പരിഗണന അർഹിക്കുന്നവരെ കരുതലോടെ ചേർത്തു പിടിച്ചു കാരുണ്യത്തിന്റെ കരങ്ങൾ നീട്ടുന്ന സന്മനോഭാവം എല്ലാവരിലും വളരണം. നമ്മുടെ കരുതലില്ലായ്മയും അലംഭാവവും മൂലം ഒരു ജീവനും പൊലിയാതിരിക്കട്ടെ.
നാണയം വിഴുങ്ങിയ മൂന്നു വയസുകാരൻ ഒരു പകലും ഒരു രാത്രിയും മൂന്നു സർക്കാർ ആശുപത്രികൾ കയറിയിറങ്ങിയിട്ടും മരണത്തിനു കീഴടങ്ങേണ്ടിവന്ന സംഭവം കേരള മനഃസാക്ഷിക്കു നൊന്പരമായി. ആലുവ കടുങ്ങല്ലൂർ വളഞ്ഞന്പലം കൊടുമുറ്റത്തു താമസിക്കുന്ന രാജു - നന്ദിനി ദന്പതികളുടെ മകൻ പൃഥ്വരാജ് ആണ് മരിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാതിരുന്നതാണ് മരണകാരണമെന്നു ബന്ധുക്കളും, ആശുപത്രികളിലെ മനുഷ്യത്വരഹിതമായ സമീപനമാണു മരണത്തിനിടയാക്കിയതെന്നു നാട്ടുകാരും ആരോപിക്കുമ്പോൾ തങ്ങൾക്കു തെറ്റു പറ്റിയിട്ടില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ.
ശനിയാഴ്ച രാവിലെയാണ് വീട്ടിൽവച്ച് കുട്ടി ഒരു രൂപ നാണയം വിഴുങ്ങിയത്. ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ എക്സ്റേ എടുത്തശേഷം വീട്ടിലേക്കു പറഞ്ഞുവിട്ടു. നാണയം കുടലിൽ എത്തിയതായും പഴമടങ്ങിയ ഭക്ഷണം നൽകിയാൽ വയറ്റിൽനിന്നു നാണയം പൊയ്ക്കൊള്ളുമെന്നുമാണ് ഡോക്ടർ പറഞ്ഞത്. തുടർന്ന് കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും അഡ്മിറ്റ് ചെയ്യാതെ വീട്ടിലേക്കുവിടുകയായിരുന്നു. ഞായറാഴ്ച രാവിലെ കുട്ടി ഉണരാതെ വന്നപ്പോൾ വീണ്ടും ആലുവ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആമാശയത്തിൽ നാണയം കിടന്നാൽ അത് 48 മണിക്കൂറിനുള്ളിൽ വിസർജനത്തിലൂടെ പുറത്തുപോകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ, കുട്ടി നാണയം വിഴുങ്ങി 19 മണിക്കൂറിനുള്ളിൽ മരിച്ചു. കുട്ടിക്കു ബന്ധുക്കൾ മറ്റെന്തെങ്കിലും ചികിത്സ നൽകിയെന്നു ഡോക്ടർമാർ സംശയിക്കുന്നുണ്ട്. ബന്ധുക്കൾ അതു നിഷേധിക്കുന്നു.
കോവിഡ് ഭീതി മൂലമാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിയെ അഡ്മിറ്റ് ചെയ്യാതിരുന്നത്. കോവിഡ് മുൻകരുതലുകളുടെ പേരിൽ ചികിത്സ കിട്ടാതെപോകുന്ന സംഭവങ്ങൾ കൂടിവരുന്നുണ്ട്. അതെല്ലാം മനഃപൂർവമാണെന്നു പറയാനുമാവില്ല. അതേസമയം ഉത്തരവാദപ്പെട്ടവരുടെ അലംഭാവംകൊണ്ടു ചികിത്സ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ അതു ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇത്തരം കേസുകളിൽ ചിലതു മാത്രമാണ് വാർത്തയായി പുറത്തറിയുന്നത്. മിക്ക കേസുകളിലും അധികൃതരുടെ ഭാഗത്തുനിന്നു വീഴ്ചയില്ലെന്നു സ്ഥാപിക്കുന്ന സാങ്കേതിക വിശദീകരണങ്ങളിൽ നടപടി അവസാനിപ്പിക്കുകയാണു ചെയ്യുന്നത്. സ്വകാര്യ ആശുപത്രികൾക്കെതിരേയാണ് ആരോപണമെങ്കിൽ അവയെ ബുദ്ധിമുട്ടിക്കുന്ന നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുമുണ്ട് എന്നതും വസ്തുത. ചെറിയ അലംഭാവത്തിനും വീഴ്ചയ്ക്കും ചിലപ്പോൾ വിലകൊടുക്കേണ്ടിവരുന്നതു മനുഷ്യജീവനാണ് . അതിരുവിട്ട കോവിഡ് ഭീതിയും പ്രോട്ടോകോൾ പാലനത്തിലെ കാർക്കശ്യങ്ങളും മനുഷ്യത്വം ചോർത്തുന്ന നടപടികളിലേക്ക് ആരെയും നയിക്കാതിരിക്കട്ടെ.
സർക്കാർ നടപടിക്രമങ്ങളിലെ സാങ്കേതികത്വങ്ങളിൽ തങ്ങൾ കുടുങ്ങിപ്പോകുമോ എന്ന തരത്തിലുള്ള ആശങ്കകൾ മനുഷ്യത്വപരമായ ഇടപെടലുകളിൽനിന്നു പലരെയും പിന്തിരിപ്പിക്കുന്നുണ്ട്. സഹായിക്കാൻ പോയി എന്തിനു വെറുതേ ഏടാകൂടങ്ങളിൽ ചാടണം എന്ന സമീപനം കൂടുതൽ പേരിലുണ്ടാകുന്നു. വിലപ്പെട്ട മനുഷ്യജീവനുകൾ രക്ഷിക്കുന്നതിന് ഇതു തടസമായിത്തീരാറുണ്ട് എന്നതാണു ഖേദകരം. അപകടങ്ങളിൽപ്പെട്ടു റോഡിൽ കിടന്നവരെ ആശുപത്രിയിലെത്തിക്കാൻ ആരും തയാറാകാതിരുന്ന സംഭവങ്ങൾ അടുത്തകാലത്ത് പലതുണ്ടായിട്ടുണ്ട്. തക്കസമയത്തു കരുണ കാണിക്കാൻ ആരെങ്കിലും തയാറായിരുന്നെങ്കിൽ ഒരുപക്ഷേ പല ജീവനുകളും നഷ്ടപ്പെടില്ലായിരുന്നു. നമ്മൾ അല്പംകൂടി കരുതൽ കാണിച്ചിരുന്നെങ്കിൽ ചിലരെയെങ്കിലും രക്ഷിക്കാൻ കഴിയുമായിരുന്നില്ലേയെന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തുന്നതു നന്ന്.
രോഗികൾക്ക് അടിയന്തര ചികിത്സ നൽകുന്നതിൽ ആശുപത്രികളും ഡോക്ടർമാരും കൂടുതൽ ജാഗ്രത കാട്ടണമെന്നാണ് മൂന്നു വയസുകാരന്റെ മരണം പോലുള്ള സംഭവങ്ങൾ നൽകുന്ന പാഠം. ഈ കോവിഡ് കാലത്ത് വളരെയധികം റിസ്ക് എടുത്താണ് ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യപ്രവർത്തകർ ജോലി ചെയ്യുന്നത്. ഇവരുടെ സേവനമനോഭാവത്തെ പ്രശംസിക്കുന്നതിനു പകരം, കോവിഡ് ഭീതിയുടെ പേരിൽ അവരെ അകറ്റിനിർത്താൻ തുനിയുന്നവരും സമൂഹത്തിലുണ്ട് എന്നതാണു ഖേദകരമായ വസ്തുത.
ഏതു ജീവനും രക്ഷിക്കാനാണു ഡോക്ടർമാർ ശ്രമിക്കുക. ചില രോഗികൾ അപ്രതീക്ഷിതമായി മരിക്കുന്നു; ചിലർ അപ്രതീക്ഷിതമായി രക്ഷപ്പെടുന്നു. രോഗി മരിച്ചാൽ അതിൽ അനാസ്ഥ ആരോപിച്ച് ഡോക്ടറെ കൈയേറ്റം ചെയ്യാനും ആശുപത്രി തല്ലിപ്പൊളിക്കാനും ശ്രമിക്കുന്നതു പക്വതയില്ലാത്ത സമീപനമാണ്. ഇത്തരം സംഭവങ്ങൾ കൂടിവരുന്നത് ഒഴിഞ്ഞുമാറലുകളിലേക്കു ഡോക്ടർമാരെ നയിക്കുന്നുണ്ടാവാം. സമൂഹത്തിന്റെ മൊത്തത്തിലുള്ള മനോഭാവത്തിലാണു മാറ്റം വരുത്തേണ്ടത്. പരിഗണന അർഹിക്കുന്നവരെ കരുതലോടെ ചേർത്തു പിടിച്ചു കാരുണ്യത്തിന്റെ കരങ്ങൾ നീട്ടുന്ന സന്മനോഭാവം എല്ലാവരിലും വളരണം. നമ്മുടെ കരുതലില്ലായ്മയും അലംഭാവവും മൂലം ഒരു ജീവനും പൊലിയാതിരിക്കട്ടെ.
നാണയം വിഴുങ്ങിയ മൂന്നു വയസുകാരൻ ഒരു പകലും ഒരു രാത്രിയും മൂന്നു സർക്കാർ ആശുപത്രികൾ കയറിയിറങ്ങിയിട്ടും മരണത്തിനു കീഴടങ്ങേണ്ടിവന്ന സംഭവം കേരള മനഃസാക്ഷിക്കു നൊന്പരമായി. ആലുവ കടുങ്ങല്ലൂർ വളഞ്ഞന്പലം കൊടുമുറ്റത്തു താമസിക്കുന്ന രാജു - നന്ദിനി ദന്പതികളുടെ മകൻ പൃഥ്വരാജ് ആണ് മരിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാതിരുന്നതാണ് മരണകാരണമെന്നു ബന്ധുക്കളും, ആശുപത്രികളിലെ മനുഷ്യത്വരഹിതമായ സമീപനമാണു മരണത്തിനിടയാക്കിയതെന്നു നാട്ടുകാരും ആരോപിക്കുമ്പോൾ തങ്ങൾക്കു തെറ്റു പറ്റിയിട്ടില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ.
ശനിയാഴ്ച രാവിലെയാണ് വീട്ടിൽവച്ച് കുട്ടി ഒരു രൂപ നാണയം വിഴുങ്ങിയത്. ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ എക്സ്റേ എടുത്തശേഷം വീട്ടിലേക്കു പറഞ്ഞുവിട്ടു. നാണയം കുടലിൽ എത്തിയതായും പഴമടങ്ങിയ ഭക്ഷണം നൽകിയാൽ വയറ്റിൽനിന്നു നാണയം പൊയ്ക്കൊള്ളുമെന്നുമാണ് ഡോക്ടർ പറഞ്ഞത്. തുടർന്ന് കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും അഡ്മിറ്റ് ചെയ്യാതെ വീട്ടിലേക്കുവിടുകയായിരുന്നു. ഞായറാഴ്ച രാവിലെ കുട്ടി ഉണരാതെ വന്നപ്പോൾ വീണ്ടും ആലുവ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആമാശയത്തിൽ നാണയം കിടന്നാൽ അത് 48 മണിക്കൂറിനുള്ളിൽ വിസർജനത്തിലൂടെ പുറത്തുപോകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ, കുട്ടി നാണയം വിഴുങ്ങി 19 മണിക്കൂറിനുള്ളിൽ മരിച്ചു. കുട്ടിക്കു ബന്ധുക്കൾ മറ്റെന്തെങ്കിലും ചികിത്സ നൽകിയെന്നു ഡോക്ടർമാർ സംശയിക്കുന്നുണ്ട്. ബന്ധുക്കൾ അതു നിഷേധിക്കുന്നു.
കോവിഡ് ഭീതി മൂലമാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിയെ അഡ്മിറ്റ് ചെയ്യാതിരുന്നത്. കോവിഡ് മുൻകരുതലുകളുടെ പേരിൽ ചികിത്സ കിട്ടാതെപോകുന്ന സംഭവങ്ങൾ കൂടിവരുന്നുണ്ട്. അതെല്ലാം മനഃപൂർവമാണെന്നു പറയാനുമാവില്ല. അതേസമയം ഉത്തരവാദപ്പെട്ടവരുടെ അലംഭാവംകൊണ്ടു ചികിത്സ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ അതു ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇത്തരം കേസുകളിൽ ചിലതു മാത്രമാണ് വാർത്തയായി പുറത്തറിയുന്നത്. മിക്ക കേസുകളിലും അധികൃതരുടെ ഭാഗത്തുനിന്നു വീഴ്ചയില്ലെന്നു സ്ഥാപിക്കുന്ന സാങ്കേതിക വിശദീകരണങ്ങളിൽ നടപടി അവസാനിപ്പിക്കുകയാണു ചെയ്യുന്നത്. സ്വകാര്യ ആശുപത്രികൾക്കെതിരേയാണ് ആരോപണമെങ്കിൽ അവയെ ബുദ്ധിമുട്ടിക്കുന്ന നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുമുണ്ട് എന്നതും വസ്തുത. ചെറിയ അലംഭാവത്തിനും വീഴ്ചയ്ക്കും ചിലപ്പോൾ വിലകൊടുക്കേണ്ടിവരുന്നതു മനുഷ്യജീവനാണ് . അതിരുവിട്ട കോവിഡ് ഭീതിയും പ്രോട്ടോകോൾ പാലനത്തിലെ കാർക്കശ്യങ്ങളും മനുഷ്യത്വം ചോർത്തുന്ന നടപടികളിലേക്ക് ആരെയും നയിക്കാതിരിക്കട്ടെ.
സർക്കാർ നടപടിക്രമങ്ങളിലെ സാങ്കേതികത്വങ്ങളിൽ തങ്ങൾ കുടുങ്ങിപ്പോകുമോ എന്ന തരത്തിലുള്ള ആശങ്കകൾ മനുഷ്യത്വപരമായ ഇടപെടലുകളിൽനിന്നു പലരെയും പിന്തിരിപ്പിക്കുന്നുണ്ട്. സഹായിക്കാൻ പോയി എന്തിനു വെറുതേ ഏടാകൂടങ്ങളിൽ ചാടണം എന്ന സമീപനം കൂടുതൽ പേരിലുണ്ടാകുന്നു. വിലപ്പെട്ട മനുഷ്യജീവനുകൾ രക്ഷിക്കുന്നതിന് ഇതു തടസമായിത്തീരാറുണ്ട് എന്നതാണു ഖേദകരം. അപകടങ്ങളിൽപ്പെട്ടു റോഡിൽ കിടന്നവരെ ആശുപത്രിയിലെത്തിക്കാൻ ആരും തയാറാകാതിരുന്ന സംഭവങ്ങൾ അടുത്തകാലത്ത് പലതുണ്ടായിട്ടുണ്ട്. തക്കസമയത്തു കരുണ കാണിക്കാൻ ആരെങ്കിലും തയാറായിരുന്നെങ്കിൽ ഒരുപക്ഷേ പല ജീവനുകളും നഷ്ടപ്പെടില്ലായിരുന്നു. നമ്മൾ അല്പംകൂടി കരുതൽ കാണിച്ചിരുന്നെങ്കിൽ ചിലരെയെങ്കിലും രക്ഷിക്കാൻ കഴിയുമായിരുന്നില്ലേയെന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തുന്നതു നന്ന്.
രോഗികൾക്ക് അടിയന്തര ചികിത്സ നൽകുന്നതിൽ ആശുപത്രികളും ഡോക്ടർമാരും കൂടുതൽ ജാഗ്രത കാട്ടണമെന്നാണ് മൂന്നു വയസുകാരന്റെ മരണം പോലുള്ള സംഭവങ്ങൾ നൽകുന്ന പാഠം. ഈ കോവിഡ് കാലത്ത് വളരെയധികം റിസ്ക് എടുത്താണ് ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യപ്രവർത്തകർ ജോലി ചെയ്യുന്നത്. ഇവരുടെ സേവനമനോഭാവത്തെ പ്രശംസിക്കുന്നതിനു പകരം, കോവിഡ് ഭീതിയുടെ പേരിൽ അവരെ അകറ്റിനിർത്താൻ തുനിയുന്നവരും സമൂഹത്തിലുണ്ട് എന്നതാണു ഖേദകരമായ വസ്തുത.
ഏതു ജീവനും രക്ഷിക്കാനാണു ഡോക്ടർമാർ ശ്രമിക്കുക. ചില രോഗികൾ അപ്രതീക്ഷിതമായി മരിക്കുന്നു; ചിലർ അപ്രതീക്ഷിതമായി രക്ഷപ്പെടുന്നു. രോഗി മരിച്ചാൽ അതിൽ അനാസ്ഥ ആരോപിച്ച് ഡോക്ടറെ കൈയേറ്റം ചെയ്യാനും ആശുപത്രി തല്ലിപ്പൊളിക്കാനും ശ്രമിക്കുന്നതു പക്വതയില്ലാത്ത സമീപനമാണ്. ഇത്തരം സംഭവങ്ങൾ കൂടിവരുന്നത് ഒഴിഞ്ഞുമാറലുകളിലേക്കു ഡോക്ടർമാരെ നയിക്കുന്നുണ്ടാവാം. സമൂഹത്തിന്റെ മൊത്തത്തിലുള്ള മനോഭാവത്തിലാണു മാറ്റം വരുത്തേണ്ടത്. പരിഗണന അർഹിക്കുന്നവരെ കരുതലോടെ ചേർത്തു പിടിച്ചു കാരുണ്യത്തിന്റെ കരങ്ങൾ നീട്ടുന്ന സന്മനോഭാവം എല്ലാവരിലും വളരണം. നമ്മുടെ കരുതലില്ലായ്മയും അലംഭാവവും മൂലം ഒരു ജീവനും പൊലിയാതിരിക്കട്ടെ.