അർജന്റീനയുടെ കാൽപ്പന്ത് താളം നെഞ്ചിലേറ്റിയ നീലാകാശപോരാളികൾക്ക് ഈ ദിനം മറക്കുക അത്ര എളുപ്പമല്ല, ലയണൽ മെസിയെന്ന സൂപ്പർ താരത്തെ ഹൃദയത്തോട് ചേർത്തവർക്കും... കാരണം, പതിറ്റാണ്ടുകൾക്കുശേഷം ഒരു സുപ്രധാന കിരീടമെന്ന സ്വപ്നമാണ് ഈ ദിനത്തിൽ അർജന്റീനയ്ക്കും മെസിക്കും നഷ്ടമായത്.
2015 കോപ്പ അമേരിക്ക ഫൈനലിൽ ഷൂട്ടൗട്ടിലൂടെ അർജന്റീനയെ ചിലി വീഴ്ത്തിയത് ജൂലൈ നാലിന്. 2014 ലോകകപ്പ് ഫൈനൽ തോൽവിയുടെ മുറിവ് ഉണങ്ങുന്നതിനു മുന്പായിരുന്നു അതെന്നത് വേദന ഇരട്ടിപ്പിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബോളിൽ പന്തുതട്ടിത്തുടങ്ങുന്ന സമയത്ത് പോർച്ചുഗലിന്റെ ഏക സൂപ്പർ താരമായിരുന്നു ലൂയിസ് ഫിഗോ. ഫിഗോയുടെ കളിജീവിതത്തിലും ഈ ദിനം നഷ്ടത്തിന്റേതാണ്. കാരണം, 2004 യൂറോ കപ്പ് ഫൈനലിൽ ഗ്രീസിന്റെ യവനദേവന്മാർ ഫിഗോയെയും സംഘത്തെയും അട്ടിമറിച്ചതും ഇതുപോലൊരു ജൂലൈ നാലിന്.
2015 ജൂലൈ നാല്: ചിലിയിലെ സാന്റിയോഗോയിലുള്ള നാസിയോണൽ സ്റ്റേഡിയം. ക്ലൗഡിയോ ബ്രാവോയുടെ നായകത്വത്തിൽ ആതിഥേയരായ ചിലിയും മെസിയുടെ കീഴിൽ അർജന്റീനയും കോപ്പ അമേരിക്ക കിരീട പോരാട്ടത്തിന്. 1993ൽ ലാറ്റിനമേരിക്കൻ കിരീടം സ്വന്തമാക്കിയശേഷം ഒരു സുപ്രധാന കിരീടം നേടാൻ അർജന്റീനയ്ക്ക് സാധിച്ചിരുന്നില്ല. 2014 ഫിഫ ലോകകപ്പ് തോൽവിയുടെ ക്ഷീണം മെസിയും കൂട്ടരുമകറ്റുമെന്നും അർജന്റൈൻ ആരാധകർ സ്വപ്നംകണ്ടു. എന്നാൽ, സംഭവിച്ചത് നേരേ മറിച്ച്.
നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ പിറന്നില്ല. തുടർന്ന് ഷൂട്ടൗട്ടിൽ 4-1ന്റെ ജയത്തോടെ ചിലി കോപ്പ കിരീടത്തിൽ ചരിത്രത്തിൽ ആദ്യമായി മുത്തമിട്ടു. ഗോണ്സാലൊ ഹിഗ്വിൻ എന്ന സ്ട്രൈക്കറെ അർജന്റൈൻ ആരാധകർ ഒന്നടങ്കം വെറുത്തുപോയ ദിനംകൂടിയായിരുന്നു അത്. കാരണം, ഷൂട്ടൗട്ടിൽ ഹിഗ്വിന്റെ കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പാഞ്ഞു. 2014 ലോകകപ്പ് ഫൈനലിൽ ഉൾപ്പെടെ ലഭിച്ച അവസരം തുലച്ചവനെന്ന വിമർശനം ഹിഗ്വിനുനേർക്കുണ്ടായി. അർജന്റീനയുടെ മൂന്നാം കിക്ക് എടുത്ത ബനേഗയ്ക്കും പിഴച്ചു. ബനേഗയുടെ ബലഹീനമായ കിക്ക് ബ്രാവോ രക്ഷിച്ചു. പനേങ്ക കിക്കിലൂടെ അലക്സിസ് സാഞ്ചസ് ചിലിയുടെ നാലാം പെനൽറ്റിയും വലയിലാക്കിയതോടെ ചിലി ചിരിച്ചു.
2004 ജൂലൈ നാല്: ഗോളൊരുക്കുന്നതിൽ പേരുകേട്ട മിഡ്ഫീൽഡ് ജനറൽ, അതായിരുന്നു പോർച്ചുഗലിന്റെ ലൂയിസ് ഫിഗോ. ലിസ്ബണിലെ ഡേ ലൂസ് സ്റ്റേഡിയത്തിൽ ഫിഗോയും സംഘവും യൂറോ കപ്പ് ചരിത്രത്തിലാദ്യമായി സ്വന്തമാക്കുന്നത് സ്വപ്നംകണ്ടാണ് പോർച്ചുഗീസ് ആരാധകർ നിരന്നത്. കാരണം, യൂറോ കപ്പിൽ രണ്ടാമതുമാത്രം മുഖം കാണിക്കുന്ന ഗ്രീസ് ആയിരുന്നു അവരുടെ ഫൈനലിലെ എതിരാളി. പക്ഷേ, യവനദേവന്മാർക്കു മുന്നിൽ 1-0ന് പറങ്കികൾ വീണു. ഫിഗോ, ഡെക്കോ, ക്രിസ്റ്റ്യാനൊ റൊണാൾഡോ, പൗലേറ്റ തുടങ്ങിയ വന്പൻ നിരയ്ക്ക് നഷ്ടദിനം. 2016 യൂറോ കപ്പിലൂടെ റൊണാൾഡോയുടെ നേതൃത്വത്തിൽ പോർച്ചുഗൽ 2004ലെ നഷ്ടം നികത്തിയെന്നതും ചരിത്രം.
അനീഷ് ആലക്കോട്
2015 കോപ്പ അമേരിക്ക ഫൈനലിൽ ഷൂട്ടൗട്ടിലൂടെ അർജന്റീനയെ ചിലി വീഴ്ത്തിയത് ജൂലൈ നാലിന്. 2014 ലോകകപ്പ് ഫൈനൽ തോൽവിയുടെ മുറിവ് ഉണങ്ങുന്നതിനു മുന്പായിരുന്നു അതെന്നത് വേദന ഇരട്ടിപ്പിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബോളിൽ പന്തുതട്ടിത്തുടങ്ങുന്ന സമയത്ത് പോർച്ചുഗലിന്റെ ഏക സൂപ്പർ താരമായിരുന്നു ലൂയിസ് ഫിഗോ. ഫിഗോയുടെ കളിജീവിതത്തിലും ഈ ദിനം നഷ്ടത്തിന്റേതാണ്. കാരണം, 2004 യൂറോ കപ്പ് ഫൈനലിൽ ഗ്രീസിന്റെ യവനദേവന്മാർ ഫിഗോയെയും സംഘത്തെയും അട്ടിമറിച്ചതും ഇതുപോലൊരു ജൂലൈ നാലിന്.
2015 ജൂലൈ നാല്: ചിലിയിലെ സാന്റിയോഗോയിലുള്ള നാസിയോണൽ സ്റ്റേഡിയം. ക്ലൗഡിയോ ബ്രാവോയുടെ നായകത്വത്തിൽ ആതിഥേയരായ ചിലിയും മെസിയുടെ കീഴിൽ അർജന്റീനയും കോപ്പ അമേരിക്ക കിരീട പോരാട്ടത്തിന്. 1993ൽ ലാറ്റിനമേരിക്കൻ കിരീടം സ്വന്തമാക്കിയശേഷം ഒരു സുപ്രധാന കിരീടം നേടാൻ അർജന്റീനയ്ക്ക് സാധിച്ചിരുന്നില്ല. 2014 ഫിഫ ലോകകപ്പ് തോൽവിയുടെ ക്ഷീണം മെസിയും കൂട്ടരുമകറ്റുമെന്നും അർജന്റൈൻ ആരാധകർ സ്വപ്നംകണ്ടു. എന്നാൽ, സംഭവിച്ചത് നേരേ മറിച്ച്.
നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ പിറന്നില്ല. തുടർന്ന് ഷൂട്ടൗട്ടിൽ 4-1ന്റെ ജയത്തോടെ ചിലി കോപ്പ കിരീടത്തിൽ ചരിത്രത്തിൽ ആദ്യമായി മുത്തമിട്ടു. ഗോണ്സാലൊ ഹിഗ്വിൻ എന്ന സ്ട്രൈക്കറെ അർജന്റൈൻ ആരാധകർ ഒന്നടങ്കം വെറുത്തുപോയ ദിനംകൂടിയായിരുന്നു അത്. കാരണം, ഷൂട്ടൗട്ടിൽ ഹിഗ്വിന്റെ കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പാഞ്ഞു. 2014 ലോകകപ്പ് ഫൈനലിൽ ഉൾപ്പെടെ ലഭിച്ച അവസരം തുലച്ചവനെന്ന വിമർശനം ഹിഗ്വിനുനേർക്കുണ്ടായി. അർജന്റീനയുടെ മൂന്നാം കിക്ക് എടുത്ത ബനേഗയ്ക്കും പിഴച്ചു. ബനേഗയുടെ ബലഹീനമായ കിക്ക് ബ്രാവോ രക്ഷിച്ചു. പനേങ്ക കിക്കിലൂടെ അലക്സിസ് സാഞ്ചസ് ചിലിയുടെ നാലാം പെനൽറ്റിയും വലയിലാക്കിയതോടെ ചിലി ചിരിച്ചു.
2004 ജൂലൈ നാല്: ഗോളൊരുക്കുന്നതിൽ പേരുകേട്ട മിഡ്ഫീൽഡ് ജനറൽ, അതായിരുന്നു പോർച്ചുഗലിന്റെ ലൂയിസ് ഫിഗോ. ലിസ്ബണിലെ ഡേ ലൂസ് സ്റ്റേഡിയത്തിൽ ഫിഗോയും സംഘവും യൂറോ കപ്പ് ചരിത്രത്തിലാദ്യമായി സ്വന്തമാക്കുന്നത് സ്വപ്നംകണ്ടാണ് പോർച്ചുഗീസ് ആരാധകർ നിരന്നത്. കാരണം, യൂറോ കപ്പിൽ രണ്ടാമതുമാത്രം മുഖം കാണിക്കുന്ന ഗ്രീസ് ആയിരുന്നു അവരുടെ ഫൈനലിലെ എതിരാളി. പക്ഷേ, യവനദേവന്മാർക്കു മുന്നിൽ 1-0ന് പറങ്കികൾ വീണു. ഫിഗോ, ഡെക്കോ, ക്രിസ്റ്റ്യാനൊ റൊണാൾഡോ, പൗലേറ്റ തുടങ്ങിയ വന്പൻ നിരയ്ക്ക് നഷ്ടദിനം. 2016 യൂറോ കപ്പിലൂടെ റൊണാൾഡോയുടെ നേതൃത്വത്തിൽ പോർച്ചുഗൽ 2004ലെ നഷ്ടം നികത്തിയെന്നതും ചരിത്രം.
അനീഷ് ആലക്കോട്