കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിൽ അർബുദരോഗബാധിതനായ യുവാവിനുണ്ടായ ദുരനുഭവം കേരളത്തിനു മുന്നറിയിപ്പാണ്. ഉദ്യോഗസ്ഥർ ധാർഷ്ട്യം വെടിഞ്ഞ് ജനസേവകരായി മാറണം.
പൗരജനങ്ങളുടെ ആവശ്യങ്ങളും ആവലാതികളും സങ്കടങ്ങളും നിവൃത്തിക്കാനുള്ള സംവിധാനമായി രൂപവത്കരിക്കപ്പെട്ടിട്ടുള്ള സർക്കാർ ഭരണയന്ത്രം സാധാരണക്കാരോട് എത്ര ദയാരഹിതവും മനുഷ്യത്വഹീനവുമായാണു പെരുമാറുന്നത് എന്നതിന്റെ അവസാനത്തേതല്ലാത്ത ഉദാഹരണമാണു കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിൽ അർബുദരോഗബാധിതനായ യുവാവിനുണ്ടായ അനുഭവം. ഇടുക്കി ജില്ലയിൽ കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഡ്രൈവറായിരുന്ന സുനീഷ് ജോസഫ് എന്ന യുവാവ് അർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. പത്തുമാസം മുന്പാണു സുനീഷിനു പിഎസ്സി വഴി ഡ്രൈവറായി ജോലി ലഭിക്കുന്നത്. പിന്നീട് അർബുദബാധിതനാണെന്ന് അറിഞ്ഞ സുനീഷ് സർവീസ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാനും തന്റെ പേരിലുള്ള വീടും ഭൂമിയും ഭാര്യയുടെ പേരിലാക്കാനും കട്ടപ്പനയിലെ ആധാരമെഴുത്ത് ഓഫീസിലെത്തി. കിടപ്പുരോഗിയായ സുനീഷിന്റെ ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യാൻ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ സാധിക്കാതെവന്നതിനാൽ കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിൽ നേരിട്ടു ഹാജരായി രജിസ്റ്റർ ചെയ്യാൻ നിർദേശിക്കപ്പെട്ടു. സബ് രജിസ്ട്രാർ ഓഫീസിലെത്തിയ സുനീഷിന് രോഗനില ഗുരുതരമായിരുന്നതിനാൽ ആംബുലൻസിൽനിന്നു പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ല. മിനി സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയിലാണു സബ് രജിസ്ട്രാർ ഓഫീസ്. ആംബുലൻസിനടുത്തേക്കുവന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണമെന്നു കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മറ്റും സബ് രജിസ്ട്രാറോട് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നു സുനീഷിനെ കസേരയിലിരുത്തി മൂന്നാംനിലയിലുള്ള സബ് രജിസ്ട്രാർ ഓഫീസിൽ ചുമന്നെത്തിച്ചു. ഈ സംഭവത്തിനുശേഷം മൂന്നാംദിവസം സുനീഷ് മരണത്തിനു കീഴടങ്ങി. സംഭവം വിവാദമായതോടെ സബ് രജിസ്ട്രാറായ സ്ത്രീയെ ഗുരുതരമായ വീഴ്ചയുണ്ടായി എന്നു ചൂണ്ടിക്കാട്ടി സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
മനുഷ്യത്വത്തിന്റെ കണികപോലുമില്ലാതെ, ഈ ഉദ്യോഗസ്ഥ കാട്ടിയ ധാർഷ്ട്യം ഇന്നു പല സർക്കാർ ഓഫീസുകളിലുമുള്ള സമീപനത്തിന്റെ നേർചിത്രമാണ്. എല്ലാ ഉദ്യോഗസ്ഥരും ഇങ്ങനെയാണ് എന്നല്ല. രജിസ്ട്രാർ ഓഫീസിൽ പോകുന്നതിനുമുന്പ് സുനീഷിനെ കട്ടപ്പന പിഎസ്സി ഓഫീസിനു സമീപം എത്തിച്ച് സർവീസ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കിയിരുന്നു. ഓഫീസറടക്കമുള്ള ഉദ്യോഗസ്ഥർ അഞ്ചാംനിലയിൽനിന്ന് ഇറങ്ങിവന്ന് ആംബുലൻസിനരികിലെത്തിയാണു നടപടികൾ പൂർത്തീകരിച്ചത്. മനുഷ്യത്വപരമായ ഇത്തരം സമീപനമാണ് സർക്കാർ ഓഫീസുകളിലെത്തുന്ന പൊതുജനങ്ങൾ പ്രതീക്ഷിക്കുക.
ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയുടെ മൂന്ന് അടിസ്ഥാന ഘടകങ്ങളിലൊന്നാണു ഭരണനിർവഹണ വിഭാഗം. സർക്കാരിനെയും പൊതുജനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണത്. സർക്കാരിന്റെ തീരുമാനങ്ങൾ നടപ്പാക്കേണ്ടതും ജനങ്ങളുടെ അർഹമായ ആവശ്യങ്ങൾ സാധിച്ചുകൊടുക്കേണ്ടതും ഉദ്യോഗസ്ഥർ വഴിയാണ്. സർക്കാർ ഖജനാവിൽനിന്നു ശന്പളം പറ്റുന്നവർ പൊതുജന സേവകരായിരിക്കണമെന്നാണു സങ്കല്പം. എന്നാൽ, സങ്കല്പവും യാഥാർഥ്യവും തമ്മിൽ പലപ്പോഴും പുലബന്ധംപോലും ഉണ്ടാകാറില്ല എന്നതാണു സങ്കടകരമായ കാര്യം. പൊതുജന സേവകരായിരിക്കേണ്ടവർ യജമാനൻ ചമയുന്പോൾ അട്ടിമറിക്കപ്പെടുന്നത് ജനാധിപത്യസംഹിതയുടെ അടിസ്ഥാനപ്രമാണങ്ങൾതന്നെയാണ്. അധികാരവും സ്വാധീനശക്തിയുമുള്ളവരുടെ മുന്പിൽ വിനീതവിധേയരായി നിൽക്കുന്ന ഉദ്യോഗസ്ഥവൃന്ദം നിസഹായരും ദുർബലരുമായവരുടെമേൽ കുതിരകയറാൻ നോക്കുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ചകളെപ്പറ്റി ആരെങ്കിലും പരാതിപ്പെട്ടാലും സംഘടിതരായ അവർക്കെതിരെ നടപടിയൊന്നും ഉണ്ടാകില്ല എന്നതാണ് അനുഭവം. തീരെ നിവൃത്തികേടു വരുന്ന അവസരങ്ങളിലാണ് സ്ഥലംമാറ്റമോ സസ്പെൻഷനോപോലുള്ള കാര്യങ്ങളുണ്ടാകുന്നത്.
ഓരോ ഫയലിലുമുള്ളത് ഓരോ ജീവിതമാണെന്ന് ഈ മന്ത്രിസഭ അധികാരമേറ്റയുടൻ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചിരുന്നു. എങ്കിലും ഫയൽ നീക്കത്തിൽ എന്തെങ്കിലും മാറ്റമുണ്ടായതായി അനുഭവപ്പെട്ടിട്ടില്ല. ചുവപ്പുനാടയിൽനിന്നു മോചനം ലഭിക്കാൻ ഭാഗ്യം സിദ്ധിക്കുന്ന ഫയലുകൾ ഒച്ചിഴയുന്ന വേഗത്തിലാണു ഭരണനിർവഹണ കടന്പയുടെ ഓരോ തട്ടുകളും കയറുന്നത്. ഇതിനിടയിൽ എവിടെയെങ്കിലും അതു വീണുപോകുന്നു. ഒരു നിസഹായന്റെ ജീവിതവും അവിടെ കുടുങ്ങിക്കിടക്കും. സർക്കാർ ഓഫീസുകളിലെത്തുന്നവരെ പരമാവധി എങ്ങനെ ബുദ്ധിമുട്ടിക്കാമെന്നാണു പല ഉദ്യോഗസ്ഥരും നോക്കുന്നതെന്ന പരാതി വ്യാപകമായുണ്ട്. എളുപ്പം ചെയ്തുകൊടുക്കാവുന്ന കാര്യങ്ങൾപോലും സാങ്കേതിക തടസങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോവും. നിസാര കാര്യങ്ങൾക്കുപോലും പരമാവധി നടത്തിക്കും. സർക്കാർ ഓഫീസിൽ എത്തുന്നവരെല്ലാം കൃത്രിമങ്ങൾ കാട്ടി, സർക്കാരിനെ വഞ്ചിച്ച് അന്യായങ്ങൾ നടത്തിയെടുക്കാൻ വരുന്നവരാണ് എന്ന മട്ടിലാണ് ചില ഉദ്യോഗസ്ഥരുടെയെങ്കിലും പെരുമാറ്റം. സർക്കാർ സംവിധാനങ്ങളോടും ഭരണവ്യവസ്ഥയോടുതന്നെയും അങ്ങേയറ്റം വെറുപ്പും വിദ്വേഷവും ജനിപ്പിക്കാനേ ഇത്തരക്കാരുടെ പെരുമാറ്റം ഇടയാക്കൂ. അങ്ങനെയാണു പലരും നിയമലംഘനത്തിന് ഒരുങ്ങുന്നതും സർക്കാർ ഓഫീസുകളിൽ ആത്മഹത്യാശ്രമം നടത്തുന്നതും ജീവനക്കാരെ ആക്രമിക്കാൻ ശ്രമിക്കുന്നതും.
ഇതിൽനിന്നു നേരേ വ്യത്യസ്തമാണു വികസിതരാജ്യങ്ങളിൽ പൊതുജനങ്ങൾക്കു സർക്കാർ ഓഫീസുകളിൽ ലഭിക്കുന്ന സ്വീകരണം. രേഖകൾ ശരിയാണെങ്കിൽ ഒരു തടസവുമില്ലാതെ അവിടെ കാര്യം സാധിച്ചുകിട്ടും. വച്ചു താമസിപ്പിക്കില്ല. എങ്ങനെ ആളുകളെ സഹായിക്കാമെന്നതാണ് അവിടത്തെ സമീപനം. ഇവിടെ നേരേ മറിച്ചാണ്. എങ്ങനെ കാര്യങ്ങൾ ചെയ്തുകൊടുക്കാതിരിക്കാം എന്നാണു പലരും നോക്കുക. കൈക്കൂലി കിട്ടാനുള്ള സാധ്യതയുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമാകാമിത്. നിയമങ്ങളും ചട്ടങ്ങളും പരതിനോക്കി, ആവശ്യം തള്ളാനുള്ള പഴുതുകൾ കണ്ടെത്തുന്നു, ആനുകൂല്യങ്ങൾ നിഷേധിക്കുന്നു, നിയമനങ്ങൾ തടസപ്പെടുത്തുന്നു, അംഗീകാരം നൽകൽ നീട്ടിക്കൊണ്ടുപോകുന്നു. ഈ സ്ഥിതിക്കു മാറ്റമുണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഉദ്യോഗസ്ഥർ ധാർഷ്ട്യം വെടിഞ്ഞ് ജനസേവകരായി മാറണം. അതുണ്ടായില്ലെങ്കിൽ ക്ഷേമരാഷ്ട്രം എന്ന സങ്കല്പം മരീചികയായിത്തന്നെ നിൽക്കും.
പൗരജനങ്ങളുടെ ആവശ്യങ്ങളും ആവലാതികളും സങ്കടങ്ങളും നിവൃത്തിക്കാനുള്ള സംവിധാനമായി രൂപവത്കരിക്കപ്പെട്ടിട്ടുള്ള സർക്കാർ ഭരണയന്ത്രം സാധാരണക്കാരോട് എത്ര ദയാരഹിതവും മനുഷ്യത്വഹീനവുമായാണു പെരുമാറുന്നത് എന്നതിന്റെ അവസാനത്തേതല്ലാത്ത ഉദാഹരണമാണു കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിൽ അർബുദരോഗബാധിതനായ യുവാവിനുണ്ടായ അനുഭവം. ഇടുക്കി ജില്ലയിൽ കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഡ്രൈവറായിരുന്ന സുനീഷ് ജോസഫ് എന്ന യുവാവ് അർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. പത്തുമാസം മുന്പാണു സുനീഷിനു പിഎസ്സി വഴി ഡ്രൈവറായി ജോലി ലഭിക്കുന്നത്. പിന്നീട് അർബുദബാധിതനാണെന്ന് അറിഞ്ഞ സുനീഷ് സർവീസ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാനും തന്റെ പേരിലുള്ള വീടും ഭൂമിയും ഭാര്യയുടെ പേരിലാക്കാനും കട്ടപ്പനയിലെ ആധാരമെഴുത്ത് ഓഫീസിലെത്തി. കിടപ്പുരോഗിയായ സുനീഷിന്റെ ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യാൻ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ സാധിക്കാതെവന്നതിനാൽ കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിൽ നേരിട്ടു ഹാജരായി രജിസ്റ്റർ ചെയ്യാൻ നിർദേശിക്കപ്പെട്ടു. സബ് രജിസ്ട്രാർ ഓഫീസിലെത്തിയ സുനീഷിന് രോഗനില ഗുരുതരമായിരുന്നതിനാൽ ആംബുലൻസിൽനിന്നു പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ല. മിനി സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയിലാണു സബ് രജിസ്ട്രാർ ഓഫീസ്. ആംബുലൻസിനടുത്തേക്കുവന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണമെന്നു കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മറ്റും സബ് രജിസ്ട്രാറോട് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നു സുനീഷിനെ കസേരയിലിരുത്തി മൂന്നാംനിലയിലുള്ള സബ് രജിസ്ട്രാർ ഓഫീസിൽ ചുമന്നെത്തിച്ചു. ഈ സംഭവത്തിനുശേഷം മൂന്നാംദിവസം സുനീഷ് മരണത്തിനു കീഴടങ്ങി. സംഭവം വിവാദമായതോടെ സബ് രജിസ്ട്രാറായ സ്ത്രീയെ ഗുരുതരമായ വീഴ്ചയുണ്ടായി എന്നു ചൂണ്ടിക്കാട്ടി സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
മനുഷ്യത്വത്തിന്റെ കണികപോലുമില്ലാതെ, ഈ ഉദ്യോഗസ്ഥ കാട്ടിയ ധാർഷ്ട്യം ഇന്നു പല സർക്കാർ ഓഫീസുകളിലുമുള്ള സമീപനത്തിന്റെ നേർചിത്രമാണ്. എല്ലാ ഉദ്യോഗസ്ഥരും ഇങ്ങനെയാണ് എന്നല്ല. രജിസ്ട്രാർ ഓഫീസിൽ പോകുന്നതിനുമുന്പ് സുനീഷിനെ കട്ടപ്പന പിഎസ്സി ഓഫീസിനു സമീപം എത്തിച്ച് സർവീസ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കിയിരുന്നു. ഓഫീസറടക്കമുള്ള ഉദ്യോഗസ്ഥർ അഞ്ചാംനിലയിൽനിന്ന് ഇറങ്ങിവന്ന് ആംബുലൻസിനരികിലെത്തിയാണു നടപടികൾ പൂർത്തീകരിച്ചത്. മനുഷ്യത്വപരമായ ഇത്തരം സമീപനമാണ് സർക്കാർ ഓഫീസുകളിലെത്തുന്ന പൊതുജനങ്ങൾ പ്രതീക്ഷിക്കുക.
ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയുടെ മൂന്ന് അടിസ്ഥാന ഘടകങ്ങളിലൊന്നാണു ഭരണനിർവഹണ വിഭാഗം. സർക്കാരിനെയും പൊതുജനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണത്. സർക്കാരിന്റെ തീരുമാനങ്ങൾ നടപ്പാക്കേണ്ടതും ജനങ്ങളുടെ അർഹമായ ആവശ്യങ്ങൾ സാധിച്ചുകൊടുക്കേണ്ടതും ഉദ്യോഗസ്ഥർ വഴിയാണ്. സർക്കാർ ഖജനാവിൽനിന്നു ശന്പളം പറ്റുന്നവർ പൊതുജന സേവകരായിരിക്കണമെന്നാണു സങ്കല്പം. എന്നാൽ, സങ്കല്പവും യാഥാർഥ്യവും തമ്മിൽ പലപ്പോഴും പുലബന്ധംപോലും ഉണ്ടാകാറില്ല എന്നതാണു സങ്കടകരമായ കാര്യം. പൊതുജന സേവകരായിരിക്കേണ്ടവർ യജമാനൻ ചമയുന്പോൾ അട്ടിമറിക്കപ്പെടുന്നത് ജനാധിപത്യസംഹിതയുടെ അടിസ്ഥാനപ്രമാണങ്ങൾതന്നെയാണ്. അധികാരവും സ്വാധീനശക്തിയുമുള്ളവരുടെ മുന്പിൽ വിനീതവിധേയരായി നിൽക്കുന്ന ഉദ്യോഗസ്ഥവൃന്ദം നിസഹായരും ദുർബലരുമായവരുടെമേൽ കുതിരകയറാൻ നോക്കുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ചകളെപ്പറ്റി ആരെങ്കിലും പരാതിപ്പെട്ടാലും സംഘടിതരായ അവർക്കെതിരെ നടപടിയൊന്നും ഉണ്ടാകില്ല എന്നതാണ് അനുഭവം. തീരെ നിവൃത്തികേടു വരുന്ന അവസരങ്ങളിലാണ് സ്ഥലംമാറ്റമോ സസ്പെൻഷനോപോലുള്ള കാര്യങ്ങളുണ്ടാകുന്നത്.
ഓരോ ഫയലിലുമുള്ളത് ഓരോ ജീവിതമാണെന്ന് ഈ മന്ത്രിസഭ അധികാരമേറ്റയുടൻ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചിരുന്നു. എങ്കിലും ഫയൽ നീക്കത്തിൽ എന്തെങ്കിലും മാറ്റമുണ്ടായതായി അനുഭവപ്പെട്ടിട്ടില്ല. ചുവപ്പുനാടയിൽനിന്നു മോചനം ലഭിക്കാൻ ഭാഗ്യം സിദ്ധിക്കുന്ന ഫയലുകൾ ഒച്ചിഴയുന്ന വേഗത്തിലാണു ഭരണനിർവഹണ കടന്പയുടെ ഓരോ തട്ടുകളും കയറുന്നത്. ഇതിനിടയിൽ എവിടെയെങ്കിലും അതു വീണുപോകുന്നു. ഒരു നിസഹായന്റെ ജീവിതവും അവിടെ കുടുങ്ങിക്കിടക്കും. സർക്കാർ ഓഫീസുകളിലെത്തുന്നവരെ പരമാവധി എങ്ങനെ ബുദ്ധിമുട്ടിക്കാമെന്നാണു പല ഉദ്യോഗസ്ഥരും നോക്കുന്നതെന്ന പരാതി വ്യാപകമായുണ്ട്. എളുപ്പം ചെയ്തുകൊടുക്കാവുന്ന കാര്യങ്ങൾപോലും സാങ്കേതിക തടസങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോവും. നിസാര കാര്യങ്ങൾക്കുപോലും പരമാവധി നടത്തിക്കും. സർക്കാർ ഓഫീസിൽ എത്തുന്നവരെല്ലാം കൃത്രിമങ്ങൾ കാട്ടി, സർക്കാരിനെ വഞ്ചിച്ച് അന്യായങ്ങൾ നടത്തിയെടുക്കാൻ വരുന്നവരാണ് എന്ന മട്ടിലാണ് ചില ഉദ്യോഗസ്ഥരുടെയെങ്കിലും പെരുമാറ്റം. സർക്കാർ സംവിധാനങ്ങളോടും ഭരണവ്യവസ്ഥയോടുതന്നെയും അങ്ങേയറ്റം വെറുപ്പും വിദ്വേഷവും ജനിപ്പിക്കാനേ ഇത്തരക്കാരുടെ പെരുമാറ്റം ഇടയാക്കൂ. അങ്ങനെയാണു പലരും നിയമലംഘനത്തിന് ഒരുങ്ങുന്നതും സർക്കാർ ഓഫീസുകളിൽ ആത്മഹത്യാശ്രമം നടത്തുന്നതും ജീവനക്കാരെ ആക്രമിക്കാൻ ശ്രമിക്കുന്നതും.
ഇതിൽനിന്നു നേരേ വ്യത്യസ്തമാണു വികസിതരാജ്യങ്ങളിൽ പൊതുജനങ്ങൾക്കു സർക്കാർ ഓഫീസുകളിൽ ലഭിക്കുന്ന സ്വീകരണം. രേഖകൾ ശരിയാണെങ്കിൽ ഒരു തടസവുമില്ലാതെ അവിടെ കാര്യം സാധിച്ചുകിട്ടും. വച്ചു താമസിപ്പിക്കില്ല. എങ്ങനെ ആളുകളെ സഹായിക്കാമെന്നതാണ് അവിടത്തെ സമീപനം. ഇവിടെ നേരേ മറിച്ചാണ്. എങ്ങനെ കാര്യങ്ങൾ ചെയ്തുകൊടുക്കാതിരിക്കാം എന്നാണു പലരും നോക്കുക. കൈക്കൂലി കിട്ടാനുള്ള സാധ്യതയുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമാകാമിത്. നിയമങ്ങളും ചട്ടങ്ങളും പരതിനോക്കി, ആവശ്യം തള്ളാനുള്ള പഴുതുകൾ കണ്ടെത്തുന്നു, ആനുകൂല്യങ്ങൾ നിഷേധിക്കുന്നു, നിയമനങ്ങൾ തടസപ്പെടുത്തുന്നു, അംഗീകാരം നൽകൽ നീട്ടിക്കൊണ്ടുപോകുന്നു. ഈ സ്ഥിതിക്കു മാറ്റമുണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഉദ്യോഗസ്ഥർ ധാർഷ്ട്യം വെടിഞ്ഞ് ജനസേവകരായി മാറണം. അതുണ്ടായില്ലെങ്കിൽ ക്ഷേമരാഷ്ട്രം എന്ന സങ്കല്പം മരീചികയായിത്തന്നെ നിൽക്കും.