മറ്റെല്ലാ രംഗങ്ങളിലും വികസനത്തിനാവശ്യമായ പരിഷ്കാരങ്ങൾ വരുത്താൻ തയാറാകുന്ന സർക്കാർ, കർഷകർ മാത്രം ഇപ്പോഴും പ്രാകൃതയുഗത്തിൽ ജീവിക്കണമെന്നു വാശിപിടിക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്? തുല്യനീതിക്കും മെച്ചപ്പെട്ട ജീവിതത്തിനും അവർക്കും അവകാശമുണ്ട്.
കുടിയേറ്റ കർഷകരെ ഒരുതരത്തിലും ജീവിക്കാൻ അനുവദിക്കില്ല എന്ന മട്ടിലാണു സർക്കാരിലെ ചില ഉദ്യോഗസ്ഥരുടെ നടപടികൾ. കർഷകരെ ദ്രോഹിക്കാനുള്ള പഴുതുകൾ നിയമത്തിൽ കണ്ടെത്തി ഉത്തരവുകളിറക്കാൻ പലർക്കും ഉത്സാഹമാണ്. ജനങ്ങളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടറിയാവുന്ന രാഷ്ട്രീയ നേതൃത്വം എടുക്കുന്ന നിലപാടുകൾക്കു വിരുദ്ധമായ ഉത്തരവുകൾ പോലും ഉണ്ടാകുന്നു. ഇടുക്കി ജില്ലയിൽ പട്ടയഭൂമിയിൽ കെട്ടിടം നിർമിക്കുന്നതു നിയന്ത്രിക്കുന്ന ഉത്തരവിറക്കിയത് ഇതിന് ഉദാഹരണം. കെട്ടിടനിർമാണത്തിനായി വില്ലേജ് ഓഫീസുകളിൽനിന്നു നൽകുന്ന കൈവശാവകാശ സർട്ടിഫിക്കറ്റിൽ ഏതാവശ്യത്തിനാണു ഭൂമി പതിച്ചുനൽകിയിരിക്കുന്നത് എന്നുകൂടി വില്ലേജ് ഓഫീസർ രേഖപ്പെടുത്തണമെന്നാണ് ഉത്തരവ്. ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളിലാണ് നിർമാണങ്ങൾക്കു റവന്യു വകുപ്പിന്റെ എൻഒസി വേണ്ടിയിരുന്നത്. അതു പിൻവലിക്കണമെന്നു കർഷകർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്പോൾ ജില്ല മുഴുവൻ വ്യവസ്ഥ ബാധകമാക്കി ഉത്തരവിറങ്ങി. നിർമാണ നിയന്ത്രണം ഇടുക്കി ജില്ലയ്ക്കു മുഴുവൻ ബാധകമാക്കി 12-8-2020ൽ ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവ് എട്ടു വില്ലേജുകൾക്കു മാത്രമായി പരിമിതപ്പെടുത്തി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി 20-8-2020ൽ പുതിയ ഉത്തരവിറക്കിയിട്ടുണ്ട്.
1964-ലെ ഭൂപതിവ് ചട്ടപ്രകാരം ഭൂമി പതിച്ചുനൽകിയിട്ടുള്ളതു കൃഷി ആവശ്യത്തിനായാണ്. ഈ വ്യവസ്ഥയാണു കെട്ടിടനിർമാണങ്ങൾക്കു തടസമാകുന്നത്. വർഷങ്ങളായി കൈവശമിരിക്കുന്ന പട്ടയഭൂമിയിൽ ചെറുകിട വ്യാപാര സ്ഥാപനങ്ങൾപോലും ആരംഭിക്കാനാകാത്ത സാഹചര്യമാണു നിയന്ത്രണ ഉത്തരവുമൂലം ഉണ്ടായിരിക്കുന്നതെന്നു ജനപ്രതിനിധികൾ അടക്കമുള്ളവർ ചൂണ്ടിക്കാണിക്കുന്നു. ഭൂമിയുടെ ക്രയവിക്രയത്തെയും ഇതു ബാധിക്കുന്നു. ബാങ്കുകൾ വായ്പകൾ നൽകാതാകുന്നതോടെ കാർഷിക പ്രവർത്തനങ്ങളും ബുദ്ധിമുട്ടാകും. പട്ടയഭൂമിയിലെ നിർമാണനിയന്ത്രണത്തിൽ ഇടുക്കി ജില്ലയ്ക്കു മാത്രമായി ഒരു നിയമമില്ലെന്നും സംസ്ഥാന വ്യാപകമായി നിയമം നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുള്ള സാഹചര്യത്തിലാണു പുതിയ ഉത്തരവുകളിറങ്ങുന്നതെന്ന് ആക്ഷേപമുണ്ട്. ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയും നീതി നടപ്പാക്കുകയുമാണു സർക്കാരിന്റെ കർത്തവ്യം. സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ അതു നടക്കും. തോന്നുംപടി ഉത്തരവുകളിറക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കുന്നതു ജനാധിപത്യ ഭരണകൂടത്തിനു ഭൂഷണമല്ല.
പട്ടയചട്ടങ്ങളിൽ സമയബന്ധിതമായ മാറ്റങ്ങൾ വരുത്തണമെന്ന് 2019 ഡിസംബർ പതിനേഴിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ആ തീരുമാനത്തിനു വിരുദ്ധമാണു പുതിയ ഉത്തരവുകളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം ഉത്തരവുകളിറക്കാൻ ഉദ്യോഗസ്ഥർക്കു ധൈര്യം വരുമോ? മൂന്നാർ സംരക്ഷണത്തിന്റെ പേരു പറഞ്ഞാണ് ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളിൽ ആദ്യം നിർമാണനിയന്ത്രണം ഏർപ്പെടുത്തിയത്. മൂന്നാറിന്റെ സംരക്ഷണത്തിനുവേണ്ടി പ്രത്യേക കെട്ടിടനിർമാണ ചടങ്ങളോ ടൗൺ പ്ലാനിംഗ് സംവിധാനമോ ആവശ്യമുണ്ടെങ്കിൽ അവ കൊണ്ടുവരണം. എന്നാൽ, അതിന്റെ പേരിൽ മൂന്നാറിനു പുറത്തുള്ള ജനങ്ങളെ ദ്രോഹിക്കുന്നത് എന്തിനാണ്? മൂന്നാർ മേഖലയിൽ സർക്കാർ ഭൂമിയിലെ കൈയേറ്റം തടയാൻ നടപടി സ്വീകരിക്കണമെന്ന് 21-1-2010-ൽ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കണ്ണൻ ദേവൻ ഹിൽസ് വില്ലേജുകളിലെ നിർമാണങ്ങൾക്കു റവന്യു വകുപ്പിന്റെ എൻഒസി വേണമെന്നാണ് അന്നത്തെ കോടതി ഉത്തരവിലുണ്ടായിരുന്നത്. പട്ടയത്തിന്റെ നിജസ്ഥിതി പരിശോധിക്കൽ മാത്രമായിരുന്നു എൻഒസിയുടെ ഉദ്ദേശ്യം. എന്നാൽ, മൂന്നാർ മേഖല എന്നതു നിർവചിക്കപ്പെട്ടില്ലെന്നു ചൂണ്ടിക്കാട്ടി മൂന്നാർ ട്രൈബ്യൂണലിന്റെ പരിധിയിലുള്ള പ്രദേശം മൂന്നാർ മേഖലയായി പരിഗണിച്ച് എട്ടു വില്ലേജുകളിൽക്കൂടി കെട്ടിട നിർമാണങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എൻഒസി ബാധകമാക്കി ഉത്തരവിറക്കുകയായിരുന്നു. ഇതിൽ പരിസ്ഥിതി സംരക്ഷണം എന്ന സദുദ്ദേശ്യത്തേക്കാൾ ഉദ്യോഗസ്ഥ നിക്ഷിപ്ത താത്പര്യങ്ങളുടെ ദുരുദ്ദേശ്യമാണുള്ളതെന്നു പറയുന്നവരെ കുറ്റപ്പെടുത്താനാവുമോ? ഇക്കോസെൻസിറ്റീവ് സോൺ നിജപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച കരട് വിജ്ഞാപനവും കർഷക താത്പര്യത്തിനു വിരുദ്ധമാണ്.
ഇടുക്കിയിൽ പട്ടയഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച നിയമസഭയിൽ പറഞ്ഞിരുന്നു. അത് ഉത്തരവായി ഉടൻ പ്രാബല്യത്തിൽ വരണം. മുപ്പതും നാല്പതും വർഷം മുന്പു പതിച്ചുകൊടുത്ത ഭൂമിയിൽ കൃഷി ചെയ്യാനോ വീടുവയ്ക്കാനോ മാത്രമാണ് അവകാശം എന്ന വ്യവസ്ഥ കാലഹരണപ്പെട്ടതാണ്. പട്ടയസ്ഥലത്തു കൃഷി അല്ലെങ്കിൽ വീടു മാത്രമല്ല ആവശ്യം. ചെറുകിടക്കാർക്കു കൃഷികൊണ്ടുമാത്രം ഇന്നു ജീവിക്കാനാവില്ല. വീടിനോടു ചേർന്നു കടയോ മറ്റു സ്ഥാപനങ്ങളോ നടത്താൻ അനുവദിക്കുന്ന തരത്തിൽ പട്ടയഭൂമി ഉപയോഗവ്യവസ്ഥകളിലും പട്ടയം നൽകുന്ന നിബന്ധനകളിലും മാറ്റം വരുത്താൻ സർക്കാർ തയാറാകണം. ആധുനികലോകം ആവശ്യപ്പെടുന്ന തരത്തിൽ മറ്റെല്ലാ രംഗങ്ങളിലും വികസനത്തിനാവശ്യമായ പരിഷ്കാരങ്ങൾ വരുത്താൻ തയാറാകുന്ന സർക്കാർ, കർഷകർ മാത്രം ഇപ്പോഴും പ്രാകൃതയുഗത്തിൽ ജീവിക്കണമെന്നു വാശിപിടിക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്? തുല്യനീതിക്കും മെച്ചപ്പെട്ട ജീവിതത്തിനും അവർക്കും അവകാശമുണ്ട്.
കുടിയേറ്റ കർഷകരെ ഒരുതരത്തിലും ജീവിക്കാൻ അനുവദിക്കില്ല എന്ന മട്ടിലാണു സർക്കാരിലെ ചില ഉദ്യോഗസ്ഥരുടെ നടപടികൾ. കർഷകരെ ദ്രോഹിക്കാനുള്ള പഴുതുകൾ നിയമത്തിൽ കണ്ടെത്തി ഉത്തരവുകളിറക്കാൻ പലർക്കും ഉത്സാഹമാണ്. ജനങ്ങളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടറിയാവുന്ന രാഷ്ട്രീയ നേതൃത്വം എടുക്കുന്ന നിലപാടുകൾക്കു വിരുദ്ധമായ ഉത്തരവുകൾ പോലും ഉണ്ടാകുന്നു. ഇടുക്കി ജില്ലയിൽ പട്ടയഭൂമിയിൽ കെട്ടിടം നിർമിക്കുന്നതു നിയന്ത്രിക്കുന്ന ഉത്തരവിറക്കിയത് ഇതിന് ഉദാഹരണം. കെട്ടിടനിർമാണത്തിനായി വില്ലേജ് ഓഫീസുകളിൽനിന്നു നൽകുന്ന കൈവശാവകാശ സർട്ടിഫിക്കറ്റിൽ ഏതാവശ്യത്തിനാണു ഭൂമി പതിച്ചുനൽകിയിരിക്കുന്നത് എന്നുകൂടി വില്ലേജ് ഓഫീസർ രേഖപ്പെടുത്തണമെന്നാണ് ഉത്തരവ്. ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളിലാണ് നിർമാണങ്ങൾക്കു റവന്യു വകുപ്പിന്റെ എൻഒസി വേണ്ടിയിരുന്നത്. അതു പിൻവലിക്കണമെന്നു കർഷകർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്പോൾ ജില്ല മുഴുവൻ വ്യവസ്ഥ ബാധകമാക്കി ഉത്തരവിറങ്ങി. നിർമാണ നിയന്ത്രണം ഇടുക്കി ജില്ലയ്ക്കു മുഴുവൻ ബാധകമാക്കി 12-8-2020ൽ ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവ് എട്ടു വില്ലേജുകൾക്കു മാത്രമായി പരിമിതപ്പെടുത്തി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി 20-8-2020ൽ പുതിയ ഉത്തരവിറക്കിയിട്ടുണ്ട്.
1964-ലെ ഭൂപതിവ് ചട്ടപ്രകാരം ഭൂമി പതിച്ചുനൽകിയിട്ടുള്ളതു കൃഷി ആവശ്യത്തിനായാണ്. ഈ വ്യവസ്ഥയാണു കെട്ടിടനിർമാണങ്ങൾക്കു തടസമാകുന്നത്. വർഷങ്ങളായി കൈവശമിരിക്കുന്ന പട്ടയഭൂമിയിൽ ചെറുകിട വ്യാപാര സ്ഥാപനങ്ങൾപോലും ആരംഭിക്കാനാകാത്ത സാഹചര്യമാണു നിയന്ത്രണ ഉത്തരവുമൂലം ഉണ്ടായിരിക്കുന്നതെന്നു ജനപ്രതിനിധികൾ അടക്കമുള്ളവർ ചൂണ്ടിക്കാണിക്കുന്നു. ഭൂമിയുടെ ക്രയവിക്രയത്തെയും ഇതു ബാധിക്കുന്നു. ബാങ്കുകൾ വായ്പകൾ നൽകാതാകുന്നതോടെ കാർഷിക പ്രവർത്തനങ്ങളും ബുദ്ധിമുട്ടാകും. പട്ടയഭൂമിയിലെ നിർമാണനിയന്ത്രണത്തിൽ ഇടുക്കി ജില്ലയ്ക്കു മാത്രമായി ഒരു നിയമമില്ലെന്നും സംസ്ഥാന വ്യാപകമായി നിയമം നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുള്ള സാഹചര്യത്തിലാണു പുതിയ ഉത്തരവുകളിറങ്ങുന്നതെന്ന് ആക്ഷേപമുണ്ട്. ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയും നീതി നടപ്പാക്കുകയുമാണു സർക്കാരിന്റെ കർത്തവ്യം. സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ അതു നടക്കും. തോന്നുംപടി ഉത്തരവുകളിറക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കുന്നതു ജനാധിപത്യ ഭരണകൂടത്തിനു ഭൂഷണമല്ല.
പട്ടയചട്ടങ്ങളിൽ സമയബന്ധിതമായ മാറ്റങ്ങൾ വരുത്തണമെന്ന് 2019 ഡിസംബർ പതിനേഴിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ആ തീരുമാനത്തിനു വിരുദ്ധമാണു പുതിയ ഉത്തരവുകളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം ഉത്തരവുകളിറക്കാൻ ഉദ്യോഗസ്ഥർക്കു ധൈര്യം വരുമോ? മൂന്നാർ സംരക്ഷണത്തിന്റെ പേരു പറഞ്ഞാണ് ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളിൽ ആദ്യം നിർമാണനിയന്ത്രണം ഏർപ്പെടുത്തിയത്. മൂന്നാറിന്റെ സംരക്ഷണത്തിനുവേണ്ടി പ്രത്യേക കെട്ടിടനിർമാണ ചടങ്ങളോ ടൗൺ പ്ലാനിംഗ് സംവിധാനമോ ആവശ്യമുണ്ടെങ്കിൽ അവ കൊണ്ടുവരണം. എന്നാൽ, അതിന്റെ പേരിൽ മൂന്നാറിനു പുറത്തുള്ള ജനങ്ങളെ ദ്രോഹിക്കുന്നത് എന്തിനാണ്? മൂന്നാർ മേഖലയിൽ സർക്കാർ ഭൂമിയിലെ കൈയേറ്റം തടയാൻ നടപടി സ്വീകരിക്കണമെന്ന് 21-1-2010-ൽ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കണ്ണൻ ദേവൻ ഹിൽസ് വില്ലേജുകളിലെ നിർമാണങ്ങൾക്കു റവന്യു വകുപ്പിന്റെ എൻഒസി വേണമെന്നാണ് അന്നത്തെ കോടതി ഉത്തരവിലുണ്ടായിരുന്നത്. പട്ടയത്തിന്റെ നിജസ്ഥിതി പരിശോധിക്കൽ മാത്രമായിരുന്നു എൻഒസിയുടെ ഉദ്ദേശ്യം. എന്നാൽ, മൂന്നാർ മേഖല എന്നതു നിർവചിക്കപ്പെട്ടില്ലെന്നു ചൂണ്ടിക്കാട്ടി മൂന്നാർ ട്രൈബ്യൂണലിന്റെ പരിധിയിലുള്ള പ്രദേശം മൂന്നാർ മേഖലയായി പരിഗണിച്ച് എട്ടു വില്ലേജുകളിൽക്കൂടി കെട്ടിട നിർമാണങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എൻഒസി ബാധകമാക്കി ഉത്തരവിറക്കുകയായിരുന്നു. ഇതിൽ പരിസ്ഥിതി സംരക്ഷണം എന്ന സദുദ്ദേശ്യത്തേക്കാൾ ഉദ്യോഗസ്ഥ നിക്ഷിപ്ത താത്പര്യങ്ങളുടെ ദുരുദ്ദേശ്യമാണുള്ളതെന്നു പറയുന്നവരെ കുറ്റപ്പെടുത്താനാവുമോ? ഇക്കോസെൻസിറ്റീവ് സോൺ നിജപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച കരട് വിജ്ഞാപനവും കർഷക താത്പര്യത്തിനു വിരുദ്ധമാണ്.
ഇടുക്കിയിൽ പട്ടയഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച നിയമസഭയിൽ പറഞ്ഞിരുന്നു. അത് ഉത്തരവായി ഉടൻ പ്രാബല്യത്തിൽ വരണം. മുപ്പതും നാല്പതും വർഷം മുന്പു പതിച്ചുകൊടുത്ത ഭൂമിയിൽ കൃഷി ചെയ്യാനോ വീടുവയ്ക്കാനോ മാത്രമാണ് അവകാശം എന്ന വ്യവസ്ഥ കാലഹരണപ്പെട്ടതാണ്. പട്ടയസ്ഥലത്തു കൃഷി അല്ലെങ്കിൽ വീടു മാത്രമല്ല ആവശ്യം. ചെറുകിടക്കാർക്കു കൃഷികൊണ്ടുമാത്രം ഇന്നു ജീവിക്കാനാവില്ല. വീടിനോടു ചേർന്നു കടയോ മറ്റു സ്ഥാപനങ്ങളോ നടത്താൻ അനുവദിക്കുന്ന തരത്തിൽ പട്ടയഭൂമി ഉപയോഗവ്യവസ്ഥകളിലും പട്ടയം നൽകുന്ന നിബന്ധനകളിലും മാറ്റം വരുത്താൻ സർക്കാർ തയാറാകണം. ആധുനികലോകം ആവശ്യപ്പെടുന്ന തരത്തിൽ മറ്റെല്ലാ രംഗങ്ങളിലും വികസനത്തിനാവശ്യമായ പരിഷ്കാരങ്ങൾ വരുത്താൻ തയാറാകുന്ന സർക്കാർ, കർഷകർ മാത്രം ഇപ്പോഴും പ്രാകൃതയുഗത്തിൽ ജീവിക്കണമെന്നു വാശിപിടിക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്? തുല്യനീതിക്കും മെച്ചപ്പെട്ട ജീവിതത്തിനും അവർക്കും അവകാശമുണ്ട്.