യാദവകുലംപോലെ തമ്മിൽത്തല്ലി നശിക്കാതെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള വഴികളാണു കോൺഗ്രസ് തേടേണ്ടത്. തുറന്ന അഭിപ്രായ പ്രകടനങ്ങൾ ഉൾപാർട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേയുള്ളു.
സ്വാതന്ത്ര്യസമരത്തിന്റെ പ്രോജ്വല ചരിത്രം പേറുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗതകാല പ്രതാപത്തിന്റെ സ്മരണകൾ പൊഴിയുന്ന ശരത്കാലത്തിലൂടെ കടന്നുപോവുകയാണിപ്പോൾ. വാർധക്യത്തിന്റെ ആലസ്യം പാർട്ടിയെ മാത്രമല്ല നേതാക്കളെയും ബാധിച്ചിരിക്കുന്നു എന്നു തോന്നിപ്പിക്കുന്ന പ്രവർത്തനമാണ് കുറേക്കാലമായി അതു കാഴ്ചവയ്ക്കുന്നത്.
2014-ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതു മുതൽ കോൺഗ്രസിനു ശനിദശയാണ്. തെരഞ്ഞെടുപ്പിൽ തോൽക്കുന്നത് ഒരു പാർട്ടിക്കും പുതിയ കാര്യമല്ല. എന്നിട്ടും രാജ്യത്തെ മുഖ്യപ്രതിപക്ഷ പാർട്ടി തീർത്തും ആത്മവിശ്വാസം നഷ്ടപ്പെട്ടതുപോലെ പലപ്പോഴും പെരുമാറുന്നത് അണികളെ മാത്രമല്ല എല്ലാ ജനാധിപത്യ വിശ്വാസികളെയും ദുഃഖിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ ഒരുവിഭാഗം മുതിർന്ന നേതാക്കൾ നേതൃത്വത്തിലും പ്രവർത്തനശൈലിയിലും മാറ്റം ആവശ്യപ്പെട്ട് എഴുതിയ കത്ത് കോൺഗ്രസിൽ ആരോഗ്യകരമായ ഒരു സംവാദത്തിനും പുനർവിചിന്തനത്തിനും വഴിവച്ചുവെങ്കിൽ അതൊരു നല്ലകാര്യം തന്നെ.
നേതൃത്വം മാറണം എന്നതിനെക്കാളുപരി പാർട്ടിയുടെ പ്രവർത്തനശൈലി കൂടുതൽ ഊർജസ്വലമാകണം എന്നാണു കത്തെഴുതിയ നേതാക്കൾ ആവശ്യപ്പെട്ടത്. പാർട്ടി നേതൃത്വത്തിൽ നെഹ്റു കുടുംബത്തെ അവിഭാജ്യഘടകമായി നിലനിർത്തിക്കൊണ്ടുതന്നെ കൂട്ടുത്തരവാദിത്വവും കാര്യക്ഷമതയുമുള്ള നേതൃസംവിധാനം വരണമെന്നാണ് അവരുടെ നിർദേശം. അധികാര വികേന്ദ്രീകരണം, സംസ്ഥാനഘടകങ്ങളുടെ ശക്തീകരണം, ബ്ലോക്കുതലം മുതൽ എഐസിസി വരെ സുതാര്യമായ സംഘടനാ തെരഞ്ഞെടുപ്പ് തുടങ്ങിയ നിർദേശങ്ങളൊക്കെ ഒരു ജനാധിപത്യ പാർട്ടി കരുത്തോടെ മുന്നോട്ടുപോകാൻ സഹായിക്കുന്ന കാര്യങ്ങൾതന്നെയാണ്.
നേതൃത്വം സജീവമല്ലാതായതോടെ യുവാക്കൾ നരേന്ദ്ര മോദിയെ തെരഞ്ഞെടുക്കുന്ന അവസ്ഥ വന്നുവെന്ന കത്തിലെ പരാമർശം രാഹുൽഗാന്ധിക്കുള്ള പരോക്ഷമായ വിമർശനമാണെന്നു വിലയിരുത്തലുണ്ടായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്നു കോൺഗ്രസ് അധ്യക്ഷപദവി ഒഴിഞ്ഞ രാഹുൽഗാന്ധിയുടെ നടപടി പ്രകീർത്തിക്കപ്പെട്ടിരുന്നു. എന്നാൽ, സോണിയഗാന്ധിയുടെ ആരോഗ്യനില കണക്കിലെടുത്തു രാഹുൽ വീണ്ടും അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന ആവശ്യം അദ്ദേഹം നിരസിക്കുന്നതിന്റെ വിശദീകരണം തൃപ്തികരമായി പലർക്കും തോന്നുന്നില്ല. സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റായി തുടരണമെന്നാണ് ഇന്നലെ നടന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാനം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയമാണു കോൺഗ്രസിനെ ആകെ തളർത്തിക്കളഞ്ഞത്. അതിൽനിന്നു കരകയറാൻ പാർട്ടിക്കു കഴിഞ്ഞില്ലെന്നു മാത്രമല്ല, ഭരണത്തിന്റെ സൗകര്യങ്ങളുപയോഗിച്ചു ബിജെപി നടത്തിയ കടന്നാക്രമണത്തിൽ കോൺഗ്രസ് ആകെ തളർന്നുപോകുന്ന കാഴ്ചയുമാണു കണ്ടത്. കർണാടകയിലെ കോൺഗ്രസ്-ജനതാദൾ കൂട്ടുകക്ഷി സർക്കാരും മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരും അട്ടിമറിക്കപ്പെട്ടു. കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണ് അവ സംഭവിച്ചതെന്ന ആക്ഷേപങ്ങളുണ്ടായി. ഹൈക്കമാൻഡിന്റെ ആജ്ഞാശക്തി ചോർന്നുപോകുന്നതായി പല സംസ്ഥാനങ്ങളിലെയും വിമതപ്രവർത്തനങ്ങളും കൂറുമാറ്റങ്ങളും സൂചന നൽകി. ഇടയ്ക്കിടെ നടത്തുന്ന പ്രസ്താവനകളിലൊതുങ്ങി സംഘടനാ പ്രവർത്തനം. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണപരാജയങ്ങൾക്കും ജനാധിപത്യ വിരുദ്ധമെന്ന് ആക്ഷേപിക്കപ്പെട്ട പ്രവർത്തനങ്ങൾക്കുമെതിരേ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു ജനവികാരം ഉണർത്താൻ കോൺഗ്രസിനു കഴിഞ്ഞില്ല. ഇതൊക്കെ പാർട്ടിപ്രവർത്തകരിൽ നിരാശയുണ്ടാക്കുക സ്വാഭാവികം.
കോൺഗ്രസ് പ്രസിഡന്റിനും ഹൈക്കമാൻഡിനുമെതിരേ ശബ്ദമുയർത്തുന്ന രീതി കുറേ പതിറ്റാണ്ടുകളായി കോൺഗ്രസിലില്ല. പി.വി. നരസിംഹറാവുവും സീതാറാം കേസരിയും കോൺഗ്രസ് പ്രസിഡന്റുമാരായിരുന്ന കാലം ഇതിനൊരപവാദമാകാം. സോണിയഗാന്ധി പ്രസിഡന്റായതു മുതൽ പാർട്ടിയുടെ കടിഞ്ഞാൺ അവരുടെ കൈയിൽ ഭദ്രമായിരുന്നു. ഇടയ്ക്കു ചില നേതാക്കൾ എതിർപ്പുയർത്താൻ ശ്രമിച്ചെങ്കിലും അതിനെയൊക്കെ അതിജീവിക്കാൻ സോണിയഗാന്ധിക്കു കഴിഞ്ഞു. 1999-ൽ ശരദ്പവാറിന്റെ നേതൃത്വത്തിൽ മൂന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങൾ സോണിയയുടെ വിദേശജന്മത്തെ ചോദ്യംചെയ്തു പാർട്ടിവിട്ടു. പിന്നീട് ഇപ്പോഴാണു കാര്യമായ എതിർസ്വരം ഉയരുന്നത്. അതിനെ വിമതനീക്കമായി കരുതുന്നതിനുപകരം പാർട്ടിയിൽ അന്യംനിന്നുപോയ ഉൾപാർട്ടി ജനാധിപത്യത്തിന്റെ ഉയിർത്തെഴുന്നേല്പായി കാണുന്നതല്ലേ ഉചിതം?
1885 ൽ രൂപവത്കരിക്കപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ആശയസംഘട്ടനങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പുതിയതല്ല. മഹാത്മാഗാന്ധിയും സുഭാഷ് ചന്ദ്രബോസും തമ്മിലും ജവഹർലാൽ നെഹ്റുവും വല്ലഭഭായ് പട്ടേലും തമ്മിലും ശക്തമായ അഭിപ്രായ സംഘട്ടനങ്ങളുണ്ടായിട്ടുണ്ട്. അവയൊക്കെ കോൺഗ്രസിന്റെ ജനാധിപത്യസ്വഭാവത്തെ ശക്തിപ്പെടുത്തിയിട്ടേയുള്ളു. പിന്നീട് ഇന്ദിരാഗാന്ധി 1969-ൽ മുതിർന്ന നേതാക്കളുടെ സിൻഡിക്കറ്റിൽനിന്നും 1975-ൽ പാർട്ടിയിലെ യുവതുർക്കികളിൽനിന്നും ശക്തമായ വെല്ലുവിളി നേരിട്ടു. 1978-ൽ ബ്രഹ്മാനന്ദ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് വിഭാഗം ഇന്ദിരയെ പാർട്ടിയിൽനിന്നു പുറത്താക്കി. എന്നാൽ, ഇന്ദിരയുടെ കോൺഗ്രസാണ് യഥാർഥ കോൺഗ്രസെന്നു പിന്നീടു തെളിയിക്കപ്പെട്ടു. കോൺഗ്രസിൽ നെഹ്റു-ഗാന്ധി കുടുംബത്തിന്റെ വാഴ്ചയെ വിമർശിക്കുന്നവർ ആ കുടുംബം പാർട്ടിക്കും രാജ്യത്തിനും നൽകിയ സംഭാവനകൾ മറക്കരുത്.
നെഹ്റുവിന്റെ ജനാധിപത്യബോധമാണ് ഇന്ത്യയുടെ വികസന സമീപനങ്ങളിലെല്ലാം മാർഗരേഖയായി നിലകൊണ്ടത് എന്നതു വസ്തുതയാണ്. ഏകാധിപത്യ പ്രവണത ആരോപിക്കപ്പെട്ട ഇന്ദിരാഗാന്ധിപോലും അടിയന്തരാവസ്ഥയ്ക്കൊടുവിൽ തെരഞ്ഞെടുപ്പു നടത്താൻ തയാറായി. ഇന്നും ഗാന്ധികുടുംബാംഗങ്ങളെക്കാൾ പൊതുസ്വീകാര്യതയുള്ള നേതാക്കൾ കോൺഗ്രസിലില്ല എന്നതല്ലേ വസ്തുത?
എങ്കിലും, കത്തെഴുതിയ നേതാക്കൾ ചൂണ്ടിക്കാട്ടിയ കാര്യങ്ങളും അവഗണിക്കാനാവില്ല. ഇന്ത്യയിലെ ജനാധിപത്യം നിലനിൽക്കണമെങ്കിൽ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് തളരാതെ കരുത്താർജിക്കണം. ഒരു തിരിച്ചുവരവിന് കോൺഗ്രസിന് ഇനിയും ബാല്യമുണ്ട്. 1984-ലെ തെരഞ്ഞെടുപ്പിൽ രണ്ട് എംപിമാരെ മാത്രം ലഭിച്ച ബിജെപിയാണ് ഇന്നു രാജ്യം ഭരിക്കുന്നത്. വാജ്പേയ് സർക്കാരിനു ഭരണത്തുടർച്ചയുണ്ടാകും എന്നു കരുതിയിടത്താണ് 2004-ലും തുടർന്ന് 2009-ലും കോൺഗ്രസിനെ വിജയിപ്പിച്ചു ഭരണത്തിലെത്തിക്കാൻ സോണിയഗാന്ധിയുടെ നേതൃത്വത്തിനു കഴിഞ്ഞത്. യാദവകുലംപോലെ തമ്മിൽത്തല്ലി നശിക്കാതെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള വഴികളാണു കോൺഗ്രസ് തേടേണ്ടത്. തുറന്ന അഭിപ്രായ പ്രകടനങ്ങൾ ഉൾപാർട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേയുള്ളൂ.
സ്വാതന്ത്ര്യസമരത്തിന്റെ പ്രോജ്വല ചരിത്രം പേറുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗതകാല പ്രതാപത്തിന്റെ സ്മരണകൾ പൊഴിയുന്ന ശരത്കാലത്തിലൂടെ കടന്നുപോവുകയാണിപ്പോൾ. വാർധക്യത്തിന്റെ ആലസ്യം പാർട്ടിയെ മാത്രമല്ല നേതാക്കളെയും ബാധിച്ചിരിക്കുന്നു എന്നു തോന്നിപ്പിക്കുന്ന പ്രവർത്തനമാണ് കുറേക്കാലമായി അതു കാഴ്ചവയ്ക്കുന്നത്.
2014-ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതു മുതൽ കോൺഗ്രസിനു ശനിദശയാണ്. തെരഞ്ഞെടുപ്പിൽ തോൽക്കുന്നത് ഒരു പാർട്ടിക്കും പുതിയ കാര്യമല്ല. എന്നിട്ടും രാജ്യത്തെ മുഖ്യപ്രതിപക്ഷ പാർട്ടി തീർത്തും ആത്മവിശ്വാസം നഷ്ടപ്പെട്ടതുപോലെ പലപ്പോഴും പെരുമാറുന്നത് അണികളെ മാത്രമല്ല എല്ലാ ജനാധിപത്യ വിശ്വാസികളെയും ദുഃഖിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ ഒരുവിഭാഗം മുതിർന്ന നേതാക്കൾ നേതൃത്വത്തിലും പ്രവർത്തനശൈലിയിലും മാറ്റം ആവശ്യപ്പെട്ട് എഴുതിയ കത്ത് കോൺഗ്രസിൽ ആരോഗ്യകരമായ ഒരു സംവാദത്തിനും പുനർവിചിന്തനത്തിനും വഴിവച്ചുവെങ്കിൽ അതൊരു നല്ലകാര്യം തന്നെ.
നേതൃത്വം മാറണം എന്നതിനെക്കാളുപരി പാർട്ടിയുടെ പ്രവർത്തനശൈലി കൂടുതൽ ഊർജസ്വലമാകണം എന്നാണു കത്തെഴുതിയ നേതാക്കൾ ആവശ്യപ്പെട്ടത്. പാർട്ടി നേതൃത്വത്തിൽ നെഹ്റു കുടുംബത്തെ അവിഭാജ്യഘടകമായി നിലനിർത്തിക്കൊണ്ടുതന്നെ കൂട്ടുത്തരവാദിത്വവും കാര്യക്ഷമതയുമുള്ള നേതൃസംവിധാനം വരണമെന്നാണ് അവരുടെ നിർദേശം. അധികാര വികേന്ദ്രീകരണം, സംസ്ഥാനഘടകങ്ങളുടെ ശക്തീകരണം, ബ്ലോക്കുതലം മുതൽ എഐസിസി വരെ സുതാര്യമായ സംഘടനാ തെരഞ്ഞെടുപ്പ് തുടങ്ങിയ നിർദേശങ്ങളൊക്കെ ഒരു ജനാധിപത്യ പാർട്ടി കരുത്തോടെ മുന്നോട്ടുപോകാൻ സഹായിക്കുന്ന കാര്യങ്ങൾതന്നെയാണ്.
നേതൃത്വം സജീവമല്ലാതായതോടെ യുവാക്കൾ നരേന്ദ്ര മോദിയെ തെരഞ്ഞെടുക്കുന്ന അവസ്ഥ വന്നുവെന്ന കത്തിലെ പരാമർശം രാഹുൽഗാന്ധിക്കുള്ള പരോക്ഷമായ വിമർശനമാണെന്നു വിലയിരുത്തലുണ്ടായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്നു കോൺഗ്രസ് അധ്യക്ഷപദവി ഒഴിഞ്ഞ രാഹുൽഗാന്ധിയുടെ നടപടി പ്രകീർത്തിക്കപ്പെട്ടിരുന്നു. എന്നാൽ, സോണിയഗാന്ധിയുടെ ആരോഗ്യനില കണക്കിലെടുത്തു രാഹുൽ വീണ്ടും അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന ആവശ്യം അദ്ദേഹം നിരസിക്കുന്നതിന്റെ വിശദീകരണം തൃപ്തികരമായി പലർക്കും തോന്നുന്നില്ല. സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റായി തുടരണമെന്നാണ് ഇന്നലെ നടന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാനം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയമാണു കോൺഗ്രസിനെ ആകെ തളർത്തിക്കളഞ്ഞത്. അതിൽനിന്നു കരകയറാൻ പാർട്ടിക്കു കഴിഞ്ഞില്ലെന്നു മാത്രമല്ല, ഭരണത്തിന്റെ സൗകര്യങ്ങളുപയോഗിച്ചു ബിജെപി നടത്തിയ കടന്നാക്രമണത്തിൽ കോൺഗ്രസ് ആകെ തളർന്നുപോകുന്ന കാഴ്ചയുമാണു കണ്ടത്. കർണാടകയിലെ കോൺഗ്രസ്-ജനതാദൾ കൂട്ടുകക്ഷി സർക്കാരും മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരും അട്ടിമറിക്കപ്പെട്ടു. കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണ് അവ സംഭവിച്ചതെന്ന ആക്ഷേപങ്ങളുണ്ടായി. ഹൈക്കമാൻഡിന്റെ ആജ്ഞാശക്തി ചോർന്നുപോകുന്നതായി പല സംസ്ഥാനങ്ങളിലെയും വിമതപ്രവർത്തനങ്ങളും കൂറുമാറ്റങ്ങളും സൂചന നൽകി. ഇടയ്ക്കിടെ നടത്തുന്ന പ്രസ്താവനകളിലൊതുങ്ങി സംഘടനാ പ്രവർത്തനം. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണപരാജയങ്ങൾക്കും ജനാധിപത്യ വിരുദ്ധമെന്ന് ആക്ഷേപിക്കപ്പെട്ട പ്രവർത്തനങ്ങൾക്കുമെതിരേ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു ജനവികാരം ഉണർത്താൻ കോൺഗ്രസിനു കഴിഞ്ഞില്ല. ഇതൊക്കെ പാർട്ടിപ്രവർത്തകരിൽ നിരാശയുണ്ടാക്കുക സ്വാഭാവികം.
കോൺഗ്രസ് പ്രസിഡന്റിനും ഹൈക്കമാൻഡിനുമെതിരേ ശബ്ദമുയർത്തുന്ന രീതി കുറേ പതിറ്റാണ്ടുകളായി കോൺഗ്രസിലില്ല. പി.വി. നരസിംഹറാവുവും സീതാറാം കേസരിയും കോൺഗ്രസ് പ്രസിഡന്റുമാരായിരുന്ന കാലം ഇതിനൊരപവാദമാകാം. സോണിയഗാന്ധി പ്രസിഡന്റായതു മുതൽ പാർട്ടിയുടെ കടിഞ്ഞാൺ അവരുടെ കൈയിൽ ഭദ്രമായിരുന്നു. ഇടയ്ക്കു ചില നേതാക്കൾ എതിർപ്പുയർത്താൻ ശ്രമിച്ചെങ്കിലും അതിനെയൊക്കെ അതിജീവിക്കാൻ സോണിയഗാന്ധിക്കു കഴിഞ്ഞു. 1999-ൽ ശരദ്പവാറിന്റെ നേതൃത്വത്തിൽ മൂന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങൾ സോണിയയുടെ വിദേശജന്മത്തെ ചോദ്യംചെയ്തു പാർട്ടിവിട്ടു. പിന്നീട് ഇപ്പോഴാണു കാര്യമായ എതിർസ്വരം ഉയരുന്നത്. അതിനെ വിമതനീക്കമായി കരുതുന്നതിനുപകരം പാർട്ടിയിൽ അന്യംനിന്നുപോയ ഉൾപാർട്ടി ജനാധിപത്യത്തിന്റെ ഉയിർത്തെഴുന്നേല്പായി കാണുന്നതല്ലേ ഉചിതം?
1885 ൽ രൂപവത്കരിക്കപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ആശയസംഘട്ടനങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പുതിയതല്ല. മഹാത്മാഗാന്ധിയും സുഭാഷ് ചന്ദ്രബോസും തമ്മിലും ജവഹർലാൽ നെഹ്റുവും വല്ലഭഭായ് പട്ടേലും തമ്മിലും ശക്തമായ അഭിപ്രായ സംഘട്ടനങ്ങളുണ്ടായിട്ടുണ്ട്. അവയൊക്കെ കോൺഗ്രസിന്റെ ജനാധിപത്യസ്വഭാവത്തെ ശക്തിപ്പെടുത്തിയിട്ടേയുള്ളു. പിന്നീട് ഇന്ദിരാഗാന്ധി 1969-ൽ മുതിർന്ന നേതാക്കളുടെ സിൻഡിക്കറ്റിൽനിന്നും 1975-ൽ പാർട്ടിയിലെ യുവതുർക്കികളിൽനിന്നും ശക്തമായ വെല്ലുവിളി നേരിട്ടു. 1978-ൽ ബ്രഹ്മാനന്ദ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് വിഭാഗം ഇന്ദിരയെ പാർട്ടിയിൽനിന്നു പുറത്താക്കി. എന്നാൽ, ഇന്ദിരയുടെ കോൺഗ്രസാണ് യഥാർഥ കോൺഗ്രസെന്നു പിന്നീടു തെളിയിക്കപ്പെട്ടു. കോൺഗ്രസിൽ നെഹ്റു-ഗാന്ധി കുടുംബത്തിന്റെ വാഴ്ചയെ വിമർശിക്കുന്നവർ ആ കുടുംബം പാർട്ടിക്കും രാജ്യത്തിനും നൽകിയ സംഭാവനകൾ മറക്കരുത്.
നെഹ്റുവിന്റെ ജനാധിപത്യബോധമാണ് ഇന്ത്യയുടെ വികസന സമീപനങ്ങളിലെല്ലാം മാർഗരേഖയായി നിലകൊണ്ടത് എന്നതു വസ്തുതയാണ്. ഏകാധിപത്യ പ്രവണത ആരോപിക്കപ്പെട്ട ഇന്ദിരാഗാന്ധിപോലും അടിയന്തരാവസ്ഥയ്ക്കൊടുവിൽ തെരഞ്ഞെടുപ്പു നടത്താൻ തയാറായി. ഇന്നും ഗാന്ധികുടുംബാംഗങ്ങളെക്കാൾ പൊതുസ്വീകാര്യതയുള്ള നേതാക്കൾ കോൺഗ്രസിലില്ല എന്നതല്ലേ വസ്തുത?
എങ്കിലും, കത്തെഴുതിയ നേതാക്കൾ ചൂണ്ടിക്കാട്ടിയ കാര്യങ്ങളും അവഗണിക്കാനാവില്ല. ഇന്ത്യയിലെ ജനാധിപത്യം നിലനിൽക്കണമെങ്കിൽ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് തളരാതെ കരുത്താർജിക്കണം. ഒരു തിരിച്ചുവരവിന് കോൺഗ്രസിന് ഇനിയും ബാല്യമുണ്ട്. 1984-ലെ തെരഞ്ഞെടുപ്പിൽ രണ്ട് എംപിമാരെ മാത്രം ലഭിച്ച ബിജെപിയാണ് ഇന്നു രാജ്യം ഭരിക്കുന്നത്. വാജ്പേയ് സർക്കാരിനു ഭരണത്തുടർച്ചയുണ്ടാകും എന്നു കരുതിയിടത്താണ് 2004-ലും തുടർന്ന് 2009-ലും കോൺഗ്രസിനെ വിജയിപ്പിച്ചു ഭരണത്തിലെത്തിക്കാൻ സോണിയഗാന്ധിയുടെ നേതൃത്വത്തിനു കഴിഞ്ഞത്. യാദവകുലംപോലെ തമ്മിൽത്തല്ലി നശിക്കാതെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള വഴികളാണു കോൺഗ്രസ് തേടേണ്ടത്. തുറന്ന അഭിപ്രായ പ്രകടനങ്ങൾ ഉൾപാർട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേയുള്ളൂ.