ കർഷകർ സ്വന്തം നാട്ടിൽ അഭയാർഥിയാക്കപ്പെടുന്ന ഗതികേടിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്.
പശ്ചിമഘട്ടവും പരിസ്ഥിതിയുമൊക്കെ സംരക്ഷിക്കേണ്ടതുതന്നെയാണ്. കർഷകരും അതിന് എതിരല്ല. എന്നാൽ, വനമേഖലയോടടുത്തു താമസിക്കുന്ന കർഷകരെ ഇതിന്റെപേരിൽ വേട്ടയാടുന്നതു നിർത്തണം. 2018-ൽ സംസ്ഥാനസർക്കാർ പുതുക്കി സമർപ്പിച്ച റിപ്പോർട്ട് പ്രകാരമുള്ള വനഭൂമി മാത്രം ഇഎസ്എ പരിധിയിൽപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കാൻ കേരള സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം. പരിസ്ഥിതി ദുർബലമേഖല (ഇഎസ്സെഡ്) വനാതിർത്തിക്കുള്ളിൽ ഒതുക്കിനിർത്തി കൃഷിയിടങ്ങളെയും ജനവാസമേഖലകളെയും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണം. മലയോരമേഖലയിലെ പ്രശ്നങ്ങൾ അറിയുന്ന ജനപ്രതിനിധികൾ ഇതിനായി സംസ്ഥാനസർക്കാരിൽ സമ്മർദം ചെലുത്തണം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വന്നുകഴിഞ്ഞാൽപിന്നെ ഒന്നും നടക്കില്ല. ഉദ്യോഗസ്ഥരുടെ തോന്ന്യാസങ്ങൾപോലെ കാര്യങ്ങൾ നടക്കും. കുടിയേറ്റത്തിന്റെ ചരിത്രവും കാരണങ്ങളുമറിയാത്ത ഇക്കൂട്ടരും പരിസ്ഥിതി മൗലികവാദികളും കർഷകരെ ദ്രോഹിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ല. പരിസ്ഥിതി സംരക്ഷണത്തിന്റെ മറവിൽ നിക്ഷിപ്ത താത്പര്യക്കാരുടെ സങ്കുചിത ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ മലയോര കർഷകരെ ബലിയാടുകളായി വിട്ടുകൊടുക്കരുത്.