തിരുവനന്തപുരം: സ്കൂള്‍ ഗെയിംസ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ സെക്രട്ടറി വിളിച്ച എക്സിക്യൂട്ടീവ് യോഗം ബഹിഷ്ക്കരിച്ച് പ്രസിഡന്റ്. ഇതോടെ എസ്ജിഎഫ്ഐയില് ചേരിപ്പോര് രൂക്ഷമായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കായികമേഖലയിലെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാനായി കഴിഞ്ഞ ചൊവ്വാഴ്ച സൂം മീറ്റിംഗ് നടത്തുമെന്നു എസ്ജിഡിഎഫ്ഐ സെക്രട്ടറി ജനറല്‍ രാജേഷ് മിശ്ര രാജ്യത്തെ എല്ലാ യൂണിറ്റുകളെയും അറിയിച്ചിരുന്നു.
എന്നാല്‍ തൊട്ടടുത്തദിവസംതന്നെ ഫെഡറേഷന് പ്രസിഡന്റ് സുശീല്‍കുമാറിന്റെ സന്ദേശം എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കു ലഭിച്ചു. സെക്രട്ടറി വിളിച്ച യോഗം അംഗീകരിക്കില്ലെന്നും ബുധനാഴ്ച, പ്രസിഡന്റായ താന്‍ വിളിച്ചുചേര്‍ക്കുന്ന സൂം മീറ്റിംഗില്‍ പങ്കെടുക്കണമെന്നുമുള്ള നിര്‍ദേശമാണ് എത്തിയത്. നിലവില്‍ ആഗ്രയിലാണു സ്കൂള്‍ ഗെയിംസ് ഫെഡറേഷന്റെ ആസ്ഥാനം. ഈ ആസ്ഥാനം മാറ്റുന്നതിനെച്ചൊല്ലിയാണു ഫെഡറേഷനില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസം ഉടലെടുത്തത്.
തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളെല്ലാം നിലവിലുള്ള ആഗ്രയില്ത്തന്നെ എസ്ജിഎഫ്ഐ ആസ്ഥാനം തുടരണമെന്ന നിലപാടിലാണ്. ഡല്‍ഹിയിലേക്ക് ആസ്ഥാനം മാറ്റണമെന്ന നിലപാടിലാണ് പ്രസിഡന്റ് സുശീൽകുമാർ. നിലവിലെ ഭരണസമിതിയുടെ കാലാവധി അടുത്ത മാസം അവസാനിക്കും. ഈ സാഹചര്യത്തില്‍ ആസ്ഥാനം ഡല്‍ഹിയിലേക്കു മാറ്റാനുള്ള നീക്കത്തിനു പിന്നില്‍ തെരഞ്ഞെടുപ്പില്‍ ഫെഡറേഷന് പിടിച്ചെടുക്കാനുള്ള തന്ത്രമാണെന്നു കരുതപ്പെടുന്നു. ഇത് അംഗീകരിക്കാന്‍ ഭൂരിപക്ഷം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും തയാറല്ല.
രാജ്യത്തെ സ്കൂളുകളുമായി ബന്ധപ്പെട്ട് 35ലേറെ കായിക ഇനങ്ങളുടെ ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കേണ്ട വലിയ ബാധ്യസ്ഥതയുള്ള ഫെഡറേഷനിലാണ് ഇത്തരത്തില്‍ രൂക്ഷമായ ചേരിപ്പോര് നടക്കുന്നത്.
തോമസ് വര്‍ഗീസ്