ജനോന്മുഖ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏതൊരു രാഷ്ട്രീയനേതാവിനും ഉത്തമ മാതൃകയാണ് ഉമ്മൻ ചാണ്ടി. പൊതുജനങ്ങളും അനുയായികളുമായി ഇത്രമേൽ ഇഴയടുപ്പം കാത്തുസൂക്ഷിക്കുന്ന നേതാക്കൾ വിരളം.
വളരെ അപൂർവമായൊരു നേട്ടം ആഘോഷിക്കുകയാണിന്നു കേരളം. കേരളത്തിലെ ജനകീയ നേതാക്കളിൽ മുൻനിരക്കാരനും മുൻ മുഖ്യമന്ത്രിയും മുൻ പ്രതിപക്ഷ നേതാവുമൊക്കെയായ ഉമ്മൻ ചാണ്ടിയുടെ നിയമസഭാജീവിതം 50 വർഷം പൂർത്തിയാകുകയാണ്. പുതുപ്പള്ളി നിയോജകമണ്ഡലത്തിൽനിന്ന് 1970-ൽ നിയമസഭയിലെത്തിയ ഉമ്മൻ ചാണ്ടി ആ നിയോജകമണ്ഡലത്തിൽനിന്ന് തുടർച്ചയായി 11 തവണ വിജയിച്ച് ജനസേവനത്തിന്റെ 50 വർഷം തികച്ചിരിക്കുന്നു. അന്തരിച്ച കേരള കോൺഗ്രസ് നേതാവ് കെ.എം. മാണി മാത്രമേ ഇതിനുമുൻപ് കേരളത്തിൽ തുടർച്ചയായി 50 വർഷം നിയമസഭാംഗത്വം പൂർത്തിയാക്കിയിട്ടുള്ളു. ഉമ്മൻ ചാണ്ടി എന്ന ജനനേതാവിന്റെ പൊതുസ്വീകാര്യതയുടെ ഒരടയാളം കൂടിയാണ് ഈ സുവർണനേട്ടം.
ജനോന്മുഖ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏതൊരു രാഷ്ട്രീയനേതാവിനും ഉത്തമമാതൃകയാണ് ഉമ്മൻ ചാണ്ടി. ആൾക്കൂട്ടത്തിനിടയിലാണ് അദ്ദേഹത്തിന്റെ ജീവിതമെന്നുപോലും പറയാം. പൊതുജനങ്ങളും അനുയായികളുമായി ഇത്രമേൽ ഇഴയടുപ്പം കാത്തുസൂക്ഷിക്കുന്ന നേതാക്കൾ വിരളം. ഈ ജനകീയാടിത്തറയാണ് വളർച്ചയുടെ വഴിത്താരകളിൽ എന്നും അദ്ദേഹത്തിനു കരുത്തായി നിന്നത്. കഷ്ടപ്പെട്ടും കഠിനാധ്വാനംചെയ്തും വിയർപ്പൊഴുക്കിയാണ് അദ്ദേഹം ഉയർച്ചയുടെ ഓരോ പടവും ചവുട്ടിക്കയറിയത്. പുതുപ്പള്ളി സ്കൂളിലെ കെഎസ്യു പ്രവർത്തകനായി തുടങ്ങി എംഎൽഎ, സംസ്ഥാനത്തെ തൊഴിൽമന്ത്രി, ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നീ ഔദ്യോഗിക പദവികൾ വഹിച്ച് കോൺഗ്രസ് പ്രവർത്തക സമിതിയംഗത്വത്തിൽ എത്തിനിൽക്കുന്നു ഉമ്മൻ ചാണ്ടിയുടെ സഫലമായ രാഷ്ട്രീയ ജീവിതം. രാഷ്ട്രീയ വിദ്യാർഥികൾ മനസ്സിരുത്തി പഠിക്കേണ്ട പുസ്തകമാണ് അദ്ദേഹം.
അടുത്തുനിന്നു കാണുന്ന അനുയായികളെയും അകലെനിന്നു വീക്ഷിക്കുന്ന പൊതുജനങ്ങളെയും മാത്രമല്ല കടുത്ത രാഷ്ട്രീയ പ്രതിയോഗികളെപ്പോലും വിസ്മയിപ്പിച്ചിട്ടുള്ളതാണ് ഉമ്മൻചാണ്ടിയുടെ പെരുമാറ്റശൈലികൾ. ഓരോരോ ആവശ്യങ്ങൾക്കായി തന്നെ സമീപിക്കുന്ന ഓരോരുത്തരെയും അദ്ദേഹം ശ്രദ്ധാപൂർവം ശ്രവിക്കുന്നു, ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കുന്നു. ജനകീയപ്രശ്നങ്ങൾ സ്വയം ഏറ്റെടുക്കുന്ന ഹൃദയാലുവായ ഒരു ഭരണാധികാരിയെയാണ് ഉമ്മൻ ചാണ്ടിയിൽ കേരളം കണ്ടത്. പുലർച്ചെ മുതൽ പാതിരാത്രികഴിയുംവരെ ജനസന്പർക്ക പരിപാടിയിൽ പങ്കെടുത്തു ജനങ്ങളുടെ കണ്ണീരൊപ്പാൻ ശ്രമിക്കുന്ന ഒരു മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനവും ദർശിച്ചിട്ടുണ്ടാവില്ല. ക്ഷമ അദ്ദേഹത്തിന്റെ കൂടെപ്പിറപ്പാണ്. വിമർശനങ്ങളെ അങ്ങേയറ്റം സമചിത്തതയോടെ അദ്ദേഹം നേരിടുന്നു. അത്യന്തം ഹീനമായ ആരോപണങ്ങൾ തനിക്കെതിരെ ഉന്നയിക്കപ്പെട്ടപ്പോഴും അദ്ദേഹം നിലവിട്ടു പെരുമാറുകയോ അതിരുവിട്ടു ക്ഷോഭിക്കുകയോ ചെയ്തില്ല. മുഖ്യമന്ത്രിയായിരിക്കെ, അന്വേഷണ കമ്മീഷനുമുന്പിൽ മൊഴികൊടുക്കാൻ ഒരു സാധാരണക്കാരനെപ്പോലെ അദ്ദേഹം മണിക്കൂറുകളോളം ഇരുന്നുകൊടുത്തു. രാഷ്ട്രീയ പ്രതിയോഗികൾ അദ്ദേഹത്തിനുനേരേ കല്ലെറിഞ്ഞപ്പോഴും ക്ഷമിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.
കേരളത്തിന്റെ സമഗ്രവികസനത്തിനായി ആത്മാർഥമായി യത്നിച്ച ഭരണകർത്താവുകൂടിയായിരുന്നു അദ്ദേഹം. "അതിവേഗം, ബഹുദൂരം’എന്നത് ഒരു മുദ്രാവാക്യം മാത്രമല്ല, ഉമ്മൻചാണ്ടി മന്ത്രിസഭയുടെ മുഖമുദ്രതന്നെയായിരുന്നു. ഭാരതസ്വാതന്ത്ര്യത്തിനുമുന്പു ജനിച്ച ഉമ്മൻ ചാണ്ടിയെപ്പോലെയുള്ള നേതാക്കൾ സ്വാതന്ത്ര്യസമരകാലത്തെ ത്യാഗത്തിന്റെ സ്മരണകൾ ഉള്ളിലേറ്റിക്കൊണ്ടുള്ള പ്രവർത്തനമാണു നയിച്ചത്. അതു നാടിന്റെ ഭാഗ്യമായി മാറി. ഉറച്ച ധാർമികബോധത്തിൽ അധിഷ്ഠിതമായ അത്തരം ജനസേവനത്തിന്റെ കാലം മാറുന്നുവെന്നതു നാടിനെപ്പറ്റി ആകുലതയുള്ളവരിൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്. താൻ വലിയ സന്പന്നനാണെന്നും ജനങ്ങളുടെ സ്നേഹമാണ് ആ സന്പത്തെന്നും ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽ ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. തനിമയാർന്ന പ്രവർത്തനശൈലിയിലൂടെ കേരള രാഷ്ട്രീയത്തിൽ കൈയൊപ്പു പതിപ്പിച്ച ജനനായകനു സുവർണജൂബിലി മംഗളങ്ങൾ.