നാടിനു നന്മയേകുന്ന പദ്ധതികൾ ആവിഷ്കരിക്കാൻ പുതിയ ഭരണസമിതികൾക്കു കഴിയട്ടെ. വെല്ലുവിളികളെക്കാൾ സാധ്യതകളാണ് അവർക്കു മുന്നിലുള്ളത്. മനസുണ്ടെങ്കിൽ മാർഗവുമുണ്ട് എന്ന ചിന്ത അവരെ നയിക്കട്ടെ.
കേരളത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ നിലവിൽവരികയാണ്. മുനിസിപ്പൽ കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും സാരഥികളുടെ തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും തിങ്കളാഴ്ച കഴിഞ്ഞു. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. നടപ്പുവർഷത്തെ പദ്ധതിപ്രവർത്തനങ്ങളിൽ അവശേഷിക്കുന്നവ പൂർത്തിയാക്കാനും അടുത്ത വർഷത്തേക്കുള്ള പദ്ധതികൾ ആസൂത്രണംചെയ്തു ബജറ്റ് പാസാക്കിയെടുക്കാനുമുള്ള ചുമതല പുതിയ ഭരണസമിതികൾക്കാണ്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സമയബന്ധിതമായും കാര്യക്ഷമമായും പൂർത്തിയാക്കാൻ കഴിഞ്ഞ കേരളത്തിന് പഞ്ചായത്തീരാജ്- നഗരപാലികാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ നവീനമായ വഴിത്താരകൾ തുറക്കാൻ കഴിയുമെന്നതിൽ സംശയമില്ല.
യുവത്വത്തിന്റെ പ്രസരിപ്പും അനുഭവസന്പത്തിന്റെ പക്വതയും ഇടകലർന്ന നേതൃനിരയാണ് തദ്ദേശസ്ഥാപനങ്ങളുടെ ഭരണസമിതികളിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയർ എന്ന വിശേഷണമുള്ള തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മെംബറായ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ നിയുക്ത പ്രസിഡന്റ് രേഷ്മ മറിയം റോയിയുമൊക്കെ കേരളസമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളായ പുതിയ റോൾ മോഡലുകളായി മാറിക്കഴിഞ്ഞു. ആദർശാധിഷ്ഠിതമായ ഒരു നവലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് ഇത്തരം യുവനേതാക്കളെ നയിക്കുന്നത്.
അഴിമതിയുടെയും അധികാരവാഴ്ചയ്ക്കുവേണ്ടിയുള്ള ഒത്തുതീർപ്പുകളുടെയും ദുഷിച്ച കഥകൾ കേട്ടുമടുത്ത കേരളത്തിന് ആദർശത്താൽ പ്രചോദിതരാകുന്ന ഒരു പുതിയ തലമുറ തദ്ദേശസ്ഥാപനങ്ങളെ നയിക്കാനെത്തുന്നതു തീർച്ചയായും ശുഭവാർത്തയാണ്. ഗുണപരമായ പരിവർത്തനങ്ങൾ അതു സമൂഹത്തിൽ കൊണ്ടുവരുമെന്നും തീർച്ച. അനുഭവസന്പത്തിന്റെ അഭാവം ഒരുപക്ഷേ പലർക്കുമൊരു പോരായ്മയായി ചൂണ്ടിക്കാട്ടാനുണ്ടാവും. അവിടെയാണല്ലോ മുതിർന്ന സഹപ്രവർത്തകരുടെ സാന്നിധ്യം പ്രയോജനപ്പെടുക. മാത്രമല്ല, പരിശീലനത്തിലൂടെ ഭരണപരമായ അറിവുകൾ പലതും ആർജിക്കാനുള്ള സംവിധാനങ്ങളുമുണ്ടല്ലോ.
പ്രാദേശിക വികസനത്തിനു ചുക്കാൻ പിടിക്കുന്ന മിനി സർക്കാരുകളാണു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ. ഭരണസമിതി ഒറ്റക്കെട്ടായി നിന്നാൽ നാട്ടിൽ അദ്ഭുതങ്ങൾതന്നെ സൃഷ്ടിക്കാൻ കഴിയും. അതിനാവശ്യമായ ഫണ്ടുകൾ വിവിധ കേന്ദ്ര- സംസ്ഥാന പദ്ധതികളിൽനിന്നു കണ്ടെത്താനാവും. ഭാവനാപൂർണമായ ആസൂത്രണവും കാര്യക്ഷമമായ ഏകോപനവും ഉണ്ടാകണമെന്നു മാത്രം. എന്നാൽ, ഐകമത്യം മഹാബലം എന്ന തത്വം മറന്ന് ചക്കളത്തിപ്പോരിന്റെ നാട്ടരങ്ങുകളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാറുന്ന കാഴ്ച കേരളം ഒരുപാടു കണ്ടിട്ടുണ്ട്. ഈ പോരിൽ ചിലർക്കു താത്കാലിക വിജയങ്ങൾ കൈവന്നേക്കാമെങ്കിലും ആത്യന്തിക നഷ്ടം നാടിനുതന്നെയാണ്. ഭരണ- പ്രതിപക്ഷങ്ങൾ തമ്മിലുള്ള ചേരിപ്പോരുകളും തർക്കങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെതന്നെ ബാധിക്കാനുള്ള സാധ്യത ഇക്കുറി വളരെയുണ്ട്. കാരണം പല തദ്ദേശസ്ഥാപനങ്ങളിലും ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല.
വിമതരുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണു പലയിടത്തും ഭൂരിപക്ഷം ഒപ്പിച്ചത്. മൂന്നു നഗരസഭകളിൽ നറുക്കെടുപ്പിലൂടെയായിരുന്നു വിജയം. ഇവിടങ്ങളിലൊക്കെ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ നല്ല മെയ്വഴക്കത്തോടെയുള്ള അഡ്ജസ്റ്റ്മെന്റുകളും വിട്ടുവീഴ്ചകളും വേണ്ടിവരുമെന്നു തീർച്ച. സമവായം നല്ലതാണ്. പക്ഷേ, ജനവിധിയുടെ അന്തസത്ത തകർക്കുന്ന പ്രഹസനങ്ങളായി മാറരുത് ഒന്നും.
കുടുംബശ്രീ അംഗങ്ങളായ ഏഴായിരത്തിൽപ്പരംപേർ ഇത്തവണ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതുപോലെ പഞ്ചായത്തുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആശാ വർക്കർമാർ, അങ്കണവാടി- സാന്ത്വന പരിചരണ പ്രവർത്തകർ, ദുരന്തരക്ഷാ വോളണ്ടിയർമാർ തുടങ്ങിയ നിരവധിപേരും വിജയിച്ചു. ഇവരുടെയൊക്കെ അനുഭവസമ്പത്തും പരിചയങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ കൂടുതൽ മേന്മകളുണ്ടാക്കാൻ കഴിയുന്നവിധത്തിൽ പ്രയോജനപ്പെടുത്താൻ കഴിയണം.
മാലിന്യനിർമാർജനം, ശുചിത്വപരിപാലനം, തണ്ണീർത്തട സംരക്ഷണം, കുടിവെള്ളമെത്തിക്കൽ, കൃഷി വികസനം, പച്ചക്കറി ഉത്പാദനം, പാരന്പര്യേതര ഊർജ ഉത്പാദനം, വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിങ്ങനെ വിവിധ രംഗങ്ങളിൽ നൂതന പദ്ധതികൾ ആവിഷ്കരിച്ചു വിജയം വരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്. അവയുടെ മാതൃക ഉൾക്കൊണ്ട് നാടിനു നന്മയേകുന്ന പദ്ധതികൾ ആവിഷ്കരിക്കാൻ പുതിയ ഭരണസമിതികൾക്കു കഴിയട്ടെ. വെല്ലുവിളികളെക്കാൾ സാധ്യതകളാണ് അവർക്കു മുന്നിലുള്ളത്. മനസുണ്ടെങ്കിൽ മാർഗവുമുണ്ട് എന്ന ചിന്ത അവരെ നയിക്കട്ടെ. വികസനത്തിന്റെ പുതിയ കേരള മോഡൽ സൃഷ്ടിക്കാൻ നമുക്കു കഴിയുമെന്നതിൽ സംശയമൊന്നുമില്ല.
കേരളത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ നിലവിൽവരികയാണ്. മുനിസിപ്പൽ കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും സാരഥികളുടെ തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും തിങ്കളാഴ്ച കഴിഞ്ഞു. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. നടപ്പുവർഷത്തെ പദ്ധതിപ്രവർത്തനങ്ങളിൽ അവശേഷിക്കുന്നവ പൂർത്തിയാക്കാനും അടുത്ത വർഷത്തേക്കുള്ള പദ്ധതികൾ ആസൂത്രണംചെയ്തു ബജറ്റ് പാസാക്കിയെടുക്കാനുമുള്ള ചുമതല പുതിയ ഭരണസമിതികൾക്കാണ്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സമയബന്ധിതമായും കാര്യക്ഷമമായും പൂർത്തിയാക്കാൻ കഴിഞ്ഞ കേരളത്തിന് പഞ്ചായത്തീരാജ്- നഗരപാലികാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ നവീനമായ വഴിത്താരകൾ തുറക്കാൻ കഴിയുമെന്നതിൽ സംശയമില്ല.
യുവത്വത്തിന്റെ പ്രസരിപ്പും അനുഭവസന്പത്തിന്റെ പക്വതയും ഇടകലർന്ന നേതൃനിരയാണ് തദ്ദേശസ്ഥാപനങ്ങളുടെ ഭരണസമിതികളിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയർ എന്ന വിശേഷണമുള്ള തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മെംബറായ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ നിയുക്ത പ്രസിഡന്റ് രേഷ്മ മറിയം റോയിയുമൊക്കെ കേരളസമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളായ പുതിയ റോൾ മോഡലുകളായി മാറിക്കഴിഞ്ഞു. ആദർശാധിഷ്ഠിതമായ ഒരു നവലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് ഇത്തരം യുവനേതാക്കളെ നയിക്കുന്നത്.
അഴിമതിയുടെയും അധികാരവാഴ്ചയ്ക്കുവേണ്ടിയുള്ള ഒത്തുതീർപ്പുകളുടെയും ദുഷിച്ച കഥകൾ കേട്ടുമടുത്ത കേരളത്തിന് ആദർശത്താൽ പ്രചോദിതരാകുന്ന ഒരു പുതിയ തലമുറ തദ്ദേശസ്ഥാപനങ്ങളെ നയിക്കാനെത്തുന്നതു തീർച്ചയായും ശുഭവാർത്തയാണ്. ഗുണപരമായ പരിവർത്തനങ്ങൾ അതു സമൂഹത്തിൽ കൊണ്ടുവരുമെന്നും തീർച്ച. അനുഭവസന്പത്തിന്റെ അഭാവം ഒരുപക്ഷേ പലർക്കുമൊരു പോരായ്മയായി ചൂണ്ടിക്കാട്ടാനുണ്ടാവും. അവിടെയാണല്ലോ മുതിർന്ന സഹപ്രവർത്തകരുടെ സാന്നിധ്യം പ്രയോജനപ്പെടുക. മാത്രമല്ല, പരിശീലനത്തിലൂടെ ഭരണപരമായ അറിവുകൾ പലതും ആർജിക്കാനുള്ള സംവിധാനങ്ങളുമുണ്ടല്ലോ.
പ്രാദേശിക വികസനത്തിനു ചുക്കാൻ പിടിക്കുന്ന മിനി സർക്കാരുകളാണു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ. ഭരണസമിതി ഒറ്റക്കെട്ടായി നിന്നാൽ നാട്ടിൽ അദ്ഭുതങ്ങൾതന്നെ സൃഷ്ടിക്കാൻ കഴിയും. അതിനാവശ്യമായ ഫണ്ടുകൾ വിവിധ കേന്ദ്ര- സംസ്ഥാന പദ്ധതികളിൽനിന്നു കണ്ടെത്താനാവും. ഭാവനാപൂർണമായ ആസൂത്രണവും കാര്യക്ഷമമായ ഏകോപനവും ഉണ്ടാകണമെന്നു മാത്രം. എന്നാൽ, ഐകമത്യം മഹാബലം എന്ന തത്വം മറന്ന് ചക്കളത്തിപ്പോരിന്റെ നാട്ടരങ്ങുകളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാറുന്ന കാഴ്ച കേരളം ഒരുപാടു കണ്ടിട്ടുണ്ട്. ഈ പോരിൽ ചിലർക്കു താത്കാലിക വിജയങ്ങൾ കൈവന്നേക്കാമെങ്കിലും ആത്യന്തിക നഷ്ടം നാടിനുതന്നെയാണ്. ഭരണ- പ്രതിപക്ഷങ്ങൾ തമ്മിലുള്ള ചേരിപ്പോരുകളും തർക്കങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെതന്നെ ബാധിക്കാനുള്ള സാധ്യത ഇക്കുറി വളരെയുണ്ട്. കാരണം പല തദ്ദേശസ്ഥാപനങ്ങളിലും ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല.
വിമതരുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണു പലയിടത്തും ഭൂരിപക്ഷം ഒപ്പിച്ചത്. മൂന്നു നഗരസഭകളിൽ നറുക്കെടുപ്പിലൂടെയായിരുന്നു വിജയം. ഇവിടങ്ങളിലൊക്കെ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ നല്ല മെയ്വഴക്കത്തോടെയുള്ള അഡ്ജസ്റ്റ്മെന്റുകളും വിട്ടുവീഴ്ചകളും വേണ്ടിവരുമെന്നു തീർച്ച. സമവായം നല്ലതാണ്. പക്ഷേ, ജനവിധിയുടെ അന്തസത്ത തകർക്കുന്ന പ്രഹസനങ്ങളായി മാറരുത് ഒന്നും.
കുടുംബശ്രീ അംഗങ്ങളായ ഏഴായിരത്തിൽപ്പരംപേർ ഇത്തവണ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതുപോലെ പഞ്ചായത്തുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആശാ വർക്കർമാർ, അങ്കണവാടി- സാന്ത്വന പരിചരണ പ്രവർത്തകർ, ദുരന്തരക്ഷാ വോളണ്ടിയർമാർ തുടങ്ങിയ നിരവധിപേരും വിജയിച്ചു. ഇവരുടെയൊക്കെ അനുഭവസമ്പത്തും പരിചയങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ കൂടുതൽ മേന്മകളുണ്ടാക്കാൻ കഴിയുന്നവിധത്തിൽ പ്രയോജനപ്പെടുത്താൻ കഴിയണം.
മാലിന്യനിർമാർജനം, ശുചിത്വപരിപാലനം, തണ്ണീർത്തട സംരക്ഷണം, കുടിവെള്ളമെത്തിക്കൽ, കൃഷി വികസനം, പച്ചക്കറി ഉത്പാദനം, പാരന്പര്യേതര ഊർജ ഉത്പാദനം, വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിങ്ങനെ വിവിധ രംഗങ്ങളിൽ നൂതന പദ്ധതികൾ ആവിഷ്കരിച്ചു വിജയം വരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്. അവയുടെ മാതൃക ഉൾക്കൊണ്ട് നാടിനു നന്മയേകുന്ന പദ്ധതികൾ ആവിഷ്കരിക്കാൻ പുതിയ ഭരണസമിതികൾക്കു കഴിയട്ടെ. വെല്ലുവിളികളെക്കാൾ സാധ്യതകളാണ് അവർക്കു മുന്നിലുള്ളത്. മനസുണ്ടെങ്കിൽ മാർഗവുമുണ്ട് എന്ന ചിന്ത അവരെ നയിക്കട്ടെ. വികസനത്തിന്റെ പുതിയ കേരള മോഡൽ സൃഷ്ടിക്കാൻ നമുക്കു കഴിയുമെന്നതിൽ സംശയമൊന്നുമില്ല.