കോവിഡ് രോഗി ലൈംഗികപീഡനത്തിനിരയായത് ഒറ്റപ്പെട്ട സംഭവമായി നിസാരവത്കരിക്കരുത്. കേരളസമൂഹത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയുടെ പ്രതിഫലനമായി ഇതിനെ കാണണം.
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ, വ്യാപന്നമായ് കഴുകനെന്നും കപോതമെന്നും? കോവിഡ് സ്ഥിരീകരിക്കപ്പെട്ട പെൺകുട്ടിയെ ചികിത്സാകേന്ദ്രത്തിലേക്കു കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് ഡ്രൈവർ ക്രൂരപീഡനത്തിനിരയാക്കിയ സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ആറന്മുളയ്ക്കു സമീപം ശനിയാഴ്ച അർധരാത്രിക്കുശേഷമുണ്ടായ സംഭവം, കോവിഡ് രോഗികൾക്കുപോലും കാമകോമരങ്ങളിൽനിന്നു രക്ഷയില്ല എന്ന ഭീതിപ്പെടുത്തുന്ന ദുരവസ്ഥ വിളിച്ചുപറയുന്നു.
പെൺകുട്ടിയെയും മറ്റൊരു സ്ത്രീയെയും രാത്രി ആശുപത്രിയിലെത്തിക്കാൻ വിളിച്ചുവരുത്തിയ ആംബുലൻസിന്റെ ഡ്രൈവർ സ്ത്രീയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇറക്കിയശേഷം പെൺകുട്ടിയെ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി വിജനസ്ഥലത്തുവച്ച് പീഡിപ്പിച്ചു എന്നാണു കേസ്. അത്യന്തം ഹീനമായ ഈ കൃത്യം ചെയ്ത ആംബുലൻസ് ഡ്രൈവർ കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയിൽ നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും അധികൃതർ അയാളെ ജോലിയിൽനിന്നു പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടൊന്നും ഈ പൈശാചിക പ്രവൃത്തിയുടെ കളങ്കം മായ്ച്ചുകളയാൻ കേരളത്തിനു കഴിയില്ല.
കോവിഡിനെതിരേയുള്ള ഫലപ്രദമായ പ്രവർത്തനങ്ങളുടെ പേരിൽ ആദ്യകാലത്ത് ഏറെ പ്രശംസ നേടിയ നാടാണു കേരളം. എന്നാൽ, ഒറ്റ ഒരാളുടെ പ്രവൃത്തിമൂലം സർക്കാരിനു മാത്രമല്ല, കൊറോണയ്ക്കെതിരേ ജീവൻ പണയംവച്ചും ആത്മാർഥമായി കഠിനപ്രയത്നം ചെയ്തുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർക്കും അപമാനിതരാകേണ്ടിവന്നിരിക്കുന്നു. കുറ്റവാളിയെ അറസ്റ്റ് ചെയ്യുകയും ജോലിയിൽനിന്നു പിരിച്ചുവിടുകയും ചെയ്തിട്ടുണ്ടെങ്കിലും പൊതുജനങ്ങൾക്ക് ഈ സംഭവം മൂലമുണ്ടായിട്ടുള്ള ആശങ്കയും ഭീതിയും ഉടനെങ്ങും മാറുമെന്നു തോന്നുന്നില്ല. വേട്ടയാടാൻ കഴുകൻകണ്ണുകളുമായി കാത്തിരിക്കുന്നവർ ഇനിയുമുണ്ടാവില്ലേ?
പീഡനത്തിന് അറസ്റ്റിലായ ആംബുലൻസ് ഡ്രൈവർ നേരത്തേ വധശ്രമക്കേസിൽ പ്രതിയായിരുന്നു എന്ന കാര്യം പുറത്തുവന്നിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളവർ ഇത്തരം ജോലിക്കെത്തുന്നത് ആരുടെ വീഴ്ചയാണ്? എഴുത്തുപരീക്ഷ, ഡ്രൈവിംഗ് ടെസ്റ്റ്, അഭിമുഖം എന്നിവ നടത്തിയാണ് 108 ആംബുലൻസിൽ ജീവനക്കാരെ നിയമിക്കുന്നത് എന്നാണ് അധികൃതർ പറയുന്നത്. ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് ജീവനക്കാർ മെഡിക്കൽ സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണമെന്നും വ്യവസ്ഥയുണ്ട്. ഈ കേസിലെ പ്രതി നൗഫൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാതിരുന്നിട്ടും അയാളെ ജോലിക്കെടുത്തതിനു പിന്നിൽ മറ്റു പല സ്വാധീനങ്ങളുമുണ്ടാകും എന്നല്ലേ സംശയിക്കേണ്ടത്? അവിഹിതമായ ബന്ധങ്ങളും താത്പര്യങ്ങളുമാണു പല വലിയ ക്രിമിനൽ കുറ്റങ്ങളിലേക്കും നയിക്കുന്നതെന്നതിനു കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്ന പല സംഭവങ്ങളും തെളിവാണല്ലോ. പീഡിപ്പിക്കപ്പെട്ട യുവതിയെ ആരോഗ്യപ്രവർത്തകർ ഇല്ലാതെ ഡ്രൈവർ മാത്രമായി രാത്രിയിൽ ആശുപത്രിയിലേക്കു കൊണ്ടുപോയ സാഹചര്യങ്ങൾ വിശദമായി അന്വേഷിക്കേണ്ടതുണ്ട്.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അത്ര പ്രശംസാർഹമായ രീതിയിലല്ല നടക്കുന്നത് എന്നുകൂടിയാണു തെളിയുന്നത്. കോവിഡ് രോഗികളെ ആശുപത്രികളിലേക്കും മറ്റു ചികിത്സാകേന്ദ്രങ്ങളിലേക്കും മാറ്റുന്നതു മിക്കവാറും രാത്രിയിലാണ്. നടപടിക്രമങ്ങളുടെ കാലതാമസവും ആംബുലൻസുകളുടെ ലഭ്യതക്കുറവുമാണ് ഇതിനു കാരണമായി പറയുന്നത്. ആറന്മുള സംഭവത്തിന്റെ പശ്ചാത്തലത്തിൽ, രാത്രി ഏഴിനു ശേഷം കോവിഡ് രോഗികളുമായുള്ള ആംബുലൻസ് യാത്ര വേണ്ടെന്നു സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചെന്ന പരാതി കഴിഞ്ഞദിവസം ഒരു ഹെൽത്ത് ഇൻസ്പെക്ടർക്കെതിരേ ഉണ്ടായി. കഴിഞ്ഞമാസം കൊല്ലം ജില്ലയിലെ ഒരു കോവിഡ് ചികിത്സാകേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച 108 ആംബുലൻസ് ഡ്രൈവർ പോലീസ് പിടിയിലായിരുന്നു. വലിയ വീഴ്ചകളിൽനിന്നേ പാഠം പഠിക്കൂ എന്നതു കഷ്ടമാണ്.
കോവിഡ് രോഗി ലൈംഗികപീഡനത്തിനിരയായത് ഒറ്റപ്പെട്ട സംഭവമായി നിസാരവത്കരിക്കരുത്. കേരളസമൂഹത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയുടെ പ്രതിഫലനമായി ഇതിനെ കാണണം. ഇവിടത്തെ സാമൂഹിക അന്തരീക്ഷം ആകെ കലുഷിതമായിരിക്കുന്നു. തിന്മകൾ വർധിച്ചുവരുന്നതിനു പല കാരണങ്ങളും സാമൂഹ്യശാസ്ത്രജ്ഞർക്കു ചൂണ്ടിക്കാട്ടാനുണ്ടാവും. സമൂഹമാധ്യമങ്ങളുടെ സ്വാധീനം എടുത്തുപറയണം. സെക്സിന്റെയും ക്രൈമിന്റെയും അതിപ്രസരമാണ് ഇന്നു സമൂഹമാധ്യമങ്ങളിലും ടെലിവിഷൻ സീരിയലുകളിലും. ഇവയിൽനിന്നു ലഭിക്കുന്ന തെറ്റായ സന്ദേശങ്ങൾ സമൂഹത്തെ വഴിതെറ്റിക്കുന്നു. കുടുംബബന്ധങ്ങളെപ്പറ്റിയുള്ള പവിത്രമായ ധാരണകൾക്ക് ഇളക്കംതട്ടിക്കുന്നു. ലൈംഗികാതിക്രമങ്ങൾക്കു പ്രേരണ നൽകുന്നു.
മൊബൈൽ ചാറ്റിംഗിലൂടെ ആരംഭിക്കുന്ന വഴിവിട്ട ബന്ധങ്ങൾ പീഡനത്തിലെത്തിയ കേസുകൾ എത്രയെണ്ണം വേണമെങ്കിലുമുണ്ട്. മൊബൈൽ സുഹൃത്തിൽ ആകൃഷ്ടരായി ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് അന്യപുരുഷന്റെ കൂടെ ഒളിച്ചോടിയ സ്ത്രീകളുടെ കഥകളും നിരവധി. ഈ അപഥസഞ്ചാര പ്രവണതകൾക്കു തടയിടാൻ നമുക്കു കഴിയില്ലേ? കേരളസമൂഹം ആത്മാർഥമായി ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. ഇരുട്ടിന്റെ മറവിലെത്തുന്ന തസ്കരനെ പ്രതിരോധിക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം വാതിലുകൾ ഭദ്രമായി അടയ്ക്കുകയാണ്. ഭവനത്തിന്റെ മാത്രമല്ല, മനസിന്റെയും.
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ, വ്യാപന്നമായ് കഴുകനെന്നും കപോതമെന്നും? കോവിഡ് സ്ഥിരീകരിക്കപ്പെട്ട പെൺകുട്ടിയെ ചികിത്സാകേന്ദ്രത്തിലേക്കു കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് ഡ്രൈവർ ക്രൂരപീഡനത്തിനിരയാക്കിയ സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ആറന്മുളയ്ക്കു സമീപം ശനിയാഴ്ച അർധരാത്രിക്കുശേഷമുണ്ടായ സംഭവം, കോവിഡ് രോഗികൾക്കുപോലും കാമകോമരങ്ങളിൽനിന്നു രക്ഷയില്ല എന്ന ഭീതിപ്പെടുത്തുന്ന ദുരവസ്ഥ വിളിച്ചുപറയുന്നു.
പെൺകുട്ടിയെയും മറ്റൊരു സ്ത്രീയെയും രാത്രി ആശുപത്രിയിലെത്തിക്കാൻ വിളിച്ചുവരുത്തിയ ആംബുലൻസിന്റെ ഡ്രൈവർ സ്ത്രീയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇറക്കിയശേഷം പെൺകുട്ടിയെ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി വിജനസ്ഥലത്തുവച്ച് പീഡിപ്പിച്ചു എന്നാണു കേസ്. അത്യന്തം ഹീനമായ ഈ കൃത്യം ചെയ്ത ആംബുലൻസ് ഡ്രൈവർ കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയിൽ നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും അധികൃതർ അയാളെ ജോലിയിൽനിന്നു പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടൊന്നും ഈ പൈശാചിക പ്രവൃത്തിയുടെ കളങ്കം മായ്ച്ചുകളയാൻ കേരളത്തിനു കഴിയില്ല.
കോവിഡിനെതിരേയുള്ള ഫലപ്രദമായ പ്രവർത്തനങ്ങളുടെ പേരിൽ ആദ്യകാലത്ത് ഏറെ പ്രശംസ നേടിയ നാടാണു കേരളം. എന്നാൽ, ഒറ്റ ഒരാളുടെ പ്രവൃത്തിമൂലം സർക്കാരിനു മാത്രമല്ല, കൊറോണയ്ക്കെതിരേ ജീവൻ പണയംവച്ചും ആത്മാർഥമായി കഠിനപ്രയത്നം ചെയ്തുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർക്കും അപമാനിതരാകേണ്ടിവന്നിരിക്കുന്നു. കുറ്റവാളിയെ അറസ്റ്റ് ചെയ്യുകയും ജോലിയിൽനിന്നു പിരിച്ചുവിടുകയും ചെയ്തിട്ടുണ്ടെങ്കിലും പൊതുജനങ്ങൾക്ക് ഈ സംഭവം മൂലമുണ്ടായിട്ടുള്ള ആശങ്കയും ഭീതിയും ഉടനെങ്ങും മാറുമെന്നു തോന്നുന്നില്ല. വേട്ടയാടാൻ കഴുകൻകണ്ണുകളുമായി കാത്തിരിക്കുന്നവർ ഇനിയുമുണ്ടാവില്ലേ?
പീഡനത്തിന് അറസ്റ്റിലായ ആംബുലൻസ് ഡ്രൈവർ നേരത്തേ വധശ്രമക്കേസിൽ പ്രതിയായിരുന്നു എന്ന കാര്യം പുറത്തുവന്നിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളവർ ഇത്തരം ജോലിക്കെത്തുന്നത് ആരുടെ വീഴ്ചയാണ്? എഴുത്തുപരീക്ഷ, ഡ്രൈവിംഗ് ടെസ്റ്റ്, അഭിമുഖം എന്നിവ നടത്തിയാണ് 108 ആംബുലൻസിൽ ജീവനക്കാരെ നിയമിക്കുന്നത് എന്നാണ് അധികൃതർ പറയുന്നത്. ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് ജീവനക്കാർ മെഡിക്കൽ സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണമെന്നും വ്യവസ്ഥയുണ്ട്. ഈ കേസിലെ പ്രതി നൗഫൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാതിരുന്നിട്ടും അയാളെ ജോലിക്കെടുത്തതിനു പിന്നിൽ മറ്റു പല സ്വാധീനങ്ങളുമുണ്ടാകും എന്നല്ലേ സംശയിക്കേണ്ടത്? അവിഹിതമായ ബന്ധങ്ങളും താത്പര്യങ്ങളുമാണു പല വലിയ ക്രിമിനൽ കുറ്റങ്ങളിലേക്കും നയിക്കുന്നതെന്നതിനു കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്ന പല സംഭവങ്ങളും തെളിവാണല്ലോ. പീഡിപ്പിക്കപ്പെട്ട യുവതിയെ ആരോഗ്യപ്രവർത്തകർ ഇല്ലാതെ ഡ്രൈവർ മാത്രമായി രാത്രിയിൽ ആശുപത്രിയിലേക്കു കൊണ്ടുപോയ സാഹചര്യങ്ങൾ വിശദമായി അന്വേഷിക്കേണ്ടതുണ്ട്.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അത്ര പ്രശംസാർഹമായ രീതിയിലല്ല നടക്കുന്നത് എന്നുകൂടിയാണു തെളിയുന്നത്. കോവിഡ് രോഗികളെ ആശുപത്രികളിലേക്കും മറ്റു ചികിത്സാകേന്ദ്രങ്ങളിലേക്കും മാറ്റുന്നതു മിക്കവാറും രാത്രിയിലാണ്. നടപടിക്രമങ്ങളുടെ കാലതാമസവും ആംബുലൻസുകളുടെ ലഭ്യതക്കുറവുമാണ് ഇതിനു കാരണമായി പറയുന്നത്. ആറന്മുള സംഭവത്തിന്റെ പശ്ചാത്തലത്തിൽ, രാത്രി ഏഴിനു ശേഷം കോവിഡ് രോഗികളുമായുള്ള ആംബുലൻസ് യാത്ര വേണ്ടെന്നു സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചെന്ന പരാതി കഴിഞ്ഞദിവസം ഒരു ഹെൽത്ത് ഇൻസ്പെക്ടർക്കെതിരേ ഉണ്ടായി. കഴിഞ്ഞമാസം കൊല്ലം ജില്ലയിലെ ഒരു കോവിഡ് ചികിത്സാകേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച 108 ആംബുലൻസ് ഡ്രൈവർ പോലീസ് പിടിയിലായിരുന്നു. വലിയ വീഴ്ചകളിൽനിന്നേ പാഠം പഠിക്കൂ എന്നതു കഷ്ടമാണ്.
കോവിഡ് രോഗി ലൈംഗികപീഡനത്തിനിരയായത് ഒറ്റപ്പെട്ട സംഭവമായി നിസാരവത്കരിക്കരുത്. കേരളസമൂഹത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയുടെ പ്രതിഫലനമായി ഇതിനെ കാണണം. ഇവിടത്തെ സാമൂഹിക അന്തരീക്ഷം ആകെ കലുഷിതമായിരിക്കുന്നു. തിന്മകൾ വർധിച്ചുവരുന്നതിനു പല കാരണങ്ങളും സാമൂഹ്യശാസ്ത്രജ്ഞർക്കു ചൂണ്ടിക്കാട്ടാനുണ്ടാവും. സമൂഹമാധ്യമങ്ങളുടെ സ്വാധീനം എടുത്തുപറയണം. സെക്സിന്റെയും ക്രൈമിന്റെയും അതിപ്രസരമാണ് ഇന്നു സമൂഹമാധ്യമങ്ങളിലും ടെലിവിഷൻ സീരിയലുകളിലും. ഇവയിൽനിന്നു ലഭിക്കുന്ന തെറ്റായ സന്ദേശങ്ങൾ സമൂഹത്തെ വഴിതെറ്റിക്കുന്നു. കുടുംബബന്ധങ്ങളെപ്പറ്റിയുള്ള പവിത്രമായ ധാരണകൾക്ക് ഇളക്കംതട്ടിക്കുന്നു. ലൈംഗികാതിക്രമങ്ങൾക്കു പ്രേരണ നൽകുന്നു.
മൊബൈൽ ചാറ്റിംഗിലൂടെ ആരംഭിക്കുന്ന വഴിവിട്ട ബന്ധങ്ങൾ പീഡനത്തിലെത്തിയ കേസുകൾ എത്രയെണ്ണം വേണമെങ്കിലുമുണ്ട്. മൊബൈൽ സുഹൃത്തിൽ ആകൃഷ്ടരായി ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് അന്യപുരുഷന്റെ കൂടെ ഒളിച്ചോടിയ സ്ത്രീകളുടെ കഥകളും നിരവധി. ഈ അപഥസഞ്ചാര പ്രവണതകൾക്കു തടയിടാൻ നമുക്കു കഴിയില്ലേ? കേരളസമൂഹം ആത്മാർഥമായി ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. ഇരുട്ടിന്റെ മറവിലെത്തുന്ന തസ്കരനെ പ്രതിരോധിക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം വാതിലുകൾ ഭദ്രമായി അടയ്ക്കുകയാണ്. ഭവനത്തിന്റെ മാത്രമല്ല, മനസിന്റെയും.