തുറന്ന വിപണിയുടെ നേട്ടങ്ങളെപ്പറ്റി ഉദാരവത്കരണ നയങ്ങളുടെ വക്താക്കൾ വാചാലരാകാറുണ്ടെങ്കിലും ചൈനയുടെ സ്വാർഥലാഭ ലക്ഷ്യങ്ങൾ അറിവുള്ളവർ ഇന്ത്യ കരാറിൽനിന്നു വിട്ടുനിൽക്കുന്നതിൽ ആശ്വാസംകൊള്ളുകയേയുള്ളു.
ചൈന ഉൾപ്പെടെ ഏഷ്യ-പസഫിക് മേഖലയിലെ 15 രാജ്യങ്ങൾ ആർസിഇപി (റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ്) എന്ന മേഖലാ സമഗ്ര സാന്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ടതു രാജ്യാന്തര വ്യാപാരരംഗത്തു ചില ചലനങ്ങൾ സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കാവുന്നതാണ്. അംഗരാജ്യങ്ങൾക്കിടയിൽ നികുതിയിളവോടെ വ്യാപാരത്തിനു വഴിയൊരുക്കുന്ന ഈ കരാർ നവ സാന്പത്തിക നയങ്ങളുടെ ചട്ടക്കൂടിലുള്ളതാണെങ്കിലും കുറഞ്ഞ ചെലവിൽ കൂടുതൽ ഉത്പാദനം സാധ്യമാകുന്ന രാജ്യങ്ങളുടെ വിപണിയായി മറ്റു രാജ്യങ്ങളെ ഇതു മാറ്റുമെന്ന ആക്ഷേപം അവഗണിക്കാവുന്നതല്ല. കർഷകരും കർഷകസംഘടനകളും എതിർപ്പ് ഉയർത്തിയതിന്റെകൂടി പശ്ചാത്തലത്തിൽ ഇന്ത്യ കഴിഞ്ഞവർഷം ആർസിഇപി കരാർ ചർച്ചകളിൽനിന്നു പിന്മാറിയിരുന്നു. തുറന്ന വിപണിയുടെ നേട്ടങ്ങളെപ്പറ്റി ഉദാരവത്കരണ നയങ്ങളുടെ വക്താക്കൾ വാചാലരാകാറുണ്ടെങ്കിലും ചൈനയുടെ സ്വാർഥലാഭ ലക്ഷ്യങ്ങൾ അറിവുള്ളവർ ഇന്ത്യ കരാറിൽനിന്നു വിട്ടുനിൽക്കുന്നതിൽ ആശ്വാസംകൊള്ളുകയേയുള്ളു. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന പ്രാകൃതനീതി വ്യാപാരക്കരാറുകളിലും പലവിധ വ്യവസ്ഥകളുടെ പഴുതുകളിലൂടെ നടപ്പാക്കപ്പെടുന്നുണ്ട് എന്നതു കാണാതിരുന്നുകൂടാ.
ആർസിഇപി കരാറിൽ ഒപ്പിട്ടിരിക്കുന്നത് 10 ആസിയാൻ (ദക്ഷിണ പൂർവേഷ്യൻ) രാജ്യങ്ങളും ഏഷ്യ-പസഫിക് മേഖലയിലെ അഞ്ചു പ്രമുഖ രാജ്യങ്ങളുമാണ്. ലോകജനസംഖ്യയുടെ 30 ശതമാനം ഭാഗമാകുന്ന ലോകത്തിലെ ഏറ്റവും വലിയ വ്യാപാരക്കരാർ എന്ന വിശേഷണം ഇതിനു നൽകപ്പെടുന്നു. ഇന്ത്യൻ വിപണിയിൽ ചൈനീസ് ഉത്പന്നങ്ങളുടെ വേലിയേറ്റത്തിനിടയാക്കും എന്ന ആശങ്കയാണ് ഇന്ത്യ കരാറിൽ ഒപ്പിടാൻ മടിക്കുന്നതിന്റെ പ്രധാന കാരണമെന്നു പറയാം. കരാറിന്റെ ഭാഗമായാൽ ആസിയാൻ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ ചുമത്തുന്ന തീരുവകളിൽ 90 ശതമാനവും ചൈനയിൽനിന്നുള്ളവയ്ക്ക് 80 ശതമാനവും ഒഴിവാക്കപ്പെടും. ഇതു നികുതിവരുമാന നഷ്ടത്തിനു പുറമേ ഇന്ത്യയിലെ കർഷകരുടെയും വ്യവസായങ്ങളുടെയും താത്പര്യങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കാർഷിക മേഖലയിലേതുൾപ്പെടെ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ, വിപണി തുറക്കുന്നതിന് ആനുപാതികമായി സേവനമേഖലകളിൽ അവസരം തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാൻ മറ്റു രാജ്യങ്ങൾ തയാറാകാത്തതു ചൂണ്ടിക്കാട്ടിയാണു കരാറിൽനിന്നു പിന്മാറുന്നതെന്ന് 2019 നവംബർ നാലിന് ഇന്ത്യ പ്രഖ്യാപിച്ചത്.
ലോകത്തെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയെക്കൂടി ആർസിഇപി കരാറിൽ ഉൾപ്പെടുത്താൻ അവസാനവട്ടവും ശ്രമം നടന്നതാണ്.
കരാർ നിലവിൽവന്നാലും ഇന്ത്യക്ക് എപ്പോൾ വേണമെങ്കിലും അതിൽ ചേരാമെന്ന് വ്യവസ്ഥകളിൽ ഇളവു നൽകിയിട്ടുള്ളതും ഇന്ത്യൻ വിപണിയിൽ കണ്ണുവച്ചാണ്. കരാർ പ്രാബല്യത്തിലായാൽ അഞ്ചുവർഷത്തിനു ശേഷമേ അതിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കുകയുള്ളു. കരാറിനു നേതൃത്വം നൽകുന്ന ചൈനയുടെ എതിർപ്പുണ്ടെങ്കിൽ അതും ബുദ്ധിമുട്ടാണ്. ഇതെല്ലാം ആർസിഇപിയെ കരുതലോടെ സമീപിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നു. അതിർത്തിയിലെ പ്രശ്നങ്ങൾ സാന്പത്തിക-വ്യാപാര മേഖലകളിലെ സഹകരണത്തെ ബാധിക്കില്ലെന്നു പറയുന്ന വിദഗ്ധരുണ്ടെങ്കിലും യാഥാർഥ്യം പലപ്പോഴും അങ്ങനെയല്ല. ആർസിഇപി കരാർ നടപ്പായി 20 വർഷത്തിനുള്ളിൽ ചില നികുതികൾ കുറയ്ക്കുകയും ചില നികുതികൾ പൂർണമായി എടുത്തുകളയുകയും വേണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. വേണ്ടത്ര ആലോചനയില്ലാതെ ജിഎസ്ടി നടപ്പാക്കിയതുമൂലമുണ്ടായ നികുതി വരുമാന നഷ്ടത്തിന്റെ ആഘാതത്തിൽനിന്ന് ഇന്ത്യ കരകയറാൻ തുടങ്ങുന്നതേയുള്ളു. ആർസിഇപിയിൽ അംഗമായി കൂടുതൽ നികുതി വരുമാനനഷ്ടത്തിനും വിദേശ ഉത്പന്ന തള്ളിക്കയറ്റത്തിനും ഇടയാക്കണോ എന്ന ചോദ്യം അധികൃതർ അവഗണിക്കാതിരുന്നതു നന്നായി.
ആർസിഇപി പോലുള്ള വ്യാപാര കരാറുകളുടെ നേട്ടം അനുഭവിക്കണമെങ്കിൽ മത്സരക്ഷമതയോടെ ഉത്പന്നങ്ങൾ ഉണ്ടാക്കണം. രാജ്യാന്തരതലത്തിൽ വിലപേശൽ ശക്തി ഉണ്ടാകണം. ഈ രണ്ടു കാര്യത്തിലും ഇന്ത്യ ഇന്നു ദുർബലമാണ് എന്നതു പലരും തുറന്നുപറയാൻ മടിക്കുന്ന യാഥാർഥ്യമാണ്. സംരംഭകർക്കു വളരാനുള്ള പശ്ചാത്തലം മറ്റു പല രാജ്യങ്ങളിലുമുള്ളതുപോലെ ഇവിടെയില്ല . ഉദാരവത്കരണ നയങ്ങളും സാന്പത്തിക പരിഷ്കാരങ്ങളും നടപ്പാക്കിയെങ്കിലും പഴയ ലൈസൻസ് - പെർമിറ്റ് രാജിന്റെ ദുഷിച്ച പ്രവണതകൾ പലതും മാറാതെ നില്പുണ്ട്. ഉദ്യോഗസ്ഥ സംവിധാനം ഒരുക്കുന്ന ചുവപ്പുനാടയും അഴിമതിയും മുഖ്യപ്രശ്നമായി നിലനിൽക്കുന്നു. ആത്മനിർഭർ ഭാരത് മുദ്രാവാക്യത്തിൽ ആവേശംകൊള്ളാൻ ശ്രമിക്കുന്പോഴും മേയ്ക്ക് ഇൻ ഇന്ത്യ ആശയത്തിന്റെ ലോഗോ ചൈനയിൽനിന്നു കടംകൊണ്ടതാണ് എന്ന വസ്തുത അഭിമാനകരമല്ല. രാജ്യത്തു സന്തുലിത വളർച്ചയ്ക്ക് സാഹചര്യമൊരുക്കാതെ ആഗോളവിപണിയുടെ ഭാഗമാകുന്നത് അപകടമാണ്. ഇന്ത്യയിലെ കാർഷികോത്പന്നങ്ങളെ സംരക്ഷിക്കാനാണ് ആർസിഇപി കരാറിൽ ചേരാത്തതെന്നു പറയുന്നവർ കേരളത്തിന്റെ സന്പദ്വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന റബറിന്റെ വില ഇടിച്ച ഇറക്കുമതിഭീഷണിയെ തടയാൻ എന്തുചെയ്തു എന്ന ചോദ്യം ഉയരുന്നുണ്ട്. ഉത്തരേന്ത്യയിലെ ചില കാർഷികവിളകളെ സംരക്ഷിക്കാനാണ് ഇപ്പോൾ ആർസിഇപി കരാറിൽനിന്നുള്ള വിട്ടുനില്പ് എന്ന വാദം കഴന്പുള്ളതാണ്. എന്തായാലും ചൈനയുടെ കെണിയിൽ വീഴാതെ നോക്കുന്നതു വിവേകം തന്നെ.
ചൈന ഉൾപ്പെടെ ഏഷ്യ-പസഫിക് മേഖലയിലെ 15 രാജ്യങ്ങൾ ആർസിഇപി (റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ്) എന്ന മേഖലാ സമഗ്ര സാന്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ടതു രാജ്യാന്തര വ്യാപാരരംഗത്തു ചില ചലനങ്ങൾ സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കാവുന്നതാണ്. അംഗരാജ്യങ്ങൾക്കിടയിൽ നികുതിയിളവോടെ വ്യാപാരത്തിനു വഴിയൊരുക്കുന്ന ഈ കരാർ നവ സാന്പത്തിക നയങ്ങളുടെ ചട്ടക്കൂടിലുള്ളതാണെങ്കിലും കുറഞ്ഞ ചെലവിൽ കൂടുതൽ ഉത്പാദനം സാധ്യമാകുന്ന രാജ്യങ്ങളുടെ വിപണിയായി മറ്റു രാജ്യങ്ങളെ ഇതു മാറ്റുമെന്ന ആക്ഷേപം അവഗണിക്കാവുന്നതല്ല. കർഷകരും കർഷകസംഘടനകളും എതിർപ്പ് ഉയർത്തിയതിന്റെകൂടി പശ്ചാത്തലത്തിൽ ഇന്ത്യ കഴിഞ്ഞവർഷം ആർസിഇപി കരാർ ചർച്ചകളിൽനിന്നു പിന്മാറിയിരുന്നു. തുറന്ന വിപണിയുടെ നേട്ടങ്ങളെപ്പറ്റി ഉദാരവത്കരണ നയങ്ങളുടെ വക്താക്കൾ വാചാലരാകാറുണ്ടെങ്കിലും ചൈനയുടെ സ്വാർഥലാഭ ലക്ഷ്യങ്ങൾ അറിവുള്ളവർ ഇന്ത്യ കരാറിൽനിന്നു വിട്ടുനിൽക്കുന്നതിൽ ആശ്വാസംകൊള്ളുകയേയുള്ളു. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന പ്രാകൃതനീതി വ്യാപാരക്കരാറുകളിലും പലവിധ വ്യവസ്ഥകളുടെ പഴുതുകളിലൂടെ നടപ്പാക്കപ്പെടുന്നുണ്ട് എന്നതു കാണാതിരുന്നുകൂടാ.
ആർസിഇപി കരാറിൽ ഒപ്പിട്ടിരിക്കുന്നത് 10 ആസിയാൻ (ദക്ഷിണ പൂർവേഷ്യൻ) രാജ്യങ്ങളും ഏഷ്യ-പസഫിക് മേഖലയിലെ അഞ്ചു പ്രമുഖ രാജ്യങ്ങളുമാണ്. ലോകജനസംഖ്യയുടെ 30 ശതമാനം ഭാഗമാകുന്ന ലോകത്തിലെ ഏറ്റവും വലിയ വ്യാപാരക്കരാർ എന്ന വിശേഷണം ഇതിനു നൽകപ്പെടുന്നു. ഇന്ത്യൻ വിപണിയിൽ ചൈനീസ് ഉത്പന്നങ്ങളുടെ വേലിയേറ്റത്തിനിടയാക്കും എന്ന ആശങ്കയാണ് ഇന്ത്യ കരാറിൽ ഒപ്പിടാൻ മടിക്കുന്നതിന്റെ പ്രധാന കാരണമെന്നു പറയാം. കരാറിന്റെ ഭാഗമായാൽ ആസിയാൻ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ ചുമത്തുന്ന തീരുവകളിൽ 90 ശതമാനവും ചൈനയിൽനിന്നുള്ളവയ്ക്ക് 80 ശതമാനവും ഒഴിവാക്കപ്പെടും. ഇതു നികുതിവരുമാന നഷ്ടത്തിനു പുറമേ ഇന്ത്യയിലെ കർഷകരുടെയും വ്യവസായങ്ങളുടെയും താത്പര്യങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കാർഷിക മേഖലയിലേതുൾപ്പെടെ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ, വിപണി തുറക്കുന്നതിന് ആനുപാതികമായി സേവനമേഖലകളിൽ അവസരം തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാൻ മറ്റു രാജ്യങ്ങൾ തയാറാകാത്തതു ചൂണ്ടിക്കാട്ടിയാണു കരാറിൽനിന്നു പിന്മാറുന്നതെന്ന് 2019 നവംബർ നാലിന് ഇന്ത്യ പ്രഖ്യാപിച്ചത്.
ലോകത്തെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയെക്കൂടി ആർസിഇപി കരാറിൽ ഉൾപ്പെടുത്താൻ അവസാനവട്ടവും ശ്രമം നടന്നതാണ്.
കരാർ നിലവിൽവന്നാലും ഇന്ത്യക്ക് എപ്പോൾ വേണമെങ്കിലും അതിൽ ചേരാമെന്ന് വ്യവസ്ഥകളിൽ ഇളവു നൽകിയിട്ടുള്ളതും ഇന്ത്യൻ വിപണിയിൽ കണ്ണുവച്ചാണ്. കരാർ പ്രാബല്യത്തിലായാൽ അഞ്ചുവർഷത്തിനു ശേഷമേ അതിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കുകയുള്ളു. കരാറിനു നേതൃത്വം നൽകുന്ന ചൈനയുടെ എതിർപ്പുണ്ടെങ്കിൽ അതും ബുദ്ധിമുട്ടാണ്. ഇതെല്ലാം ആർസിഇപിയെ കരുതലോടെ സമീപിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നു. അതിർത്തിയിലെ പ്രശ്നങ്ങൾ സാന്പത്തിക-വ്യാപാര മേഖലകളിലെ സഹകരണത്തെ ബാധിക്കില്ലെന്നു പറയുന്ന വിദഗ്ധരുണ്ടെങ്കിലും യാഥാർഥ്യം പലപ്പോഴും അങ്ങനെയല്ല. ആർസിഇപി കരാർ നടപ്പായി 20 വർഷത്തിനുള്ളിൽ ചില നികുതികൾ കുറയ്ക്കുകയും ചില നികുതികൾ പൂർണമായി എടുത്തുകളയുകയും വേണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. വേണ്ടത്ര ആലോചനയില്ലാതെ ജിഎസ്ടി നടപ്പാക്കിയതുമൂലമുണ്ടായ നികുതി വരുമാന നഷ്ടത്തിന്റെ ആഘാതത്തിൽനിന്ന് ഇന്ത്യ കരകയറാൻ തുടങ്ങുന്നതേയുള്ളു. ആർസിഇപിയിൽ അംഗമായി കൂടുതൽ നികുതി വരുമാനനഷ്ടത്തിനും വിദേശ ഉത്പന്ന തള്ളിക്കയറ്റത്തിനും ഇടയാക്കണോ എന്ന ചോദ്യം അധികൃതർ അവഗണിക്കാതിരുന്നതു നന്നായി.
ആർസിഇപി പോലുള്ള വ്യാപാര കരാറുകളുടെ നേട്ടം അനുഭവിക്കണമെങ്കിൽ മത്സരക്ഷമതയോടെ ഉത്പന്നങ്ങൾ ഉണ്ടാക്കണം. രാജ്യാന്തരതലത്തിൽ വിലപേശൽ ശക്തി ഉണ്ടാകണം. ഈ രണ്ടു കാര്യത്തിലും ഇന്ത്യ ഇന്നു ദുർബലമാണ് എന്നതു പലരും തുറന്നുപറയാൻ മടിക്കുന്ന യാഥാർഥ്യമാണ്. സംരംഭകർക്കു വളരാനുള്ള പശ്ചാത്തലം മറ്റു പല രാജ്യങ്ങളിലുമുള്ളതുപോലെ ഇവിടെയില്ല . ഉദാരവത്കരണ നയങ്ങളും സാന്പത്തിക പരിഷ്കാരങ്ങളും നടപ്പാക്കിയെങ്കിലും പഴയ ലൈസൻസ് - പെർമിറ്റ് രാജിന്റെ ദുഷിച്ച പ്രവണതകൾ പലതും മാറാതെ നില്പുണ്ട്. ഉദ്യോഗസ്ഥ സംവിധാനം ഒരുക്കുന്ന ചുവപ്പുനാടയും അഴിമതിയും മുഖ്യപ്രശ്നമായി നിലനിൽക്കുന്നു. ആത്മനിർഭർ ഭാരത് മുദ്രാവാക്യത്തിൽ ആവേശംകൊള്ളാൻ ശ്രമിക്കുന്പോഴും മേയ്ക്ക് ഇൻ ഇന്ത്യ ആശയത്തിന്റെ ലോഗോ ചൈനയിൽനിന്നു കടംകൊണ്ടതാണ് എന്ന വസ്തുത അഭിമാനകരമല്ല. രാജ്യത്തു സന്തുലിത വളർച്ചയ്ക്ക് സാഹചര്യമൊരുക്കാതെ ആഗോളവിപണിയുടെ ഭാഗമാകുന്നത് അപകടമാണ്. ഇന്ത്യയിലെ കാർഷികോത്പന്നങ്ങളെ സംരക്ഷിക്കാനാണ് ആർസിഇപി കരാറിൽ ചേരാത്തതെന്നു പറയുന്നവർ കേരളത്തിന്റെ സന്പദ്വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന റബറിന്റെ വില ഇടിച്ച ഇറക്കുമതിഭീഷണിയെ തടയാൻ എന്തുചെയ്തു എന്ന ചോദ്യം ഉയരുന്നുണ്ട്. ഉത്തരേന്ത്യയിലെ ചില കാർഷികവിളകളെ സംരക്ഷിക്കാനാണ് ഇപ്പോൾ ആർസിഇപി കരാറിൽനിന്നുള്ള വിട്ടുനില്പ് എന്ന വാദം കഴന്പുള്ളതാണ്. എന്തായാലും ചൈനയുടെ കെണിയിൽ വീഴാതെ നോക്കുന്നതു വിവേകം തന്നെ.