യാത്രക്കാരിൽനിന്നു യൂസർഫീ ഈടാക്കാനുള്ള അധികാരം ഉൾപ്പെടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അന്പതു വർഷത്തേക്ക് അദാനി ഗ്രൂപ്പിനു നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുക്കുകയാണ്. ഇതുവഴി സാധാരണയാത്രക്കാരുടെ ചുമലിലേക്കു അമിതഭാരം വരുമെന്ന ആശങ്ക അസ്ഥാനത്തല്ല
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പുചുമതല അദാനി എന്റർപ്രൈസസിനു നൽകാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ആരെയും അദ്ഭുതപ്പെടുത്തുന്നില്ല. കാര്യക്ഷമതയുടെയും ലാഭക്ഷമതയുടെയും പേരിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന നയത്തിന്റെ തുടർച്ചയാണിത്. കേരള സർക്കാരിന്റെ എതിർപ്പു വകവയ്ക്കാതെയാണു കേന്ദ്ര ഭരണകർത്താക്കളിൽ പലരുടെയും ഇഷ്ടക്കാരനെന്ന് അറിയപ്പെടുന്ന അദാനിക്ക് ജയ്പുർ, ഗോഹട്ടി വിമാനത്താവളങ്ങളോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിന്റെയും നടത്തിപ്പുചുമതല ലഭിച്ചിരിക്കുന്നത്. കേരളത്തിലെ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണ- നടത്തിപ്പു ചുമതലയും ഈ ഗുജറാത്തി വ്യവസായിക്കാണു കിട്ടിയതെന്നതും ശ്രദ്ധേയമാണ്.
അതീവ സുരക്ഷാ പ്രാധാന്യമുള്ളവയെന്നു കണക്കാക്കി ഒരു കാലത്തു സർക്കാർ നിയന്ത്രണത്തിൽ മാത്രം പ്രവർത്തിച്ചിരുന്ന സുപ്രധാന മേഖലകൾ പലതും ഇന്നു സ്വകാര്യ വ്യവസായ കുത്തകകൾ കൈയടക്കുന്ന കാഴ്ചയാണു കാണുന്നത്.
ടെൻഡർ നടപടികളിലൂടെയാണു വിമാനത്താവളങ്ങളുടെ നടത്തിപ്പുചുമതല കൈമാറുന്നതെന്നും ഏറ്റവും ഉയർന്ന തുക നിർദേശിച്ച കന്പനിക്കാണു ടെൻഡർ ഉറപ്പിച്ചതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വിശദീകരിച്ചിരുന്നു. തങ്ങൾ ഉദ്ദേശിക്കുന്നവർക്കു മാത്രം ടെൻഡർ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്ന തരത്തിൽ വ്യവസ്ഥകൾ ക്രമീകരിക്കുകയും അവർക്ക് ഉള്ളറ വിവരങ്ങൾ പലതും ചോർത്തിക്കൊടുക്കുകയും ചെയ്യുന്നത് അസാധാരണല്ലാത്ത ഒരു നാട്ടിൽ ഈ വിശദീകരണം ആരിലും മതിപ്പുളവാക്കുകയില്ല. ഔദ്യോഗിക നടപടിക്രമങ്ങളുടെ മൂടുപടത്തിനുള്ളിലും തങ്ങളുടെ സ്വകാര്യലക്ഷ്യങ്ങൾ എല്ലാ തടസങ്ങളെയും മറികടന്നു നേടിയെടുക്കാനുള്ള സ്വാധീനവും സാമർഥ്യവുമുള്ള വമ്പന്മാരാണ് ഇത്തരം കളിക്കളത്തിലിറങ്ങുന്നത്. പണത്തിനുമീതേ പരുന്തും പറക്കില്ല എന്ന പഴഞ്ചൊല്ല് കൂടുതൽ യോജിക്കുന്നത് ഇക്കാലത്താണ്.
അന്പതു വർഷത്തേക്കാണു യാത്രക്കാരിൽനിന്നു യൂസർഫീ ഈടാക്കാനുള്ള അധികാരം ഉൾപ്പെടെ വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിനു നൽകിയത്. വിമാനത്താവള വികസനത്തിന്റെ പേരുപറഞ്ഞ് എത്ര ഉയർന്ന യൂസർഫീയും ഈടാക്കാൻ വഴിയൊരുങ്ങുകയാണെന്നു കരുതണം. തീർത്തും സാധാരണക്കാരായ യാത്രക്കാരാണു ചൂഷണത്തിന് ഇരകളാവുക.
സർക്കാർ ചെലവിൽ യാത്ര ചെയ്യുന്നവരെ മാറ്റിനിർത്തിയാൽ തിരുവനന്തപുരം വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. ഉപയോക്താക്കൾക്കു പൂർണമായും സൗജന്യം എന്ന വാഗ്ദാനത്തോടെ രംഗത്തെത്തി വിപണി കൈയടക്കിയശേഷം സേവനങ്ങൾക്കു വൻതോതിൽ ചാർജ് ഈടാക്കുന്ന ചില മൊബൈൽ കന്പനികളുടെ മാതൃക നമ്മുടെ കൺമുന്പിലുണ്ടല്ലോ. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭിക്കുന്ന കോവിഡ് ചികിത്സയ്ക്കു സംസ്ഥാനത്തിനു പുറത്തുള്ള പല സ്വകാര്യ ആശുപത്രികളും ലക്ഷങ്ങൾ ചാർജ് ഈടാക്കുന്ന വിവരവും നമുക്കറിയാം. വിമാനത്താവള സ്വകാര്യവത്കരണം വഴി ഇതുപോലുള്ള അമിതഭാരമാണ് സാധാരണയാത്രക്കാരുടെ ചുമലിലേക്കുവരുക എന്നു ന്യായമായും ആശങ്കപ്പെടണം.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പുചുമതല ലഭിക്കുമെന്ന പ്രതീക്ഷയിൽ സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറി അധ്യക്ഷനായി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്ന പേരിൽ ഒരു കന്പനി രൂപീകരിച്ചു ചില ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ ടിയാലിനെ മുഖവിലയ്ക്കെടുത്തില്ല. സ്വകാര്യവത്കരണം നടപ്പാകുന്നതോടെ വിമാനസർവീസുകളുടെ നിയന്ത്രണം ഒഴികെയുള്ള കാര്യങ്ങളിലെല്ലാം വിമാനത്താവള അഥോറിറ്റിക്ക് അധികാരം നഷ്ടമാകും. ഇപ്പോൾ 50 വർഷത്തേക്കാണ് വിമാനത്താവളത്തിന്റെ നിയന്ത്രണം അദാനി ഗ്രൂപ്പിനു നൽകുന്നതെങ്കിലും അതു നീട്ടിക്കൊടുക്കാൻ എല്ലാ സാധ്യതയുമുണ്ട്. സ്വകാര്യവത്കരണത്തിലൂടെ ലഭിക്കുന്ന 1,070 കോടി രൂപ എയർപോർട്ട് അഥോറിറ്റിക്കു മറ്റു വിമാനത്താവളങ്ങളുടെ വികസനത്തിനായി വിനിയോഗിക്കാമെന്നാണു കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ, രണ്ടാംഘട്ടമായി തിരുച്ചിറപ്പള്ളി, അമൃത്സർ, വാരാണസി, ഭുവനേശ്വർ, ഇൻഡോർ, റായ്പുർ വിമാനത്താവളങ്ങളും വികസിപ്പിക്കുമെന്നു സർക്കാർ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ വ്യോമഗതാഗതം പൂർണമായി സ്വകാര്യമേഖലയുടെ നിയന്ത്രണത്തിലേക്കു പോകുമെന്ന സൂചനയാണിത്.
സ്വകാര്യവത്കരണത്തിന്റെ പ്രധാന ലക്ഷ്യമായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നതു വിമാനത്താവള വികസനമാണ്. വികസനത്തിനു മുടക്കാൻ കേന്ദ്രസർക്കാരിന്റെ പക്കൽ പണമില്ല എന്നതു ശരിയാവാം. പൊതുമേഖലയിലെ നടത്തിപ്പിൽ കാര്യക്ഷമത കുറവാണ് എന്നതും വാസ്തവമാണ്. എന്നാൽ, അതിനു സ്വകാര്യവത്കരണം മാത്രമല്ലല്ലോ പോംവഴി. സർക്കാർ- പൊതുജന പങ്കാളിത്തത്തോടെ പണം സമാഹരിച്ചു വിമാനത്താവളമുണ്ടാക്കി വളരെ കാര്യക്ഷമമായും ലാഭത്തിലും നടത്തിക്കൊണ്ടുപോകുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക നമുക്കുണ്ട്. അത്തരം സാധ്യതകളൊന്നും ഗൗരവമായി പരിഗണിക്കാതെ അദാനിഗ്രൂപ്പിനു വിമാനത്താവളം കൈമാറുകയാണ് ഇവിടെ ചെയ്തത്. വലിയ വാഗ്ദാനങ്ങളോടെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയ വിഴിഞ്ഞം തുറമുഖത്തിന്റെ പണികൾ എങ്ങുമെത്തിക്കാൻ അദാനിഗ്രൂപ്പിനു കഴിഞ്ഞിട്ടില്ലെന്നു മറക്കാതിരിക്കുക. നാടിന്റെ വികസനം, പൊതുജനക്ഷേമം തുടങ്ങിയവയേക്കാൾ തങ്ങളുടെ ലാഭം വർധിപ്പിക്കുക എന്നതാണല്ലോ ഇത്തരം സ്വകാര്യഗ്രൂപ്പുകളുടെ പ്രധാന ലക്ഷ്യം.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പുചുമതല അദാനി എന്റർപ്രൈസസിനു നൽകാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ആരെയും അദ്ഭുതപ്പെടുത്തുന്നില്ല. കാര്യക്ഷമതയുടെയും ലാഭക്ഷമതയുടെയും പേരിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന നയത്തിന്റെ തുടർച്ചയാണിത്. കേരള സർക്കാരിന്റെ എതിർപ്പു വകവയ്ക്കാതെയാണു കേന്ദ്ര ഭരണകർത്താക്കളിൽ പലരുടെയും ഇഷ്ടക്കാരനെന്ന് അറിയപ്പെടുന്ന അദാനിക്ക് ജയ്പുർ, ഗോഹട്ടി വിമാനത്താവളങ്ങളോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിന്റെയും നടത്തിപ്പുചുമതല ലഭിച്ചിരിക്കുന്നത്. കേരളത്തിലെ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണ- നടത്തിപ്പു ചുമതലയും ഈ ഗുജറാത്തി വ്യവസായിക്കാണു കിട്ടിയതെന്നതും ശ്രദ്ധേയമാണ്.
അതീവ സുരക്ഷാ പ്രാധാന്യമുള്ളവയെന്നു കണക്കാക്കി ഒരു കാലത്തു സർക്കാർ നിയന്ത്രണത്തിൽ മാത്രം പ്രവർത്തിച്ചിരുന്ന സുപ്രധാന മേഖലകൾ പലതും ഇന്നു സ്വകാര്യ വ്യവസായ കുത്തകകൾ കൈയടക്കുന്ന കാഴ്ചയാണു കാണുന്നത്.
ടെൻഡർ നടപടികളിലൂടെയാണു വിമാനത്താവളങ്ങളുടെ നടത്തിപ്പുചുമതല കൈമാറുന്നതെന്നും ഏറ്റവും ഉയർന്ന തുക നിർദേശിച്ച കന്പനിക്കാണു ടെൻഡർ ഉറപ്പിച്ചതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വിശദീകരിച്ചിരുന്നു. തങ്ങൾ ഉദ്ദേശിക്കുന്നവർക്കു മാത്രം ടെൻഡർ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്ന തരത്തിൽ വ്യവസ്ഥകൾ ക്രമീകരിക്കുകയും അവർക്ക് ഉള്ളറ വിവരങ്ങൾ പലതും ചോർത്തിക്കൊടുക്കുകയും ചെയ്യുന്നത് അസാധാരണല്ലാത്ത ഒരു നാട്ടിൽ ഈ വിശദീകരണം ആരിലും മതിപ്പുളവാക്കുകയില്ല. ഔദ്യോഗിക നടപടിക്രമങ്ങളുടെ മൂടുപടത്തിനുള്ളിലും തങ്ങളുടെ സ്വകാര്യലക്ഷ്യങ്ങൾ എല്ലാ തടസങ്ങളെയും മറികടന്നു നേടിയെടുക്കാനുള്ള സ്വാധീനവും സാമർഥ്യവുമുള്ള വമ്പന്മാരാണ് ഇത്തരം കളിക്കളത്തിലിറങ്ങുന്നത്. പണത്തിനുമീതേ പരുന്തും പറക്കില്ല എന്ന പഴഞ്ചൊല്ല് കൂടുതൽ യോജിക്കുന്നത് ഇക്കാലത്താണ്.
അന്പതു വർഷത്തേക്കാണു യാത്രക്കാരിൽനിന്നു യൂസർഫീ ഈടാക്കാനുള്ള അധികാരം ഉൾപ്പെടെ വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിനു നൽകിയത്. വിമാനത്താവള വികസനത്തിന്റെ പേരുപറഞ്ഞ് എത്ര ഉയർന്ന യൂസർഫീയും ഈടാക്കാൻ വഴിയൊരുങ്ങുകയാണെന്നു കരുതണം. തീർത്തും സാധാരണക്കാരായ യാത്രക്കാരാണു ചൂഷണത്തിന് ഇരകളാവുക.
സർക്കാർ ചെലവിൽ യാത്ര ചെയ്യുന്നവരെ മാറ്റിനിർത്തിയാൽ തിരുവനന്തപുരം വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. ഉപയോക്താക്കൾക്കു പൂർണമായും സൗജന്യം എന്ന വാഗ്ദാനത്തോടെ രംഗത്തെത്തി വിപണി കൈയടക്കിയശേഷം സേവനങ്ങൾക്കു വൻതോതിൽ ചാർജ് ഈടാക്കുന്ന ചില മൊബൈൽ കന്പനികളുടെ മാതൃക നമ്മുടെ കൺമുന്പിലുണ്ടല്ലോ. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭിക്കുന്ന കോവിഡ് ചികിത്സയ്ക്കു സംസ്ഥാനത്തിനു പുറത്തുള്ള പല സ്വകാര്യ ആശുപത്രികളും ലക്ഷങ്ങൾ ചാർജ് ഈടാക്കുന്ന വിവരവും നമുക്കറിയാം. വിമാനത്താവള സ്വകാര്യവത്കരണം വഴി ഇതുപോലുള്ള അമിതഭാരമാണ് സാധാരണയാത്രക്കാരുടെ ചുമലിലേക്കുവരുക എന്നു ന്യായമായും ആശങ്കപ്പെടണം.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പുചുമതല ലഭിക്കുമെന്ന പ്രതീക്ഷയിൽ സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറി അധ്യക്ഷനായി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്ന പേരിൽ ഒരു കന്പനി രൂപീകരിച്ചു ചില ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ ടിയാലിനെ മുഖവിലയ്ക്കെടുത്തില്ല. സ്വകാര്യവത്കരണം നടപ്പാകുന്നതോടെ വിമാനസർവീസുകളുടെ നിയന്ത്രണം ഒഴികെയുള്ള കാര്യങ്ങളിലെല്ലാം വിമാനത്താവള അഥോറിറ്റിക്ക് അധികാരം നഷ്ടമാകും. ഇപ്പോൾ 50 വർഷത്തേക്കാണ് വിമാനത്താവളത്തിന്റെ നിയന്ത്രണം അദാനി ഗ്രൂപ്പിനു നൽകുന്നതെങ്കിലും അതു നീട്ടിക്കൊടുക്കാൻ എല്ലാ സാധ്യതയുമുണ്ട്. സ്വകാര്യവത്കരണത്തിലൂടെ ലഭിക്കുന്ന 1,070 കോടി രൂപ എയർപോർട്ട് അഥോറിറ്റിക്കു മറ്റു വിമാനത്താവളങ്ങളുടെ വികസനത്തിനായി വിനിയോഗിക്കാമെന്നാണു കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ, രണ്ടാംഘട്ടമായി തിരുച്ചിറപ്പള്ളി, അമൃത്സർ, വാരാണസി, ഭുവനേശ്വർ, ഇൻഡോർ, റായ്പുർ വിമാനത്താവളങ്ങളും വികസിപ്പിക്കുമെന്നു സർക്കാർ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ വ്യോമഗതാഗതം പൂർണമായി സ്വകാര്യമേഖലയുടെ നിയന്ത്രണത്തിലേക്കു പോകുമെന്ന സൂചനയാണിത്.
സ്വകാര്യവത്കരണത്തിന്റെ പ്രധാന ലക്ഷ്യമായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നതു വിമാനത്താവള വികസനമാണ്. വികസനത്തിനു മുടക്കാൻ കേന്ദ്രസർക്കാരിന്റെ പക്കൽ പണമില്ല എന്നതു ശരിയാവാം. പൊതുമേഖലയിലെ നടത്തിപ്പിൽ കാര്യക്ഷമത കുറവാണ് എന്നതും വാസ്തവമാണ്. എന്നാൽ, അതിനു സ്വകാര്യവത്കരണം മാത്രമല്ലല്ലോ പോംവഴി. സർക്കാർ- പൊതുജന പങ്കാളിത്തത്തോടെ പണം സമാഹരിച്ചു വിമാനത്താവളമുണ്ടാക്കി വളരെ കാര്യക്ഷമമായും ലാഭത്തിലും നടത്തിക്കൊണ്ടുപോകുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക നമുക്കുണ്ട്. അത്തരം സാധ്യതകളൊന്നും ഗൗരവമായി പരിഗണിക്കാതെ അദാനിഗ്രൂപ്പിനു വിമാനത്താവളം കൈമാറുകയാണ് ഇവിടെ ചെയ്തത്. വലിയ വാഗ്ദാനങ്ങളോടെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയ വിഴിഞ്ഞം തുറമുഖത്തിന്റെ പണികൾ എങ്ങുമെത്തിക്കാൻ അദാനിഗ്രൂപ്പിനു കഴിഞ്ഞിട്ടില്ലെന്നു മറക്കാതിരിക്കുക. നാടിന്റെ വികസനം, പൊതുജനക്ഷേമം തുടങ്ങിയവയേക്കാൾ തങ്ങളുടെ ലാഭം വർധിപ്പിക്കുക എന്നതാണല്ലോ ഇത്തരം സ്വകാര്യഗ്രൂപ്പുകളുടെ പ്രധാന ലക്ഷ്യം.