ഫാ. സ്റ്റാൻ സ്വാമിക്കെതിരേ തെളിവുണ്ടെന്ന വാദത്തിലാണ് എൻഐഎ
ഉറച്ചുനിൽക്കുന്നതെങ്കിൽ അദ്ദേഹത്തെ വിചാരണത്തടവുകാരനായി
ജയിലിലിട്ടു പീഡിപ്പിക്കാതെ എത്രയുംവേഗം കോടതിവിചാരണയ്ക്കു
വിധേയനാക്കണം. സ്വാതന്ത്ര്യം ചിലർക്കു മാത്രമുള്ള സമ്മാനമല്ലെന്ന സുപ്രീകോടതി നിരീക്ഷണം ആരും മറക്കാതിരിക്കട്ടെ.
സമൂഹത്തിന്റെ സുസ്ഥിതിക്കുവേണ്ടിയാണു നിയമങ്ങൾ നിർമിക്കപ്പെട്ടിട്ടുള്ളതെങ്കിലും ചോദ്യങ്ങളും എതിർശബ്ദങ്ങളും ഉയർത്തുന്നവരെ നിശബ്ദരാക്കുന്നതിനു നിയമത്തെ ദുരുപയോഗിക്കാൻ ഭരണകൂടങ്ങൾ ശ്രമിക്കാറുണ്ട്. പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ജനാധിപത്യ സമീപനങ്ങളുമൊക്കെ അനാവശ്യവും അധികപ്പറ്റുമാണ് എന്ന നിലപാടാണ് ഏകാധിപത്യശൈലി കരണീയമായി കരുതുന്ന സർക്കാരുകൾക്കുള്ളത്. പൗരൻ എന്ന കീടത്തോട് എന്തുമാകാമെന്നും ഭരണഘടനയും ശിക്ഷാനിയമവുമൊക്കെ തങ്ങളുടെ അധികാരവാഴ്ചയ്ക്കുള്ള ഉപകരണങ്ങൾ മാത്രമാണെന്നുമുള്ള നിഷേധാത്മക കാഴ്ചപ്പാട് പുലർത്തുന്ന ഭരണകൂടങ്ങൾ വിമർശകരെ ശത്രുക്കളായി കാണുന്നു. നിയമവാഴ്ച നടപ്പാക്കലിന്റെ പേരിൽ കൃത്യമായ ലക്ഷ്യങ്ങളോടെ ഉരുണ്ടുവരുന്ന പോലീസ് ബുൾഡോസറുകളുടെ അടിയിൽപ്പെട്ടുപോയാൽ പിന്നെ ഞെരിഞ്ഞമരുകയല്ലാതെ മറ്റു മാർഗമൊന്നും സാധാരണക്കാർക്കില്ല. ഫാ. സ്റ്റാൻ സ്വാമി എന്ന എൺപത്തിമൂന്നുകാരനായ വന്ദ്യവയോധികന്റെ ദുരവസ്ഥ രാജ്യത്തോടു വിളിച്ചുപറയുന്നത് ഇത്തരം ക്രൂരയാഥാർഥ്യങ്ങളാണ്.
സാമൂഹ്യപ്രവർത്തകനായ ഫാ. സ്റ്റാൻ സ്വാമി മഹാരാഷ്ട്രയിലെ ഭീമകൊറേഗാവിൽ 2018-ൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ജാർഖണ്ഡിലെ റാഞ്ചിയിൽനിന്ന് അറസ്റ്റിലാകുന്നത് ഈവർഷം ഒക്ടോബർ എട്ടിനാണ്. തുടർന്നു മുംബൈയിലെ തലോജ ജയിലിൽ അടയ്ക്കപ്പെട്ടു. യുഎപിഎ വകുപ്പ് ചുമത്തപ്പെട്ടതിനാൽ ജാമ്യം നിഷേധിക്കപ്പെട്ട അദ്ദേഹത്തിനു കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണു ജയിലിൽ അനുഭവിക്കേണ്ടിവരുന്നതെന്നാണു പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾ. നിയമംമൂലം അനുവദിക്കപ്പെട്ടിട്ടുള്ള പ്രാഥമികസൗകര്യങ്ങൾപോലും ലഭ്യമല്ലാത്ത ഇന്ത്യയിലെ തടവറകളിൽ അരങ്ങേറുന്ന മനുഷ്യാവകാശ നിഷേധങ്ങളുടെയും ക്രൂരതകളുടെയും അനുഭവങ്ങൾ പലരും പങ്കുവച്ചിട്ടുള്ളതാണ്. പാർക്കിൻസൺസ് രോഗംമൂലം വിറയലുള്ളതിനാൽ സ്ട്രോയും സിപ്പറും ഉപയോഗിച്ചാണ് ഫാ. സ്റ്റാൻ സ്വാമി ഭക്ഷണം കഴിച്ചിരുന്നത്. അറസ്റ്റ് ചെയ്തപ്പോൾ എൻഐഎ സ്ട്രോയും സിപ്പറും പിടിച്ചെടുത്തെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം അവ ലഭിക്കാൻ എൻഐഎ കോടതിയിൽ പരാതി നൽകി. എന്നാൽ, കോടതി ആ പരാതി പരിഗണിക്കുന്നത് 20 ദിവസത്തേക്കു മാറ്റിവച്ചു. ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലെന്നു പറഞ്ഞ ഒരാളുടെ പരാതിയാണു കോടതി ഇങ്ങനെ നീട്ടിയത്. കോടതി നാളെ പരാതി വീണ്ടും പരിഗണിച്ചേക്കും.
അതിനിടെ, ഫാ. സ്റ്റാൻ സ്വാമിയുടെ സ്ട്രോയും സിപ്പറും പിടിച്ചെടുത്തെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് അവകാശപ്പെട്ട് എൻഐഎ രംഗത്തുവന്നു. ഫാ. സ്റ്റാൻ സ്വാമി ജയിലിലെത്തി രണ്ടാംദിവസം മുതൽ സിപ്പറും മറ്റു സൗകര്യങ്ങളും നൽകിയതായി തലോജ ജയിൽ അധികൃതർ അവകാശപ്പെട്ടതിന്റെ മറ്റൊരു റിപ്പോർട്ടും കഴിഞ്ഞദിവസം മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. വയോധികനായ ഫാ. സ്റ്റാൻ സ്വാമിയോടു കാട്ടിയ മനുഷ്യത്വരഹിത സമീപനത്തിനെതിരേ രാജ്യത്തുയർന്ന പ്രതിഷേധവും രോഷവും തങ്ങൾക്കുണ്ടാക്കിയ പ്രതിച്ഛായ നഷ്ടത്തിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരം വിശദീകരണങ്ങൾ എന്നു കരുതാനാണു ന്യായം. ഡൽഹിയിലെ ഒരുകൂട്ടം അഭിഭാഷകർ ഫാ. സ്റ്റാൻ സ്വാമിക്കുവേണ്ട സ്ട്രോയും സിപ്പറും ജയിലിലേക്കു പാഴ്സലായി അയച്ചുനൽകിയിരുന്നു. ഫാ. സ്റ്റാൻ സ്വാമിക്കു ജയിലിൽ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകരുടെ സംഘടനയായ ജാർഖണ്ഡ് ജനാധികാർ മഹാസഭ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു കത്തെഴുതിയിട്ടുണ്ട്. അധികാരികളുടെ കണ്ണുതുറപ്പിക്കാൻ ഇതിനൊക്കെ കഴിയുമെങ്കിൽ നല്ലത്.
ചിലരെ പീഡിപ്പിക്കാനുള്ള ആയുധമായി ക്രിമിനൽ നിയമങ്ങൾ മാറുന്നില്ലെന്നു കോടതികൾ ഉറപ്പുവരുത്തണമെന്നു രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു. സ്വാതന്ത്ര്യം എന്നതു ചിലർക്കു മാത്രം കിട്ടുന്ന സമ്മാനമല്ലെന്നും ഒരുദിവസം സ്വാതന്ത്ര്യം നിഷേധിക്കുന്നതുപോലും പല ദിവസങ്ങളിലെ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനു തുല്യമാണെന്നും സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ഇടക്കാലജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതി മനുഷ്യാവകാശങ്ങളുടെയും പൗരസ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യം വ്യക്തമാക്കിയത്.
നിയമങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതുപോലെ ക്രിമിനൽ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതു തടയേണ്ടതും ജില്ലാകോടതികൾ മുതൽ സുപ്രീംകോടതിവരെയുള്ളവയുടെ ചുമതലയാണെന്നും ഈ ഉത്തരവിൽ പറയുന്നു. അർണബ് ഗോസ്വാമിക്കു ബാധകമായ കാര്യങ്ങൾ ഫാ. സ്റ്റാൻ സ്വാമിക്കും രാജ്യത്തെ മറ്റെല്ലാ പൗരന്മാർക്കും ബാധകമാണല്ലോ. നിയമത്തിനു മുന്നിൽ കൂടുതൽ തുല്യർ ആരുമില്ല. ആദിവാസി ക്ഷേമപ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന ഫാ. സ്റ്റാൻ സ്വാമിയെ മനഃപൂർവം കേസിൽ പെടുത്തിയതാണെന്ന ആരോപണം ശക്തമാണ്.
വിചാരണത്തടവുകാരനായി എത്രകാലം അദ്ദേഹത്തിനു ജയിലിൽ കഴിയേണ്ടിവരും? മതിയായ തെളിവുകളില്ലാത്ത കേസുകളിൽ വിചാരണ നീട്ടിക്കൊണ്ടുപോയി കുറ്റാരോപിതരെ പീഡിപ്പിക്കുന്നത് മറ്റൊരു ക്രൂരവിനോദമാണ്. വിചാരണയിൽ ഇവർ നിരപരാധികളാണെന്നു തെളിഞ്ഞാൽ അത്രയുംകാലം അവർ അനുഭവിച്ച തടവിന് ആരു സമാധാനം പറയും? ഫാ. സ്റ്റാൻ സ്വാമിക്കെതിരേ തെളിവുണ്ടെന്ന വാദത്തിലാണ് എൻഐഎ ഉറച്ചുനിൽക്കുന്നതെങ്കിൽ അദ്ദേഹത്തെ വിചാരണത്തടവുകാരനായി ജയിലിലിട്ടു പീഡിപ്പിക്കാതെ എത്രയുംവേഗം കോടതിവിചാരണയ്ക്കു വിധേയനാക്കണം. സ്വാതന്ത്ര്യം ചിലർക്കു മാത്രമുള്ള സമ്മാനമല്ലെന്ന് ആരും മറക്കാതിരിക്കട്ടെ.
ഉറച്ചുനിൽക്കുന്നതെങ്കിൽ അദ്ദേഹത്തെ വിചാരണത്തടവുകാരനായി
ജയിലിലിട്ടു പീഡിപ്പിക്കാതെ എത്രയുംവേഗം കോടതിവിചാരണയ്ക്കു
വിധേയനാക്കണം. സ്വാതന്ത്ര്യം ചിലർക്കു മാത്രമുള്ള സമ്മാനമല്ലെന്ന സുപ്രീകോടതി നിരീക്ഷണം ആരും മറക്കാതിരിക്കട്ടെ.
സമൂഹത്തിന്റെ സുസ്ഥിതിക്കുവേണ്ടിയാണു നിയമങ്ങൾ നിർമിക്കപ്പെട്ടിട്ടുള്ളതെങ്കിലും ചോദ്യങ്ങളും എതിർശബ്ദങ്ങളും ഉയർത്തുന്നവരെ നിശബ്ദരാക്കുന്നതിനു നിയമത്തെ ദുരുപയോഗിക്കാൻ ഭരണകൂടങ്ങൾ ശ്രമിക്കാറുണ്ട്. പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ജനാധിപത്യ സമീപനങ്ങളുമൊക്കെ അനാവശ്യവും അധികപ്പറ്റുമാണ് എന്ന നിലപാടാണ് ഏകാധിപത്യശൈലി കരണീയമായി കരുതുന്ന സർക്കാരുകൾക്കുള്ളത്. പൗരൻ എന്ന കീടത്തോട് എന്തുമാകാമെന്നും ഭരണഘടനയും ശിക്ഷാനിയമവുമൊക്കെ തങ്ങളുടെ അധികാരവാഴ്ചയ്ക്കുള്ള ഉപകരണങ്ങൾ മാത്രമാണെന്നുമുള്ള നിഷേധാത്മക കാഴ്ചപ്പാട് പുലർത്തുന്ന ഭരണകൂടങ്ങൾ വിമർശകരെ ശത്രുക്കളായി കാണുന്നു. നിയമവാഴ്ച നടപ്പാക്കലിന്റെ പേരിൽ കൃത്യമായ ലക്ഷ്യങ്ങളോടെ ഉരുണ്ടുവരുന്ന പോലീസ് ബുൾഡോസറുകളുടെ അടിയിൽപ്പെട്ടുപോയാൽ പിന്നെ ഞെരിഞ്ഞമരുകയല്ലാതെ മറ്റു മാർഗമൊന്നും സാധാരണക്കാർക്കില്ല. ഫാ. സ്റ്റാൻ സ്വാമി എന്ന എൺപത്തിമൂന്നുകാരനായ വന്ദ്യവയോധികന്റെ ദുരവസ്ഥ രാജ്യത്തോടു വിളിച്ചുപറയുന്നത് ഇത്തരം ക്രൂരയാഥാർഥ്യങ്ങളാണ്.
സാമൂഹ്യപ്രവർത്തകനായ ഫാ. സ്റ്റാൻ സ്വാമി മഹാരാഷ്ട്രയിലെ ഭീമകൊറേഗാവിൽ 2018-ൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ജാർഖണ്ഡിലെ റാഞ്ചിയിൽനിന്ന് അറസ്റ്റിലാകുന്നത് ഈവർഷം ഒക്ടോബർ എട്ടിനാണ്. തുടർന്നു മുംബൈയിലെ തലോജ ജയിലിൽ അടയ്ക്കപ്പെട്ടു. യുഎപിഎ വകുപ്പ് ചുമത്തപ്പെട്ടതിനാൽ ജാമ്യം നിഷേധിക്കപ്പെട്ട അദ്ദേഹത്തിനു കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണു ജയിലിൽ അനുഭവിക്കേണ്ടിവരുന്നതെന്നാണു പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾ. നിയമംമൂലം അനുവദിക്കപ്പെട്ടിട്ടുള്ള പ്രാഥമികസൗകര്യങ്ങൾപോലും ലഭ്യമല്ലാത്ത ഇന്ത്യയിലെ തടവറകളിൽ അരങ്ങേറുന്ന മനുഷ്യാവകാശ നിഷേധങ്ങളുടെയും ക്രൂരതകളുടെയും അനുഭവങ്ങൾ പലരും പങ്കുവച്ചിട്ടുള്ളതാണ്. പാർക്കിൻസൺസ് രോഗംമൂലം വിറയലുള്ളതിനാൽ സ്ട്രോയും സിപ്പറും ഉപയോഗിച്ചാണ് ഫാ. സ്റ്റാൻ സ്വാമി ഭക്ഷണം കഴിച്ചിരുന്നത്. അറസ്റ്റ് ചെയ്തപ്പോൾ എൻഐഎ സ്ട്രോയും സിപ്പറും പിടിച്ചെടുത്തെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം അവ ലഭിക്കാൻ എൻഐഎ കോടതിയിൽ പരാതി നൽകി. എന്നാൽ, കോടതി ആ പരാതി പരിഗണിക്കുന്നത് 20 ദിവസത്തേക്കു മാറ്റിവച്ചു. ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലെന്നു പറഞ്ഞ ഒരാളുടെ പരാതിയാണു കോടതി ഇങ്ങനെ നീട്ടിയത്. കോടതി നാളെ പരാതി വീണ്ടും പരിഗണിച്ചേക്കും.
അതിനിടെ, ഫാ. സ്റ്റാൻ സ്വാമിയുടെ സ്ട്രോയും സിപ്പറും പിടിച്ചെടുത്തെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് അവകാശപ്പെട്ട് എൻഐഎ രംഗത്തുവന്നു. ഫാ. സ്റ്റാൻ സ്വാമി ജയിലിലെത്തി രണ്ടാംദിവസം മുതൽ സിപ്പറും മറ്റു സൗകര്യങ്ങളും നൽകിയതായി തലോജ ജയിൽ അധികൃതർ അവകാശപ്പെട്ടതിന്റെ മറ്റൊരു റിപ്പോർട്ടും കഴിഞ്ഞദിവസം മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. വയോധികനായ ഫാ. സ്റ്റാൻ സ്വാമിയോടു കാട്ടിയ മനുഷ്യത്വരഹിത സമീപനത്തിനെതിരേ രാജ്യത്തുയർന്ന പ്രതിഷേധവും രോഷവും തങ്ങൾക്കുണ്ടാക്കിയ പ്രതിച്ഛായ നഷ്ടത്തിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരം വിശദീകരണങ്ങൾ എന്നു കരുതാനാണു ന്യായം. ഡൽഹിയിലെ ഒരുകൂട്ടം അഭിഭാഷകർ ഫാ. സ്റ്റാൻ സ്വാമിക്കുവേണ്ട സ്ട്രോയും സിപ്പറും ജയിലിലേക്കു പാഴ്സലായി അയച്ചുനൽകിയിരുന്നു. ഫാ. സ്റ്റാൻ സ്വാമിക്കു ജയിലിൽ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകരുടെ സംഘടനയായ ജാർഖണ്ഡ് ജനാധികാർ മഹാസഭ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു കത്തെഴുതിയിട്ടുണ്ട്. അധികാരികളുടെ കണ്ണുതുറപ്പിക്കാൻ ഇതിനൊക്കെ കഴിയുമെങ്കിൽ നല്ലത്.
ചിലരെ പീഡിപ്പിക്കാനുള്ള ആയുധമായി ക്രിമിനൽ നിയമങ്ങൾ മാറുന്നില്ലെന്നു കോടതികൾ ഉറപ്പുവരുത്തണമെന്നു രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു. സ്വാതന്ത്ര്യം എന്നതു ചിലർക്കു മാത്രം കിട്ടുന്ന സമ്മാനമല്ലെന്നും ഒരുദിവസം സ്വാതന്ത്ര്യം നിഷേധിക്കുന്നതുപോലും പല ദിവസങ്ങളിലെ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനു തുല്യമാണെന്നും സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ഇടക്കാലജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതി മനുഷ്യാവകാശങ്ങളുടെയും പൗരസ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യം വ്യക്തമാക്കിയത്.
നിയമങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതുപോലെ ക്രിമിനൽ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതു തടയേണ്ടതും ജില്ലാകോടതികൾ മുതൽ സുപ്രീംകോടതിവരെയുള്ളവയുടെ ചുമതലയാണെന്നും ഈ ഉത്തരവിൽ പറയുന്നു. അർണബ് ഗോസ്വാമിക്കു ബാധകമായ കാര്യങ്ങൾ ഫാ. സ്റ്റാൻ സ്വാമിക്കും രാജ്യത്തെ മറ്റെല്ലാ പൗരന്മാർക്കും ബാധകമാണല്ലോ. നിയമത്തിനു മുന്നിൽ കൂടുതൽ തുല്യർ ആരുമില്ല. ആദിവാസി ക്ഷേമപ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന ഫാ. സ്റ്റാൻ സ്വാമിയെ മനഃപൂർവം കേസിൽ പെടുത്തിയതാണെന്ന ആരോപണം ശക്തമാണ്.
വിചാരണത്തടവുകാരനായി എത്രകാലം അദ്ദേഹത്തിനു ജയിലിൽ കഴിയേണ്ടിവരും? മതിയായ തെളിവുകളില്ലാത്ത കേസുകളിൽ വിചാരണ നീട്ടിക്കൊണ്ടുപോയി കുറ്റാരോപിതരെ പീഡിപ്പിക്കുന്നത് മറ്റൊരു ക്രൂരവിനോദമാണ്. വിചാരണയിൽ ഇവർ നിരപരാധികളാണെന്നു തെളിഞ്ഞാൽ അത്രയുംകാലം അവർ അനുഭവിച്ച തടവിന് ആരു സമാധാനം പറയും? ഫാ. സ്റ്റാൻ സ്വാമിക്കെതിരേ തെളിവുണ്ടെന്ന വാദത്തിലാണ് എൻഐഎ ഉറച്ചുനിൽക്കുന്നതെങ്കിൽ അദ്ദേഹത്തെ വിചാരണത്തടവുകാരനായി ജയിലിലിട്ടു പീഡിപ്പിക്കാതെ എത്രയുംവേഗം കോടതിവിചാരണയ്ക്കു വിധേയനാക്കണം. സ്വാതന്ത്ര്യം ചിലർക്കു മാത്രമുള്ള സമ്മാനമല്ലെന്ന് ആരും മറക്കാതിരിക്കട്ടെ.