വന്യജീവി സംരക്ഷണത്തിന് എന്ന പേരിൽ നിർമിച്ചിരിക്കുന്ന ചില കരിനിയമങ്ങളാണ് മനുഷ്യനേക്കാൾ ശ്രേഷ്ഠത വന്യമൃഗങ്ങൾക്ക് ചാർത്തിക്കൊടുത്തിരിക്കുന്നത്. കർഷകന്റെ വിയർപ്പിൽ വിരിയുന്നതാണു കേരളത്തിന്റെ ഹരിതകാന്തി എന്നതു മറക്കാതിരിക്കാം.
ജീവനും സ്വത്തിനും സംരക്ഷണം കിട്ടുക എന്ന ഏറ്റവും അടിസ്ഥാനപരമായ അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്ന ജനവിഭാഗമായി മാറിയിരിക്കുകയാണ് മലയോരമേഖലയിലെ കർഷകർ. കാസർഗോഡു മുതൽ തിരുവനന്തപുരംവരെ മലയോരമേഖലയിൽ അധിവസിക്കുന്ന കർഷകജനത അനുഭവിക്കുന്ന വേട്ടയാടലിന്റയും നീതിനിഷേധത്തിന്റെയും ദാരുണചിത്രമാണ് കഴിഞ്ഞ ഒമ്പതു ദിനങ്ങളിലായി ദീപിക പ്രസിദ്ധീകരിച്ച ‘കാടിറങ്ങുന്ന ക്രൗര്യം’ എന്ന ലേഖനപരമ്പര അനാവരണംചെയ്തത്. സ്വയരക്ഷയ്ക്കുവേണ്ടി മനുഷ്യജീവൻപോലും ഹനിക്കുന്നതു കുറ്റകരമല്ലെന്ന നിയമം നിലനിൽക്കുന്ന രാജ്യത്ത് ആക്രമണത്തിനെത്തുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ പേരിൽ കർഷകരെ കുറ്റവാളികളാക്കുന്നു. വന്യജീവി സംരക്ഷണത്തിന് എന്ന പേരിൽ നിർമിച്ചിരിക്കുന്ന ചില കരിനിയമങ്ങളാണ് മനുഷ്യനെക്കാൾ ശ്രേഷ്ഠത വന്യമൃഗങ്ങൾക്ക് ചാർത്തിക്കൊടുത്തിരിക്കുന്നത്. പാവപ്പെട്ട കർഷകരെ ബലികൊടുത്തുകൊണ്ടല്ല കാട്ടുമൃഗങ്ങളെ തീറ്റിപ്പോറ്റേണ്ടത്. കാട്ടുമൃഗങ്ങളെക്കാൾ പരിഗണന അർഹിക്കുന്നതു മനുഷ്യൻതന്നെയാണ്.
കൃഷിയിടങ്ങളും വനങ്ങളും തമ്മിൽ ആറായിരത്തോളം കിലോമീറ്റർ ദൈർഘ്യത്തിൽ അതിർത്തിയുള്ള സംസ്ഥാനമാണു കേരളം. അതിനാൽ വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നത് ലക്ഷക്കണക്കിനു കർഷകരാണ്. കേരളത്തിൽ 2015-2019 കാലയളവിൽ 514 പേർക്കു വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായി. എന്നാൽ, 23 വന്യമൃഗങ്ങൾ മാത്രമാണു കൊല്ലപ്പെട്ടത്. 2016 ഓഗസ്റ്റ് ഒന്നു മുതൽ 2020 ജൂൺ നാലു വരെ കേരളത്തിൽ വന്യമൃഗശല്യത്തിന്റെ 23,182 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 17,116 എണ്ണവും കൃഷിനാശം സംബന്ധിച്ചാണ്. 2018-19ൽ മാത്രം കേരളത്തിൽ 7,890 മനുഷ്യ-വന്യമൃഗ സംഘർഷങ്ങളാണു രജിസ്റ്റർ ചെയ്യപ്പെട്ടത്. 145 പേർ മരിക്കുകയും 765 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ആനയുടെ ആക്രമണങ്ങൾ മാത്രം 4,155 എണ്ണമായിരുന്നു. 1,428 കാട്ടുപന്നി ആക്രമണങ്ങളും ഉണ്ടായി.
വനാതിർത്തിയിൽനിന്ന് 15 കിലോമീറ്റർ അകലെയുള്ള കൃഷിയിടങ്ങളിൽവരെ കാട്ടാനകളെത്തുന്നു. കൃഷിയിടങ്ങളിലടക്കം പെറ്റുപെരുകുന്ന കാട്ടുപന്നികൾ കേരളത്തിന്റെ നാട്ടിൻപുറങ്ങളിൽ ഭീതിവിതയ്ക്കുകയാണ്. സംസ്ഥാനത്ത് അറുപതിനായിരത്തിലധികം കാട്ടുപന്നികൾ ഇപ്പോഴുണ്ടെന്നാണ് കണക്കാക്കുന്നത്. കാട്ടുപന്നി വന്യജീവിയല്ല ക്ഷുദ്രജീവിയാണ് എന്ന യാഥാർഥ്യത്തിനുനേരേ കണ്ണടയ്ക്കുന്നവർ കർഷകർ അനുഭവിക്കുന്ന കൊടിയദുരിതം കണ്ടില്ലെന്നു നടിക്കുന്നു. ആക്രമണകാരികളായ കാട്ടുപന്നികളെ കൊന്നൊടുക്കാൻ തടസംനിൽക്കുന്നവർ മനുഷ്യജീവനെക്കാളും ആദരിക്കപ്പെടേണ്ടതാണ് ഈ ക്ഷുദ്രജീവിയെന്നു പരസ്യമായി പ്രഖ്യാപിക്കുന്നതും കേരളം കണ്ടുകഴിഞ്ഞു.
വന്യമൃഗങ്ങൾ വനംവിട്ടു കൃഷിയിടത്തിലിറങ്ങി നാശം വിതയ്ക്കുന്നതിന്റെയും മനുഷ്യരെയും വളർത്തുമൃങ്ങളെയും കൊലചെയ്യുന്നതിന്റെയും പൂർണ ഉത്തരവാദിത്വം കാടിന്റെയും കാട്ടിലുള്ള സർവത്തിന്റെയും ഉടമസ്ഥരായ വനംവുപ്പിനു മാത്രമാണ്. എന്നാൽ, സ്വയരക്ഷയ്ക്കുവേണ്ടി വന്യമൃഗങ്ങളെ പ്രതിരോധിക്കുന്ന കർഷകരെയാണു പ്രതിസ്ഥാനത്തു നിർത്തുന്നത്. ഇത്ര പച്ചയായ അനീതിക്കു കൂട്ടുനിൽക്കാനും കുടപിടിക്കാനും പരിസ്ഥിതിവാദത്തിന്റെ മേലങ്കിയണിഞ്ഞ കർഷകവിരോധികൾ എമ്പാടുമുണ്ട്. വന്യമൃഗങ്ങൾക്കു സംരക്ഷണം നൽകാൻ ചുമതലപ്പെട്ടവർ കടമനിർവഹിക്കണം.
കേരളത്തിന്റെ വനവിസ്തൃതിക്ക് എത്രമാത്രം മൃഗങ്ങളെ ഉൾക്കൊള്ളാൻ കഴിയുമെന്നതു സംബന്ധിച്ച് വ്യക്തത വരുത്തേണ്ട ഉത്തരവാദിത്വം വനംവകുപ്പിനുണ്ട്. അവയ്ക്ക് ആവശ്യമായ തീറ്റയും വെള്ളവും വനത്തിനുള്ളിൽത്തന്നെ ഉണ്ടാവണം. കാട്ടുമൃഗങ്ങൾക്ക് തീറ്റ ഉണ്ടാകേണ്ട പ്രദേശത്തെല്ലാം തേക്കും യൂക്കാലിയും അക്കേഷ്യയും വച്ചുപിടിപ്പിച്ച് അവയുടെ അന്നവും കുടിവെള്ളവും മുട്ടിക്കുന്ന വനംവകുപ്പിന്റെ തലതിരിഞ്ഞ നയമാണ് ആദ്യം തിരുത്തേണ്ടത്. എന്നാൽ, പ്ലാന്റേഷനിൽനിന്നുള്ള വരുമാനത്തിലും വന്യമൃഗപ്രതിരോധത്തിന്റെ പേരിൽ ചെലവഴിക്കുന്ന കോടിക്കണക്കിനു രൂപയിൽനിന്നുള്ള അഴിമതി സാധ്യതകളിലുമാണു വനംവകുപ്പിന്റെ ശ്രദ്ധ.
റെയിൽപാളവേലിയും ആനമതിലും പോലുള്ള ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ ഒരുക്കുന്നതിനു വനംവകുപ്പിന് താത്പര്യമില്ലെന്നതാണ് അനുഭവം. നിശ്ചിത കാലത്തിനുശേഷം റെയിൽവേ മാറ്റുന്ന റെയിൽ പാളങ്ങൾ ഉപയോഗിച്ച് വേലിനിർമിച്ചാൽ കാട്ടാനകളെ ഫലപ്രദമായി തടയാം. പാറക്കല്ലുകൾ സുലഭമായ മേഖലയിൽ ആനമതിൽ നിർമിക്കാം. റേഡിയോ കോളർ ഘടിപ്പിച്ച് വന്യമൃഗങ്ങളുടെ നീക്കങ്ങൾ മനസിലാക്കി പ്രതിരോധിക്കാനും കഴിയും. എന്നാൽ, വനംവകുപ്പ് പിടികൂടുന്ന വന്യമൃഗങ്ങളെപോലും റേഡിയോ കോളർ ഘടിപ്പിക്കാതെയാണ് വനത്തിലേക്കു തിരികെവിടുന്നത്. പരാജയമെന്നു തെളിഞ്ഞ കിടങ്ങ്, വൈദ്യുതവേലി തുടങ്ങിയ പ്രതിരോധമാർഗങ്ങൾ പിന്തുടരുന്നതിനു പിന്നിലെ ലക്ഷ്യം അഴിമതിയാണെന്ന ആരോപണത്തിന് പ്രസക്തിയുണ്ട്.
മിക്ക വിദേശ രാജ്യങ്ങളിലുമുള്ള ‘കള്ളിംഗ്’ കാട്ടുപന്നികളുടെ കാര്യത്തിലെങ്കിലും അടിയന്തരമായി നടപ്പാക്കുകയാണ് വേണ്ടത്. നിശ്ചിത ഇടവേളകളിൽ വേട്ടയാടാനുള്ള അനുവാദം നൽകുന്ന രീതിയാണിത്. അനിയന്ത്രിതമായി പെരുകുന്നതിനാൽ കാട്ടുപന്നികളെ ഇത്തരത്തിൽ വേട്ടയാടി നിയന്ത്രിക്കുന്നതു മാത്രമാണ് പോംവഴി. കുരങ്ങ്, മയിൽ തുടങ്ങിയവ വരുത്തുന്ന കൃഷിനാശവും പെരുകുകയാണ്. കടുവ, പുലി, കരടി തുടങ്ങിയവ മനുഷ്യരെ കൊലപ്പെടുത്തുന്നതുപോലും തീർത്തും ലാഘവത്തോടെ കാണുന്നു എന്നതും ഗൗരവതരമാണ്. മണ്ണാർക്കാട്ടെ ഗർഭിണിയായ ആനയ്ക്കു കിട്ടിയ പരിഗണനപോലും വയനാട്ടിൽ കടുവ കൊന്നുതിന്ന ആദിവാസി യുവാവിനു കിട്ടിയില്ല. കടുവ ഉപേക്ഷിച്ചുപോയ ആ പാതിദേഹത്തിന്റെ ഭീകരദൃശ്യം ലൈക്കടിച്ച് ആഘോഷമാക്കിയവരെയോർത്തു ലജ്ജിക്കാം. കർഷകന്റെ വിയർപ്പിൽ വിരിയുന്നതാണു കേരളത്തിന്റെ ഹരിതകാന്തി എന്നതു മറക്കാതിരിക്കാം.
ജീവനും സ്വത്തിനും സംരക്ഷണം കിട്ടുക എന്ന ഏറ്റവും അടിസ്ഥാനപരമായ അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്ന ജനവിഭാഗമായി മാറിയിരിക്കുകയാണ് മലയോരമേഖലയിലെ കർഷകർ. കാസർഗോഡു മുതൽ തിരുവനന്തപുരംവരെ മലയോരമേഖലയിൽ അധിവസിക്കുന്ന കർഷകജനത അനുഭവിക്കുന്ന വേട്ടയാടലിന്റയും നീതിനിഷേധത്തിന്റെയും ദാരുണചിത്രമാണ് കഴിഞ്ഞ ഒമ്പതു ദിനങ്ങളിലായി ദീപിക പ്രസിദ്ധീകരിച്ച ‘കാടിറങ്ങുന്ന ക്രൗര്യം’ എന്ന ലേഖനപരമ്പര അനാവരണംചെയ്തത്. സ്വയരക്ഷയ്ക്കുവേണ്ടി മനുഷ്യജീവൻപോലും ഹനിക്കുന്നതു കുറ്റകരമല്ലെന്ന നിയമം നിലനിൽക്കുന്ന രാജ്യത്ത് ആക്രമണത്തിനെത്തുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ പേരിൽ കർഷകരെ കുറ്റവാളികളാക്കുന്നു. വന്യജീവി സംരക്ഷണത്തിന് എന്ന പേരിൽ നിർമിച്ചിരിക്കുന്ന ചില കരിനിയമങ്ങളാണ് മനുഷ്യനെക്കാൾ ശ്രേഷ്ഠത വന്യമൃഗങ്ങൾക്ക് ചാർത്തിക്കൊടുത്തിരിക്കുന്നത്. പാവപ്പെട്ട കർഷകരെ ബലികൊടുത്തുകൊണ്ടല്ല കാട്ടുമൃഗങ്ങളെ തീറ്റിപ്പോറ്റേണ്ടത്. കാട്ടുമൃഗങ്ങളെക്കാൾ പരിഗണന അർഹിക്കുന്നതു മനുഷ്യൻതന്നെയാണ്.
കൃഷിയിടങ്ങളും വനങ്ങളും തമ്മിൽ ആറായിരത്തോളം കിലോമീറ്റർ ദൈർഘ്യത്തിൽ അതിർത്തിയുള്ള സംസ്ഥാനമാണു കേരളം. അതിനാൽ വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നത് ലക്ഷക്കണക്കിനു കർഷകരാണ്. കേരളത്തിൽ 2015-2019 കാലയളവിൽ 514 പേർക്കു വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായി. എന്നാൽ, 23 വന്യമൃഗങ്ങൾ മാത്രമാണു കൊല്ലപ്പെട്ടത്. 2016 ഓഗസ്റ്റ് ഒന്നു മുതൽ 2020 ജൂൺ നാലു വരെ കേരളത്തിൽ വന്യമൃഗശല്യത്തിന്റെ 23,182 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 17,116 എണ്ണവും കൃഷിനാശം സംബന്ധിച്ചാണ്. 2018-19ൽ മാത്രം കേരളത്തിൽ 7,890 മനുഷ്യ-വന്യമൃഗ സംഘർഷങ്ങളാണു രജിസ്റ്റർ ചെയ്യപ്പെട്ടത്. 145 പേർ മരിക്കുകയും 765 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ആനയുടെ ആക്രമണങ്ങൾ മാത്രം 4,155 എണ്ണമായിരുന്നു. 1,428 കാട്ടുപന്നി ആക്രമണങ്ങളും ഉണ്ടായി.
വനാതിർത്തിയിൽനിന്ന് 15 കിലോമീറ്റർ അകലെയുള്ള കൃഷിയിടങ്ങളിൽവരെ കാട്ടാനകളെത്തുന്നു. കൃഷിയിടങ്ങളിലടക്കം പെറ്റുപെരുകുന്ന കാട്ടുപന്നികൾ കേരളത്തിന്റെ നാട്ടിൻപുറങ്ങളിൽ ഭീതിവിതയ്ക്കുകയാണ്. സംസ്ഥാനത്ത് അറുപതിനായിരത്തിലധികം കാട്ടുപന്നികൾ ഇപ്പോഴുണ്ടെന്നാണ് കണക്കാക്കുന്നത്. കാട്ടുപന്നി വന്യജീവിയല്ല ക്ഷുദ്രജീവിയാണ് എന്ന യാഥാർഥ്യത്തിനുനേരേ കണ്ണടയ്ക്കുന്നവർ കർഷകർ അനുഭവിക്കുന്ന കൊടിയദുരിതം കണ്ടില്ലെന്നു നടിക്കുന്നു. ആക്രമണകാരികളായ കാട്ടുപന്നികളെ കൊന്നൊടുക്കാൻ തടസംനിൽക്കുന്നവർ മനുഷ്യജീവനെക്കാളും ആദരിക്കപ്പെടേണ്ടതാണ് ഈ ക്ഷുദ്രജീവിയെന്നു പരസ്യമായി പ്രഖ്യാപിക്കുന്നതും കേരളം കണ്ടുകഴിഞ്ഞു.
വന്യമൃഗങ്ങൾ വനംവിട്ടു കൃഷിയിടത്തിലിറങ്ങി നാശം വിതയ്ക്കുന്നതിന്റെയും മനുഷ്യരെയും വളർത്തുമൃങ്ങളെയും കൊലചെയ്യുന്നതിന്റെയും പൂർണ ഉത്തരവാദിത്വം കാടിന്റെയും കാട്ടിലുള്ള സർവത്തിന്റെയും ഉടമസ്ഥരായ വനംവുപ്പിനു മാത്രമാണ്. എന്നാൽ, സ്വയരക്ഷയ്ക്കുവേണ്ടി വന്യമൃഗങ്ങളെ പ്രതിരോധിക്കുന്ന കർഷകരെയാണു പ്രതിസ്ഥാനത്തു നിർത്തുന്നത്. ഇത്ര പച്ചയായ അനീതിക്കു കൂട്ടുനിൽക്കാനും കുടപിടിക്കാനും പരിസ്ഥിതിവാദത്തിന്റെ മേലങ്കിയണിഞ്ഞ കർഷകവിരോധികൾ എമ്പാടുമുണ്ട്. വന്യമൃഗങ്ങൾക്കു സംരക്ഷണം നൽകാൻ ചുമതലപ്പെട്ടവർ കടമനിർവഹിക്കണം.
കേരളത്തിന്റെ വനവിസ്തൃതിക്ക് എത്രമാത്രം മൃഗങ്ങളെ ഉൾക്കൊള്ളാൻ കഴിയുമെന്നതു സംബന്ധിച്ച് വ്യക്തത വരുത്തേണ്ട ഉത്തരവാദിത്വം വനംവകുപ്പിനുണ്ട്. അവയ്ക്ക് ആവശ്യമായ തീറ്റയും വെള്ളവും വനത്തിനുള്ളിൽത്തന്നെ ഉണ്ടാവണം. കാട്ടുമൃഗങ്ങൾക്ക് തീറ്റ ഉണ്ടാകേണ്ട പ്രദേശത്തെല്ലാം തേക്കും യൂക്കാലിയും അക്കേഷ്യയും വച്ചുപിടിപ്പിച്ച് അവയുടെ അന്നവും കുടിവെള്ളവും മുട്ടിക്കുന്ന വനംവകുപ്പിന്റെ തലതിരിഞ്ഞ നയമാണ് ആദ്യം തിരുത്തേണ്ടത്. എന്നാൽ, പ്ലാന്റേഷനിൽനിന്നുള്ള വരുമാനത്തിലും വന്യമൃഗപ്രതിരോധത്തിന്റെ പേരിൽ ചെലവഴിക്കുന്ന കോടിക്കണക്കിനു രൂപയിൽനിന്നുള്ള അഴിമതി സാധ്യതകളിലുമാണു വനംവകുപ്പിന്റെ ശ്രദ്ധ.
റെയിൽപാളവേലിയും ആനമതിലും പോലുള്ള ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ ഒരുക്കുന്നതിനു വനംവകുപ്പിന് താത്പര്യമില്ലെന്നതാണ് അനുഭവം. നിശ്ചിത കാലത്തിനുശേഷം റെയിൽവേ മാറ്റുന്ന റെയിൽ പാളങ്ങൾ ഉപയോഗിച്ച് വേലിനിർമിച്ചാൽ കാട്ടാനകളെ ഫലപ്രദമായി തടയാം. പാറക്കല്ലുകൾ സുലഭമായ മേഖലയിൽ ആനമതിൽ നിർമിക്കാം. റേഡിയോ കോളർ ഘടിപ്പിച്ച് വന്യമൃഗങ്ങളുടെ നീക്കങ്ങൾ മനസിലാക്കി പ്രതിരോധിക്കാനും കഴിയും. എന്നാൽ, വനംവകുപ്പ് പിടികൂടുന്ന വന്യമൃഗങ്ങളെപോലും റേഡിയോ കോളർ ഘടിപ്പിക്കാതെയാണ് വനത്തിലേക്കു തിരികെവിടുന്നത്. പരാജയമെന്നു തെളിഞ്ഞ കിടങ്ങ്, വൈദ്യുതവേലി തുടങ്ങിയ പ്രതിരോധമാർഗങ്ങൾ പിന്തുടരുന്നതിനു പിന്നിലെ ലക്ഷ്യം അഴിമതിയാണെന്ന ആരോപണത്തിന് പ്രസക്തിയുണ്ട്.
മിക്ക വിദേശ രാജ്യങ്ങളിലുമുള്ള ‘കള്ളിംഗ്’ കാട്ടുപന്നികളുടെ കാര്യത്തിലെങ്കിലും അടിയന്തരമായി നടപ്പാക്കുകയാണ് വേണ്ടത്. നിശ്ചിത ഇടവേളകളിൽ വേട്ടയാടാനുള്ള അനുവാദം നൽകുന്ന രീതിയാണിത്. അനിയന്ത്രിതമായി പെരുകുന്നതിനാൽ കാട്ടുപന്നികളെ ഇത്തരത്തിൽ വേട്ടയാടി നിയന്ത്രിക്കുന്നതു മാത്രമാണ് പോംവഴി. കുരങ്ങ്, മയിൽ തുടങ്ങിയവ വരുത്തുന്ന കൃഷിനാശവും പെരുകുകയാണ്. കടുവ, പുലി, കരടി തുടങ്ങിയവ മനുഷ്യരെ കൊലപ്പെടുത്തുന്നതുപോലും തീർത്തും ലാഘവത്തോടെ കാണുന്നു എന്നതും ഗൗരവതരമാണ്. മണ്ണാർക്കാട്ടെ ഗർഭിണിയായ ആനയ്ക്കു കിട്ടിയ പരിഗണനപോലും വയനാട്ടിൽ കടുവ കൊന്നുതിന്ന ആദിവാസി യുവാവിനു കിട്ടിയില്ല. കടുവ ഉപേക്ഷിച്ചുപോയ ആ പാതിദേഹത്തിന്റെ ഭീകരദൃശ്യം ലൈക്കടിച്ച് ആഘോഷമാക്കിയവരെയോർത്തു ലജ്ജിക്കാം. കർഷകന്റെ വിയർപ്പിൽ വിരിയുന്നതാണു കേരളത്തിന്റെ ഹരിതകാന്തി എന്നതു മറക്കാതിരിക്കാം.