കൂടുതൽപേർക്കു തൊഴിൽ നൽകാനായില്ലെങ്കിലും ഉള്ളവരുടെ ജോലിയും വരുമാനവും ഇല്ലാതാക്കുന്ന നടപടികൾ ക്ഷേമരാഷ്ട്ര സൃഷ്ടിയിൽ താത്പര്യമുള്ള ഒരു സർക്കാരിനും ഭൂഷണമല്ല. എല്ലാവരെയും ചേർത്തുനിർത്തി മുന്നേറാൻ ശ്രമിക്കുന്പോൾ മാത്രമേ സന്തുലിത വളർച്ചയും വികസനവുമുണ്ടാകൂ.
സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ആഹ്വാനമനുസരിച്ച് ഇന്നു ദേശീയ പണിമുടക്ക് നടക്കുകയാണ്. തൊഴിലാളി വിരുദ്ധ തൊഴിൽ നിയമങ്ങളും കർഷകദ്രോഹ കാർഷിക നിയമഭേദഗതികളും പിൻവലിക്കുക, ആദായനികുതിക്കു പുറത്തുള്ള എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7,500 രൂപ ധനസഹായം നൽകുക, എല്ലാവർക്കും മാസംതോറും പത്തുകിലോ സൗജന്യ റേഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു പണിമുടക്ക്.
ബാങ്കുകൾ അടക്കമുള്ള സുപ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്കു വിറ്റഴിക്കുന്ന നയം തിരുത്തണമെന്നും തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെടുന്നു. ബിജെപി അനുകൂല ട്രേഡ് യൂണിയൻ വിഭാഗമായ ബിഎംഎസ് ഒഴികെയുള്ള സംഘടനകളെല്ലാം പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. മുൻ അനുഭവങ്ങൾ വച്ചുനോക്കുന്പോൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചൂടിലാണെങ്കിലും കേരളത്തിൽ ഇതൊരു ഹർത്താലായി മാറാനാണു സാധ്യത. അതേസമയം കേരളത്തിനുപുറത്ത് പണിമുടക്കാഹ്വാനം വലിയ പ്രതികരണം സൃഷ്ടിക്കാനും സാധ്യത കുറവാണ്.
കോവിഡിനെത്തുടർന്ന് മാർച്ച് 24-ന് രാജ്യത്തു പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ഒന്നര മാസത്തിനുശേഷം പടിപടിയായി അയവുവരുത്തിയെങ്കിലും അതിന്റെ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചിട്ടില്ല. വിദ്യാലയങ്ങൾ അടക്കമുള്ള സ്ഥാപനങ്ങൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ലോക്ക്ഡൗൺ തളർത്തിയ സാന്പത്തികമേഖല ഒരു തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചുവരുന്നതേയുള്ളു. പണിയിടങ്ങൾ അടച്ചിട്ടു വീട്ടിലിരിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ പരിമിത വരുമാനക്കാരായ എല്ലാവരും നന്നായി അനുഭവിച്ചു. ഈയൊരു പശ്ചാത്തലത്തിൽ, ഒരു ദിവസത്തെ ഉത്പാദന നഷ്ടത്തിനിടയാക്കുന്ന പണിമുടക്കിന്റെ ആഘാതം പൊതുജന ഖജനാവും പൊതുജനങ്ങളും തന്നെയല്ലേ താങ്ങേണ്ടിവരുക എന്ന ചോദ്യം പ്രസക്തമാണ്. അതേസമയം പണിമുടക്കിന് ആധാരമായി ഉന്നയിച്ചിരിക്കുന്ന കാരണങ്ങൾ വളരെ ഗൗരവമുള്ളതാണ് എന്നതും വസ്തുതയാണ്. ജനങ്ങളുടെ ദൈന്യാവസ്ഥ ചൂഷണം ചെയ്യുന്നതു നീതിയാണോ എന്ന ചോദ്യമുയരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ നൽകുന്ന സൗകര്യങ്ങളുടെ മറവിലാണു കേന്ദ്ര സർക്കാർ വേണ്ടത്ര ചർച്ചകളും കൂടിയാലോചനകളുമില്ലാതെ തിരക്കിട്ടു തൊഴിൽ നിയമങ്ങളും കാർഷികനിയമങ്ങളുമൊക്കെ ഭേദഗതി ചെയ്തത്. അവയ്ക്കെതിരേ ഉയർന്ന അഭിപ്രായങ്ങളെയും വിമർശനങ്ങളെയും പ്രതിഷേധങ്ങളെയുമെല്ലാം പാടേ അവഗണിച്ചു. തൊഴിലാളി വിരുദ്ധമെന്നു ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്ന തൊഴിൽ നിയമ ഭേദഗതികൾ കൊണ്ടുവന്നതു കോവിഡ് പാക്കേജിന്റെ പേരിലാണ് എന്നതാണ് ഏറെ കഷ്ടം. കോവിഡ് ലോക്ക്ഡൗണിൽ കോർപറേറ്റുകൾക്കുണ്ടായ നഷ്ടംമാത്രം പരിഗണിച്ച കേന്ദ്രസർക്കാർ പാവപ്പെട്ട തൊഴിലാളികൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾ കണക്കിലെടുത്തതേയില്ല.
രാജ്യത്തു തൊഴിൽ നിയമങ്ങളും വ്യവസായശാലകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ചട്ടങ്ങളുമൊക്കെ ഉണ്ടായതു പെട്ടെന്നൊരു ദിവസംകൊണ്ടല്ല. വ്യവസായവിപ്ലവത്തെത്തുടർന്നു ലോകത്തു രൂപപ്പെട്ട തൊഴിൽ സംസ്കാരത്തിലെ അനുഭവങ്ങളിൽനിന്നു സ്വാംശീകരിച്ചു നൂറ്റാണ്ടുകളിലൂടെ പാകപ്പെടുത്തിയെടുത്തവയാണവ. പണിയെടുക്കുന്നവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ചു സാർവദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട പ്രമാണങ്ങളുണ്ട്. അവയെയെല്ലാം തൃണവൽഗണിച്ചുകൊണ്ട് സ്വേച്ഛാപരമായും ഏകപക്ഷീയമായും നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതു ന്യായമോ നീതിയോ അല്ല. അധ്വാനിക്കുന്ന വിഭാഗങ്ങളുടെ അർഹതപ്പെട്ട അവകാശങ്ങൾ സംരക്ഷിക്കപ്പെടണം.
നവമുതലാളിത്തത്തിന്റെ പ്രായോജകരായ കോർപറേറ്റുകളുടെ കൈയിലെ പാവകളാണ് ഇന്നു ലോകത്തിലെ പല ഭരണകൂടങ്ങളും. അവരുടെ താത്പര്യങ്ങൾക്കനുസരിച്ചാണു പലകാര്യങ്ങളിലും നിയമഭേദഗതികളും പുതിയ ചട്ടങ്ങളുമുണ്ടാകുന്നത്. കൃഷിയുടെ കോർപറേറ്റ്വത്കരണത്തിനിടയാക്കുന്ന കാർഷിക നിയമഭേദഗതികൾക്കെതിരേ രാജ്യത്തു പല ഭാഗങ്ങളിലും ശക്തമായ പ്രതിഷേധങ്ങളുയർന്നെങ്കിലും നിയമഭേദഗതി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറായില്ല. കർഷകരും തൊഴിലാളികളുമടക്കം പണിയെടുക്കുന്ന എല്ലാ വിഭാഗങ്ങളുടെയും അധ്വാനത്തിന്റെ ഫലംകൊണ്ടുകൂടിയാണു രാജ്യത്തു സാന്പത്തികാഭിവൃത്തി ഉണ്ടാകുന്നത്.
സന്പന്നവർഗം മാത്രം വൻ വളർച്ച നേടുകയും പരിമിത വരുമാനക്കാർ കൂടുതൽ പിന്തള്ളപ്പെട്ടുപോവുകയും ചെയ്യാനിടയാക്കുന്ന സാന്പത്തിക നയങ്ങൾ സൃഷ്ടിക്കുന്ന അസമത്വങ്ങൾ പെരുകുന്നതു രാജ്യത്തെ സാമൂഹിക അന്തരീക്ഷത്തിൽ അന്തഃഛിദ്രത്തിന്റെ വിത്തുകൾ പാകും. കൂടുതൽപേർക്കു തൊഴിൽ നൽകാനായില്ലെങ്കിലും ഉള്ളവരുടെ ജോലിയും വരുമാനവും ഇല്ലാതാക്കുന്ന നടപടികൾ ക്ഷേമരാഷ്ട്ര സൃഷ്ടിയിൽ താത്പര്യമുള്ള ഒരു സർക്കാരിനും ഭൂഷണമല്ല. എല്ലാവരെയും ചേർത്തുനിർത്തി മുന്നേറാൻ ശ്രമിക്കുന്പോൾ മാത്രമേ സന്തുലിത വളർച്ചയും വികസനവുമുണ്ടാകൂ.
സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ആഹ്വാനമനുസരിച്ച് ഇന്നു ദേശീയ പണിമുടക്ക് നടക്കുകയാണ്. തൊഴിലാളി വിരുദ്ധ തൊഴിൽ നിയമങ്ങളും കർഷകദ്രോഹ കാർഷിക നിയമഭേദഗതികളും പിൻവലിക്കുക, ആദായനികുതിക്കു പുറത്തുള്ള എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7,500 രൂപ ധനസഹായം നൽകുക, എല്ലാവർക്കും മാസംതോറും പത്തുകിലോ സൗജന്യ റേഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു പണിമുടക്ക്.
ബാങ്കുകൾ അടക്കമുള്ള സുപ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്കു വിറ്റഴിക്കുന്ന നയം തിരുത്തണമെന്നും തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെടുന്നു. ബിജെപി അനുകൂല ട്രേഡ് യൂണിയൻ വിഭാഗമായ ബിഎംഎസ് ഒഴികെയുള്ള സംഘടനകളെല്ലാം പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. മുൻ അനുഭവങ്ങൾ വച്ചുനോക്കുന്പോൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചൂടിലാണെങ്കിലും കേരളത്തിൽ ഇതൊരു ഹർത്താലായി മാറാനാണു സാധ്യത. അതേസമയം കേരളത്തിനുപുറത്ത് പണിമുടക്കാഹ്വാനം വലിയ പ്രതികരണം സൃഷ്ടിക്കാനും സാധ്യത കുറവാണ്.
കോവിഡിനെത്തുടർന്ന് മാർച്ച് 24-ന് രാജ്യത്തു പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ഒന്നര മാസത്തിനുശേഷം പടിപടിയായി അയവുവരുത്തിയെങ്കിലും അതിന്റെ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചിട്ടില്ല. വിദ്യാലയങ്ങൾ അടക്കമുള്ള സ്ഥാപനങ്ങൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ലോക്ക്ഡൗൺ തളർത്തിയ സാന്പത്തികമേഖല ഒരു തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചുവരുന്നതേയുള്ളു. പണിയിടങ്ങൾ അടച്ചിട്ടു വീട്ടിലിരിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ പരിമിത വരുമാനക്കാരായ എല്ലാവരും നന്നായി അനുഭവിച്ചു. ഈയൊരു പശ്ചാത്തലത്തിൽ, ഒരു ദിവസത്തെ ഉത്പാദന നഷ്ടത്തിനിടയാക്കുന്ന പണിമുടക്കിന്റെ ആഘാതം പൊതുജന ഖജനാവും പൊതുജനങ്ങളും തന്നെയല്ലേ താങ്ങേണ്ടിവരുക എന്ന ചോദ്യം പ്രസക്തമാണ്. അതേസമയം പണിമുടക്കിന് ആധാരമായി ഉന്നയിച്ചിരിക്കുന്ന കാരണങ്ങൾ വളരെ ഗൗരവമുള്ളതാണ് എന്നതും വസ്തുതയാണ്. ജനങ്ങളുടെ ദൈന്യാവസ്ഥ ചൂഷണം ചെയ്യുന്നതു നീതിയാണോ എന്ന ചോദ്യമുയരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ നൽകുന്ന സൗകര്യങ്ങളുടെ മറവിലാണു കേന്ദ്ര സർക്കാർ വേണ്ടത്ര ചർച്ചകളും കൂടിയാലോചനകളുമില്ലാതെ തിരക്കിട്ടു തൊഴിൽ നിയമങ്ങളും കാർഷികനിയമങ്ങളുമൊക്കെ ഭേദഗതി ചെയ്തത്. അവയ്ക്കെതിരേ ഉയർന്ന അഭിപ്രായങ്ങളെയും വിമർശനങ്ങളെയും പ്രതിഷേധങ്ങളെയുമെല്ലാം പാടേ അവഗണിച്ചു. തൊഴിലാളി വിരുദ്ധമെന്നു ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്ന തൊഴിൽ നിയമ ഭേദഗതികൾ കൊണ്ടുവന്നതു കോവിഡ് പാക്കേജിന്റെ പേരിലാണ് എന്നതാണ് ഏറെ കഷ്ടം. കോവിഡ് ലോക്ക്ഡൗണിൽ കോർപറേറ്റുകൾക്കുണ്ടായ നഷ്ടംമാത്രം പരിഗണിച്ച കേന്ദ്രസർക്കാർ പാവപ്പെട്ട തൊഴിലാളികൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾ കണക്കിലെടുത്തതേയില്ല.
രാജ്യത്തു തൊഴിൽ നിയമങ്ങളും വ്യവസായശാലകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ചട്ടങ്ങളുമൊക്കെ ഉണ്ടായതു പെട്ടെന്നൊരു ദിവസംകൊണ്ടല്ല. വ്യവസായവിപ്ലവത്തെത്തുടർന്നു ലോകത്തു രൂപപ്പെട്ട തൊഴിൽ സംസ്കാരത്തിലെ അനുഭവങ്ങളിൽനിന്നു സ്വാംശീകരിച്ചു നൂറ്റാണ്ടുകളിലൂടെ പാകപ്പെടുത്തിയെടുത്തവയാണവ. പണിയെടുക്കുന്നവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ചു സാർവദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട പ്രമാണങ്ങളുണ്ട്. അവയെയെല്ലാം തൃണവൽഗണിച്ചുകൊണ്ട് സ്വേച്ഛാപരമായും ഏകപക്ഷീയമായും നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതു ന്യായമോ നീതിയോ അല്ല. അധ്വാനിക്കുന്ന വിഭാഗങ്ങളുടെ അർഹതപ്പെട്ട അവകാശങ്ങൾ സംരക്ഷിക്കപ്പെടണം.
നവമുതലാളിത്തത്തിന്റെ പ്രായോജകരായ കോർപറേറ്റുകളുടെ കൈയിലെ പാവകളാണ് ഇന്നു ലോകത്തിലെ പല ഭരണകൂടങ്ങളും. അവരുടെ താത്പര്യങ്ങൾക്കനുസരിച്ചാണു പലകാര്യങ്ങളിലും നിയമഭേദഗതികളും പുതിയ ചട്ടങ്ങളുമുണ്ടാകുന്നത്. കൃഷിയുടെ കോർപറേറ്റ്വത്കരണത്തിനിടയാക്കുന്ന കാർഷിക നിയമഭേദഗതികൾക്കെതിരേ രാജ്യത്തു പല ഭാഗങ്ങളിലും ശക്തമായ പ്രതിഷേധങ്ങളുയർന്നെങ്കിലും നിയമഭേദഗതി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറായില്ല. കർഷകരും തൊഴിലാളികളുമടക്കം പണിയെടുക്കുന്ന എല്ലാ വിഭാഗങ്ങളുടെയും അധ്വാനത്തിന്റെ ഫലംകൊണ്ടുകൂടിയാണു രാജ്യത്തു സാന്പത്തികാഭിവൃത്തി ഉണ്ടാകുന്നത്.
സന്പന്നവർഗം മാത്രം വൻ വളർച്ച നേടുകയും പരിമിത വരുമാനക്കാർ കൂടുതൽ പിന്തള്ളപ്പെട്ടുപോവുകയും ചെയ്യാനിടയാക്കുന്ന സാന്പത്തിക നയങ്ങൾ സൃഷ്ടിക്കുന്ന അസമത്വങ്ങൾ പെരുകുന്നതു രാജ്യത്തെ സാമൂഹിക അന്തരീക്ഷത്തിൽ അന്തഃഛിദ്രത്തിന്റെ വിത്തുകൾ പാകും. കൂടുതൽപേർക്കു തൊഴിൽ നൽകാനായില്ലെങ്കിലും ഉള്ളവരുടെ ജോലിയും വരുമാനവും ഇല്ലാതാക്കുന്ന നടപടികൾ ക്ഷേമരാഷ്ട്ര സൃഷ്ടിയിൽ താത്പര്യമുള്ള ഒരു സർക്കാരിനും ഭൂഷണമല്ല. എല്ലാവരെയും ചേർത്തുനിർത്തി മുന്നേറാൻ ശ്രമിക്കുന്പോൾ മാത്രമേ സന്തുലിത വളർച്ചയും വികസനവുമുണ്ടാകൂ.