പിഎസ്സി പരീക്ഷകൾ കുറ്റമറ്റതും കൂടുതൽ കാര്യക്ഷമവും ആക്കുന്നതിനും ഫലപ്രഖ്യാപനം വേഗത്തിൽ നടത്തുന്നതിനുമായി കൊണ്ടുവരുന്ന പരിഷ്കാരങ്ങൾ സ്വാഗതാർഹമാണ്. ഉദ്യോഗാർഥികളെ സഹായിക്കുന്നതാകണം പിഎസ്സിയും കേന്ദ്ര
സർക്കാരുമൊക്കെ നടപ്പാക്കുന്ന പരിഷ്കാരങ്ങൾ.
ഉദ്യോഗനിയമനങ്ങൾക്കുള്ള മത്സരപ്പരീക്ഷയിൽ കാതലായ ചില മാറ്റങ്ങൾ കൊണ്ടുവരാൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ തീരുമാനിച്ചിരിക്കുകയാണ്. കൂടുതൽ അപേക്ഷകളുള്ള തസ്തികകളിൽ ഇനി രണ്ടു ഘട്ടമായിട്ടാണു പരീക്ഷ നടത്തുക. അപേക്ഷകരെ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള സ്ക്രീനിംഗ് പരീക്ഷയാണ് ആദ്യത്തേത്. ഇതിൽ നിശ്ചിത മാർക്ക് നേടുന്നവരെ മുഖ്യപരീക്ഷയ്ക്കു വിളിക്കും. അതിന്റെ മാർക്കായിരിക്കും റാങ്ക് നിർണയത്തിനു പരിഗണിക്കുക. രണ്ടാംഘട്ട പരീക്ഷയെഴുതുന്നവരുടെ എണ്ണം കുറവായതിനാൽ ഫലപ്രഖ്യാപനത്തിനു കാലതാമസം ഉണ്ടാകില്ലെന്നു പിഎസ്സി ചെയർമാൻ പറയുന്നു.
പിഎസ്സി പരീക്ഷകൾ കുറ്റമറ്റതും കൂടുതൽ കാര്യക്ഷമവും ആക്കുന്നതിനും ഫലപ്രഖ്യാപനം വേഗത്തിൽ നടത്തുന്നതിനുമായി കൊണ്ടുവരുന്ന പരിഷ്കാരങ്ങൾ സ്വാഗതാർഹമാണ്. യോഗ്യരായ ഉദ്യോഗാർഥികളെ ക്രമാനുസൃതവും പക്ഷപാതരഹിതവുമായി തെരഞ്ഞെടുക്കുകയും നിയമനത്തിനുള്ള ലിസ്റ്റ് കാലതാമസമില്ലാതെ പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നതാണു പിഎസ്സിയുടെ ഉത്തരവാദിത്വം. അതു നിറവേറപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ജോലിസ്ഥിരതയും ക്ലിപ്തവരുമാനവും ഉറപ്പുവരുത്തുന്ന ഒരു സർക്കാർ ഉദ്യോഗം ഇന്നു മിക്കവാറും അഭ്യസ്തവിദ്യരുടെ സ്വപ്നമാണ്. സാന്പത്തികരംഗത്തെ വളർച്ചാമുരടിപ്പും ആഗോള- ദേശീയ രാഷ്ട്രീയ സ്ഥിതിഗതികളിലെ മാറ്റങ്ങളുംമൂലം വ്യവസായമേഖലയാകെ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഇന്നു സ്വകാര്യമേഖലയിലെ മറ്റുവിധത്തിൽ ആകർഷകമായ ജോലികളോടുപോലും ആഭിമുഖ്യം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.
ജോലി സുരക്ഷിതത്വമില്ല എന്നതാണു പ്രധാന കാരണം. അതുകൊണ്ടു കേന്ദ്ര- സംസ്ഥാന സർക്കാർ ജോലികൾക്കുള്ള അപേക്ഷകളുടെ എണ്ണത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ചു ഭീമമായ വർധനയാണുണ്ടാകുന്നത്. പത്താംക്ലാസ് ജയം അടിസ്ഥാനയോഗ്യതയായുള്ള ജോലിക്കുപോലും ബിരുദാനന്തര ബിരുദധാരികളും പിഎച്ച്ഡി ബിരുദക്കാരുമെല്ലാം അപേക്ഷിക്കുന്നു. ഓരോ തസ്തികയിലേക്കും ആവശ്യമുള്ളതിന്റെ നൂറും ആയിരവും മടങ്ങ് അപേക്ഷകരെത്തുന്പോൾ പിഎസ്സി പരീക്ഷകളുടെ താളവും ക്രമവും തെറ്റുന്നു.
എസ്എസ്എൽസി, പ്ലസ് ടു, ബിരുദം അടിസ്ഥാന യോഗ്യതകളുള്ളവർക്കായി ഇനി വെവ്വേറെ പൊതുപരീക്ഷ നടത്താനാണു പിഎസ്സിയുടെ തീരുമാനം. സാങ്കേതിക വിദ്യാഭ്യാസ യോഗ്യത ആവശ്യമായ തസ്തികകൾക്കും മെഡിക്കൽ, എൻജിനിയറിംഗ്, ഡ്രൈവിംഗ്, അധ്യാപക തസ്തികകൾക്കും പൊതു പ്രാഥമിക പരീക്ഷ ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്തു പരിഷ്കാരം കൊണ്ടുവന്നാലും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ സുതാര്യമാണെന്ന് ഉറപ്പുവരുത്തണം. പരീക്ഷാനടത്തിപ്പ് കുറ്റമറ്റതാക്കുകയും ഉദ്യോഗാർഥികളുടെ ബുദ്ധിമുട്ടു കുറയ്ക്കുകയും വേണം. ഇഷ്ടക്കാരെ ജോലിയിൽ തിരുകിക്കയറ്റാൻ പരീക്ഷാ ചോദ്യപേപ്പർ ചോർത്തിക്കൊടുക്കുകയും മൂല്യനിർണയത്തിൽ ക്രമക്കേട് നടത്തുകയുമൊക്കെ ചെയ്യുന്നതിന്റെ ധാരാളം കഥകൾ പുറത്തുവരുന്പോൾ നിയമനപ്രക്രിയയുടെ സുതാര്യത ഉദ്യോഗാർഥികളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം പിഎസ്സിക്കുണ്ട്. തോറ്റവരെ ജയിപ്പിക്കാൻ എൻജിനിയറിംഗ്, പിജി പരീക്ഷകളിൽവരെ അദാലത്ത് നടത്തി മാർക്കു കൂട്ടിക്കൊടുക്കുന്നതിൽ യാതൊരു പന്തികേടും തോന്നാത്തവർ ഭരിക്കുന്ന നാടാണല്ലോ ഇത്.
അതിനിടെ, നിയമനത്തിനായി ഒരു ദേശീയ റിക്രൂട്ട്മെന്റ് ഏജൻസിയുടെ രൂപീകരണം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാരിലെയും പൊതുമേഖലാ ബാങ്കുകളിലെയും നിയമനത്തിനു പൊതു യോഗ്യതാ പരീക്ഷ നടത്താനും തീരുമാനിച്ചു. ഗസറ്റഡ് ഇതര തസ്തികകളിലാണ് നിയമനരീതി പരിഷ്കരിക്കുന്നത്. കേന്ദ്ര സർക്കാരിലെ ഗസറ്റഡ് ഇതര തസ്തികകളിലേക്ക് ഇതുവരെ ഉദ്യോഗാർഥികളെ തെരഞ്ഞെടുത്തിരുന്നത് സ്റ്റാഫ് സെലക്ഷൻ കമ്മീഷനായിരുന്നു. ബാങ്കുകളിലെ തെരഞ്ഞെടുപ്പിനും പൊതുപരീക്ഷ ഉണ്ടായിരുന്നു. ഇവയുടെ പരീക്ഷകൾക്കും തെരഞ്ഞെടുപ്പു രീതികൾക്കും പൊതുവെ വിശ്വാസ്യതയുമുണ്ടായിരുന്നു.
പുതിയ റിക്രൂട്ടിംഗ് ഏജൻസി വരുന്പോൾ ആ വിശ്വാസ്യതയും സുതാര്യതയും ചോർന്നുപോകരുത്. അടുത്തയിടെ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തിയ ചില പ്രധാന പരീക്ഷകളിൽ ഉത്തരേന്ത്യയിലുള്ള ഉദ്യോഗാർഥികൾക്ക് എളുപ്പമുള്ള ചോദ്യങ്ങളും ദക്ഷിണേന്ത്യക്കാർക്കു വിഷമംപിടിച്ച ചോദ്യങ്ങളുമാണു നൽകിയതെന്ന് ആരോപണം ഉയർന്നിരുന്നു. അപ്പോൾ സെലക്ഷനിൽ ദക്ഷിണേന്ത്യക്കാർ പിന്തള്ളപ്പെടും. തങ്ങളുടെ ചിന്താഗതികൾക്കു യോജിക്കുന്നവർ മാത്രം സർക്കാർ സർവീസിൽ പ്രവേശിച്ചാൽ മതി എന്ന സമീപനം ഭരണത്തിലിരിക്കുന്ന ഏതു രാഷ്ട്രീയകക്ഷി സ്വീകരിച്ചാലും തെറ്റാണ്.
ഒഴിവുകളുടെ വിവരം അറിയിക്കാതെയും സെലക്ഷൻ ലിസ്റ്റിൽ വരുന്നവരെ നിയമിക്കാതെയും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അപ്രഖ്യാപിത നിയമനനിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് എന്ന ആക്ഷേപം വ്യാപകമാണ്. അതിൽ വാസ്തവവുമുണ്ടെന്ന് കണക്കുകൾ പരിശോധിച്ചാൽ ബോധ്യമാകും. പിൻവാതിൽ നിയമനങ്ങളും യഥേഷ്ടം നടക്കുന്നു. അർഹരായ ഉദ്യോഗാർഥികളുടെ തൊഴിൽ സ്വപ്നങ്ങളാണ് ഇങ്ങനെ തല്ലിക്കൊഴിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ കുറേക്കൂടി മാനുഷികവും നീതിപൂർവകവുമായ സമീപനം കൈക്കൊള്ളാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയാറാകണം. ഉദ്യോഗാർഥികളെ സഹായിക്കുന്നതാകണം പിഎസ്സിയും കേന്ദ്ര സർക്കാരുമൊക്കെ നടപ്പാക്കുന്ന പരിഷ്കാരങ്ങൾ.