ബാഹ്യസമ്മർദങ്ങൾക്കും സ്വാധീനങ്ങൾക്കും വിധേയമാകാതെ സ്വതന്ത്രമായ നീതിന്യായ നിർവഹണം ഉറപ്പാക്കപ്പെടണം എന്ന ദൃഢനിശ്ചയമാണു ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ളത്
അന്വേഷണത്തിലിരിക്കുന്ന കേസുകളിൽ പ്രതികളുടെ മൊഴികളും അന്വേഷണ വിവരങ്ങളും പുറത്തുവിടുന്നതിനെതിരെ കേരള ഹൈക്കോടതി പോലീസ് ഉദ്യോഗസ്ഥർക്കും മാധ്യമങ്ങൾക്കും നൽകി മുന്നറിയിപ്പ് ഗൗരവമായി കാണേണ്ടതുണ്ട്. എഫ്ഐആർ കോടതിയിൽ നല്കുന്നതോടെ കേസ് കോടതിയുടെ പരിഗണനയിലുള്ള വിഷയമായി മാറുമെന്നു വ്യക്തമാക്കിയ ഹൈക്കോടതി, മൊഴികളും മറ്റു വിവരങ്ങളും അന്തിമ റിപ്പോർട്ട് സമർപ്പിക്കുംവരെ പോലീസ് പുറത്തുവിടരുതെന്നു നിർദേശം നല്കി. കൂടത്തായി കൊലപാതക പരന്പര കേസുമായി ബന്ധപ്പെട്ടു പ്രതി ജോളി അറസ്റ്റിലായതു മുതൽ ഓരോ ദിവസവും അന്വേഷണ വിവരങ്ങൾ പുറത്തുവന്നിരുന്നതു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഈ പരാമർശങ്ങൾ. പോലീസിൽനിന്നു വാർത്തകൾ കിട്ടാൻ മാധ്യമങ്ങൾ ശ്രമിക്കും. കാരണം അവർക്കു പ്രേക്ഷകരുടെയും വായനക്കാരുടെയും ജിജ്ഞാസ ശമിപ്പിക്കേണ്ടതുണ്ട്. എന്നാൽ, രഹസ്യമായി വയ്ക്കേണ്ട വിവരങ്ങൾ പുറത്തുവിടാതിരിക്കുക അതിനു ചുമതലപ്പെട്ടവരുടെ ഉത്തരവാദിത്വമാണ്.
സമീപകാലത്തു കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച പല കേസുകളുടെയും ഗതിവിഗതികളെ സ്വാധീനിക്കാൻ മാധ്യമചർച്ചകൾക്കു കഴിഞ്ഞിട്ടുണ്ട് എന്നു നിരീക്ഷകർ പറയുന്നു. മാധ്യമചർച്ചകളിൽ സൃഷ്ടിക്കപ്പെടുന്ന അഭിപ്രായങ്ങളെ മറികടന്നു തെളിവുകളുടെയും വസ്തുതകളുടെയും മാത്രം അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നതിൽ ന്യായാധിപന്മാർപോലും ചിലപ്പോൾ സമ്മർദത്തിലാകാം. ഈ പശ്ചാത്തലത്തിൽ ബാഹ്യസമ്മർദങ്ങൾക്കും സ്വാധീനങ്ങൾക്കും വിധേയമാകാതെ സ്വതന്ത്രമായ നീതിന്യായ നിർവഹണം ഉറപ്പാക്കപ്പെടണം എന്ന ദൃഢനിശ്ചയമാണു ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ളത് എന്നു മനസിലാകും.
കസ്റ്റഡിയിലെടുക്കുന്ന പ്രതികൾ നല്കിയതായി പോലീസ് പറയുന്ന മൊഴികളും കണ്ടെടുത്തതായി പോലീസ് ചൂണ്ടിക്കാട്ടുന്ന തെളിവുകളും ആധാരമാക്കിയാണു വാർത്താപ്രാധാന്യം നേടുന്ന കേസുകളിൽ മാധ്യമചർച്ചകളും മാധ്യമവിചാരണകളും നടക്കുന്നത്. എന്നാൽ, പോലീസ് കസ്റ്റഡിയിൽ പ്രതികൾ നല്കുന്ന മൊഴി അംഗീകൃത തെളിവല്ലെന്നു ഹൈക്കോടതി ഓർമിപ്പിക്കുന്നു. പലപ്പോഴും പ്രതികളെ ഭീഷണിപ്പെടുത്തിയും മൂന്നാംമുറ പ്രയോഗിച്ചുമാണ് ഇന്ത്യയിലെ പോലീസ് തങ്ങൾക്കാവശ്യമുള്ള വിധത്തിൽ മൊഴികളും തെളിവുകളും ശേഖരിക്കുന്നതെന്ന് ആക്ഷേപമുണ്ടല്ലോ. ചില കേസുകളിൽ നിരപരാധികളും മനഃപൂർവമായോ അബദ്ധവശാലോ കസ്റ്റഡിയിൽ എടുക്കപ്പെട്ടേക്കാം. പോലീസ് പുറത്തുവിടുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മാധ്യമങ്ങളിൽ കുറ്റവിചാരണയ്ക്കു വിധേയരാവുകയും തേജോവധം ചെയ്യപ്പെടുകയും ചെയ്യുന്നവരിൽ ഇങ്ങനെയുള്ളവരും കണ്ടേക്കാം. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ അവർക്കു മാർഗമില്ല. പിന്നീടു ചിലപ്പോൾ കുറ്റവിമുക്തരാക്കപ്പെട്ടാലും അവർക്കുണ്ടായ ദുഷ്പേരും കളങ്കവും പരിഹാസവും നിന്ദയുമൊന്നും മാറിക്കിട്ടില്ലല്ലോ. അഭയാകേസ്, സോളാർ കേസ്, ബാർകോഴ കേസ് തുടങ്ങിയ കേസുകൾ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ മാധ്യമങ്ങൾ ചർച്ച ചെയ്ത് ആഘോഷിച്ചവയാണ്. വിവരങ്ങൾ മസാലപുരട്ടി നല്കുന്പോൾ സത്യം മറഞ്ഞിരിക്കുമെന്ന ഹൈക്കോടതിയുടെ നിരീക്ഷണം എല്ലാവരുടെയും കണ്ണുതുറപ്പിച്ചിരുന്നെങ്കിൽ!
കോടതിയിൽ തീർപ്പാക്കാനിരിക്കുന്ന കേസുകളിൽ മാധ്യമങ്ങളിൽ ചർച്ച നടത്തുന്നതു ജഡ്ജിമാരുടെ ചിന്തകളെ സ്വാധീനിക്കുമെന്നും അതു ജുഡീഷൽ സംവിധാനത്തെ അപകടത്തിലാക്കുമെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ പ്രശാന്ത് ഭൂഷണിനെതിരെയുള്ള കോടതിയലക്ഷ്യക്കേസ് പരിഗണിക്കുന്നതിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. അപകടകരമായ നിലയിലേക്കാണ് ഇവ കാര്യങ്ങളെ കൊണ്ടുപോകുന്നതെന്നും നീതിയുക്തമായ വിചാരണ എന്ന പ്രതിയുടെ അവകാശത്തിന്റെ ലംഘനമാണ് ഇത്തരം നടപടികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടെലിവിഷൻ ചാനലുകളുടെ കിടമത്സരത്തിൽ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാനുള്ള തന്ത്രങ്ങളാണ് ഇത്തരം അപകടകരമായ പ്രവണതകളിലേക്കു നയിച്ചതിന്റെ പ്രധാന കാരണം എന്നതു വസ്തുതയാണ്. മാധ്യമധാർമികത പാലിക്കുന്നതിൽ പൊതുവേയുണ്ടായ ഉദാസീനത ഇത്തരം പ്രവണതകൾക്ക് ആക്കംകൂട്ടി.
വൻതോതിൽ കൃത്രിമം നടത്തുന്നു എന്ന ആരോപണത്തിനിടെ വാർത്താ ചാനലുകളുടെ ജനപ്രീതി അളക്കുന്ന ടിആർപി റേറ്റിംഗ് ഇതിനുള്ള ഏജൻസിയായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്ക്) മൂന്നു മാസത്തേക്കു നിർത്തിവച്ചിരിക്കുകയാണ്. പ്രേക്ഷകരെ ആകർഷിക്കുന്നതിനുവേണ്ടി പല ചാനലുകളും പല വിട്ടുവീഴ്ചകൾക്കും തയാറാകുന്നുണ്ട് എന്നാണല്ലോ ഇതിൽനിന്നു മനസിലാക്കേണ്ടത്. മാധ്യമങ്ങളുടെ വിശ്വാസ്യത തകരുന്നു എന്നാണ് ഇതിന്റെ ഫലം. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നാണ് ഇന്ത്യൻ പീനൽകോഡിന്റെ അടിസ്ഥാനപ്രമാണം. അതു ലംഘിക്കപ്പെടാതിരിക്കാൻ നിയമപാലകരും മാധ്യമങ്ങളും ശ്രദ്ധിക്കണം.
അന്വേഷണത്തിലിരിക്കുന്ന കേസുകളിൽ പ്രതികളുടെ മൊഴികളും അന്വേഷണ വിവരങ്ങളും പുറത്തുവിടുന്നതിനെതിരെ കേരള ഹൈക്കോടതി പോലീസ് ഉദ്യോഗസ്ഥർക്കും മാധ്യമങ്ങൾക്കും നൽകി മുന്നറിയിപ്പ് ഗൗരവമായി കാണേണ്ടതുണ്ട്. എഫ്ഐആർ കോടതിയിൽ നല്കുന്നതോടെ കേസ് കോടതിയുടെ പരിഗണനയിലുള്ള വിഷയമായി മാറുമെന്നു വ്യക്തമാക്കിയ ഹൈക്കോടതി, മൊഴികളും മറ്റു വിവരങ്ങളും അന്തിമ റിപ്പോർട്ട് സമർപ്പിക്കുംവരെ പോലീസ് പുറത്തുവിടരുതെന്നു നിർദേശം നല്കി. കൂടത്തായി കൊലപാതക പരന്പര കേസുമായി ബന്ധപ്പെട്ടു പ്രതി ജോളി അറസ്റ്റിലായതു മുതൽ ഓരോ ദിവസവും അന്വേഷണ വിവരങ്ങൾ പുറത്തുവന്നിരുന്നതു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഈ പരാമർശങ്ങൾ. പോലീസിൽനിന്നു വാർത്തകൾ കിട്ടാൻ മാധ്യമങ്ങൾ ശ്രമിക്കും. കാരണം അവർക്കു പ്രേക്ഷകരുടെയും വായനക്കാരുടെയും ജിജ്ഞാസ ശമിപ്പിക്കേണ്ടതുണ്ട്. എന്നാൽ, രഹസ്യമായി വയ്ക്കേണ്ട വിവരങ്ങൾ പുറത്തുവിടാതിരിക്കുക അതിനു ചുമതലപ്പെട്ടവരുടെ ഉത്തരവാദിത്വമാണ്.
സമീപകാലത്തു കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച പല കേസുകളുടെയും ഗതിവിഗതികളെ സ്വാധീനിക്കാൻ മാധ്യമചർച്ചകൾക്കു കഴിഞ്ഞിട്ടുണ്ട് എന്നു നിരീക്ഷകർ പറയുന്നു. മാധ്യമചർച്ചകളിൽ സൃഷ്ടിക്കപ്പെടുന്ന അഭിപ്രായങ്ങളെ മറികടന്നു തെളിവുകളുടെയും വസ്തുതകളുടെയും മാത്രം അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നതിൽ ന്യായാധിപന്മാർപോലും ചിലപ്പോൾ സമ്മർദത്തിലാകാം. ഈ പശ്ചാത്തലത്തിൽ ബാഹ്യസമ്മർദങ്ങൾക്കും സ്വാധീനങ്ങൾക്കും വിധേയമാകാതെ സ്വതന്ത്രമായ നീതിന്യായ നിർവഹണം ഉറപ്പാക്കപ്പെടണം എന്ന ദൃഢനിശ്ചയമാണു ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ളത് എന്നു മനസിലാകും.
കസ്റ്റഡിയിലെടുക്കുന്ന പ്രതികൾ നല്കിയതായി പോലീസ് പറയുന്ന മൊഴികളും കണ്ടെടുത്തതായി പോലീസ് ചൂണ്ടിക്കാട്ടുന്ന തെളിവുകളും ആധാരമാക്കിയാണു വാർത്താപ്രാധാന്യം നേടുന്ന കേസുകളിൽ മാധ്യമചർച്ചകളും മാധ്യമവിചാരണകളും നടക്കുന്നത്. എന്നാൽ, പോലീസ് കസ്റ്റഡിയിൽ പ്രതികൾ നല്കുന്ന മൊഴി അംഗീകൃത തെളിവല്ലെന്നു ഹൈക്കോടതി ഓർമിപ്പിക്കുന്നു. പലപ്പോഴും പ്രതികളെ ഭീഷണിപ്പെടുത്തിയും മൂന്നാംമുറ പ്രയോഗിച്ചുമാണ് ഇന്ത്യയിലെ പോലീസ് തങ്ങൾക്കാവശ്യമുള്ള വിധത്തിൽ മൊഴികളും തെളിവുകളും ശേഖരിക്കുന്നതെന്ന് ആക്ഷേപമുണ്ടല്ലോ. ചില കേസുകളിൽ നിരപരാധികളും മനഃപൂർവമായോ അബദ്ധവശാലോ കസ്റ്റഡിയിൽ എടുക്കപ്പെട്ടേക്കാം. പോലീസ് പുറത്തുവിടുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മാധ്യമങ്ങളിൽ കുറ്റവിചാരണയ്ക്കു വിധേയരാവുകയും തേജോവധം ചെയ്യപ്പെടുകയും ചെയ്യുന്നവരിൽ ഇങ്ങനെയുള്ളവരും കണ്ടേക്കാം. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ അവർക്കു മാർഗമില്ല. പിന്നീടു ചിലപ്പോൾ കുറ്റവിമുക്തരാക്കപ്പെട്ടാലും അവർക്കുണ്ടായ ദുഷ്പേരും കളങ്കവും പരിഹാസവും നിന്ദയുമൊന്നും മാറിക്കിട്ടില്ലല്ലോ. അഭയാകേസ്, സോളാർ കേസ്, ബാർകോഴ കേസ് തുടങ്ങിയ കേസുകൾ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ മാധ്യമങ്ങൾ ചർച്ച ചെയ്ത് ആഘോഷിച്ചവയാണ്. വിവരങ്ങൾ മസാലപുരട്ടി നല്കുന്പോൾ സത്യം മറഞ്ഞിരിക്കുമെന്ന ഹൈക്കോടതിയുടെ നിരീക്ഷണം എല്ലാവരുടെയും കണ്ണുതുറപ്പിച്ചിരുന്നെങ്കിൽ!
കോടതിയിൽ തീർപ്പാക്കാനിരിക്കുന്ന കേസുകളിൽ മാധ്യമങ്ങളിൽ ചർച്ച നടത്തുന്നതു ജഡ്ജിമാരുടെ ചിന്തകളെ സ്വാധീനിക്കുമെന്നും അതു ജുഡീഷൽ സംവിധാനത്തെ അപകടത്തിലാക്കുമെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ പ്രശാന്ത് ഭൂഷണിനെതിരെയുള്ള കോടതിയലക്ഷ്യക്കേസ് പരിഗണിക്കുന്നതിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. അപകടകരമായ നിലയിലേക്കാണ് ഇവ കാര്യങ്ങളെ കൊണ്ടുപോകുന്നതെന്നും നീതിയുക്തമായ വിചാരണ എന്ന പ്രതിയുടെ അവകാശത്തിന്റെ ലംഘനമാണ് ഇത്തരം നടപടികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടെലിവിഷൻ ചാനലുകളുടെ കിടമത്സരത്തിൽ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാനുള്ള തന്ത്രങ്ങളാണ് ഇത്തരം അപകടകരമായ പ്രവണതകളിലേക്കു നയിച്ചതിന്റെ പ്രധാന കാരണം എന്നതു വസ്തുതയാണ്. മാധ്യമധാർമികത പാലിക്കുന്നതിൽ പൊതുവേയുണ്ടായ ഉദാസീനത ഇത്തരം പ്രവണതകൾക്ക് ആക്കംകൂട്ടി.
വൻതോതിൽ കൃത്രിമം നടത്തുന്നു എന്ന ആരോപണത്തിനിടെ വാർത്താ ചാനലുകളുടെ ജനപ്രീതി അളക്കുന്ന ടിആർപി റേറ്റിംഗ് ഇതിനുള്ള ഏജൻസിയായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്ക്) മൂന്നു മാസത്തേക്കു നിർത്തിവച്ചിരിക്കുകയാണ്. പ്രേക്ഷകരെ ആകർഷിക്കുന്നതിനുവേണ്ടി പല ചാനലുകളും പല വിട്ടുവീഴ്ചകൾക്കും തയാറാകുന്നുണ്ട് എന്നാണല്ലോ ഇതിൽനിന്നു മനസിലാക്കേണ്ടത്. മാധ്യമങ്ങളുടെ വിശ്വാസ്യത തകരുന്നു എന്നാണ് ഇതിന്റെ ഫലം. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നാണ് ഇന്ത്യൻ പീനൽകോഡിന്റെ അടിസ്ഥാനപ്രമാണം. അതു ലംഘിക്കപ്പെടാതിരിക്കാൻ നിയമപാലകരും മാധ്യമങ്ങളും ശ്രദ്ധിക്കണം.