ആത്മനിർഭർ ഭാരതത്തിനെപ്പറ്റി പ്രസംഗിക്കുന്നവർ ഭാവനാവിലാസങ്ങളുടെ കൊട്ടാരക്കെട്ടുകളിൽനിന്ന് രാജ്യത്തെ അടിസ്ഥാന യാഥാർഥ്യങ്ങളിലേക്ക് ഇറങ്ങിവന്ന് ദാരിദ്ര്യനിർമാർജന പദ്ധതികളെപ്പറ്റി ചിന്തിക്കണം.
ആഗോള പട്ടിണിസൂചികയിൽ ഇന്ത്യ ആഫ്രിക്കയിലെ ദരിദ്രരാജ്യമായ സുഡാനോടൊപ്പം 94-ാം സ്ഥാനത്താണെന്ന റിപ്പോർട്ട് സാന്പത്തിക വളർച്ചയെപ്പറ്റിയുള്ള നമ്മുടെ മേനിനടിക്കലുകളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ്. അഞ്ചുലക്ഷം കോടി ഡോളർ എന്ന ജിഡിപി ലക്ഷ്യം നേടി ഇന്ത്യ വലിയ സാന്പത്തിക ശക്തിയായി മാറുമെന്നു ഭരണാധികാരികൾ ഇടയ്ക്കിടെ പറയുന്നതിനിടയ്ക്കാണു നാണക്കേടിന്റെ ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 107 രാജ്യങ്ങളെ ഉൾപ്പെടുത്തി പട്ടിണിയുടെ കണക്കെടുത്തപ്പോഴാണ് ഇന്ത്യക്ക് 94-ാം സ്ഥാനം.
കഴിഞ്ഞവർഷം 117 രാജ്യങ്ങളെ ഉൾപ്പെടുത്തി കണക്കെടുത്തപ്പോൾ ഇന്ത്യക്ക് 102-ാം സ്ഥാനമായിരുന്നു. പൂജ്യം പോയിന്റാണ് ഏറ്റവും മികച്ച സ്കോർ. ഇന്ത്യക്കു ലഭിച്ചിരിക്കുന്നത് 27.2 പോയിന്റാണ്. ചൈന, ബലാറസ്, ഉക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്. ആഗോളതലത്തിൽ പട്ടിണി കുറയുന്പോഴും ഇന്ത്യയിൽ പട്ടിണി കൂടുകയാണ് എന്ന കണ്ടെത്തൽ തികച്ചും ആശങ്കാജനകം തന്നെയാണ്. ആത്മനിർഭർ ഭാരതത്തിനെപ്പറ്റി പ്രസംഗിക്കുന്നവർ ഭാവനാവിലാസങ്ങളുടെ കൊട്ടാരക്കെട്ടുകളിൽനിന്ന് രാജ്യത്തെ അടിസ്ഥാന യാഥാർഥ്യങ്ങളിലേക്ക് ഇറങ്ങിവന്ന് ദാരിദ്ര്യനിർമാർജന പദ്ധതികളെപ്പറ്റി ചിന്തിക്കണം.
പോഷകാഹാരക്കുറവ്, ശിശുമരണം, നവജാതശിശുക്കളിലെ ഭാരക്കുറവ് തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യയെ റാങ്കിംഗിൽ പിന്നോട്ടു കൊണ്ടുപോയത്. പദ്ധതി നടത്തിപ്പിലെ മോശം പ്രകടനം, ഫലപ്രദമായ നിരീക്ഷണ സംവിധാനങ്ങൾ ഇല്ലാത്തത് എന്നിവ ഇന്ത്യക്കു തിരിച്ചടിയായി. അയൽരാജ്യങ്ങളായ ബംഗ്ലാദേശും മ്യാൻമറും പാക്കിസ്ഥാനും പട്ടിണിയുടെ കാര്യത്തിൽ ഈ റിപ്പോർട്ട് പ്രകാരം ഇന്ത്യയെക്കാൾ മെച്ചപ്പെട്ട നിലയിലാണ്. ഇന്ത്യൻ ജനതയിൽ 14 ശതമാനത്തിനും പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നു. ക്ഷേമരാഷ്ട്രം ലക്ഷ്യമാക്കി പല രംഗങ്ങളിലും വികസനത്തിലേക്കു നീങ്ങിയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒട്ടും അഭിമാനകരമല്ല ഈ കണക്ക്. ദാരിദ്ര്യനിർമാർജനത്തിലും ഭക്ഷ്യവിതരണത്തിലും സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തന പരാജയമാണ് ഇവിടെ ദർശിക്കാൻ കഴിയുക. ഇങ്ങനെയുള്ളപ്പോഴാണു പുതിയ കാർഷിക നിയമ ഭേദഗതികളിലൂടെ ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കു തുരങ്കംവയ്ക്കുന്ന നീക്കങ്ങൾ ഉണ്ടാകുന്നതെന്നതും ഓർക്കണം.
ഒരു വശത്ത് പട്ടിണി ഭീമാകാരം പൂണ്ട് രാജ്യത്തെ ദരിദ്രവിഭാഗങ്ങളെ വീഴുങ്ങാനൊരുങ്ങുന്പോൾ മറുവശത്ത് ഏതാനും ചില വ്യക്തികളുടെ സന്പത്ത് കുമിഞ്ഞു കൂടുകയും കുത്തകവത്കരണം തീവ്രരൂപം പ്രാപിക്കുകയുമാണ്. മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും സന്പത്തിൽ ഒരു വർഷത്തിനിടയിൽ വൻ വർധനയുണ്ടായെന്ന ‘ഫോബ്സ്’ മാഗസിൻ വെളിപ്പെടുത്തിയിട്ടുണ്ട്. അംബാനിയുടെ മൊത്തം ആസ്തി 73 ശതമാനം വർധിച്ച് 8870 കോടി ഡോളറായി. അദാനിയുടെ സ്വത്ത് 61 ശതമാനം വർധിച്ച് 2520 കോടി ഡോളറുമായി. ആദ്യത്തെ പത്തു സ്ഥാനങ്ങളിലുള്ള അതിസന്പന്നരുടെ മൊത്തം സ്വത്ത് 51,750 കോടി ഡോളർ വരും. സന്പത്തിലെ ഈ അന്തരം വർധിച്ച് കൂടുതൽ ദരിദ്രർ പട്ടിണിപ്പാവങ്ങളായി മാറുന്നത് നമ്മുടെ വികസന സമീപനത്തിലെ പോരായ്മകളും ഭരണകർത്താക്കളുടെ പക്ഷപാതിത്വങ്ങളും മൂലമാണെന്നു വ്യക്തം. ഇതിൽ തിരുത്തലുകളുണ്ടാകാതെ പട്ടിണി മാറില്ല.
വിശപ്പിനോടു പൊരുതുന്ന മനുഷ്യർക്കുവേണ്ടി യത്നിക്കുന്ന വേൾഡ് ഫുഡ് പ്രോഗാമിനാണ് സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ലഭിച്ചത് എന്നത് ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. വിശപ്പ് വലിയൊരു പ്രശ്നമായി ലോകത്തെ തുറിച്ചുനോക്കുകയാണെന്നു പുരസ്കാരസമിതി വിലയിരുത്തി. 2019-ൽ ഏകദേശം പതിമൂന്നര കോടി ആളുകളാണു പട്ടിണിയുടെ പിടിയിലമർന്നത്. ഇതു ലോകജനസംഖ്യയുടെ രണ്ടുശതമാനത്തോളം വരും. യുദ്ധവും ആഭ്യന്തര സംഘർഷവുമാണ് ഇതിനു പ്രധാന കാരണം എന്നാണു വിലയിരുത്തൽ. അതായതു മനുഷ്യനിർമിതമാണു പട്ടിണി എന്നർഥം. ലോകത്ത് 69 കോടി ആളുകൾ വിവിധതരത്തിലുള്ള പട്ടിണിയെ അഭിമുഖീകരിക്കുന്നു എന്നും കണക്കുകളുണ്ട്. എല്ലാ വരെയും തീറ്റിപ്പോറ്റാനുള്ള വിഭവങ്ങൾ ഈ ഭൂമിയിലുണ്ടെന്നും എന്നാൽ ചിലരുടെ അത്യാർത്തി ശമിപ്പിക്കാൻ മാത്രം വിഭവങ്ങൾ ഇല്ലെന്നും മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്.
ചിലരുടെ അത്യാർത്തിയും മറ്റു ചിലരുടെ ഉദാസീനതയുമാണ് ആളുകളെ പട്ടിണിയിലേക്കു തള്ളിവിടുന്നത്. പട്ടിണിപ്പാവങ്ങളും നമ്മുടെ സഹോദരരാണെന്നു തിരിച്ചറിയാൻ ലോകത്തിനു കഴിയട്ടെ.
ആഗോള പട്ടിണിസൂചികയിൽ ഇന്ത്യ ആഫ്രിക്കയിലെ ദരിദ്രരാജ്യമായ സുഡാനോടൊപ്പം 94-ാം സ്ഥാനത്താണെന്ന റിപ്പോർട്ട് സാന്പത്തിക വളർച്ചയെപ്പറ്റിയുള്ള നമ്മുടെ മേനിനടിക്കലുകളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ്. അഞ്ചുലക്ഷം കോടി ഡോളർ എന്ന ജിഡിപി ലക്ഷ്യം നേടി ഇന്ത്യ വലിയ സാന്പത്തിക ശക്തിയായി മാറുമെന്നു ഭരണാധികാരികൾ ഇടയ്ക്കിടെ പറയുന്നതിനിടയ്ക്കാണു നാണക്കേടിന്റെ ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 107 രാജ്യങ്ങളെ ഉൾപ്പെടുത്തി പട്ടിണിയുടെ കണക്കെടുത്തപ്പോഴാണ് ഇന്ത്യക്ക് 94-ാം സ്ഥാനം.
കഴിഞ്ഞവർഷം 117 രാജ്യങ്ങളെ ഉൾപ്പെടുത്തി കണക്കെടുത്തപ്പോൾ ഇന്ത്യക്ക് 102-ാം സ്ഥാനമായിരുന്നു. പൂജ്യം പോയിന്റാണ് ഏറ്റവും മികച്ച സ്കോർ. ഇന്ത്യക്കു ലഭിച്ചിരിക്കുന്നത് 27.2 പോയിന്റാണ്. ചൈന, ബലാറസ്, ഉക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്. ആഗോളതലത്തിൽ പട്ടിണി കുറയുന്പോഴും ഇന്ത്യയിൽ പട്ടിണി കൂടുകയാണ് എന്ന കണ്ടെത്തൽ തികച്ചും ആശങ്കാജനകം തന്നെയാണ്. ആത്മനിർഭർ ഭാരതത്തിനെപ്പറ്റി പ്രസംഗിക്കുന്നവർ ഭാവനാവിലാസങ്ങളുടെ കൊട്ടാരക്കെട്ടുകളിൽനിന്ന് രാജ്യത്തെ അടിസ്ഥാന യാഥാർഥ്യങ്ങളിലേക്ക് ഇറങ്ങിവന്ന് ദാരിദ്ര്യനിർമാർജന പദ്ധതികളെപ്പറ്റി ചിന്തിക്കണം.
പോഷകാഹാരക്കുറവ്, ശിശുമരണം, നവജാതശിശുക്കളിലെ ഭാരക്കുറവ് തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യയെ റാങ്കിംഗിൽ പിന്നോട്ടു കൊണ്ടുപോയത്. പദ്ധതി നടത്തിപ്പിലെ മോശം പ്രകടനം, ഫലപ്രദമായ നിരീക്ഷണ സംവിധാനങ്ങൾ ഇല്ലാത്തത് എന്നിവ ഇന്ത്യക്കു തിരിച്ചടിയായി. അയൽരാജ്യങ്ങളായ ബംഗ്ലാദേശും മ്യാൻമറും പാക്കിസ്ഥാനും പട്ടിണിയുടെ കാര്യത്തിൽ ഈ റിപ്പോർട്ട് പ്രകാരം ഇന്ത്യയെക്കാൾ മെച്ചപ്പെട്ട നിലയിലാണ്. ഇന്ത്യൻ ജനതയിൽ 14 ശതമാനത്തിനും പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നു. ക്ഷേമരാഷ്ട്രം ലക്ഷ്യമാക്കി പല രംഗങ്ങളിലും വികസനത്തിലേക്കു നീങ്ങിയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒട്ടും അഭിമാനകരമല്ല ഈ കണക്ക്. ദാരിദ്ര്യനിർമാർജനത്തിലും ഭക്ഷ്യവിതരണത്തിലും സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തന പരാജയമാണ് ഇവിടെ ദർശിക്കാൻ കഴിയുക. ഇങ്ങനെയുള്ളപ്പോഴാണു പുതിയ കാർഷിക നിയമ ഭേദഗതികളിലൂടെ ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കു തുരങ്കംവയ്ക്കുന്ന നീക്കങ്ങൾ ഉണ്ടാകുന്നതെന്നതും ഓർക്കണം.
ഒരു വശത്ത് പട്ടിണി ഭീമാകാരം പൂണ്ട് രാജ്യത്തെ ദരിദ്രവിഭാഗങ്ങളെ വീഴുങ്ങാനൊരുങ്ങുന്പോൾ മറുവശത്ത് ഏതാനും ചില വ്യക്തികളുടെ സന്പത്ത് കുമിഞ്ഞു കൂടുകയും കുത്തകവത്കരണം തീവ്രരൂപം പ്രാപിക്കുകയുമാണ്. മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും സന്പത്തിൽ ഒരു വർഷത്തിനിടയിൽ വൻ വർധനയുണ്ടായെന്ന ‘ഫോബ്സ്’ മാഗസിൻ വെളിപ്പെടുത്തിയിട്ടുണ്ട്. അംബാനിയുടെ മൊത്തം ആസ്തി 73 ശതമാനം വർധിച്ച് 8870 കോടി ഡോളറായി. അദാനിയുടെ സ്വത്ത് 61 ശതമാനം വർധിച്ച് 2520 കോടി ഡോളറുമായി. ആദ്യത്തെ പത്തു സ്ഥാനങ്ങളിലുള്ള അതിസന്പന്നരുടെ മൊത്തം സ്വത്ത് 51,750 കോടി ഡോളർ വരും. സന്പത്തിലെ ഈ അന്തരം വർധിച്ച് കൂടുതൽ ദരിദ്രർ പട്ടിണിപ്പാവങ്ങളായി മാറുന്നത് നമ്മുടെ വികസന സമീപനത്തിലെ പോരായ്മകളും ഭരണകർത്താക്കളുടെ പക്ഷപാതിത്വങ്ങളും മൂലമാണെന്നു വ്യക്തം. ഇതിൽ തിരുത്തലുകളുണ്ടാകാതെ പട്ടിണി മാറില്ല.
വിശപ്പിനോടു പൊരുതുന്ന മനുഷ്യർക്കുവേണ്ടി യത്നിക്കുന്ന വേൾഡ് ഫുഡ് പ്രോഗാമിനാണ് സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ലഭിച്ചത് എന്നത് ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. വിശപ്പ് വലിയൊരു പ്രശ്നമായി ലോകത്തെ തുറിച്ചുനോക്കുകയാണെന്നു പുരസ്കാരസമിതി വിലയിരുത്തി. 2019-ൽ ഏകദേശം പതിമൂന്നര കോടി ആളുകളാണു പട്ടിണിയുടെ പിടിയിലമർന്നത്. ഇതു ലോകജനസംഖ്യയുടെ രണ്ടുശതമാനത്തോളം വരും. യുദ്ധവും ആഭ്യന്തര സംഘർഷവുമാണ് ഇതിനു പ്രധാന കാരണം എന്നാണു വിലയിരുത്തൽ. അതായതു മനുഷ്യനിർമിതമാണു പട്ടിണി എന്നർഥം. ലോകത്ത് 69 കോടി ആളുകൾ വിവിധതരത്തിലുള്ള പട്ടിണിയെ അഭിമുഖീകരിക്കുന്നു എന്നും കണക്കുകളുണ്ട്. എല്ലാ വരെയും തീറ്റിപ്പോറ്റാനുള്ള വിഭവങ്ങൾ ഈ ഭൂമിയിലുണ്ടെന്നും എന്നാൽ ചിലരുടെ അത്യാർത്തി ശമിപ്പിക്കാൻ മാത്രം വിഭവങ്ങൾ ഇല്ലെന്നും മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്.
ചിലരുടെ അത്യാർത്തിയും മറ്റു ചിലരുടെ ഉദാസീനതയുമാണ് ആളുകളെ പട്ടിണിയിലേക്കു തള്ളിവിടുന്നത്. പട്ടിണിപ്പാവങ്ങളും നമ്മുടെ സഹോദരരാണെന്നു തിരിച്ചറിയാൻ ലോകത്തിനു കഴിയട്ടെ.