തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പു ഫലത്തിന്റെ ജയപരാജയങ്ങളിൽ ചുറ്റിത്തിരിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പിലെ അവസരങ്ങൾ ആരും നഷ്ടപ്പെടുത്തരുത്. രാഷ്ട്രീയ ചർച്ചകളും വിമർശനങ്ങളും വിശദീകരണങ്ങളുമെല്ലാം പകയും വിദ്വേഷവും ഉണ്ടാക്കാത്ത തരത്തിൽ ആരോഗ്യകരമായി പുരോഗമിക്കണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം കേരളത്തിൽ അടുത്തകാലത്തുയർന്നുവന്ന ഗുരുതരമായ പലവിധ ആരോപണങ്ങൾക്കുള്ള മറുപടിയാണെന്നും അതിനാൽ അത്തരം വിഷയങ്ങളൊന്നും ഇനി നിലനിൽക്കില്ലെന്നുമുള്ള വിലയിരുത്തലും പ്രാചാരണവും വസ്തുതകൾക്കു നിരക്കുന്നതല്ല. മഹാമാരിയുടെ ഭീതിയിൽ മുഖ്യമായും പ്രാദേശിക വിഷയങ്ങൾ മുൻനിർത്തിയുള്ളതായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം. സ്ഥാനാർഥികളുടെ വ്യക്തിബന്ധങ്ങളും ജാതി-മത സ്വാധീനങ്ങളും തുടങ്ങി നേതാക്കളുടെയും പ്രവർത്തകരുടെയും വ്യക്തിതാത്പര്യങ്ങൾ പോലും പ്രതിഫലിപ്പിക്കുന്നതാണ് ഇത്തരമൊരു തെരഞ്ഞെടുപ്പ്. വോട്ടുതേടിയ സ്ഥാനാർഥികളാരും പ്രാധാന്യം നൽകിയത് സംസ്ഥാന രാഷ്ട്രീയ വിഷയങ്ങൾക്കുമല്ല. എന്നാൽ വിജയത്തിന്റെ കണക്കെടുക്കുമ്പോൾ മേൽക്കൈ നേടിയവർ തങ്ങളുടെ നിലപാടുകൾക്കുള്ള ജനകീയ അംഗീകാരമായാണ് വിലയിരുത്തുന്നത്. എതിരാളികളുയർത്തിയ ആരോപണങ്ങളും വിഷയങ്ങളും ജനം തള്ളിക്കളഞ്ഞതായും അവർ അവകാശപ്പെടുന്നു. എന്നാൽ യാഥാർഥ്യം ഇതാണോ?
തെരഞ്ഞെടുപ്പിൽ മുഖ്യപ്രതിപക്ഷമായ യുഡിഎഫിന് പ്രതീക്ഷിച്ച മേൽക്കൈ കിട്ടാതിരുന്നതിന്റെ കാരണങ്ങൾ മുന്നണിക്കു നേതൃത്വം നൽകുന്ന കോൺഗ്രസും ഘടകകക്ഷികളും ആഴത്തിൽ വിലയിരുത്തുമെന്നും വേണ്ട തിരുത്തലുകൾ വരുത്തുമെന്നും പ്രതീക്ഷിക്കാം. സംസ്ഥാനസർക്കാരിനെതിരേ അടുത്തകാലത്ത് ഉയർന്നുവന്ന ആരോപണങ്ങളെല്ലാം ഭരണവിരുദ്ധവികാരമായി മാറുമെന്നും അതുവഴി നേട്ടമുണ്ടാകുമെന്നും യുഡിഎഫ് നേതാക്കളും പ്രവർത്തകരും കരുതിയിട്ടുണ്ടാവുക സ്വാഭാവികമാണ്. മികച്ച വിജയമുണ്ടാകുമെന്ന പ്രതീക്ഷയുള്ളപ്പോഴാണ് മത്സരത്തിന് സീറ്റ് കിട്ടാത്തവർ വിമതരായി രംഗത്തെത്തുന്നത്. ഇത്തരത്തിൽ വിമതശല്യം കൂടുതലുണ്ടായത് യുഡിഎഫിനാണ്. വിമതർക്കു പലപ്പോഴും ഉന്നതനേതാക്കളുടെ മൗനസമ്മതം കിട്ടുന്നുമുണ്ട്. ഉന്നത നേതാക്കൾ തമ്മിലുള്ള അനൈക്യം ചർച്ചയിലൂടെ പരിഹരിക്കാതെ പൊതുജനമധ്യത്തിൽ വിളമ്പുന്ന പ്രവണത ഏതൊരു പാർട്ടിയുടെയും പ്രതിഛായ നഷ്ടമാക്കും.
കൊച്ചി കോർപറേഷന്റെ കാര്യമെടുത്താൽ അവിടെ തങ്ങൾക്ക് അനായാസം ജയംകിട്ടുമെന്ന കോൺഗ്രസ് നേതാക്കളുടെ അമിത പ്രതീക്ഷയാണ് വിനയായത്. തമ്മിലടിച്ചും പാരവച്ചും സ്വന്തം പാർട്ടിക്കുള്ളിലെ എതിരാളികളെ ഒതുക്കാൻ കൂടുതൽപ്പേർ ശ്രമിച്ചപ്പോഴുണ്ടായ സ്വാഭാവിക തിരിച്ചടിയാണ് കൊച്ചിയിൽ യുഡിഎഫ് നേരിട്ടിരിക്കുന്നത്. തൃശൂരിലും സമാനമാണ് അവസ്ഥ. എന്നാൽ കണ്ണൂർ കോർപറേഷന്റെ കാര്യമെടുത്താൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തമ്മിലടിയിലൂടെ ഭരണം നഷ്ടപ്പെട്ടിരുന്നു. പിന്നീട് വിമതനെ തിരിച്ചെത്തിച്ച് ഭരണം പിടിക്കാൻ കഴിഞ്ഞെങ്കിലും ഉൾപ്പോരിന്റെ പ്രയാസങ്ങളും കെടുതികളും യുഡിഎഫ് ഏറെ അനുഭവിച്ചിരുന്നു. അതിനാലാകണം ഇക്കുറി കൂടുതൽ ഐക്യത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതിന്റെഫലമായി മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തു. തിരുവനന്തപുരത്തെ പരാജയം കോൺഗ്രസിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്.
മുന്നൊരുക്കത്തിന്റെ കുറവാണ് യുഡിഎഫ് രാഷ്ട്രീയത്തിൽ പ്രതിഫലിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പൊടുന്നനെ ഉണ്ടായതല്ല. കോവിഡ് മഹാമാരിയെത്തുടർന്ന് മറ്റുപ്രവർത്തനങ്ങളൊന്നും കാര്യമായി നടക്കാതിരുന്ന കാലത്ത് പാർട്ടി നേതൃത്വം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രവർത്തിക്കണമായിരുന്നു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതിന് പ്രാദേശിക നേതാക്കൾക്കും പ്രവർത്തകർക്കും മുന്നറിയിപ്പു നൽകുകയും അത്തരത്തിൽ മികച്ചപ്രവർത്തനം നടത്തുന്നവരെ സ്ഥാനാർഥികളാക്കുകയും ചെയ്യുന്നതിൽ കോൺഗ്രസ് നേതൃത്വം വേണ്ടത്ര ഉണർന്നു പ്രവർത്തിച്ചില്ല. ഡിസിസിയും കെപിസിസിയും സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിച്ച ഗുരുതരമായ അവസ്ഥപോലും ഇക്കുറി സംസ്ഥാനത്തുണ്ടായി. സ്ഥിരമായി മത്സരത്തിനിറങ്ങുന്നവർ മാറിനിന്ന് പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിലും കോൺഗ്രസ് ഏറെ പിന്നിലാണ്. യുവജനങ്ങൾക്കു കൂടുതൽ അവസരങ്ങൾ കിട്ടുമ്പോൾ മാത്രമേ ഏതൊരു രാഷ്ട്രീയ പ്രസ്ഥാനവും ഊർജസ്വലമാകൂ.
കേരളത്തിന്റെ പൊതുവായ അവസ്ഥ നോക്കിയാൽ ഓരോ തെരഞ്ഞെടുപ്പും അവയുടെ സവിശേഷതയോടെ കണക്കിലെടുക്കുന്നതാണ് അനുഭവം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളെ കാര്യമായി ബാധിക്കാറില്ല. നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ മൊത്തം വിഷയമായാണ് കാണുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലാകട്ടെ രാജ്യത്തിന്റെ പൊതു അവസ്ഥയെ ബാധിക്കുന്ന വിഷയങ്ങളാണ് ചർച്ചചെയ്യപ്പെടുന്നതും വിധിയെഴുതുന്നതും. അതിനാൽ സംസ്ഥാനത്ത് അടുത്തുതന്നെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് എല്ലാ രാഷ്ട്രീയപാർട്ടികളുടെയും അടിയന്തര ഉത്തരവാദിത്വം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പു ഫലത്തിന്റെ ജയപരാജയങ്ങളിൽ ചുറ്റിത്തിരിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പിലെ അവസരങ്ങൾ ആരും നഷ്ടപ്പെടുത്തരുത്. രാഷ്ട്രീയ ചർച്ചകളും വിമർശനങ്ങളും വിശദീകരണങ്ങളുമെല്ലാം പകയും വിദ്വേഷവും ഉണ്ടാക്കാത്ത തരത്തിൽ ആരോഗ്യകരമായി പുരോഗമിക്കണം. അതുവഴി ഇപ്പോഴുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളും അടുത്ത അഞ്ചുവർഷത്തേക്ക് ഓരോ മുന്നണിയും മുന്നോട്ടുവയ്ക്കുന്ന കർമപദ്ധതികളും ആഴത്തിൽ വിലയിരുത്താനും ഭാവിസർക്കാരിനെ തെരഞ്ഞെടുക്കാനുമുള്ള യഥാർഥ ഉൾക്കാഴ്ച വോട്ടർമാർക്ക് കിട്ടുകയും വേണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം കേരളത്തിൽ അടുത്തകാലത്തുയർന്നുവന്ന ഗുരുതരമായ പലവിധ ആരോപണങ്ങൾക്കുള്ള മറുപടിയാണെന്നും അതിനാൽ അത്തരം വിഷയങ്ങളൊന്നും ഇനി നിലനിൽക്കില്ലെന്നുമുള്ള വിലയിരുത്തലും പ്രാചാരണവും വസ്തുതകൾക്കു നിരക്കുന്നതല്ല. മഹാമാരിയുടെ ഭീതിയിൽ മുഖ്യമായും പ്രാദേശിക വിഷയങ്ങൾ മുൻനിർത്തിയുള്ളതായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം. സ്ഥാനാർഥികളുടെ വ്യക്തിബന്ധങ്ങളും ജാതി-മത സ്വാധീനങ്ങളും തുടങ്ങി നേതാക്കളുടെയും പ്രവർത്തകരുടെയും വ്യക്തിതാത്പര്യങ്ങൾ പോലും പ്രതിഫലിപ്പിക്കുന്നതാണ് ഇത്തരമൊരു തെരഞ്ഞെടുപ്പ്. വോട്ടുതേടിയ സ്ഥാനാർഥികളാരും പ്രാധാന്യം നൽകിയത് സംസ്ഥാന രാഷ്ട്രീയ വിഷയങ്ങൾക്കുമല്ല. എന്നാൽ വിജയത്തിന്റെ കണക്കെടുക്കുമ്പോൾ മേൽക്കൈ നേടിയവർ തങ്ങളുടെ നിലപാടുകൾക്കുള്ള ജനകീയ അംഗീകാരമായാണ് വിലയിരുത്തുന്നത്. എതിരാളികളുയർത്തിയ ആരോപണങ്ങളും വിഷയങ്ങളും ജനം തള്ളിക്കളഞ്ഞതായും അവർ അവകാശപ്പെടുന്നു. എന്നാൽ യാഥാർഥ്യം ഇതാണോ?
തെരഞ്ഞെടുപ്പിൽ മുഖ്യപ്രതിപക്ഷമായ യുഡിഎഫിന് പ്രതീക്ഷിച്ച മേൽക്കൈ കിട്ടാതിരുന്നതിന്റെ കാരണങ്ങൾ മുന്നണിക്കു നേതൃത്വം നൽകുന്ന കോൺഗ്രസും ഘടകകക്ഷികളും ആഴത്തിൽ വിലയിരുത്തുമെന്നും വേണ്ട തിരുത്തലുകൾ വരുത്തുമെന്നും പ്രതീക്ഷിക്കാം. സംസ്ഥാനസർക്കാരിനെതിരേ അടുത്തകാലത്ത് ഉയർന്നുവന്ന ആരോപണങ്ങളെല്ലാം ഭരണവിരുദ്ധവികാരമായി മാറുമെന്നും അതുവഴി നേട്ടമുണ്ടാകുമെന്നും യുഡിഎഫ് നേതാക്കളും പ്രവർത്തകരും കരുതിയിട്ടുണ്ടാവുക സ്വാഭാവികമാണ്. മികച്ച വിജയമുണ്ടാകുമെന്ന പ്രതീക്ഷയുള്ളപ്പോഴാണ് മത്സരത്തിന് സീറ്റ് കിട്ടാത്തവർ വിമതരായി രംഗത്തെത്തുന്നത്. ഇത്തരത്തിൽ വിമതശല്യം കൂടുതലുണ്ടായത് യുഡിഎഫിനാണ്. വിമതർക്കു പലപ്പോഴും ഉന്നതനേതാക്കളുടെ മൗനസമ്മതം കിട്ടുന്നുമുണ്ട്. ഉന്നത നേതാക്കൾ തമ്മിലുള്ള അനൈക്യം ചർച്ചയിലൂടെ പരിഹരിക്കാതെ പൊതുജനമധ്യത്തിൽ വിളമ്പുന്ന പ്രവണത ഏതൊരു പാർട്ടിയുടെയും പ്രതിഛായ നഷ്ടമാക്കും.
കൊച്ചി കോർപറേഷന്റെ കാര്യമെടുത്താൽ അവിടെ തങ്ങൾക്ക് അനായാസം ജയംകിട്ടുമെന്ന കോൺഗ്രസ് നേതാക്കളുടെ അമിത പ്രതീക്ഷയാണ് വിനയായത്. തമ്മിലടിച്ചും പാരവച്ചും സ്വന്തം പാർട്ടിക്കുള്ളിലെ എതിരാളികളെ ഒതുക്കാൻ കൂടുതൽപ്പേർ ശ്രമിച്ചപ്പോഴുണ്ടായ സ്വാഭാവിക തിരിച്ചടിയാണ് കൊച്ചിയിൽ യുഡിഎഫ് നേരിട്ടിരിക്കുന്നത്. തൃശൂരിലും സമാനമാണ് അവസ്ഥ. എന്നാൽ കണ്ണൂർ കോർപറേഷന്റെ കാര്യമെടുത്താൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തമ്മിലടിയിലൂടെ ഭരണം നഷ്ടപ്പെട്ടിരുന്നു. പിന്നീട് വിമതനെ തിരിച്ചെത്തിച്ച് ഭരണം പിടിക്കാൻ കഴിഞ്ഞെങ്കിലും ഉൾപ്പോരിന്റെ പ്രയാസങ്ങളും കെടുതികളും യുഡിഎഫ് ഏറെ അനുഭവിച്ചിരുന്നു. അതിനാലാകണം ഇക്കുറി കൂടുതൽ ഐക്യത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതിന്റെഫലമായി മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തു. തിരുവനന്തപുരത്തെ പരാജയം കോൺഗ്രസിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്.
മുന്നൊരുക്കത്തിന്റെ കുറവാണ് യുഡിഎഫ് രാഷ്ട്രീയത്തിൽ പ്രതിഫലിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പൊടുന്നനെ ഉണ്ടായതല്ല. കോവിഡ് മഹാമാരിയെത്തുടർന്ന് മറ്റുപ്രവർത്തനങ്ങളൊന്നും കാര്യമായി നടക്കാതിരുന്ന കാലത്ത് പാർട്ടി നേതൃത്വം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രവർത്തിക്കണമായിരുന്നു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതിന് പ്രാദേശിക നേതാക്കൾക്കും പ്രവർത്തകർക്കും മുന്നറിയിപ്പു നൽകുകയും അത്തരത്തിൽ മികച്ചപ്രവർത്തനം നടത്തുന്നവരെ സ്ഥാനാർഥികളാക്കുകയും ചെയ്യുന്നതിൽ കോൺഗ്രസ് നേതൃത്വം വേണ്ടത്ര ഉണർന്നു പ്രവർത്തിച്ചില്ല. ഡിസിസിയും കെപിസിസിയും സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിച്ച ഗുരുതരമായ അവസ്ഥപോലും ഇക്കുറി സംസ്ഥാനത്തുണ്ടായി. സ്ഥിരമായി മത്സരത്തിനിറങ്ങുന്നവർ മാറിനിന്ന് പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിലും കോൺഗ്രസ് ഏറെ പിന്നിലാണ്. യുവജനങ്ങൾക്കു കൂടുതൽ അവസരങ്ങൾ കിട്ടുമ്പോൾ മാത്രമേ ഏതൊരു രാഷ്ട്രീയ പ്രസ്ഥാനവും ഊർജസ്വലമാകൂ.
കേരളത്തിന്റെ പൊതുവായ അവസ്ഥ നോക്കിയാൽ ഓരോ തെരഞ്ഞെടുപ്പും അവയുടെ സവിശേഷതയോടെ കണക്കിലെടുക്കുന്നതാണ് അനുഭവം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളെ കാര്യമായി ബാധിക്കാറില്ല. നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ മൊത്തം വിഷയമായാണ് കാണുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലാകട്ടെ രാജ്യത്തിന്റെ പൊതു അവസ്ഥയെ ബാധിക്കുന്ന വിഷയങ്ങളാണ് ചർച്ചചെയ്യപ്പെടുന്നതും വിധിയെഴുതുന്നതും. അതിനാൽ സംസ്ഥാനത്ത് അടുത്തുതന്നെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് എല്ലാ രാഷ്ട്രീയപാർട്ടികളുടെയും അടിയന്തര ഉത്തരവാദിത്വം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പു ഫലത്തിന്റെ ജയപരാജയങ്ങളിൽ ചുറ്റിത്തിരിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പിലെ അവസരങ്ങൾ ആരും നഷ്ടപ്പെടുത്തരുത്. രാഷ്ട്രീയ ചർച്ചകളും വിമർശനങ്ങളും വിശദീകരണങ്ങളുമെല്ലാം പകയും വിദ്വേഷവും ഉണ്ടാക്കാത്ത തരത്തിൽ ആരോഗ്യകരമായി പുരോഗമിക്കണം. അതുവഴി ഇപ്പോഴുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളും അടുത്ത അഞ്ചുവർഷത്തേക്ക് ഓരോ മുന്നണിയും മുന്നോട്ടുവയ്ക്കുന്ന കർമപദ്ധതികളും ആഴത്തിൽ വിലയിരുത്താനും ഭാവിസർക്കാരിനെ തെരഞ്ഞെടുക്കാനുമുള്ള യഥാർഥ ഉൾക്കാഴ്ച വോട്ടർമാർക്ക് കിട്ടുകയും വേണം.