രാഷ്ട്രീയക്കളികൾക്കിടയിൽ രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളും ഫെഡറൽ ഘടനയും ആക്രമിക്കപ്പെടരുതെന്നാണ് ജനാധിപത്യവിശ്വാസികളുടെ ആഗ്രഹം
പശ്ചിമ ബംഗാളിൽവച്ച് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ കാറിനുനേർക്കു കല്ലേറുണ്ടായ സംഭവം കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഏറ്റുമുട്ടലിനു മറ്റൊരു കാരണമായി. സംസ്ഥാനത്തെ തങ്ങളുടെ രാഷ്ട്രീയ അടിത്തറ ഇളകാതിരിക്കാൻ പരിശ്രമിക്കുന്ന തൃണമൂൽ കോൺഗ്രസും ബംഗാളിൽ ചുവടുറപ്പിക്കാൻ കരുക്കൾ നീക്കുന്ന ബിജെപിയും ഒത്തുതീർക്കാമായിരുന്ന ഒരു സംഭവത്തെ ആളിക്കത്തിച്ചു രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചു എന്നു പറയുന്നതാണു കൂടുതൽ ശരി. ക്രമസമാധാന ചുമതല പോലീസിനായതിനാൽ സംഭവവുമായി ബന്ധപ്പെട്ട ഐപിഎസ് ഓഫീസർമാരെ കരുക്കളാക്കിയാണു രാഷ്ട്രീയക്കളി എന്നതാണ് ഇതിനു കൂടുതൽ ഗൗരവതരമായ മാനം നൽകുന്നത്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവർ തമ്മിലുള്ള മൂപ്പിളമ തർക്കത്തിൽ ഭരണഘടന വിഭാവനംചെയ്യുന്ന ഫെഡറലിസത്തിന്റെ തത്ത്വങ്ങൾപോലും ചോദ്യംചെയ്യപ്പെടുന്നു എന്നതാണു ദുഃഖകരം. ഫെഡറലിസത്തെ ദുർബലപ്പെടുത്താൻ വഴിതെളിക്കുന്ന ഏതുതരം നീക്കങ്ങളും രാജ്യത്തിന്റെ ജനാധിപത്യഘടനയ്ക്ക് അപകടമാണ്.
സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഭരണഘടനയിൽ വ്യക്തമായി നിർവചിച്ചിട്ടുള്ള ഫെഡറൽ ഭരണസംവിധാനമാണ് ഇന്ത്യയുടേത്. അതനുസരിച്ചു സംസ്ഥാന ലിസ്റ്റിൽപ്പെട്ടതാണു ക്രമസമാധാനച്ചുമതല. കേന്ദ്ര സർവീസ് ഉദ്യോഗസ്ഥരെ കരുക്കളാക്കി അതിൽ ഇടപെടാൻ ശ്രമിക്കുന്നത് അഭിലഷണീയമായ പ്രവണതയല്ല. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ പലതും കൈയടക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന ആക്ഷേപം അടുത്തകാലത്തായി ഉയരുന്നുണ്ട്. വനം, പരിസ്ഥിതി, നികുതി, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ നിരന്തരമായ കേന്ദ്ര ഇടപെടലുകൾ അതിനു തെളിവായി ചൂണ്ടിക്കാണിക്കാനുണ്ടാവും. ഇപ്പോൾ ക്രമസമാധാനത്തിന്റെ പേരിൽ കേന്ദ്രവും പശ്ചിമബംഗാൾ സർക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ അതിന്റെ തുടർച്ചയായി കാണുന്നവരുണ്ട്. കോൽക്കത്തയ്ക്കു സമീപം ഡയമണ്ട് ഹാർബറിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു നഡ്ഡയുടെ വാഹനവ്യൂഹത്തിനു നേരേ ആക്രമണം. അദ്ദേഹത്തിനു മതിയായ പോലീസ് സംരക്ഷണം നൽകിയിരുന്നതായി പശ്ചിമബംഗാൾ സർക്കാർ പറയുന്നു. നാലു പോലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ എഴുന്നൂറോളം സുരക്ഷാഭടന്മാരെയാണ് അതിനായി നിയോഗിച്ചിരുന്നത്. എന്നാൽ, ഈ വിശദീകരണത്തിൽ തൃപ്തിവരാത്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഡൽഹിയിലെത്തി കാര്യങ്ങൾ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിക്കുന്ന പ്രശ്നമില്ലെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രതികരിച്ചു. ഇതേത്തുടർന്നു നഡ്ഡയുടെ സുരക്ഷാച്ചുമതല ഉണ്ടായിരുന്ന ബംഗാൾ കേഡറിലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരോട് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു വരാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരിക്കുകയാണ്. ഈ കളി എവിടെച്ചെന്നു നിൽക്കുമെന്നു കാത്തിരുന്നു കാണണം.
ഇടതുമുന്നണി ഭരിച്ചുകൊണ്ടിരുന്നപ്പോൾ ബംഗാളിൽ പാർട്ടിയുടെ അക്രമവിളയാട്ടമാണെന്നും ക്രമസമാധാനനില ആകെ തകർന്നെന്നും ആരോപിച്ചു ജനവികാരമിളക്കിയാണ് മമത ബാനർജി അധികാരത്തിലെത്തിയത്. ഇപ്പോൾ അതേ ആരോപണം മമതയ്ക്കെതിരേയും ഉന്നയിക്കാൻ ബിജെപിക്ക് അവസരമുണ്ടായിരിക്കുന്നു. ഈ പോരിൽ ബിജെപിയുടെ പ്രധാനലക്ഷ്യം അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കുക എന്നതാണെന്ന് എല്ലാവർക്കുമറിയാം. ഉരുക്കുവനിതയെപ്പോലെ ബംഗാൾ ഭരിക്കാനാഗ്രഹിച്ച മമതയുടെ പിടി ബിജെപിയുടെ നിരന്തരമായ നീക്കങ്ങളിൽ മെല്ലെ അയയുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്. തൃണമൂൽ കോൺഗ്രസിന്റെയും ബിജെപിയുടെയും അണികൾക്ക് അക്രമരാഷ്ട്രീയത്തോട് അത്ര അലർജിയൊന്നുമില്ലെന്ന് എല്ലാവർക്കുമറിയാം. അധികാരത്തിനുവേണ്ടി രണ്ടുകൂട്ടരും എന്തും ചെയ്യുമെന്നതിനും ദൃഷ്ടാന്തങ്ങൾ പലതുണ്ട്. തങ്ങൾ ആസാമിലും ത്രിപുരയിലും അധികാരം പിടിക്കാൻ ഉപയോഗിച്ച തന്ത്രങ്ങൾ മമതയുടെ അടുത്തു ചെലവാകുന്നില്ലെന്നതിന്റെ രോഷമോ ഖിന്നതയോ ബിജെപിയുടെ നടപടികളിൽ പ്രകടമാണ്.
ഗവർണറുടെ അധികാരത്തിന്റെ ലക്ഷ്മണരേഖകൾ ഭരണഘടനയിൽ വ്യക്തമായി നിർവചിച്ചിട്ടുള്ളതാണെങ്കിലും പശ്ചിമബംഗാൾ ഗവർണർ കേന്ദ്രത്തിന്റെ ഏജന്റിനെപ്പോലെയാണു പ്രവർത്തിക്കുന്നതെന്ന ആക്ഷേപം ബലപ്പെടാൻ പുതിയ സംഭവവും കാരണമായി. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുകഴിഞ്ഞതായി അദ്ദേഹം കേന്ദ്രത്തിനു റിപ്പോർട്ടു നൽകുക മാത്രമല്ല പരസ്യപ്രസ്താവന ഇറക്കുകയും ചെയ്തു. കഴിഞ്ഞവർഷം ശാരദാ ചിട്ടി ഫണ്ട് കേസിൽ കോൽക്കത്ത പോലീസ് കമ്മീഷണറെ അറസ്റ്റ്ചെയ്യാനെത്തിയ സിബിഐ സംഘത്തെ സംസ്ഥാന പോലീസ് ഉപരോധിക്കുകയും സിബിഐ സംഘത്തിലെ ചിലരെ അറസ്റ്റ്ചെയ്യുകയും ചെയ്ത സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദേശമില്ലാതെ അത്തരമൊരു നടപടി ഉണ്ടാകില്ലല്ലോ. അന്നു കേന്ദ്രത്തിനും സംസ്ഥാനത്തിനും കൈപൊള്ളി. അന്നത്തെ സംഘർഷത്തിന്റെ തലത്തിലേക്കു പുതിയ സംഭവം വളർന്നിട്ടില്ല എന്നത് ആശ്വാസകരമാണ്. ബിജെപി അധ്യക്ഷന്റെ വാഹനവ്യൂഹത്തിനുനേർക്കുണ്ടായ ആക്രമണം ഗൂഢാലോചനയുടെ ഫലമാണെന്നു മമത കുറ്റപ്പെടുത്തുന്നു. അതെന്തായാലും നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രമസമാധാനപ്രശ്നം ഒരു ഇലക്ഷൻ അജൻഡയാക്കി മാറ്റുന്നതിൽ ബിജെപി വിജയിച്ചിട്ടുണ്ടെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ. രാഷ്ട്രീയക്കളികൾക്കിടയിൽ രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളും ഫെഡറൽ ഘടനയും ആക്രമിക്കപ്പെടരുതെന്നാണ് ജനാധിപത്യവിശ്വാസികളുടെ ആഗ്രഹം.
പശ്ചിമ ബംഗാളിൽവച്ച് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ കാറിനുനേർക്കു കല്ലേറുണ്ടായ സംഭവം കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഏറ്റുമുട്ടലിനു മറ്റൊരു കാരണമായി. സംസ്ഥാനത്തെ തങ്ങളുടെ രാഷ്ട്രീയ അടിത്തറ ഇളകാതിരിക്കാൻ പരിശ്രമിക്കുന്ന തൃണമൂൽ കോൺഗ്രസും ബംഗാളിൽ ചുവടുറപ്പിക്കാൻ കരുക്കൾ നീക്കുന്ന ബിജെപിയും ഒത്തുതീർക്കാമായിരുന്ന ഒരു സംഭവത്തെ ആളിക്കത്തിച്ചു രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചു എന്നു പറയുന്നതാണു കൂടുതൽ ശരി. ക്രമസമാധാന ചുമതല പോലീസിനായതിനാൽ സംഭവവുമായി ബന്ധപ്പെട്ട ഐപിഎസ് ഓഫീസർമാരെ കരുക്കളാക്കിയാണു രാഷ്ട്രീയക്കളി എന്നതാണ് ഇതിനു കൂടുതൽ ഗൗരവതരമായ മാനം നൽകുന്നത്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവർ തമ്മിലുള്ള മൂപ്പിളമ തർക്കത്തിൽ ഭരണഘടന വിഭാവനംചെയ്യുന്ന ഫെഡറലിസത്തിന്റെ തത്ത്വങ്ങൾപോലും ചോദ്യംചെയ്യപ്പെടുന്നു എന്നതാണു ദുഃഖകരം. ഫെഡറലിസത്തെ ദുർബലപ്പെടുത്താൻ വഴിതെളിക്കുന്ന ഏതുതരം നീക്കങ്ങളും രാജ്യത്തിന്റെ ജനാധിപത്യഘടനയ്ക്ക് അപകടമാണ്.
സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഭരണഘടനയിൽ വ്യക്തമായി നിർവചിച്ചിട്ടുള്ള ഫെഡറൽ ഭരണസംവിധാനമാണ് ഇന്ത്യയുടേത്. അതനുസരിച്ചു സംസ്ഥാന ലിസ്റ്റിൽപ്പെട്ടതാണു ക്രമസമാധാനച്ചുമതല. കേന്ദ്ര സർവീസ് ഉദ്യോഗസ്ഥരെ കരുക്കളാക്കി അതിൽ ഇടപെടാൻ ശ്രമിക്കുന്നത് അഭിലഷണീയമായ പ്രവണതയല്ല. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ പലതും കൈയടക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന ആക്ഷേപം അടുത്തകാലത്തായി ഉയരുന്നുണ്ട്. വനം, പരിസ്ഥിതി, നികുതി, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ നിരന്തരമായ കേന്ദ്ര ഇടപെടലുകൾ അതിനു തെളിവായി ചൂണ്ടിക്കാണിക്കാനുണ്ടാവും. ഇപ്പോൾ ക്രമസമാധാനത്തിന്റെ പേരിൽ കേന്ദ്രവും പശ്ചിമബംഗാൾ സർക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ അതിന്റെ തുടർച്ചയായി കാണുന്നവരുണ്ട്. കോൽക്കത്തയ്ക്കു സമീപം ഡയമണ്ട് ഹാർബറിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു നഡ്ഡയുടെ വാഹനവ്യൂഹത്തിനു നേരേ ആക്രമണം. അദ്ദേഹത്തിനു മതിയായ പോലീസ് സംരക്ഷണം നൽകിയിരുന്നതായി പശ്ചിമബംഗാൾ സർക്കാർ പറയുന്നു. നാലു പോലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ എഴുന്നൂറോളം സുരക്ഷാഭടന്മാരെയാണ് അതിനായി നിയോഗിച്ചിരുന്നത്. എന്നാൽ, ഈ വിശദീകരണത്തിൽ തൃപ്തിവരാത്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഡൽഹിയിലെത്തി കാര്യങ്ങൾ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിക്കുന്ന പ്രശ്നമില്ലെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രതികരിച്ചു. ഇതേത്തുടർന്നു നഡ്ഡയുടെ സുരക്ഷാച്ചുമതല ഉണ്ടായിരുന്ന ബംഗാൾ കേഡറിലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരോട് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു വരാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരിക്കുകയാണ്. ഈ കളി എവിടെച്ചെന്നു നിൽക്കുമെന്നു കാത്തിരുന്നു കാണണം.
ഇടതുമുന്നണി ഭരിച്ചുകൊണ്ടിരുന്നപ്പോൾ ബംഗാളിൽ പാർട്ടിയുടെ അക്രമവിളയാട്ടമാണെന്നും ക്രമസമാധാനനില ആകെ തകർന്നെന്നും ആരോപിച്ചു ജനവികാരമിളക്കിയാണ് മമത ബാനർജി അധികാരത്തിലെത്തിയത്. ഇപ്പോൾ അതേ ആരോപണം മമതയ്ക്കെതിരേയും ഉന്നയിക്കാൻ ബിജെപിക്ക് അവസരമുണ്ടായിരിക്കുന്നു. ഈ പോരിൽ ബിജെപിയുടെ പ്രധാനലക്ഷ്യം അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കുക എന്നതാണെന്ന് എല്ലാവർക്കുമറിയാം. ഉരുക്കുവനിതയെപ്പോലെ ബംഗാൾ ഭരിക്കാനാഗ്രഹിച്ച മമതയുടെ പിടി ബിജെപിയുടെ നിരന്തരമായ നീക്കങ്ങളിൽ മെല്ലെ അയയുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്. തൃണമൂൽ കോൺഗ്രസിന്റെയും ബിജെപിയുടെയും അണികൾക്ക് അക്രമരാഷ്ട്രീയത്തോട് അത്ര അലർജിയൊന്നുമില്ലെന്ന് എല്ലാവർക്കുമറിയാം. അധികാരത്തിനുവേണ്ടി രണ്ടുകൂട്ടരും എന്തും ചെയ്യുമെന്നതിനും ദൃഷ്ടാന്തങ്ങൾ പലതുണ്ട്. തങ്ങൾ ആസാമിലും ത്രിപുരയിലും അധികാരം പിടിക്കാൻ ഉപയോഗിച്ച തന്ത്രങ്ങൾ മമതയുടെ അടുത്തു ചെലവാകുന്നില്ലെന്നതിന്റെ രോഷമോ ഖിന്നതയോ ബിജെപിയുടെ നടപടികളിൽ പ്രകടമാണ്.
ഗവർണറുടെ അധികാരത്തിന്റെ ലക്ഷ്മണരേഖകൾ ഭരണഘടനയിൽ വ്യക്തമായി നിർവചിച്ചിട്ടുള്ളതാണെങ്കിലും പശ്ചിമബംഗാൾ ഗവർണർ കേന്ദ്രത്തിന്റെ ഏജന്റിനെപ്പോലെയാണു പ്രവർത്തിക്കുന്നതെന്ന ആക്ഷേപം ബലപ്പെടാൻ പുതിയ സംഭവവും കാരണമായി. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുകഴിഞ്ഞതായി അദ്ദേഹം കേന്ദ്രത്തിനു റിപ്പോർട്ടു നൽകുക മാത്രമല്ല പരസ്യപ്രസ്താവന ഇറക്കുകയും ചെയ്തു. കഴിഞ്ഞവർഷം ശാരദാ ചിട്ടി ഫണ്ട് കേസിൽ കോൽക്കത്ത പോലീസ് കമ്മീഷണറെ അറസ്റ്റ്ചെയ്യാനെത്തിയ സിബിഐ സംഘത്തെ സംസ്ഥാന പോലീസ് ഉപരോധിക്കുകയും സിബിഐ സംഘത്തിലെ ചിലരെ അറസ്റ്റ്ചെയ്യുകയും ചെയ്ത സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദേശമില്ലാതെ അത്തരമൊരു നടപടി ഉണ്ടാകില്ലല്ലോ. അന്നു കേന്ദ്രത്തിനും സംസ്ഥാനത്തിനും കൈപൊള്ളി. അന്നത്തെ സംഘർഷത്തിന്റെ തലത്തിലേക്കു പുതിയ സംഭവം വളർന്നിട്ടില്ല എന്നത് ആശ്വാസകരമാണ്. ബിജെപി അധ്യക്ഷന്റെ വാഹനവ്യൂഹത്തിനുനേർക്കുണ്ടായ ആക്രമണം ഗൂഢാലോചനയുടെ ഫലമാണെന്നു മമത കുറ്റപ്പെടുത്തുന്നു. അതെന്തായാലും നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രമസമാധാനപ്രശ്നം ഒരു ഇലക്ഷൻ അജൻഡയാക്കി മാറ്റുന്നതിൽ ബിജെപി വിജയിച്ചിട്ടുണ്ടെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ. രാഷ്ട്രീയക്കളികൾക്കിടയിൽ രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളും ഫെഡറൽ ഘടനയും ആക്രമിക്കപ്പെടരുതെന്നാണ് ജനാധിപത്യവിശ്വാസികളുടെ ആഗ്രഹം.